21 Jan 2013

സദാചാര ബോധമോ സഹതാപമോ ?

ശരീരത്തിന്  അകത്തേക്ക് തുളച്ചു കയറുന്ന അതിരാവിലത്തെ 10deg തണുപ്പിനെ കീറിമുറിച്ചു എന്‍റെ  കാര്‍ ഓഫീസിനു മുന്നിലത്തെ പാര്‍ക്കിംഗ് ലോട്ടില്‍ ഓടിച്ചു കയറ്റുന്നതിനിടയില്‍ ഇന്നും അവളെ കണ്ടു.(7:30നു മുന്‍പ് ഞാന്‍ വരുന്ന ദിവസങ്ങളില്‍ മാത്രമേ അവളെ കണ്ടിരുന്നുള്ളൂ )



കൈകുഞ്ഞിനെ മാറോട് അടക്കിപ്പിടിച്ച് അവള്‍ എന്‍റെ മുന്നിലൂടെ നടന്നു അവളുടെ കാറിനു അടുത്തേക്ക് പോയി. കാര്‍ പാര്‍ക്ക് ചെയ്യ്തു ഞാന്‍ പുറത്തേക്കിറങ്ങി  തിരിഞ്ഞു നോക്കി. അപ്പോഴേക്കും എതിര്‍വശം പാര്‍ക്ക് ചെയ്തിരുന്ന  ബ്ലാക്ക്‌ കളര്‍ ഫോര്‍ഡ് ഫോകസ്സിന്‍റെ ഡോര്‍ തുറന്നു കുഞ്ഞിനെ ബേബി സീറ്ററില്‍ അവള്‍ ഭദ്രമാക്കിയിരുന്നു. ഞാന്‍ കാണുമ്പോഴോക്കെ ആ കൈകുഞ്ഞു  പാതി മയക്കത്തിലായിരിയ്ക്കും. തണുപ്പ് ഒട്ടും തട്ടാതെയിരിക്കാന്‍ അവള്‍ നല്ലത് പോലെ ആ കുഞ്ഞിനെ സ്വെറ്റര്‍ കൊണ്ട് പുതച്ചിരുന്നു. ഡോര്‍ അടച്ചു  അവള്‍ മുന്നിലേക്ക്‌ കാര്‍ സ്ടാര്ട്ട് ചെയ്യുവാനായി നടന്നു നീങ്ങി... അവള്‍ ഇന്ന് ഒരു അല്പം തടിച്ച പോലെ തോന്നി...ഒരു പക്ഷെ ആ കറുത്ത ഫുള്‍ സ്ലീവ് സ്വെറ്റരില്‍ എനിക്ക് തോന്നിയതായിരിക്കാം...വട്ടത്തിലുള്ള ആ മുഖം അല്പം  ഉയര്‍ത്തി ഇല്ലാത്ത ഘനം വച്ച് അവള്‍ കാറിനുള്ളിലെക്ക് കയറി...

ഭൂഗോളത്തിലെ നാനാ ദിക്കില്‍ നിന്നുള്ള എല്ലാ മനുഷ്യജീവികളും വന്നടിയുന്ന മിഡില്‍ ഈസ്റ്റിലെ ഒരു കൊച്ചു രാജ്യമല്ലേ ഈ UAE. വന്നിട്ട് അഞ്ചു വര്‍ഷം  ആകാറായി. ഒരുവിധ പെട്ട പരദേശികളെ തിരിച്ചറിയാന്‍  എനിക്ക് ഇപ്പോള്‍ ആകുന്നുണ്ട്...അല്ലെങ്കിലും  മലയാളികളെ  തിരിച്ചറിയാന്‍  പ്രത്യകിച്ചു കഴിവുകള്‍ ഒന്നും വേണ്ടല്ലോ...നെറ്റിയില്‍ വ്യക്തമായിയെഴുതി വച്ചിട്ടുണ്ടാകുമല്ലോ...

"എന്നെ മലനാട്ടിലെ സദാചാരബോധത്തിനു പേര് കേട്ട കേരനാട്ടില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെട്ടിട്ടുള്ളത്‌ ഉള്ളതാകുന്നു..ഞാന്‍ ഇവിടെ അന്ന്യനാകുന്നു..."

സ്വയം അഹങ്കരിക്കാനും ബാക്കി ഉള്ളവര്‍ക്ക് മുന്നില്‍ ഒരു പടിയെങ്കിലും  ഉയര്‍ന്നു നില്‍ക്കണമെന്ന് ഞാനടക്കം ആഗ്രഹിക്കുന്ന മനുഷ്യ സമൂഹം. [ആരെയും ഒഴിവാക്കാനാകില്ല....ഉള്ളിന്‍റെ ഉള്ളില്‍ വേരിറങ്ങിയ ആ ചിന്ത ഒരിക്കലും നമ്മളെ വിട്ടു മാറില്ല - നാളെ കുറിച്ച് അത്ര അങ്ങോട്ട്‌ എനിക്ക് ഉറപ്പിച്ചു പറയാന്‍ ആകില്ല]

മലയാളിയായത്‌ കൊണ്ട് ഞാന്‍ അവളെ ശ്രദ്ധിച്ചിരുന്നു...നാളുകളേറെയായി തമ്മില്‍ കാണാറുണ്ടെങ്കിലും  ഒരിക്കല്‍ പോലും ഒന്ന് ചിരിക്കുവാന്‍ ഞാനോ അവളോ ശ്രമിച്ചിരുന്നില്ല...ഒരു പക്ഷെ ചെക്ക് ഇന്‍ / ചെക്ക്‌ ഔട്ട്‌ ടൈമിനു വളരെ പ്രാധാന്യം നല്‍കുന്ന ഓഫീസിലേക്ക് എത്തിപ്പെടാനുള്ള വ്യഗ്രതയുമാവാം എന്നെ നോക്കാതെ  വളരെ വേഗം എനിക്ക് മുന്നിലൂടെയായി അവളുടെ താമസ സ്ഥലത്ത് നിന്നും അപ്രത്യക്ഷമായിരുന്നത്...എപ്പോഴും.
[അതെ, അത് തന്നെയാകും കാരണം....അല്ലാതെ എന്നെ അങ്ങനെ ഒഴിവാക്കാന്‍ പറ്റുമോ ?]

എനിക്ക് അല്പം ഉയരം കുറവാണെങ്കിലും അത് വശങ്ങളിലോട്ടു വീതികൂട്ടി 97കിലോയില്‍ കൂട്ടാതെയും കുറയ്ക്കതെയും അഡ്ജസ്റ്റ് ചെയ്ത്  കാലം കുറെയായി അത് അങ്ങനെ തന്നെ കൊണ്ട് പോകുന്നു...നല്ല വെളുത്തിട്ടാണ്...എന്നും ഭംഗിയായി ക്ലീന്‍ ഷേവ്  ചെയ്തതിനു ശേഷം മാത്രമേ പുറത്തേക്കു പോലും ഇറങ്ങാറുള്ളൂ ...ബ്യൂട്ടി പാര്‍ലറുകളെ  ബാക്കിയുള്ളവര്‍ക്ക് മുന്നില്‍ നിശിതമായി വിമര്‍ശിക്കാറുണ്ടെങ്കിലും എല്ലാ ആഴ്ച്ചകളിലും  സൂപ്പര്‍മാര്‍ക്കറ്റ്‌ലെ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ പുതുതായി  ഇറങ്ങുന്നത്  വായിച്ചു പഠിക്കുക ഒരു ശീലം ആണ്...ഒരു നെടു വീര്‍പ്പ് ഇട്ടു സ്വയം ആശ്വസിച്ചു .

