4 Nov 2015

ഞാനും എന്റെ കണ്ട്രോൾ ബട്ടണും !!

പഴകി ദ്രവിച്ചു തുടങ്ങിയ ഒരു ഗേറ്റ് കണ്ടു സംശയം തോന്നിയ ഞാൻ, പതുക്കെ ഉരുണ്ട് കൊണ്ടിരുന്ന എന്റെ വണ്ടി ഒന്ന് ചവിട്ടി. ഗേറ്റിന് ഇരുവശത്തുമായി കാവലിനെന്ന പോലെ രണ്ട് ഓട്ടോ റിക്ഷകൾ. ഒരു പരിചയവും  തോന്നിപ്പിക്കാത്ത എന്റെ മോന്തായം കണ്ട് അതിൽ നിന്നും ഒരാൾ തല പുറത്തേക്കിട്ട്....
'ഉം ...എന്താ ? എന്ന മുഖഭാവം.'

'ഇതാണോ ബൂത്ത്‌'...? ഞാൻ ചോദിച്ചു.

'മിൽമ ബൂത്താണോ...' !! അയാളുടെ മറുചോദ്യം. 

പാൽ ബൂത്തല്ലടാ പൊട്ടാ...പോളിംഗ് ബൂത്താണ്...കൊയർ സൊസൈ..... പറഞ്ഞു അവസാനിക്കുമുൻപേ, ആ പാതി തുറന്ന് കിടന്നിരുന്ന ഗേറ്റിന് പിന്നിലത്തെ കെട്ടിടത്തിന് മുകളിൽ വലതുവശം നരച്ച് തുടങ്ങിയ വെളുത്ത അക്ഷരത്തിലെഴുതിയിരിക്കുന്നത് ഞാൻ വായിച്ചു.

കൊയർ സൊസൈറ്റി, പാച്ചല്ലൂർ, തിരുവനന്തപുരം

വണ്ടി ഗേറ്റിനെ ലക്‌ഷ്യം വച്ച് തിരിക്കുന്നതിനിടയിൽ ആ ഓട്ടോ ഡ്രൈവറോട് ചോദിച്ചു:
' ആ ഗേറ്റ് ഒന്ന് തുറക്കാമോ'...? (ആ ചോദ്യം എന്നോടായിരുന്നുവെങ്കിൽ ഉടനെ മറുപടി മണി മണി പോലെ വന്നാനെ...വേണേൽ ഇറങ്ങി തുറക്കെടാ കോപ്പേ...വണ്ടിയിൽ തന്നെ 'കുണ്ടിതപ്പെട്ടിരിക്കാതെ'  നിലത്തോട്ട് ഇറങ്ങ്...) ചോദിച്ചതിന് ശേഷം തോന്നി, 'വേണ്ടിയിരുന്നില്ല'. പക്ഷെ ആ പാവം ഓട്ടോയിൽ നിന്നുമിറങ്ങി എനിക്കായി ഗേറ്റ് തുറന്ന് തന്നു. അല്പം ജാള്യതയോടെ വണ്ടിയും ഞാനും അകത്തേക്ക് കടന്നു.

വണ്ടിയും ഞാനും ഗേറ്റിനുള്ളിൽ കടന്ന നിമിഷം മറ്റൊരാൾ അകത്ത് നിന്നും ഞൊടിയിടയിൽ ചാടി ഇറങ്ങി. ചോദ്യശരങ്ങൾ ഒന്നൊന്നായി തുടങ്ങി. ആരാ...എന്താ...എന്തിനാ വണ്ടിയുമായി അകത്തേക്ക് ? (അയാളുടെ കണ്ണുകളിൽ കാണാമായിരുന്നു - ഇറങ്ങടാ പുറത്തേക്ക് എന്ന് പറയുന്നത്)

ഡോർ തുറന്ന് ഞാൻ സ്വയം പരിചയപ്പെടുത്തി. 
പോളിംഗ് ബൂത്തല്ലേ...! ഞാൻ പ്രീസൈഡിംഗ് ഓഫീസർ. ആ ചുവന്ന ചെക്ക് ഷർട്ടിനുള്ളിലെ കാക്കി കുപ്പായം തലപൊക്കുന്നത് ഞാൻ കണ്ടു. 

ഒരു ചിരിയോടെ എന്നെ വരവേറ്റ ആ പോലീസ് കോണ്‍സ്റ്റബിളിനോട് എനിക്ക് മറ്റെന്തും ചോദിക്കുന്നതിന് മുൻപേ ഒരൊറ്റ ചോദ്യം മാത്രമേ ഉണ്ടായിരുന്നുവുള്ളൂ. 'അതെ, ബാത്ത്റൂം ഉണ്ടോ...വെള്ളം ഉണ്ടോ....' ? (ബാത്ത്റൂമിന് ഒരു അമർത്തൽ അറിയാതെ വന്നു പോയി)

ഉടനെ ചിരി മങ്ങിയ അദേഹത്തിന്റെ ചുണ്ടുകളിൽ നിന്നും ഉത്തരവും വന്നു. 'ഇല്ല സാർ...വെള്ളമില്ല. അടുത്തുള്ള എൽ. പി. സ്കൂളിൽ പോകേണ്ടി വരും നമുക്ക്...ഇവിടത്തെ ബാത്ത്രൂം ഉപയോഗശൂന്യമാണ്...'

ഞാൻ മനസ്സിൽ പറഞ്ഞ്..... " #$@!#&##$. (സംഭവം അപ്പോഴത്തെ ആവശ്യമല്ലെന്നും പിറ്റേന്ന് അതിരാവിലത്തെ കുത്തിയിരുപ്പ് സത്യാഗ്രഹത്തിനായിട്ടുള്ള ചോദ്യമാണെന്നും പുള്ളിക്കും മനസ്സിലായി)

കെട്ടിടത്തിനകത്തേക്ക് പ്രവേശിച്ച ഞാൻ, പ്രതീക്ഷപോലെ തന്നെയായിരുന്നത് കൊണ്ട് പ്രത്യേകിച്ചു ഞെട്ടിയില്ല. ഒരു പടുകൂറ്റൻ മേശ വാതിലിന് ഇടതു വശത്തായി പൊടിപിടിച്ചു കിടക്കുന്നു. പച്ചനിറം പൂശിയ ഭിത്തിയിൽ ചിതൽ അരിച്ച് തുടങ്ങിയിരിക്കുന്നു. പകുതി ഒഴിഞ്ഞ ഷെൽഫുകൾ. പൊടിപിടിച്ചു ഒരു മൂലയിൽ കെട്ടിയിട്ടിരിക്കുന്ന ഫയൽ കൂമ്പാരങ്ങൾ.വലതുവശത്തായി സാമാന്യം വലിപ്പമുള്ള മറ്റൊരു മേശ. പക്ഷെ അതിന് ഒരു മേശ വിരിപ്പുണ്ടായിരുന്നു. അതിൽ പലതരം വരയും കുറിയും പിന്നെ അക്കങ്ങൾ കൊണ്ട് പലതരം കണക്കുകൾ നീല ചുവപ്പ് കറുപ്പ് മഷികളിലായി കുറിച്ചിരിക്കുന്നത് ഒറ്റ നോട്ടത്തിൽ കണ്ടു. ആ രണ്ടു മേശകൾക്കുമായി കുട്ടികൾ ഉണ്ടായത് പോലെ നാലഞ്ച് കസേരകൾ, പിന്നേ ഒരു ചെറിയ മേശയും. 

മീശയും തടവി ഞാൻ അവിടമാകെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഒരു കതക് കണ്ട ഞാൻ അതൊന്ന് തള്ളി തുറന്നു. അപ്പോൾ സതീശൻ കോണ്‍സ്റ്റബിൾ പിന്നിൽ നിന്നും പറയുന്നുണ്ടായിരുന്നു. അത് തുറക്കേണ്ട സാറേ. അതിൽ വെള്ളവുമില്ല വെളിച്ചവുമില്ല. പക്ഷെ ഞാൻ നട തുറന്നിരുന്നു. [സീൻ ഡാർക്കാണ് ഭായ് - അതൊരു ഡാർക്ക് റൂം തന്നെയായിരുന്നു]. ഞെട്ടലോടെ ഞാൻ തിരഞ്ഞു നടന്നു.വന്ന വഴി തന്നെയാണ് പുറത്തേക്കുള്ള വഴി. പക്ഷെ ആ വഴിയെ തിരിഞ്ഞു നടക്കാൻ പറ്റില്ലാലോ. ഏൽപ്പിച്ചിരിക്കുന്ന ഡ്യൂട്ടി ചെയ്തല്ലേ പറ്റു.
------------------------------------------------------------------------------------------------------------------------------------

രാത്രിയിൽ പ്രിയഭാര്യ തന്നുവിട്ട ലൈം റൈസും ചിക്കൻ ലെഗ്ഗും ശാപ്പിട്ടു. ഉറക്കം പ്രതീക്ഷിക്കാത്തത് കൊണ്ട് വലുതായി ബുദ്ധിമൂട്ടെണ്ടി വന്നില്ല. കസേരകൾ ഒരേ വരികളിലായി നിരത്തിയിട്ട് ഒരു പായും അതിൽ ഒരു ഷീറ്റും അതിന് മുകളിൽ എണ്ണ തോണിയിൽ കിടക്കുന്ന പോലെ ഞാനും. F.M റേഡിയോ കിട്ടുമായിരുന്നെങ്കില്ലും അത് ഓണ്‍ ആക്കിയിരുന്നില്ല. നല്ല അസൽ കൊതുകുകൾ മൂളിപ്പാട്ടുമായി കൂട്ടുണ്ടായിരുന്നു. ഈ അടുത്ത കാലത്തായി ലേശം മത്സ്യമാംസാദികൾ കൂട്ടിയത്തിന്റെ ഫലം കൊണ്ടുമാകാം ആ കൊതുകുകൾക്ക് എന്നെ പൊക്കി കൊണ്ട് പോകുവാൻ കഴിഞ്ഞില്ല. പാവം സതീശൻ കോണ്‍സ്റ്റബിൾ ഇതൊക്കെ ശീലമായതു കൊണ്ട് ഒരു പച്ചനിറത്തിലുള്ള കൈലി പുതച്ചു കൊണ്ട് അപ്പോഴേക്കും ഉറങ്ങി തുടങ്ങിയിരുന്നു.
------------------------------------------------------------------------------------------------------------------------------------

പുലർച്ചയ്ക്ക് മുൻപേ..അതായത് മൂന്നേമുക്കാലിനു തന്നെ ഞാൻ എഴുന്നേറ്റു. മൊബൈലിൽ ടോർച് എന്നൊരു ഐറ്റം ഉൾപ്പെടുത്തുവാൻ ബുദ്ധി തോന്നിപ്പിച്ച ആ നല്ലവനായ കണ്ടുപിടിത്തക്കാരനെ നമിച്ചു കൊണ്ട് എന്റെ പ്രഭാതം "പൊട്ടി വിരിഞ്ഞു". 
എൽ. പി സ്കൂളായത് കൊണ്ട് അരപൊക്കം മാത്രമായിരുന്നു കുളിപുരയുടെ ചുറ്റുമതിൽ. (ഹോ...ഒരു ചെറിയ 15 വാട്ട് ബൾബിന്റെ വെട്ടം പോലുമില്ലായിരുന്നുവെങ്കില്ലും നമ്പർ 2 വിന്റെ ഏരിയക്ക് മേൽക്കൂര ഉണ്ടായിരുന്നു.) എല്ലാം കഴിഞ്ഞ് അരയിൽ ഒരു തോർത്ത്‌ ഉടുത്ത് എന്റെ ബൂത്ത്‌ ലക്‌ഷ്യം വച്ച് ഞാൻ തിരിച്ചു നടന്നു തുടങ്ങി. (വലിയ ദൂരമൊന്നുമില്ല കേട്ടോ. ഒരു ഇടവഴിയ്ക്ക് അപ്പുറമായിരുന്നു സ്കൂൾ). കൈയിൽ റ്റി ഷർട്ടും നിക്കറുമായി ഞാൻ പോളിംഗ് ബൂത്തിലേക്ക് നടന്നടുക്കുമ്പോൾ അങ്ങ് ദൂരെ ഏതോ ക്ഷേത്രത്തിൽ നിന്നും 'സുപ്രഭാതം' കേൾക്കാമായിരുന്നു. അല്പം കഴിഞ്ഞ് ഒരു ബാങ്ക് വിളിയും തുടർന്നു പള്ളി മണികളും കേൾക്കാമായിരുന്നു.
----------------------------------------------------------------------------------------------------------------------------------

പോളിംഗ് കുഴപ്പം കൂടാതെ നടന്നു. അതിരാവിലെ ആവി പറക്കുന്ന ചൂട് പുട്ടും പയറും പപ്പടവും തട്ടി വിട്ടത് കൊണ്ട് രാവിലത്തെയും ഉച്ചത്തെയും ഭക്ഷണത്തിനായുള്ള സമയം ലാഭിച്ചു. റ്റൈറ്റ് പോളിംഗ് കാരണം മൂലയിൽ നിന്നും 'മൂലം' പോലും അനക്കുവാൻ പറ്റാത് കണ്ടു പാവം സതീശൻ കോണ്‍സ്റ്റബിൾ ഞങ്ങൾക്കായി ചൂട് ദോശ വൈകിട്ട് നാല് മണിക്ക് പോയി വാങ്ങി കൊണ്ട് വന്നു. ഒരു കൈ കൊണ്ട് ദോശ ചുരുട്ടി പിടിച്ച് കഴിക്കുമ്പോൾ  മനസ്സിൽ തോന്നിയത് ഇപ്രകാരം : "ഹോ...മുൻപ് എങ്ങും കഴിച്ച ദോശയ്ക്ക് ഇത്ര സ്വാദ് ഉണ്ടായിരുന്നുവെന്നു തോന്നുന്നില്ല".... അപ്പോഴും മറ്റേ കൈയിൽ കണ്ട്രോൾ യുണിറ്റിന്റെ ബാല്ലറ്റ് ബട്ടണ്‍ അമർത്തി കൊണ്ടിയിരിക്കുകയായിരുന്നു. "ബീീീപ്പ്പ്പ്..............." എന്ന ശബ്ദം ഇടവിടാതെ മുഴങ്ങി കൊണ്ടിരുന്നു  കൃത്യം 5 മണി വരെ. 
ഏൽപിച്ച 'പണി' തീർത്തു തലയിൽ നിന്നും പ്രീസൈഡിംഗ് ഓഫീസറെന്ന പദവി ഊരുമ്പോൾ രാത്രി ഏഴര മണി കഴിഞ്ഞിരുന്നു.