കത്തിയ പെട്രോളിന്‍റെ ഗന്ധവും അല്പം പുകയും പുറത്തേക്കു വമിച്ചുകൊണ്ട്  അവളുടെ കാര്‍ പാഞ്ഞു പോയി...ഞാന്‍ എന്‍റെ ഓഫീസിന്‍റെ പടവുകള്‍ കയറിത്തുടങ്ങി ...മനസ്സില്‍ അവളെ കുറിച്ചായായിരുന്നു ചിന്ത.
അവള്‍ എവിടെയായിരിക്കും വര്‍ക്ക്‌ ചെയ്യുന്നത് . ?
എങ്ങോട്ടേക്കായിരിയ്ക്കും  പോകുന്നത് ?
ആ കുഞ്ഞിനെ എവിടെ കൊണ്ട് പോകും?
ഡേ കെയര്‍ലേക്ക് ആകുമോ ? 
അവളുടെ ഭര്‍ത്താവു എവിടെയായിരിക്കും, എന്ത് കൊണ്ട് അയാള്‍ കുഞ്ഞിനെ കൊണ്ടാക്കുന്നില്ല  ?
എത്ര കുട്ടികള്‍ ഉണ്ടാകും ശാലിനിയ്ക്ക്  ? [ങേ, പേര് എവിടുന്നു വന്നു....അറിയാതെ മനസ്സിലേക്ക് ഓടി വന്ന പേരാണ്...ആരും പേര്‍ ഇല്ലാതെ ഉണ്ടാകില്ലല്ലോ, കിടക്കട്ടെ... സ്വയം പറഞ്ഞു]
എപ്പോഴായിരിക്കാം അവള്‍ തിരിച്ചു വരിക?
ചോദ്യശരങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വന്നു കൊണ്ടേ ഇരുന്നു..ഉത്തരം കിട്ടില്ലല്ലോ.

തൊട്ടടുത്ത നിമിഷം എന്നിലെ വിമര്‍ശകന്‍ തല പൊക്കി...
അല്ല..അവള്‍ എന്തിനാ ഈ കൈ കുഞ്ഞിനേയും കളഞ്ഞിട്ടു ജോലിക്ക് പോകുന്നത്...?
അതിന്‍റെ ആവശ്യം വല്ലതും ഉണ്ടോ...? വളരുന്ന പ്രായത്തില്‍ അമ്മയുടെ ചൂടും സ്നേഹവും അറിഞ്ഞു വളരേണ്ട സമയത്ത് കുഞ്ഞിനെ എവിടെയെങ്കിലും  ആക്കി പോയാല്‍ മതിയോ ?

പാവമല്ലേ ആ പിഞ്ചു കുഞ്ഞു ! അല്ല...അവളോട്‌ ചോദിച്ചേ പറ്റു... അടുത്ത ദിവസം ചോദിച്ചറിഞ്ഞേ ഉള്ളു കാര്യം.

അസലാമു അലൈക്കും ! കേഫ് അല്‍ ഹാല്‍ ? [ചിന്തകള്‍ മുറിഞ്ഞു പോയി] ഓഫീസ് വാതുക്കലില്‍  ആരെയോ കാത്തു നിന്ന അറബി എന്നോടായി പറഞ്ഞു.

വ..അലൈക്കും സലാം..സയിന്‍... ..   ....അല്‍ ഹംദു ലില്ലാഹ് ...!
ഞാന്‍ തിരിച്ചു പറഞ്ഞു കൂടെ ഒരു ചിരി സമ്മാനിച്ച്‌ ഹസ്തദാനം നല്‍കി ഞാന്‍ എന്‍റെ കാബിനിലേക്ക്‌ നടന്നു നീങ്ങി...

ലാപ്ടോപ്പിലെ ഓണ്‍ ബട്ടണില്‍ വിരല്‍ അമര്‍ത്തി...മേശ പുറത്തുണ്ടായിരുന്ന പേപ്പറുകള്‍ അടുക്കി പെറുക്കി വച്ചു, കൈകള്‍ കൂട്ടി കെട്ടി ഞാന്‍ സ്ക്രീനില്‍ നോക്കി ഇരുന്നു...എന്തോ പതിവില്ലാത്ത താമസം അനുഭവപെട്ടു - ലാപ്ടോപ്പ് ഓണ്‍ ആയി വരാന്‍.

മുറിഞ്ഞ ചിന്തകള്‍ പിന്നെയും ഓടിയെത്തി...പാതി ഉറക്കത്തിലെ ആ പിഞ്ചു കുഞ്ഞിന്‍റെരൂപം, ( മുഖം കണ്ടിട്ടില്ലെങ്കിലും ) തെളിഞ്ഞു നില്‍ക്കുന്നു. എല്ലാ അമ്മമാരും അങ്ങനെയല്ലല്ലോ.എത്രയോപ്പേര്‍ തന്‍റെ പിഞ്ചോമനയ്ക്കു  കൂട്ടായി ജോലിയും കളഞ്ഞു നില്‍ക്കുന്നു. അവരും നമ്മുടെ നാട്ടില്‍ നിന്നുള്ളവര്‍ തന്നെ അല്ലെ ? അറിവിന്‍റെ ആദ്യാക്ഷരങ്ങളും  സ്നേഹതലോടലുകളുടെയും ആദ്യ സ്പര്‍ശനങ്ങളും അമ്മയില്‍ നിന്ന് തന്നെയല്ലേ  വരേണ്ടത്.

അമ്മക്ക് സമം ആകുമോ പോറ്റമ്മ...?



അമ്മയും കുഞ്ഞും തമ്മിലുള്ള സ്നേഹ ബന്ധത്തെയും വാത്സല്യത്തെയും ചിത്രങ്ങളില്‍ വര്‍ണ്ണിച്ച രാജാ രവിവര്‍മ്മയുടെ ചിത്രങ്ങള്‍ കണ്ടും, നീലാംബരി രാഗത്തില്‍ ഇരയിമ്മന്‍ തമ്പി ചിട്ടപ്പെടുത്തിയ "ഓമന തിങ്കള്‍ കിടാവോ.." എന്ന താരാട്ട് പാട്ട് കേട്ടും വളര്‍ന്നു വന്ന ഒരു തലമുറയിലെ കണ്ണികള്‍ ആണ് നാം...മറക്കുവാനാകുമോ ?... പാടില്ല. 

പാശ്ചാത്യ സംസ്ക്കാരത്തിന്നു അടിമപെട്ട് കടംമെടുത്ത ' ഡേ കെയര്‍ ' രീതിയില്‍ വളര്‍ന്നു വന്നാല്‍ മതിയോ ആ പിഞ്ചോമന ? എനിക്ക് വല്ലാത്ത ഒരു അമര്‍ഷം തോന്നി.