31 May 2015

തെരുവ് നായ്ക്കൾ

രാപകൽ വ്യത്യാസമില്ലാതെ, സംസ്ഥാനത്തും കേന്ദ്രത്തിലും ഒരേ പോലെ സ്വൈര്യവിഹാരം നടത്തുന്നവർ -  അവർ  ആരാകാം...? 
സോറി !!തെറ്റിദ്ധരിക്കരുത്...ഞാൻ പറഞ്ഞു വന്നത് - തെരുവ് നായ്ക്കളുടെ കാര്യമാണ്.
------------------------------------------------------------------------------------------------------------------

ഇന്ത്യയുടെ 'ക്യാപ്പിറ്റലിന്റെ' നഗരമധ്യത്തിൽ, ഏഴിലം പാല പൂക്കാറുണ്ടോയെന്ന് പരിശോധിക്കാൻ ജനുവരിയിലെ ഒരു നട്ടപാതിരായ്ക്ക് ഏഴ് പേർക്ക് നട്ടപ്രാന്തിളകി. [ചുമ്മാ ജാടയ്ക്ക് മീറ്റിംഗ് എന്ന പേരിൽ ഒരു ടൂറും ഒരു കറക്കവും മോഹിച്ച് കേരനാട്ടിൽ നിന്നും അവർ പറന്നിറങ്ങിയിട്ട് രണ്ട് ദിവസം കഴിഞ്ഞു. മീറ്റിംഗ് തലയ്ക്ക് പിരി മുറുക്കം കൂട്ടിയപ്പോൾ, പിരി ഇറക്കുവാൻ ആ രാത്രി ചാടി പുറപ്പെട്ടതായിരുന്നു ആ ഏഴു പേർ.] 
ഗുരുവിനെയും ശിഷ്യനെയും അനുഗമിച്ചു പിന്നിൽ അഞ്ച് പൊട്ടന്മാരും. ചങ്ക് കുത്തി തുളയ്ക്കുന്ന തണുപ്പിനെ വകവയ്ക്കാതെ നെഞ്ചും തള്ളിപിടിച്ചു ഡൽഹിയുടെ വിരിമാറുകളെ ചവിട്ടി വിറപ്പിച്ചു അവർ നടന്നു നീങ്ങി. 

(Disparity in Human Lives and Living....ഏതു നഗരത്തിലും അപരിചിതമലെങ്കില്ലും ഒരുവിധം സമ്പന്നമാണെന്ന് വെറുതെ വീമ്പിളക്കാവുന്നതാണ്‌ നമ്മുടെ ഡൽഹി,അവിടെയും ഗതി വിഭിന്നമല്ല)

ഫുട്ട്പാത്തുകളിൽ കൂടി ചവിട്ടിമെതിച്ച് അവർ ഏഴുപേരും ആർമാദിച്ച് നടന്നു നീങ്ങി. ഓരത്ത് നീല പ്ലാസ്റ്റിക്കിൽ തലങ്ങും വിലങ്ങും പൊതിഞ്ഞ് വാരി കൂട്ടിയിട്ടിരുന്ന പൊതിക്കെട്ടുകളെ വെറുതെ കൗതുകപൂർവ്വം അവർ നോക്കിനടന്നു. 14 ചവിട്ടടിയുടെ ഒരേ താളത്തിലുള്ള 'ഒച്ചപ്പാടും' 'ബഹളവും' കേട്ടപ്പോൾ ആ പൊതിക്കെട്ടുകൾക്ക് ജീവൻ വച്ചത് പോലെ. ആമതോടിന് പുറത്തേക്ക് തല വരുമ്പോലെ...പല 'തലകൾ' അവരെ എത്തിനോക്കി. അവരുടെ നടത്തത്തിന് വേഗത കുറഞ്ഞു.

ആ നീലക്കെട്ടുകളിൽ എല്ലാം മനുഷ്യജീവനുകൾ തന്നെയായിരുന്നു. തണുപ്പിൽ നിന്നും രക്ഷ നേടാൻ "നീലക്കുപ്പായത്തിൽ" സ്വയം പ്രതിരോധം സൃഷ്ട്ടിച്ച് അവർ, രാത്രിയെ തള്ളിനീക്കുവാൻ ഉറക്കത്തിനെ കൂട്ട് പിടിക്കുവാൻ കിടക്കുന്നപോലെ തോന്നി. കുറെ കൂടി മുന്നോട്ട് പോയപ്പോൾ ഒരു ചെറിയ റ്റെന്റിനു കീഴിൽ രണ്ട് പേർ ലാപ്ടോപിൽ കണ്ണും നട്ടിരിക്കുന്നു. (ലാപ്ടോപ് ചൂണ്ടിയത് അല്ലാതെയായിരിക്കട്ടെ എന്നാശിക്കാം) തൊട്ടപ്പുറത്ത് മൂന്ന് ബാല്നമാരാവം, അവർ ചുരുണ്ട് കൂടി കിടക്കുന്നു. അവരുടെ ചൂടിൽ പറ്റിച്ചേർന്നു ഒരു നായ്‌ അവരോടൊപ്പം കൂർക്കം വലിച്ചു ഉറങ്ങുന്നു.

കൊണാട്ട് പ്ലേസ് ലക്‌ഷ്യമാക്കിയുള്ള നടത്തയിൽ സൻസദ് മാർഗിന്റെ വഴിയോരങ്ങളിലെ മനുഷ്യജീവനുകൾ ഗുരുവിന്റെ കഠോര ഹൃദയമിളക്കി...
'ശിഷ്യനോട് മൊഴിഞ്ഞു...ശിഷ്യാ നീ ഇത് കാണുന്നില്ലേ...? എനിക്കിനി രണ്ടെണം അടിക്കാതെ ഉറക്കം കിട്ടില്ല.' 
(പതിവ് ക്വാട്ടാ അടിക്കാനും ഓരോ കാരണങ്ങൾ)

'അളിയാ ഗുരോ...ഞാനുണ്ട്. നമ്മടെ ലക്ഷ്യമില്ലാ യാത്രക്ക് ഒരു ലക്ഷ്യമുണ്ട്'.  ശിഷ്യൻ മൊഴിഞ്ഞു. ഉടൻ തന്നെ മൊബൈൽ ഫോണിൽ കൂട്ടുകാരനോട് അടുത്തുള്ള 'മന:സമാധാന കട'യിലോട്ടുള്ള വഴി മനസ്സിലാക്കി. അടുത്ത് കണ്ട വളവ് തിരിഞ്ഞു ഏഴ് പേരും നടന്നകന്നു.

എതിരെ ചീറിപാഞ്ഞ്‌ വന്ന ഒരു കാറിന് ജീവന് വേണ്ടിയുള്ള സൈഡ് മാറൽ ചടങ്ങിൽ വ്യാപൃതരായി ആ ഏഴു പേരും. കാറിന്റെ പോക്ക് അത്ര സുഖിക്കാഞ്ഞ് വേട്ടപട്ടികളെ വെല്ലുന്ന രണ്ടുമൂന്ന് തെരുവ് നായ്ക്കൾ ആ കാറിന് പിന്നിൽ ഓടി കൂടി. ശരവേഗത്തിൽ പാഞ്ഞു പോയ കാറിനോടുള്ള കലി അടങ്ങാഞ്ഞിട്ട്‌ ആ 'നായ്ക്കൾ' ഏഴ് പേരെ നോക്കി പല്ല് അമറി. അവരുടെ ഉള്ളൊന്നു പിടഞ്ഞ്. "ആന്തരിക അവവയങ്ങൾ" സഹിതം ശരീരമാസകലം വിറയാർന്നു. ഓടി അടുത്ത വേട്ടപട്ടികളുടെ അപരന്മാർ എന്ത് കൊണ്ടോ ആ ഏഴു പേരെ ആക്രമിച്ചില്ല. ഒരു പക്ഷെ, വർഗ്ഗഗുണമുള്ള 'വേട്നമാർ' എന്ന് മനസ്സിലാക്കിയത് കൊണ്ടാകാം, ഇരുട്ടിന്റെ മറവിലേക്ക് ആ പട്ടികൾ ഓടി കയറി.

"വിടളിയാ...ബാറിലേക്ക്" 

MY BAR - പേര് കേട്ടാൽ ഓർമ്മ വരുന്നത് ഇങ്ങനെ - "എന്റെ കേരളം"
വണ്ടിക്ക് ലിറ്റർ കണക്ക് പോലെ അവിടെയും ലിറ്റർ കണക്ക്. ഗുരു കണക്കിൽ ലേശം പിറകിലായത് കൊണ്ട് കണക്കിന്റെ ഏണ്ണമെടുക്കാൻ മേനകെട്ടില്ല. മെനക്കെട്ടാൽ "കെട്ട്" പോകും....

01:15 AM. വിഷമം പങ്കിട്ട ആ ഏഴ് പേരും പടവുകൾ ചവിട്ടി നിലത്തിറങ്ങി. ഒരു ചെറിയ ഉത്സവത്തിനുള്ള ആൾക്കൂട്ടം പോലെ അങ്ങിങ്ങ് വണ്ടികളുമായി  ആകെ ബഹളം. ഒരു ടൊയോട്ട ഇന്നോവയുടെ വലത്തേ സീറ്റിൽ ഒരു സുന്ദരി പുലർച്ചയിൽ ഗീതാ മന്ത്രം ചൊല്ലുന്ന ശുഷ്കാന്തിയിൽ കൂപ്പ് കൈകളോട് കൂടി മൊബൈലിൽ കുത്തിചൊറിഞൊണ്ടിരിക്കുന്നു. അവൾക്ക് പിന്നിൽ തടിച്ചു കൊഴുത്ത ഒരു നായ് പുറത്തെ കാഴ്ചകൾ കണ്ടു രസിക്കുന്നു. ഡ്രൈവർ സീറ്റ്‌ കാലി. "സെവൻസ്," തന്റെ യജമാനത്തിയെ വായിനോക്കുന്നത് കണ്ടിട്ടും അവൻ ഒന്ന് കുരയ്ക്കുക പോലും ചെയ്യാതെ പുറം തിരിഞ്ഞിരുന്നു. അവിടെയും 'സെവൻസിന്' വർഗ്ഗ സ്നേഹത്തിന്റെ പ്രതിഫലനം മിന്നിമറഞ്ഞപോലെ തോന്നി. ചെറിയ ജാളിയതയോടെ ആ ഏഴ് പേർ അടുത്ത് കണ്ട ടാക്സിയിൽ ഹോട്ടലിലേക്ക് പോയി.

ഇനിയും ഒരു റിസ്ക്‌ എടുക്കുവാനുള്ള ധൈര്യം 'മദ്യ'വയസ്ക്ക ചെറുപ്പ പിള്ളാർക്ക് ഇല്ലായിരുന്നു.
------------------------------------------------------------------------------------------------------------------
നായ്ക്കൾ താഴെതട്ടില്ലും മേലെതട്ടില്ലും....പിന്നെ ഇട തട്ടില്ലും.
ആകെ നായ്മയം.
   

[സെവൻസ് ടീമിൽ ഞാനും ഒരു പ്ലയേർ അല്ലെ എന്നൊരു സംശയമില്ലാതെ ഇല്ല]

21 Feb 2015

എന്റെ പ്രിയ കൂട്ടുകാരി

വർത്തമാനകാലത്തെ കുറിച്ച് അറിയണമെങ്കിൽ ചരിത്രം അറിയണം. ചരിത്രം പറയണമെങ്കിൽ ഭൂതകാലം ചികയണം. ചരിത്രത്തിലേക്ക് നടന്നാൽ മാത്രമേ ഭൂതകാലത്തിന്റെ വാതിൽ തുറക്കാനാകൂ... പാതി വഴിയെ എത്തിചേർന്ന് നിൽക്കുന്ന ഈ യാത്രയിൽ പിന്നിലേക്കുള്ള യാത്ര ദുഷ്ക്കരം. 

ഇടക്കെപ്പോഴോ ഒരു സൂര്യോദയത്തോടെ കൂടെ നടന്നു തുടങ്ങിയവൾ,  'മറവി' പെടുന്നനെ ഒരു സൂര്യാസ്തമയത്തോടെ എങ്ങോ മറഞ്ഞു പോയി. മുന്നോട്ടുള്ള യാത്രയിൽ അവൾ ഇനിയും കൂടെ കൂടിയാൽ മാത്രമേ ഭൂതകാലം നാമവശേഷമാവുള്ളൂ. നീ ഇനിയും വൈകിയാൽ വെമ്പലോടെ എന്നെ പുണരാൻ അങ്ങ് ദൂരെ മറഞ്ഞ് നിൽക്കുന്ന 'പ്രതികാര അഗ്നി' എന്നിലേക്ക് കത്തി പടരും. പ്രതികാരം എനിക്കുള്ളതല്ല.... അക്രമവാസന ഉള്ളിൽ ഉറങ്ങുന്നുവെങ്കില്ലും അവൻ ശാന്തമായി തന്നെ ഉറങ്ങുന്നു. ഉറങ്ങിക്കോട്ടെ പാവം.