അറിയാതെ തന്നെ മനസ്സ് അപ്പോഴേക്കും വേറിട്ട്‌ ചിന്തിച്ചു തുടങ്ങി...എന്ത് കൊണ്ട് ജീവിക്കാന്‍ വേണ്ടിയുള്ള ശാലിനിയുടെ  ഓട്ട പ്രദക്ഷിണമായി കൂടാ...? അതും ഒരു കാരണം ആവരുതോ..? ആവാം...ആ അമ്മയും കുഞ്ഞും മാത്രമായി ഒരു കുടുംബം ആയിരിക്കില്ലലോ അവള്‍ക്...അവളെ ആശ്രയിച്ചു എത്രയോ ജീവിതങ്ങള്‍ ഉണ്ടാകാം. എന്തെങ്കില്ലും സ്വരുക്കൂട്ടി വയ്ക്കുവാന്‍ അവളും അവളുടെ നാഥനും എന്നും മനസ്സില്ലാമനസ്സോടെ ചെയുന്നതും ആയി കൂടെ...? പ്രാരാഭ്ധങ്ങളുടെയും ഉത്തരവാധിത്വങ്ങളുടെയും നടുവില്‍ അകപ്പെട്ട  അനേക ലക്ഷം പ്രവാസികളില്‍ ഒരുവള്‍ മാത്രമായിരിക്കില്ലേ അവളും...അവള്‍ക്കും  ഉണ്ടാകില്ലേ ആശകളും...മോഹങ്ങളും !

പച്ച പുതച്ചു നില്‍ക്കുന്ന സ്വന്തം നാടും വീടും വിട്ടു മണല്‍ക്കാറ്റും ചൂടും അതിശൈത്യവും ഏല്‍ക്കാന്‍ മനസ്സിനെയും ശരീരത്തെയും പാകപെടുത്തി സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യം ആക്കാന്‍ പറന്നിറങ്ങിയ പ്രാവാസി സമൂഹത്തില്‍ ഒരുവന്‍ അല്ലെ ഞാനും...മരുഭൂമിയിലേക്ക് മനസ്സിനെ പറിച്ചു നട്ട ഞാനും പലതും കേള്‍ക്കുന്നില്ല..കാണുന്നില്ല...അഭിനന്ദിചില്ലെങ്കിലും കുറ്റപ്പെടുത്താതെ  എങ്കില്ലുമിരുന്നു കൂടെ...? ചിന്തകള്‍ പെടുന്നനെ കുറ്റബോധത്തില്‍ നിറഞ്ഞു.

പ്രാരാഭ്ധച്ചുഴിയില്‍ പെട്ട് ഉഴലുന്ന അനേകം പ്രവാസി സമൂഹത്തില്‍ കേവലം ഒരു മര്‍ത്ത്യനായി ഞാനും ബാക്കി...നില്‍ക്കുന്നു...അവളോട്‌ ഒപ്പം.

കാലം മാറുന്നതിനോടൊപ്പം ചരിത്രവും വിസ്മ്രിതിയില്‍ ആകട്ടെ...!

ശാലിനീ  !! നിന്നെ ഇനി കാണാതെ ഇരിക്കട്ടെ...വേദനിക്കുന്ന മനസ്സുമായി സ്വന്തം കൈകുഞ്ഞിനെ മറ്റൊരാളില്‍ ഏല്പിച്ചു പോകുന്ന വേദന ഞാന്‍ മനസ്സിലാക്കുന്നു...

5 Jan 2013

കാക്കി ഇട്ട ന്യൂ ഇയര്‍ സുപ്രഭാതം

S.I : അത് ആരാ സാറേ..?  
ഞാന്‍ : ലെന 
S.I : ലൈനോ...സാര്‍ ആള്‍ കൊള്ളാവല്ലോ !
ഞാന്‍ : ലൈന്‍ അല്ല സാറേ..'ലെന'..'ലെന'... L E N A.  [ഈ പന്നന്റെ  കാര്യം - S.I ഏമാനേ, നിന്നോട് മനസ്സില്‍ പറയാനേ പറ്റു.അതോ ഇനി സംസാരത്തില്‍ എന്റെ നാവു കുഴഞ്ഞോ...? ഓ..അല്ലല്ലോ ..ഇങ്ങേരു തൃശൂര്‍ക്കാരന്‍ അല്ലെ. എന്ത് പണ്ടാരെങ്കിലും ആവട്ടെ...]

വക്കീലുമായി നിന്നോട് (ലെനയോട് ) വരാന്‍ പറഞ്ഞിട്ട് മണിക്കൂര്‍ രണ്ടു ആയി...അല്പം നീരസത്തോടെ  വാച്ചില്‍ നോക്കിയിട്ട് ഞാന്‍ അവളോട്‌ ചോദിച്ചു..നീ എന്താടി വരാന്‍  വൈകിയേ...?
അപ്പോഴേക്കും മണി 02:45am ആയിരുന്നു .

പിന്നെ...... ന്യൂ ഇയര്‍ന്റെ രാത്രി വക്കീലുമാരെ ഉണക്കാന്‍ വരി വരിയായി മതിലില്‍ ചാരി നിര്‍ത്തി വച്ചേക്കുവല്ലേ...! നീ  പറയുമ്പോ പൊക്കി എടുത്തോണ്ട് വരാന്‍...,....ഒന്ന് പോടാ ചെക്കാ...ഒരെണ്ണത്തിനെ കിട്ടിയത് തന്നെ ഭാഗ്യം... നിന്നോട് ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ  സാഹസം വേണ്ട...അത് എങ്ങനാ...അഹങ്കാരത്തിന് കൈയും കാലും വച്ചവന്‍ അല്ലേ ... അവന് തോന്നും, നമ്മള് കേട്ടോണം...ചെയ്തോണം....നീ ആരാടാ  കോപ്പേ...എന്തൊന്നാ  നിന്റെ വിചാരം....?എന്തിയെ നിന്റെ മറ്റവന്‍....,...ജനിച്ചപ്പോ  തൊട്ടു ഒട്ടി ചേര്‍ന്ന് ഇരിക്കുവല്ലേ...! അവനെ തല്ലണം...ജീവിതമാര്‍ഗ്ഗം തേടി അവന്‍ ദൂഫായിക്ക് പോയതാ...! മാസത്തില്‍ 20 ദിവസവും നാട്ടിലാ...അവന്‍ എന്ത് പണി ആണോ..ആവോ...? അതും പറഞ്ഞു ലെന, എന്റെ കൂടുകാരി ചുറ്റുപാടും കണ്ണ് ഓടിച്ചു..

ബണ്ട് പൊട്ടിയ മാതിരി അവളുടെ സ്നേഹത്തില്‍ പൊതിഞ്ഞ പരിഭവം പറച്ചില്‍ കണ്ടു S.I ഏമാന്‍ ഞെട്ടി...

സാറേ ഇത് നിങ്ങളുടെ wife ആണോ...? S.I യുടെ ചോദ്യം കേട്ട് ഞാന്‍ പറഞ്ഞു....
Wife' ആണ്, പക്ഷെ എന്റെ അല്ല..
ഒന്നുകൂടി ഞെട്ടിയെങ്കിലും  ഇതൊന്നും പുത്തരി അല്ല എന്ന ഭാവത്തില്‍ നെറ്റി ചുളിച്ചു എന്നോട് S.I പറഞ്ഞു ....ങ..ആ.. writer യോട് എഴുതിയൊപ്പിട്ട്  കൊടുത്തിട്ട്  പൊയ്ക്കോ...
പിന്നെ ഒരു ഉപദേശവും...സാറിനെ പോലെ മാതൃകയാവേണ്ടവര്‍ ഇങ്ങനെയായാല്‍ പൊതു ജനം എങ്ങനെ നന്നാകും....? [ഇതൊന്നും  ആയിരിക്കില്ല ഏമാന്റെ ഞെട്ടല്ലിന്നു കാരണം. നേരം കെട്ട നേരത്ത് വൈകി ഒരു സ്ത്രീ കഥാപാത്രം, വക്കീലുമായി വരിക...അതുമല്ല അവളുടെ കെട്ടിയോനും അല്ല 'ഞാന്‍' ...പിന്നെ അരങ്ങത്ത് അടിച്ച്  തകര്‍ത്ത  കിടിലന്‍ ഡയലോഗും....എന്തോ അറിയില്ല, പുള്ളി ഒന്നും പുറത്തു കാട്ടിയില്ല...എന്നോടുള്ള ആ ഉപദേശത്തില്‍ നിന്നും...ഭാവ വ്യത്യാസങ്ങളില്‍  നിന്നും ഞാന്‍ പുള്ളിയുടെ മനസ്സ് വായിച്ചെടുത്തു  ]