വിജനമായ പാത കോടമഞ്ഞ്‌ മൂടിപ്പടർന്ന് അവ്യകത്മാകുന്നു....വ്യഗ്രതയോടെ നടന്ന് നീങ്ങുവാനാകുന്നില്ല. മഞ്ഞ് പാളികളിൽ ചവിട്ടി വഴുക്കുന്നത് പോലെ വഴുതി പോകുന്നു. വീണു പോകുമോയെന്ന് പോലും ഭയക്കുന്നു.രണ്ടര പതിറ്റാണ്ട് മുൻപ് വഴക്കുണ്ടാക്കി എന്നെ പിരിഞ്ഞ് പോയ 'ഭയം' ദൂരെ നിന്നും എന്നിലേക്ക്‌ ഓടിവരുന്നത്‌ ഞാൻ അറിയുന്നു. 

ഈ രാത്രി ഇരുട്ടി വെളുത്തോട്ടെ. മന്ദപവനന്റെ രഥത്തിലേറി അവൾ വരും...എന്റെ പ്രിയ കൂട്ടുകാരി..."മറവി". അവളുടെ ആലിംഗനത്തിൽ അവളുടെ ചുംബനത്തിൽ ഞാൻ സർവ്വവും മറക്കും. അവൾ എന്നിലേക്ക്‌ അലിഞ്ഞു ചേരും. ഭൂതകാലത്തെ വിസ്മൃതിയിലാക്കുവാൻ, പ്രതീക്ഷയോടെ അവളുടെ വരവും കാത്ത് നില്പ്പൂ ഞാൻ ഈ ധരണിയിൽ. 

.......................................................................................................................................

കാലത്തിന്റെ വരദാനം...തെരഞ്ഞെടുത്തവർക്ക് മാത്രം കാലം കനിഞ്ഞരുളി നല്കിയ മായ വിനോദം - മറവി. 
മുറിപ്പാടുകൾ ഉണക്കുവാൻ കാലത്തിന്റെ ഒറ്റമൂലി - മറവി.

22 Jan 2015

ഒരു ടെക്കി നുറുങ്ങ് കഥ.

ആശുപത്രിയിലെ ICU വിന് മുന്നിലിരുന്നു അവൾ മുഖം പൊത്തി വല്ലാതെ വിതുമ്പുന്നുണ്ടായിരുന്നു. ഇടയ്ക്കു തലയിൽ നിന്നും തെന്നിമാറുന്ന തട്ടം അവൾ പിന്നെയും വലിച്ച് തലയ്ക് മുകളിലേക്ക് ഇടുന്നുണ്ടായിരുന്നു. ഇവൾ മൻപ്രീത്. അവളുടെ അടുക്കൽ അവളെ സാന്ത്വനിപ്പിക്കാൻ ചുവന്ന വള്ളിയിൽ തൂക്കിയ 'ID കാർഡും' കഴുത്തിലിട്ട് നാലഞ്ചു പേർ. രണ്ട് സ്ത്രീ കഥാപാത്രങ്ങളും മൂന്ന് പുരുഷ രൂപങ്ങളും. ഇടയ്ക്കു അവർ തെക്ക് വടക്ക് നടക്കുന്നത് അല്ലാതെ 'ICU'വിന് മുന്നിൽ കാര്യമായി ഒന്നും തന്നെ സംഭവിക്കുന്നില്ല.

------------------------------------------(ഫ്ലാഷ് ബാക്ക്)--------------------------------------------------

ഡൽഹി IIT യിൽ നിന്നും കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ബിരുദം നേടിയതിനൊടൊപ്പം നെൽസന്റെ കൂടെ കൂടിയതായിരുന്നു പഞ്ചാബ്കാരി മൻപ്രീത്. കേരളത്തിൽ ജനിച്ച് വളർന്ന നമ്മുടെ നെൽസണ്‍ ഗോമസിന് കൈമുതലായി ഉണ്ടായിരുന്നത് ആത്മാർത്ഥത  മാത്രമായിരുന്നു.

അതുകൊണ്ടായിരുന്നു...നാല് കൊല്ലത്തോളം, IIT ക്യാമ്പസിന്റെ അടുത്തുണ്ടായിരുന്ന 'പഞ്ചാബി ധാബയിൽ സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്ന നെൽസണ്‍ അവിടുണ്ടായിരുന്ന ഹരീന്ദർ സിംഗിന്റെ രണ്ടാമത്തെ മകൾ മൻപ്രീതുമായി മനസ്സ് ഉടക്കിയത്....അങ്ങനെ ഡൽഹി വിടുമ്പോൾ നെൽസന്റെ ഇടത് കൈ വിരലുകൾക്കിടയിൽ മൻപ്രീതിന്റെ വലത് കൈവിരലുകൾ കൂട്ടു പിണഞ്ഞു കിടപ്പുണ്ടായിരുന്നു. 

വർഷങ്ങൾ പല മെട്രോ നഗരങ്ങളും ചുറ്റി തിരിഞ്ഞു ദമ്പതികൾ ഒടുക്കം തിരുവനന്തപുരത്ത് അടിഞ്ഞു. ടെക്ക്നോ പാർക്കിൽ ഒരു IT കമ്പനിയിൽ ജോലി നേടുന്നത് നെൽസന് വെല്ലുവിളി അല്ലായിരുന്നു. പക്ഷെ മൻപ്രീത് മലയാളം പഠിച്ചേ അടങ്ങു എന്ന വാശിയിലുമായിരുന്നു. അതൊരു വെല്ലു വിളി തന്നെയായിരുന്നു.

"കുരെച്ച" "കുരേച്ച" മലയാളം പഠിച്ച് തുടങ്ങിയ നമ്മുടെ മൻപ്രീത് രാത്രികാലങ്ങളിലെ  ഓഞ്ഞ സീരിയലുകൾ കണ്ട് ആകെ മണ്ട പൊളിഞ്ഞ് തുടങ്ങിയിരുന്നു. മലയാളം പഠിക്കുന്നത് അനുസരിച്ച് നെൽസനൊടുള്ള സ്നേഹത്തെക്കാളേറെ 'സംശയം' ബലവത്തായി തുടങ്ങിയ കാലത്തായിരുന്നു ഒരു കഥാപാത്രം രംഗത്ത് കടന്നു വരുന്നത് - പരിധി പിള്ള (Paridhi Pillai). ഓഫീസിൽ പുതുതായി വന്ന റിസപ്ഷനിസ്റ്റ്. അവളൊരു മാലാഖയെ  പോലെ സുന്ദരിയായിരുന്നു.

നെൽസണ്‍ 'പരിധി പിള്ളയെ' കുറിച്ച് ഇടതടവില്ലാതെ പറയുമ്പോൾ വല്ലാതെ വാചാലനാകുന്നത് പോലെ  മൻപ്രീതിന് തോന്നി തുടങ്ങിയിരുന്നു. അങ്ങനെ മൂന്നാഴ്ച കടന്നു പോയി. അതിൽ ഒരാഴ്ച മുഴുവനും നൈറ്റ്‌ ഷിഫ്റ്റായിരുന്നു നെൽസന്. വീണ്ടും അടുത്ത മാസത്തിലെ ആദ്യാഴ്ച  നൈറ്റ്‌ ഷിഫ്റ്റ്‌ എന്ന് കേട്ടപ്പോൾ തന്നെ മൻ പ്രീതിന്റെ മന:സമാധാനം കെട്ടിരുന്നു. ഗുളിക പരുവത്തിൽ ഉരുട്ടി വിഴുങ്ങിയിരുന്ന സീരിയലുകൾ തന്നെ കാരണം.

തിങ്കളാഴ്ച രാത്രി 11 മണിയ്ക്ക് നെൽസന്റെ ഫോണിലേക്ക് മൻപ്രീത് വിളിച്ചപ്പോൾ കേട്ടത് ഇപ്രകാരമായിരുന്നു.


'നിങ്ങൾ വിളിച്ച സബ്സ്ക്രൈബർ പരിധിയ്ക്ക് പുറത്താണ്...അല്പ സമയം കഴിഞ്ഞു വിളിക്കുക'...(മലയാളം പഠിച്ചു തുടങ്ങിയത് ഒരു നേട്ടമായി എന്ന് മൻപ്രീത് അപ്പോൾ കരുതി)

പിരിവെട്ടിയ മൻപ്രീത് രാത്രി മുഴുവനും കുത്തിയിരുന്നു വിളിച്ചു കൊണ്ടേയിരുന്നു. അപ്പോഴെല്ലാം കേട്ടത് തന്നെ കേട്ട് കൊണ്ടിരുന്നു...'നിങ്ങൾ വിളിച്ച സബ്സ്ക്രൈബർ പരിധിയ്ക്ക് പുറത്താണ്...........................................'  എപ്പോഴോ ഉറങ്ങി പോയ അവൾ കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. 

വാതിലിൽ ആരാണെന്ന് നോക്കുന്നതിന് പകരം, വാതിൽ വേഗത്തിൽ തുറന്ന്....കൈയിൽ കിട്ടിയ ഭാരമുള്ള വസ്തു (അത് എന്തുമാകാം...സീരിയലിൽ പലതുമാകമെങ്കിൽ കഥയിലും എന്തുമാകാം) എടുത്ത് മുന്നിൽ നിന്നവനെ ആഞ്ഞടിച്ചു.....

[കട്ടപുക - സീൻ] അത് നെൽസനായിരുന്നില്ല. മാസാദ്യം വാടക പിരിക്കാൻ വന്നിരുന്ന വർക്കിച്ചനെയായിരുന്നു മൻപ്രീത് താങ്ങിയത്.

-------------------------------------------------------------------------------------------------------------------

ആശുപത്രിയിലെ ICU വിന് മുന്നിൽ  തെക്ക് വടക്ക് നടന്നവരിലൊരുവൻ 'നെൽസനായിരുന്നു'. തലേന്ന് രാത്രി ടെക്ക്നോ പാർക്കിലെ ടവറുകളിൽ ഒന്ന് രണ്ടെണം പണിമുടക്കിയതായിരുന്നു മൻപ്രീതിന്റെ മനോനില ഒന്ന് തെന്നാൻ കാരണഹേതു.

നെൽസണ്‍ ഗോമസ്, ടീം ലീഡർ, ICU വിനുള്ളിലേക്ക് വീണ്ടും വീണ്ടും എത്തി നോക്കുണ്ടായിരുന്നു. ആ ഒളിഞ്ഞുള്ള നോട്ടമാകാം...ഡോക്ടറെ പുറത്ത് വരുത്തിയത്. അദ്ദേഹം പറഞ്ഞു: Nothing to Worry. He is just fine.

ഇതൊന്നും അറിയാതെ പരിധി പിള്ള പതിവുപോലെ ഓഫീസിലേക്ക് പോകുവാൻ അവളുടെ വീട്ടിൽ തയ്യാറാകുകയായിരുന്നു. വർക്കിച്ചൻ കോമ പോലെ അകത്തും പരിധി പിള്ള പരിധിക്ക് പുറത്തുമായിരുന്നു.





6 Nov 2014

മുറ്റത്തെ മുല്ലയ്ക്ക് മണമില്ല...!!

മുറ്റത്തെ മുല്ലയ്ക്ക് മണമില്ല...!!
'വിശദീകരിക്കൂ' - വാദ്ധ്യാർ കുട്ടികളോട് പറഞ്ഞു.

'കടുത്ത ജലദോഷം' 

'മുല്ലകളെ കീടങ്ങളിൽ നിന്നും രക്ഷിക്കുവാൻ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞത് കൊണ്ട്'

"മുറ്റം" - അതെന്തുവാ ടീച്ചർ. ഞാൻ ഫ്ലാറ്റിലാണ്...നോ മുറ്റം.

'അറ്റം പറ്റിയാണ് ഞങ്ങളുടെ ചെറ്റ കുടിൽ...പിന്നെ എവിടാ മുറ്റം'

'അതങ്ങ് വെട്ടി കളഞ്ഞേക്ക് സാറേ...വച്ചോണ്ടിരിക്കരുത്'

'സാറിന്റെ വീട്ടിലെ ജോലിക്കാരിക്ക് മണമില്ലാത്തത് ഇവിടെ വിളമ്പണോ'


-------------------------------------------------------------------------------------------------------------


കുട്ടികളുടെ വിശദീകരണങ്ങൾ ബാക്കി കേൾക്കാൻ മാഷ്‌ നിന്നില്ല. വന്ന വഴി മറക്കാൻ കഴിയാത്തത് കൊണ്ട് സ്റ്റാഫ് റൂമിൽ പോയിയിരുന്നു. ഭിത്തിയിൽ 
പല അളവുകളിൽ എഴുതിയിരുന്ന ' ...'   കൗതുകതോടെ നോക്കി. 

( 'അത്തിമുറ്റ'ത്തെ രവീന്ദ്രൻ മാഷ്‌ ഭാര്യ കാവേരിയെ മനസ്സിൽ തെറി പറഞ്ഞുകൊണ്ടേയിരുന്നു  - തമിഴത്തി 'മുല്ല'യെ വീട്ട് ജോലിയ്ക്ക് നിർത്തിയതിന് )



മലയാള ഭാഷ അന്യമാകുന്ന പുതുതലമുറയ്ക്ക് വേദനയോടെ സമർപ്പിക്കുന്നു. 

16 Oct 2014

ഭൂമിയിലെ മാലാഖമാർ...