ഒരു ഇടിഞ്ഞ ചിരിയും മുഖത്ത് ഫിറ്റു ചെയ്തു  ഞാന്‍ പടിയിറങ്ങി...പേട്ട പോലീസ് ആപ്പീസില്‍ നിന്നും...പുറത്തു എന്നെ കാത്തു നിന്ന അവള്‍ പിന്നെയും ചോദിച്ചു...എവിടാ ഡാ ആ വാനരന്‍..., ....?

ഞാന്‍ : അവന്‍ വല്ലപ്പോഴും അല്ലെ വരുന്നത്...എപ്പോഴും കേറി ഇറങ്ങാനും പരിചയപ്പെടാനും പറ്റില്ലാലോ..എല്ലാ ഏമാന്‍മാരും കൂടി നിന്ന് ഫോട്ടോയെടുപ്പും പരിചയപെടലും  ഒക്കെയാണ് അവന്‍..,. നീ ഒന്നും പറയല്ലേ...നിന്നെ ഞാന്‍ വിളിച്ചപ്പോഴേ അവന്‍ പറഞ്ഞു...ഇനി ചെവി തല കേള്‍ക്കില്ലാ എന്ന്...നിന്നെ  വലിയ മതിപ്പാണ് അവനു...കേട്ടോ.

കോപ്പാണ്...ലെന വളരെ പതുക്കെ..പക്ഷെ ചെവി പൊട്ടും വിധം എന്നോട് മാത്രമായി അലറി.
അവളുടെ തിളച്ചു മറിഞ്ഞുള്ള നില്‍പ്പ് കണ്ടാല്‍ അറിയാം. അവള്‍ അവനെയും കൊണ്ടേ പോകൂ ...

അളിയോ...നമ്പി അളിയോ...മൊത്തത്തില്‍ ന്യൂ ഇയര്‍ "ഹാപ്പി" ആയില്ലേ...
അഹ്...ലെന ചേച്ചി...Happy New Year...ഉണ്ട്ട്ടോ.. ദൂരെ  നിന്ന്  ഉറക്കെ പറഞ്ഞു അവന്‍ എന്റെയും ലെനെയുടെയും അരികിലേക്ക്, സാര്മാരോട് യാത്ര പറഞ്ഞു നടന്നു എത്തി...
ഞാന്‍ അവനോടു കണ്ണ് ഇറുക്കി കാണിച്ചു ..പക്ഷെ കണ്ട മട്ടു ഇല്ല.

എന്തുവാ അളിയാ...സീന്‍ കലിപ്പ് ആണോ...? ആഹ..ഇതൊക്കെ അല്ലെ ഒരു എക്സ്പീരിയന്‍സ്...! എന്തായാല്ലും കുറെ അളിയന്മാരെ പരിചയപ്പെട്ടു.നമ്പറും കിട്ടി.എന്തെല്ലും ആവശ്യത്തിനു വിളിക്കാവല്ലോ..അതും പറഞ്ഞു അവന്‍ മൊബൈലില്‍ നോക്കി ചിരിച്ചു.

അവന്റെ സന്തോഷം കണ്ടിട്ടാവണം ലെന ഒന്നും മിണ്ടാതെ കാറില്‍ കയറി തിരികെ പോയി.
[ആശ്വാസം, അല്ലേല്‍ മൊത്തത്തില്‍ നേരം വെളുത്തേനെ ...പാവം. എന്നെക്കാളും നാല് ഓണം ഉണ്ടിട്ടുണ്ട് അവള്‍.,..എന്നിട്ടും ഞാന്‍ എങ്ങനെയൊക്കെയാണ് വിളിക്കുന്നത്...എന്തൊക്കെയാണ് വിളിക്കുന്നത്....എന്തുകൊണ്ടോ അവള്‍ മറ്റാര്‍ക്കും നല്‍കാത്ത  ഒത്തിരി സ്വാതന്ത്ര്യം എനിക്ക് തരാറുണ്ട് ...ഭാര്യയോടു കയര്‍ക്കുന്നതിനെക്കാള്‍ ഞാന്‍ അവളോട്‌ ദേഷ്യപെടാറുണ്ട് ...ഇതേ ശൈലി ഭാര്യയോടു കാട്ടിയാല്‍ പാഞ്ഞു വരുന്ന ഐറ്റംസ് എന്താണ് എന്ന് പോലും പറയാന്‍ പറ്റില്ല...ബോബനും മോളിയുമില്‍ വിറകു കൊള്ളിയുമായി ചേടത്തി ഓടുന്നത് കണ്ടിട്ടുണ്ട് ...പക്ഷെ, ഇവിടെ ജര്‍മന്‍ കത്തിയും Johnie Walker ന്റെ കുപ്പിയുമൊക്കെയാണ് ബദല്‍ പീസുകള്‍ ...അതുകൊണ്ട് അധികം റിസ്ക്‌ എടുക്കാറില്ല ...]

അളിയാ എന്താ ലെന മിണ്ടാതെ പോയത്...[ഇത്തവണ ചേച്ചി വിളി ഇല്ലായിരുന്നു]. അവന്റെ ചോദ്യം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി ചിരിച്ചതേയുള്ളു.

എന്തോന്നാ ടെ....accountantum, architectum കൂടി നമ്മളെ ഒരു വിലയില്ലേ ടെ..ഞാനും ഒരു ആര്‍ക്കിറ്റെക്ക്റ്റ് അല്ലെ ഡാ...ഇത് ഇപ്പൊ ഞാന്‍ നാട്ടില്‍ ഇല്ലാത്തതു കൊണ്ട് ആര് വിളിച്ചാലും ഈ പാതിരായ്ക്ക് വരില്ല...നീ വിളിച്ചു..നിന്റെ കൂട്ടുകാരി  accountant വന്നു. അതിനു ഇത്രെയും പവര്‍ വേണോ...അവള്‍ക്കു...?

ഡാ കോപ്പേ..നീ വണ്ടിയിലോട്ടു കയറു..ഞാന്‍ അവനോടു കയറാന്‍ പറഞ്ഞു.
ഇപ്പൊ...മദ്യപാനം ബാധകമല്ലേ...? നമ്മളെ പൊക്കിയത് മദ്യപിച്ചു  വണ്ടി ഓടിച്ചതിന് ആണല്ലോ...അല്ലെ...?
അവന്റെ ചോദ്യത്തിന് എന്റെ മറുപടി..നീ വരുന്നുണ്ടോടാ  പുല്ലേ..?

വണ്ടിയും ഓടിച്ചു കണ്ണന്മൂല പാലമായപ്പോ ഒന്ന് നിര്‍ത്തി പുറത്ത്തിറങ്ങി . പാലത്തിനു സൈടിലോട്ടു  നോക്കി ഞാന്‍ പറഞ്ഞു, 'അളിയാ അത് അവിടെ തന്നെ ഉണ്ട്.'

ഒരു സൈക്കിള്‍ ആയിരുന്നു അത്..
.................................................................................................................................................................................
മുട്ടടയില്‍ ഉള്ള എന്‍റെ ഫ്ലാറ്റില്‍ ന്യൂ ഇയര്‍ ആഘോഷിക്കാന്‍ അവനും എന്റെ രണ്ടു അയല്‍ക്കാരും ഒത്തു കൂടിയതായായിരുന്നു  ഫ്ലാറ്റിന്റെ  ' റൂഫ് ടോപ്പില്‍ ''.അടിയുടെ  ആഘാതം കൂടിയപ്പോ തോന്നിയ വെളിവില്ലയ്മായിരുന്നു ശംഖ്മുഖം  ബീച്ച് കാണാനുള്ള  പൂതി... അപ്പൊ തന്നെ ഇറങ്ങി പുറപ്പെട്ടു ..അകത്തു ഉള്ളത് പോരാഞ്ഞിട്ടാണ് പിന്നെയും ഒരു Full J&D യും മൂന്ന് കുപ്പി വെള്ളവും എടുത്ത് വണ്ടിയില്‍ ഇട്ടു..
ഇറങ്ങാന്‍ തുടങ്ങിയപ്പോ തന്നെ ലെനയുടെ പുതുവത്സര ആശംസകള്‍ അറിയിക്കാന്‍ അല്പം വൈകിയെങ്കിലും , വിളി വന്നു...എന്‍റെ യാത്ര കേട്ടപ്പോള്‍ തന്നെ തെറി വിളി തുടങ്ങി...
ആഹാ..പുതുവത്സരം തുടക്കം കുറിച്ചു  ... ഒരെ ഒരു കൂട്ടുകാരിയുടെ  തെറി വിളിയോടെ ...എന്നിട്ടും  യാത്ര മാറ്റി വച്ചില്ല. അവള്‍ ഫോണും കട്ട്‌ ചെയ്തു ഉറങ്ങാന്‍ പോയി.
ഭാര്യയും പിള്ളാരും അളിയന്‍ പിള്ളയുടെ രണ്ടു ആഴ്ച്ച കഴിഞ്ഞുള്ള കല്യാണ ഒരുക്കങ്ങള്‍ക്ക് വേണ്ടി ആലുവായ്ക്കു പോയത് കൊണ്ട് ആകാം എന്റെ ഈ അഹമ്മതി.

കൂടെയുണ്ടായിരുന്ന രണ്ടെണ്ണത്തിന്‌  ബോധം ഉള്ളത് കൊണ്ട് അവന്മാര്‍ ഇറങ്ങിയില്ല...ഗള്‍ഫില്‍ കിടക്കുന്നവന്റെ ആഗ്രഹമല്ലേ...? അങ്ങനെ ഇറങ്ങി പുറപ്പെട്ടതായിരുന്നു അവനോടുപ്പം..

മെഡിക്കല്‍ കോളേജ് വഴി കണ്ണന്മൂലയെത്തിയപ്പോള്‍ പാലത്തിനു നടുവിലായി ഒരു സൈക്കിള്‍ വിലങ്ങനെ വച്ചിരിക്കുന്നു...കുറചപ്പുറം ഒരാള്‍ സിഗരറ്റും വലിച്ച് [വിശ്രമമാണ് എന്ന് തോന്നുന്നു...]ഒരു മൈല്‍കുറ്റിപ്പുറത്ത്  ഇരിക്കുന്നു...
ഇവനൊന്നും  ഒരു ബോധവും ഇല്ലെ...നല്ല ബോധം ഉണ്ട് എന്ന വിശ്വാസത്തില്‍ ഞാന്‍ സ്വയം പറഞ്ഞു...ഇത് കേള്‍ക്കേണ്ട  താമസം  എടുത്തടിച്ച പോലെ എന്റെ കൂടെ ഇടത്തെ വശമിരുന്ന അവന്‍ വണ്ടിയുടെ ഡോര്‍ തുറന്നു വിളിച്ചു കൂവി...

'വണ്ടി എടുത്തു മാറ്റ് ഡാ ****മോനെ'...
''യും ''യും '' യും ചേര്‍ത്ത് സമാസമം മൈല്‍ കുറ്റിയുടെ മുകളില്‍ നിന്നും..തിരിച്ചു വന്നു തെറി വിളി...തനി തിരോന്തരം ഭാഷ...ഞാന്‍ ഒന്ന് പതറി.

[എല്ലാ മേളകളും ഇവന്‍ തുടങ്ങി വയ്ക്കും ...ഫിനിഷിംഗ് പോയിന്റ്‌ ഞാനെ കാണാറുള്ളൂ  ..]
പക്ഷെ അവന്റെ ഉത്സാഹവും  കണ്ടപ്പോള്‍ ഞാനും അറിയാതെ ഒന്ന് " ഓണ്‍ " ആയി...

''മൂവര്‍ സംഗമം'' വാക്കുകള്‍ കൊണ്ട് അലക്ക് തുടങ്ങി...മലയാള ഭാഷയ്ക്ക്‌ ഇത്ര കടുപ്പം ഉണ്ടെന്നു  ഇടയ്ക്കിടയ്ക്ക്  ഞാന്‍ തിരിച്ചു അറിഞ്ഞു...പല പുതിയ വാക്കുകളും പുത് വര്‍ഷ പുലരിയില്‍ കേട്ട്...തലയുടെ പെരുപ്പ്‌ കേറിയിട്ടാവും ...വിലങ്ങനെ വച്ചിരുന്ന സൈക്കിള്‍ എന്റെ കൂടെ ഉള്ള 'അവന്‍' പൊക്കി എടുത്തു പാലത്തിനു താഴെ എറിഞ്ഞു...ചട പടെ ശബ്ദവും എല്ലാമായി രംഗം മൂര്ചിച്ചു നിന്ന നിമിഷങ്ങള്‍ക് വിരാമമിട്ട്  കൊണ്ട് പള്ളി മുക്ക് ഭാഗത്ത്‌ നിന്നും ഒരു പോലീസ് ജീപ്പ് പാഞ്ഞെത്തി ...ജീപ്പിന്റെ ശബ്ദം നല്ല പരിചയമുള്ളത് കൊകൊണ്ടാവാം ഇരുട്ടിന്റെ ആത്മാവ് അടുത്തുള്ളയെതോ മാവ് വഴി സ്ഥലം കാലിയാക്കി.
................................................................................................................................................................................
അതിന്റെ തുടര്‍ച്ചയാണ് ...'പേട്ട  പോലീസ് സ്റ്റേഷന്‍' സന്ദര്‍ശനം...

ആ സൈക്ലിന്റെ കിടപ്പ് കണ്ടപ്പോള്‍ ഞാന്‍ ആ ഇരുട്ടിന്റെ ആത്മാവിനെ കുറിച്ച് വീണ്ടും ഓര്‍ത്തു...
ഒരു പക്ഷെ ഒരു കള്ളനായത് ആയിരിക്കാം ...ഇത്ര കൃത്യമായി ജീപ്പിന്റെ സ്വരം കേട്ട് അവന്‍ കടന്നു കളഞ്ഞത്....