ശ്രീദേവിയുടെ കൂടെയുള്ളവർ ആരെങ്കില്ലും ഉണ്ടോ...?
(അത് ഒരു കല്യാണ സദ്യയ്ക്കിടയിൽ ഉള്ള വിളിച്ച് ചോദിക്കലായിരുന്നില്ല)

വെള്ളനിറത്തിലുള്ള അലുംനിയം ഗ്ലാസ്സ് ഡോറിന്റെ ഒരു ഭാഗം ഇടത്തേ കാല് കൊണ്ട് പിന്നിലേക്ക്‌ ചവിട്ടി പിടിച്ചു കൈകളിൽ തൂവെള്ള ടർക്കി റ്റവല്ലിൽ ഒരു പിഞ്ചു കുഞ്ഞിനെ മാറോട് ചേർത്തടക്കി പിടിച്ചു കൊണ്ട് ഒരു സ്ത്രീ രൂപം. ആ സ്ത്രീ രൂപത്തിനു മേലാസകലം പച്ച നിറമായിരുന്നു. അതൊരു മാലാഖയായിരുന്നുവോ..പച്ച പുതച്ച മാലാഖ.നേഴ്സ് എന്നതിന്നെക്കാൾ മാലാഖ എന്ന് പറയുന്നതായിരിക്കും ഉചിതം. കാരണം ആ മുഖത്ത് സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു. വീണ്ടും അവളിൽ നിന്നും ആ ചോദ്യം ഉയർന്നു. "ശ്രീദേവിയുടെ...". 

ഇത്തവണ ആ ചോദ്യം മുഴുവനാക്കും മുൻപ് തന്നെ ചടപടെന്ന് ആ മാലാഖയ്ക്ക് ചുറ്റും ഒരു പറ്റം ആളുകൾ ഓടി കൂടി.

അല്പം മുൻപ് വരെ പലരെയും ഫോണിൽ വിളിച്ചു പറഞ്ഞും പരസ്പരം ക്ഷേമം അന്വേഷിച്ചും അങ്ങിങ്ങായി കൂടി നിന്നവരായിരുന്നു അവർ. ചിലർ കാത്തിരുന്നു മുഷിഞ്ഞ്‌ ഉറങ്ങി തുടങ്ങിയിരുന്നു. ആ മാലാഖ വാതിൽ തുറക്കുന്നതിന് മുൻപ് നകുലൻ സമയം നോക്കിയപ്പോൾ 01:20. രാത്രിയുടെ നിശബ്ദതയെ ആ കൂടി നിന്നവരുടെ അനക്കവും സംസാരവും ഇടയ്ക്കിടെ തൊട്ടുണർത്തിയിരുന്നു.

"പെണ്‍കുഞ്ഞാണ്", 
"സമയം 01:05" - മാലാഖയുടെ വാക്കുകൾ അന്ത:രീക്ഷത്തിൽ മാറ്റൊലി കൊള്ളുന്നപോലെ നകുലന് തോന്നി. കാരണം മറ്റൊന്നും കേൾക്കാമായിരുന്നില്ല അവിടെ അപ്പോൾ.

അപ്പോഴേക്കും ആ കൂട്ടത്തിൽ പ്രായം കൂടിയ ഒരു സ്ത്രീ ആ "തൂവെള്ള പൊതിക്കെട്ട്" രണ്ട് കൈകൾ നീട്ടി ഏറ്റുവാങ്ങിയിരുന്നു. ഓടി കൂടിയവർ ഫോണിൽ വിശേഷം അറിയിക്കുവാനായി അവിടെ നിന്നും മാഞ്ഞു തുടങ്ങിയിരുന്നു.

"ഹലോ, ബാബുവല്ലേ....ശ്രീദേവി പ്രസവിച്ചു...പെണ്‍കുഞ്ഞാണ്"
(പെണ്‍കുഞ്ഞാണ് എന്ന് ഊന്നി പറഞ്ഞ പോലെ തോന്നി നകുലന്)

മറുതലക്കൽ പറഞ്ഞതിന്റെ ആദ്യാക്ഷരങ്ങൾ നകുലന്റെ ചെവികൾ മൂകസാക്ഷിയായി.

"മൂ***....ശ്ശേ"

(അവൻ ആശാരിക്ക്‌ എന്തോ പണിയാൻ ഏൽപ്പിച്ചിട്ട്, പണിഞ്ഞതിൽ എവിടെയോ പിശക് സംഭവിച്ചത് ചൂണ്ടി കാട്ടിയത് പോലെ തോന്നി നകുലന്, അങ്ങേ തലയ്ക്കലുള്ളുവൻ ഇങ്ങേ തലയ്ക്കുള്ളവനോട് ഫോണിൽ പറയുന്നത് കേട്ടപ്പോൾ...നകുലന് അവനോടുള്ള അമർഷം പതഞ്ഞു പൊങ്ങി...എങ്കില്ലും പ്രതികരിച്ചില്ല)

"ഹല്ലോ...മോളെ...ദേവി പ്രസവിച്ചു. പെണ്‍ കുഞ്ഞാണ്. സുഖമായിരിക്കുന്നു. മറ്റൊരു സ്ത്രീ ആരെയോ വിളിച്ചറിയിച്ചു."

പ്രായമായ ഒരാൾ തിരികെ വന്നു നകുലന്റെ അടുത്ത് ഒഴിഞ്ഞു കിടന്ന കസേരയിലിരുന്നു. മുകളിലേക്ക് നോക്കി നെടുവീർപ്പിടുന്നു. മുകളിൽ ഫാൻ പഴയത് പോലെ തന്നെ വളരെ വേഗം കറങ്ങികൊണ്ടിരുന്നു. ആ ആളുടെ കണ്ണുകൾ ഇമ വെട്ടാതെ തുറന്നിരിക്കുന്നു. ആ ആൾ ഒരു പക്ഷെ ശ്രീദേവിയുടെ അച്ചനായിരിക്കാം അമ്മാവനായിരിക്കാം. ഒരു പുരുഷായുസ് കൊണ്ട് യാതനകൾ സഹിച്ചു മകളെ ഇറക്കി വിട്ടതിന്റെ വേദനകളിൽ വീണ്ടും ഞെരി പിരി കൊള്ളുന്നുണ്ടായിരിക്കാം. പെട്ടന്ന് എന്തോ ഓർത്തപ്പോലെ അദ്ദേഹം രണ്ട് കൈകൾ കൊണ്ട് മുഖം തടവി അവിടന്നു എഴുന്നേറ്റു..."തൂവെള്ള പൊതി" ലക്ഷ്യമാക്കി നടന്നു. 

"അമ്മേ ! സമയം കേട്ടല്ലോ...01:05. ശ്രീദേവിയെ കുറച്ചു കഴിഞ്ഞു ഐ.സി.യു. വിലോട്ടു മാറ്റും". ആ മാലാഖ അവിടെ തന്നെ ഉണ്ടായിരുന്നു അപ്പോഴും. 

"ശരി മോളെ". ശ്രീദേവിയുടെ അമ്മ മാലാഖയോട് പറഞ്ഞു.(അതെ...അത് ശ്രീദേവിയുടെ അമ്മ തന്നെ. നകുലന് ഉറപ്പുണ്ടായിരുന്നു)

ഒന്നും അറിയാതെ ആ അമ്മയുടെ കൈകളിൽ അപ്പോഴും ശാന്തമായി ഉറങ്ങികിടക്കുകയായിരുന്നു ആ പിഞ്ച് കുഞ്ഞ്. സ്വപ്നത്തിൽ ശരിക്കുള്ള മാലാഖയെ കണ്ടത് കൊണ്ടാവാം ഇടയ്ക്കൊരു ഒരു മന്ദസ്മിതം ആ പിഞ്ചു മുഖത്ത് മിന്നിമറഞ്ഞു. വാതുക്കലിൽ നിന്ന ആ മാലാഖയും ഒപ്പം അകത്തേക്ക് മറഞ്ഞു.

കണ്ണുകൾ തുറന്ന് അമ്മയെ നോക്കി ആ പിഞ്ചു കുഞ്ഞ് അവ്യക്തമായി എന്തോ പറയുന്നത്‌ പോലെ.

'അയ്യോടാ...തക്കുടു...എന്താടാ മോളു..." ആ അമ്മ വികാര പരവശയായി. വീണ്ടും മാറോട് ചേർത്ത് പിടിച്ച് ഓമനിച്ചു കൊണ്ട് നിന്നു. 

അമ്മ എന്നും അമ്മ തന്നെ. ഒരു അമ്മയ്ക്ക് മാത്രമേ പരാതികൾ കൂടാതെ സ്നേഹിക്കാനാകു. വാത്സല്യം നൽകാൻ കഴിയു. അതാണ്‌ സ്നേഹം. സ്നേഹമാണ് അമ്മ.

OPERATION THEATRE യെന്ന് എഴുതി തൂക്കിയിട്ടിരിക്കുന്ന ബോർഡ്‌ന്റെ താഴെ നിന്ന ആ അമ്മയെയുടെയും കുഞ്ഞിന്റെയും രൂപം അവ്യക്തമായോ എന്ന് നകുലൻ സംശയിച്ചു. 

ഇല്ല...അത് അവ്യകത്മായത് അല്ല. നകുലന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു...


14 Oct 2014

മന:സമാധാനം കടം കൊടുക്കുമോ ?

ഒരു അല്പം മന:സമാധാനം കടം കൊടുക്കാൻ ഉണ്ടോ ! 

ഇതായിരുന്നു എന്റെ ചോദ്യം. ഇന്നലെ എന്റെ കുറച്ച് സുഹൃത്തുക്കളോട് ചോദിച്ച ചോദ്യം. അവരിൽ ഒരുവൾ, 'അല്പം ബാക്കി ഉണ്ട്'...തരാമെന്ന് പറഞ്ഞു. ബാക്കിയുള്ളവരിലൊരുവൻ പറഞ്ഞു. 'നിനക്ക് അല്ലല്ലോ. വേറെ ആർക്കോ വേണ്ടി ചോദിച്ചത് അല്ലേ? അതുകൊണ്ട് തരില്ല'.

സംഭവം ഇങ്ങനെ അയച്ചു കൊടുക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ !
ഒരു പക്ഷെ അയച്ചു കൊടുക്കുന്ന ഒരു കാലഘട്ടം വിദൂരമായിരിക്കില്ല...അല്ലെ ! ശാസ്ത്രലോകം വളരുകയല്ലേ...ഒരു നൂതന മാർഗ്ഗം കണ്ടെത്തുമായിരിക്കും.
ഹോ ! എന്തായിരിക്കും ആ ഒരു അവസ്ഥ. ഇപ്പോൾ സംഭവിക്കുന്ന പോലെ. അളിയാ, "ഒരു ലച്ചം" ഒന്ന് ട്രാൻസ്ഫർ ചെയ്തേക്ക്‌. അടുത്ത ആഴ്ച റോള് ചെയ്യാം. 

അങ്ങ് ഫ്ലോറിഡയിലുള്ള സുഹൃത്തിനോട്‌ വിളിച്ചു പറയാമല്ലോ...അളിയാ, ഒരു "വണ്‍ വീക്ക്‌ പീസ്‌" വേണം...നെക്സ്റ്റ് വീക്കിൽ റിട്ടേണ്‍ ചെയ്യാം. സംഭവം യാഥാർത്ഥ്യമാകുമെങ്കിൽ !!!
ചിന്തിച്ചു...ചിന്തിച്ചു തന്നെ ഫ്യൂസ് അടിച്ചു പോകും.


ഒന്ന് ഗൂഗ്ലിയപ്പോൾ കിട്ടിയതാണ്.

The thief of the past and the thief of the future, rob us of the joy of the peace of the present moment അജ്ഞാതൻ.

ഒന്ന് ഇരുത്തി ചിന്തിച്ചാൽ സത്യമാണ്. പക്ഷെ ഇരിക്കണം. അതാണ്‌ വേണ്ടത്. ഫ്രീ ആയി ഇരിക്കണം. ഫ്രീ ആകാനുള്ള കഴിവ് വേണം. അതിനുള്ള വഴി ആലോചിച്ചു കൊണ്ടേ"ഇരുന്നു".
അങ്ങനെ ബുദ്ധദേവനെ കുറിച്ച് ചിന്തിച്ചു. 

"Peace comes from within. Do not seek it without" Gautama Buddha

വായിച്ചിട്ട് ബോധിച്ചു...പക്ഷെ അന്വേഷിക്കാതെ എങ്ങനെ നേടും. പിന്നെയും ചിന്തിച്ചു പുകച്ചു. മുടികൾ മത്സരിച്ച് പൊഴിഞ്ഞു വീഴുന്നു...വീണ്ടും വീണ്ടും ഓടി. ഒരു ഭ്രാന്തനെ പോലെ ആരും സഞ്ചരിക്കാത്ത വഴികളിൽ കൂടി ഞാൻ സഞ്ചരിക്കും. (മോഹൻലാലിന് അത് പറയാം) അത് ഞാൻ പറഞ്ഞിട്ട് ഓടിയാൽ ഒന്നുകിൽ പട്ടി പിറകെ ഓടി വരും, അല്ലെങ്കിൽ സ്ഥലകാല ബോധം നക്ഷ്ടപ്പെട്ടവൻ എന്ന് ലേബൽ അടിച്ചു കിട്ടും. (നിലവിൽ ഭാര്യയുടെ അവകാശവാദമാണ്) അതോർത്തപ്പോൾ എനിക്ക് തന്നെ ചിരി പൊട്ടി.

'A smile is the beginning of peace' Mother Teresa  

ചിരി എനിക്ക് ഒരു കുറവാണ്. ഞാൻ ചിരിക്കാറില്ല എന്നാണ് പൊതുവെ ജനസംസാരം. ചിരിച്ചു തുടങ്ങാം. ഇനി വെളുക്കെ ചിരിച്ചാൽ....!!
"അവനു വട്ടായി എന്ന് തോന്നുന്നു" - എന്നാകും ജനസംസാരം.

അല്ലാ ഡോക്ടർ...ശരിക്കും എനിക്ക് കുഴപ്പം ഉണ്ടോ ?



"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...