ഇറങ്ങിയത്‌ അല്ലെ...!! രണ്ടു സിഗരിറ്റ്നു തിരി കൊളുത്തി 'ഞാനും' 'അവനും' കുറച്ചു നേരം അവിടെ തന്നെ നിന്ന്...ധനു മാസത്തിലെ തന്നുപ്പ് കാറ്റ് മെല്ലെ വീശുന്നുണ്ടായിരുന്നു...അതിരാവിലത്തെ പത്ര വിതരണത്തിന് വേണ്ടി പത്രകെട്ടുമായി ആരോ ഒരാള്‍ ബൈക്കില്‍ പള്ളിമുക്കിലെ one way യിലോട്ട് ചീറി പാഞ്ഞു പോയി...ദൂരെ എവിടേയോ ഒരു സൈക്കിള്‍ ബെല്ലും കേള്‍ക്കാമായിരുന്നു...
എന്റെ കാറിന്റെ ഹെഡ് ലൈറ്റിന്റെ വെട്ടത്തില്‍ ഒരു [പാണ്ടന്‍],] നായ എങ്ങു നിന്നോ പതുക്കെ ഓടി വരുന്നത് ഞാന്‍ നോക്കി നിന്ന്...
സമയം 04:15am. മൊബൈലില്‍ ഞാന്‍ സമയം നോക്കി.

അളിയാ...ആദ്യമായി ആണ് പുതു വത്സരം പോലീസ് ഏമാന്മാരുടെ കൂടെ...പണി പാളുവോ...അവന്റെ ചോദ്യം.

ഓ...അത് സാരമില്ല. ഇങ്ങനെ ഒക്കെ അല്ലെ ശീലമാവുന്നത്‌., ഞാന്‍ തിരിച്ചു അവനെ സമാധാനിപ്പിച്ചു...

കാറിലോട്ടു തിരികെ കയറാന്‍ തയ്യാറായപ്പോഴേക്കും 'വീണ്ടും ലിസ' [വീണ്ടും ലെന] ഫോണില്‍

എന്തായി...ഫ്ലാറ്റില്‍ എത്തിയോ...അവനെ കൊണ്ട് ആക്കിയോ...?പിന്നെ..നാളെ നീ സൈറ്റിലോട്ടു പോകണേ...സ്ഥിരം സ്വഭാവം എടുക്കരുത്...ഫസ്റ്റ് ഫ്ലോറിന്റെ സ്ലാബ് ഒന്ന് നോക്കിയേക്കണേ...
ഡാ ഒരു മിനിട്ടേ...ഒന്ന് ഹോള്‍ഡ്‌ ചെയ്യ്...

ഹലോ!..കേട്ട് കഥ...എനിക്ക് ഒരു എമര്‍ജന്‍സി കോള്‍ അറ്റന്‍ഡ് ചെയ്യാനുണ്ടായിരുന്നു..അത് കൊണ്ട് ഹോസ്പിറ്റലില്‍ പോകേണ്ടി വന്നു...എന്തായാല്ലും പുതു വര്‍ഷം നന്നായി സെലിബ്രേറ്റ് ചെയ്തല്ലോ...congratulations!

ക്ലോസിംഗ് ഡയലോഗില്‍ സ്കോര്‍ അടിച്ചു Dr.എബ്രഹാം...ലെനയുടെ ഭര്‍ത്താവ്.

നിഷ്കളങ്കമായ ഒരു ചിരിയോടു കൂടി അവള്‍ വീണ്ടും ഫോണ്‍ എടുത്തു എന്നോടായി
ഓക്കേ, ഗുഡ് നൈറ്റ്‌..., എന്തോന്ന്  ഗുഡ് നൈറ്റ്‌...  ?
ഗുഡ് മോര്‍ണിംഗ്.... പറഞ്ഞു കട്ട്‌ ചെയ്തു...

ഞാന്‍ ആകെ പറഞ്ഞത്..."ഓക്കേ". വെറുതെ ഒരു ചിരിയും ഡോക്ടര്‍ക്ക്‌ ഫോണില്‍ കൂടി കൊടുത്തു...അത്ര തന്നെ.

ലെനയും അബ്രാഹാമിനെയും കണ്ടു മുട്ടിയിട്ടു ഏകദേശം അഞ്ചു മാസം...എന്ത് പെട്ടന്നായിരുന്നു മറ്റൊരു Client നോടും തോന്നാത്ത അടുപ്പം ഇവരോട്....

കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തപ്പോഴേക്കും അവന്‍ സുഖ ഉറക്കം...
ഡാ...എഴുന്നേല്‍ക്ക്  ഡാ...എല്ലാം തുടങ്ങി വച്ചിട്ട് കിടന്നു ഉറങ്ങിക്കോണം...
എവിടുന്നു...ഒരു ബോധവും ഇല്ല...അവന്..[ഉറങ്ങട്ടെ രാത്രി എയര്‍പോര്‍ട്ടില്‍ കൊണ്ട് വിടാന്‍ ഉള്ളത് അല്ലെ..വീണ്ടും ദുബൈയിക്ക്...മാറ്റൊരു അവധികാലത്തിന് വേണ്ടി ഇനിയും കാത്തിരിക്കേണ്ടേ...]

ഞാന്‍ പാതി വഴിക്ക് മുടങ്ങിയ ബീച് യാത്ര വണ്ടി തിരിച്ചു വന്ന വഴിയെ പുനരംഭിച്ചു...ഉറങ്ങി കിടക്കുന്ന 'അവനോട്' ഒപ്പം.
.................................................................................................................................................................................


കഥാപാത്രങ്ങളെ നിങ്ങളുടെ സൗകര്യാര്‍ത്ഥം മാറ്റാം...ചിന്തിക്കാം...സാങ്കല്പിക കഥാപാത്രങ്ങള്‍ ആവാം അല്ലായിരിക്കാം...എന്തായാല്ലും കഥയിലെ 'അവന്‍' ഞാനും, 'ഞാന്‍' അവനും ആണെങ്കില്ലോ...?


-------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------













11 Dec 2012

അല്പം തമാശ....ചളമായിലെ കൊള്ളാം....!

ഇംഗ്ലീഷില്‍ അത്ര പ്രഗല്‍ഭര്‍ അല്ലാത്ത മൂന്ന് പേര്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ വച്ച് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഒരു പാക്കറ്റ് ഈന്തപഴം [dates] കൈയ്യില്‍ പിടിച്ചാണ് തര്‍ക്കം...

ഒന്നാമന്‍, : പനീര്‍ ഡേറ്റ്സ് [അവന്‍ ഇന്ത്യയില്‍ ലേശം വടക്ക് നിന്നാ]
രണ്ടാമന്‍:, : പൊട്ടന്‍...,..പനീര്‍ അല്ല...പനി നീര്‍ ഡേറ്റ്സ് ആണ്. [ഇവന്‍ മലയാളി]
മൂന്നാമന്‍, : വെടല പസ്സങ്ങളാ..പാക്കേറ്റെ പാത്തു വാസി ഡാ...പണ്ണിയാര്‍ ഡേറ്റ്സ് [ഇവന്‍ തമിഴന്‍], ]

ആര്‍ക്കെങ്കില്ലും ഊഹിക്കാമോ എന്താണ് സംഭവമെന്ന്....?

അച്ചടി പിശകായിരിക്കുമോ....അതോ ജില്ലാടിസ്ഥാനത്തില്‍ സൗകര്യം പോലെ വായിക്കാമോ...?
ഞാന്‍ പാക്കറ്റ് എടുത്തു നോക്കി...ഇങ്ങനെ എഴുതി ഇരിക്കുന്നു...

PIONEER DATES
Premium Quality





 jose 








9 Dec 2012

'പണി' വരുന്ന ഓരോ വഴിയെ....!!


ഓര്‍ക്കാപ്പുറത്ത് അല്ലെങ്കില്‍ സമയം തെറ്റി വന്ന മഴെയും വെള്ളപൊക്കം കാരണം തമ്പാനൂരിലെ ട്രാഫിക് ജാമിനെയും മനസ്സില്‍ പഴിച്ച് കൊണ്ട്  പ്ലാറ്റ്ഫോമില്‍ പാഞ്ഞു എത്തിയപ്പോഴേക്കും കണ്ണൂര്‍ എക്സ്പ്രസ്സ്‌ നീങ്ങി തുടങ്ങിയിരുന്നു...

'കോച്ച് നോക്കാന്‍ സമയമില്ല...ചാടി കേറിയേ പറ്റു....'
'പണ്ടാരമടങ്ങാന്‍...,...അല്ലെങ്കില്‍ കുന്തം ഒരിക്കലും സമയം പാലിക്കാറില്ല ...നമ്മള്‍ എന്നേലും വൈകിയോ...അന്ന് പണിയും കിട്ടും... ' പിറുപിറുത്തു കൊണ്ട് ചാടി വീണു....കോച്ചില്‍

അകത്തേക്ക് കയറിയതും....കേട്ടത് ഇതാണ് 

''ഡേയ് ...ഇത് എന്തോന്ന്....ഇത്തോളം മുട്ടീയിട്ട് എന്തെര് മറിക്കാന്‍ പൊവോണു...''

ഒരു സ്ത്രീ സ്വരം...(അലറല്‍ എന്ന് പറയുന്നതാവും ഉചിതം)...അതെ..പറഞ്ഞത് എന്നോട് തന്നെ...അരിച്ചു കയറിയ കലി പുറത്തേക്കു വന്നിട്ട് തിരിച്ചു നല്ലതുപോലെ പറയാനായി തന്നെ വായ്‌ തുറന്നതാണ്...പക്ഷെ ഒന്നും പറയാനായില്ല...പറയാനായി നുരഞ്ഞു പൊങ്ങിയത് എല്ലാം വിഴുങ്ങി...( 'രാവിലെ തൊട്ടേ പണി തന്നെ ആണല്ലോ ഈശ്വരാ..' ) കിളി നാദങ്ങളുടെ ലോകം...'' ലേഡീസ് കമ്പാര്‍ട്ട്മെന്റ് '' പോരാത്തതിനു അലറി പറഞ്ഞത് രണ്ടു വനിതാ പോലീസ്സിലെ ഒരു വനിതാ....
ചമ്മല്‍ മറച്ചു വച്ചു...ചുറ്റും ഒന്ന് വേഗത്തില്‍ ഞാന്‍ കണ്ണ് ഓടിച്ചിട്ട്‌ വാതുക്കല്‍ തന്നെ നിന്നു.''പേട്ട'' ആവുമ്പോഴേക്കും മാറി കയറാം.അല്ലാതെ വേറെ വഴിയില്ല എന്റെ ചങ്ങായി.....[കാരണം വായ്‌ നോക്കാന്‍ പറ്റിയ തരുണിമണികള്‍  ഒന്നും കണ്ണ്  എത്തുന്ന ദൂരത്തില്ലായിരുന്നു, അതും അല്ല...മീശക്കു പകരം പുരികം പിരിച്ചു വച്ചിരിക്കുന്ന രണ്ടു ഇടി വണ്ടികള്‍ ...പുറത്തു ഇരുട്ടാണേങ്കില്ലും വാനത്തോട്ടു നോക്കി നില്‍ക്കുന്നതാ തല്‍ക്കാലം ബുദ്ധി.]

കൈയ്യിലുണ്ടായിരുന്ന ലഗ്ഗേജ് ബാഗ്ഗും പൊതിക്കെട്ടും ഒതുക്കി വച്ച് ഞാന്‍ പേഴ്സ്സില്‍ നിന്നും ടിക്കറ്റ്തപ്പിയെടുത്തു..കോച്ച് ഏതാണ്ന്നു ഒരിക്കല്‍ കൂടി നോക്കി ഉറപ്പിച്ചു...
A3 UB 3...[അവന്മാരൊക്കെ എവിടാണോ ആവോ...? അപ്പോഴേക്കും വന്നു വിളി..]

[ഞങ്ങള്‍ എല്ലാവരും ഒരു യാത്ര പോകുകയാണ്. സംഭവം ഒഫീഷ്യല്‍ ആണ് ...''പുരാവസ്തു ഗവേഷണവും അനന്ത സാദ്ധ്യതകളും'' കോഴിക്കോടാണ് സ്ഥലം...എന്തായി തീരുമോ ആവോ ?]

''ടെ വല്ലോം നടക്കാന്‍ ആണോ..? ഇയാള്‍ എവിടാടെ...?"
ടിക്കെറ്റ് എവിടെ കൊണ്ടാടെ വച്ചേക്കുന്നെ...? ഇയാള്‍ വന്നില്ലെലും വേണ്ടില്ല...'' 

ഒന്നും പറയേണ്ട ടെ...ഞാന്‍ ഉണ്ട് വണ്ടിയില്‍ ....പക്ഷെ ഇപ്പൊ പെട്ടിരിക്കുവാ..രാവിലെ തൊട്ടെ തുടര്‍ പണിയാ...കാണാം ഭായ്...വരാം...ഒരു പത്തു മിനിട്ട് കടം തരു...

ഫോണ്‍ വിളി കഴിഞ്ഞു, ഇന്ന് കിട്ടിയ പണികള്ളില്‍ ഒരെണ്ണം വെറുതെ ഒന്ന് ഓര്‍ത്ത്..
------
രാവിലെ സീന മേശപുറത്ത്‌ വച്ചിരുന്ന കുപ്പിയില്‍ ജീരകവെള്ളമെന്നു കരുതി ആര്‍ത്തിയോടെ തൊള്ളക്ക് ഒഴിച്ചതിനു ശേഷമാണ് മനസ്സിലായത്‌ സൂര്യകാന്തി എണ്ണയായിരുന്നു എന്ന്...എണ്ണ പാഴായത്തിന്റെ തെറി വിളി...സീനയുടെ വക...വേറെ. ഞാനോ....അകത്തേക്ക് പോയത് എങ്ങനെ പുറത്തു കളയുമെന്ന ആശങ്കയില്ലും മുറവിളി കൂട്ടല്ലിലും ഉള്ള ഓട്ടത്തില്‍ നിലത്തു വീണു പൊട്ടിയ un-breakble crystal glassന്റെ എണ്ണം എടുക്കാന്‍ വിട്ടു പോയി....കൈയ്യില്‍ കിട്ടിയത് എല്ലാം ഇട്ടു തുടച്ചെടുത്തു..''എന്റെ വായ്‌.'' ...പച്ച എണ്ണയുടെ ആ ചവര്‍പ്പ്....ഹോ..ആ കോരിത്തരിപ്പ് ഒരു തരിപ്പ് തന്നെയായിരുന്നു ...?  
------
'' അപ്പി ഒന്ന് മാറണേ..'നാന് ഒന്ന് ഇറങ്ങട്ടെ...'' പിന്നില്‍ നിന്നും ഏതോ ഒരു സ്ത്രി പറയുന്ന കേട്ടപ്പോഴാണ്  'പേട്ട' എത്തിയെന്ന് മനസ്സിലായതും ചിന്തയില്‍ നിന്ന് ഉണര്‍ന്നതും...
പെട്ടന്ന് തന്നെ വഴി മാറി കൊടുത്തു. ബാഗും കവറും എടുത്ത് ഞാനും ചാടി ഇറങ്ങി വീണ്ടും ഓടി...A3 ലക്ഷ്യമാക്കി.

പുറത്തെ തണുപ്പില്‍ നിന്നും ഓടി കയറിയ കമ്പാര്‍ട്ട്മെന്റനികത്ത് എത്തിയപ്പോള്‍ ...അതിനു അകത്തെ തന്നുപ്പും കൂടി... അറിയാതെ ഒന്ന് കിടുങ്ങി...അകത്തേക്ക് കയറുന്ന വ്യഗ്രതയില്‍ ആരോ പിറകില്‍  നിന്നും തോളത്ത് തട്ടി...

''അതെ...ഞാന്‍ തൃശ്ശൂര്‍ ഇറങ്ങും''...['നീ ഇറങ്ങടാ കോപ്പേ..അതിനു എനിക്ക് എന്താ..'അങ്ങനെ പറയാനാ തിരിഞ്ഞത്, പക്ഷെ പറഞ്ഞില്ല]
''മൊത്തോം തീര്‍ത്തു കളയരുത്..ഞാന്‍ എന്റെ ഈ പണി ഒന്ന് തീര്‍ത്തെച്ചും വരാം. ഒരു മണിക്കൂര്‍ വെയിറ്റ് ചെയ്യണം കേട്ടാ ...''

നെറ്റി ചുളിച്ചു അയാളെ അടി മുടി ഒന്ന് നോക്കി...അപ്പോഴാണ് TTE ആണെന്ന് കത്തിയത്..പക്ഷെ എനിക്ക് ആള്‍ പറഞ്ഞത് മനസ്സിലായില്ല....എന്റെ ബാഗും കവറും കണ്ടിട്ട് അങ്ങേരു 'കുപ്പി' ആണ് ഉദേശിച്ചതെങ്കില്‍ പിന്നെയും പണിയാവുമല്ലോ...? ഇല്ലാത്ത കുപ്പി ഞാന്‍ എവിടുന്നു എടുക്കും.?
ഇതൊക്കെ പോട്ടെ...ഈ കോപ്പന് എങ്ങനെ മനസ്സിലായി ഞാന്‍ അടിക്കും എന്ന്...?
[അപരിചിതര്‍ എന്നെ 'ഇക്കാ' എന്നേ വിളിക്കാര്‍ ഉള്ളു ....കാരണം...ഞാറിന് തടം എടുത്ത പോലെ വരമ്പും അരുവും വെട്ടിയെടുത്തതാ എന്റെ താടി...] ആ എന്നോടാണ് ഈ മച്ചാന്‍ ഇങ്ങനെ പറഞ്ഞത്...തെല്ലു നേരം ഞാന്‍ പരിസരം മറന്നു ചിന്തയിലാണ്ട് പോയി...

ഡേയ്...നടന്നു വാടെ...എന്തോന്നാ ആലോചിച്ചോണ്ട്‌ നില്‍ക്കുന്നെ...?

തൊട്ടടുത്ത സീറ്റില്‍ നിന്നും കാല്പനികതക്ക് എപ്പോഴും ചിറകു മുളപ്പിക്കുന്ന... ചിരിച്ചു കൊണ്ട് മാത്രം വര്‍ത്തമാനം പറയുന്ന "കളത്തില്‍ ബൈജു ". [കളത്തില്‍ എന്നുള്ളത് വീട്ട് പേരല്ല...നമ്മള്‍ അങ്ങോട്ട്‌ എന്ത് പറഞ്ഞാലും...തിരിച്ചു നമ്മളോട് വല്ലതും പുള്ളി പറഞ്ഞാലും കളങ്ങള്‍ വരച്ചും അക്കങ്ങള്ളില്‍ കൂട്ടിയും മാത്രമേ പറയാര്‍ ഉള്ളു...അത് കാരണം പുള്ളിക്ക് ഞാന്‍ തന്നെ ഇട്ട പേരാണ്...]

''ടെ മൊത്തത്തി കുഴപ്പമാ...എന്നെ കണ്ടാല്‍ എന്തെല്ലും തോന്നുമോ ...?''ഞാന്‍ ചോദിച്ചു.

സംശയമെന്ത്...വഴിയെ പോകുന്ന ഏതവനും ഒരെണ്ണം ചെകിട്ടത് തരാന്‍ തോന്നും....പിന്നെ വെള്ളത്തില്‍ വീണ പൂച്ച, നഞ്ഞ കോഴി അങ്ങനെ പലതും പറയാന്‍ ആര്‍ക്കും ഒന്ന് ചിന്തികേണ്ട കാര്യം പോലുമില്ല...പറഞ്ഞിട്ട് ഒടുക്കം സ്വന്തം തന്നെ നീട്ടി ചിരിച്ചു...ഗണേഷ്,. സ്വന്തമായി പൊക്കി പറയാന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്ന എന്റെ മറ്റൊരു സഹപ്രവര്‍ത്തകന്‍... (ഗണേഷ് ആയതു കൊണ്ട് ഞാന്‍ മുഖവിലയ്ക്ക് എടുത്തില്ല)

അത് അല്ലടെ...ഒരു ക്ണാപ്പന്‍ TTE എന്റെ കവറും കിടിപിടിയും കണ്ടിട്ട്..മൊത്തം തീര്‍ക്കല്ലേ എന്നും ദാ വരുന്നുന്ന് പറഞ്ഞിട്ട് പോയി...നമ്മുടെ കൈയ്യില്‍ മരുന്ന് വല്ലതും ഉണ്ടോ...? ഇപ്പൊ എന്ത് ചെയ്യും..? നമ്മള്‍ വേണ്ട എന്ന് വച്ചത് അല്ലെ...? പക്ഷെ ട്രെയിനില്‍ മദ്യപാനം പാടില്ല എന്നും..പുതിയ നിയമം ഇല്ലേ ? എന്തേലും ചെയ്യതെ പറ്റു...ഞാന്‍ വെപ്രാളത്തോടെ പറഞ്ഞു.
രാവിലെത്തെ എണ്ണയുടെ ചവര്‍പ്പും ഒന്ന് മാറി കിട്ടുമല്ലോ...മനസ്സില്‍ കൂട്ടി ചേര്‍ത്ത്...സംസാരിക്കുന്നതിനിടയില്‍ ഞാന്‍ ബാഗ് അപ്പര്‍ ബെര്‍ത്തില്‍ തള്ളികയറ്റി. കവര്‍ വിന്‍ഡോ ഗ്ലാസ്സിനു മുകളിലത്തെ ഹൂക്കില്‍ തൂകി ഇട്ടു.

'വഴി ഉണ്ടാക്കാം...കൊല്ലത്ത് നിന്നും രമേശന്‍ കേറുമല്ലോ...വിളിക്ക് അളിയാ..അളിയനെ'
കൈയ്യില്‍ ഉണ്ടായിരുന്ന പേന എടുത്തു സ്വന്തം തലയില്‍ കളം വരച്ചു ബൈജു അനക്കം വച്ച് തുടങ്ങി...

മൊബൈലില്‍ രമേശനെ വിളിച്ചു...
'രമേശാ കഷായം എടുത്തായിരുന്നോ.?'

'എന്തൊരു ചോദ്യം ആണ് ടെ...നിനക്ക് എന്നെ ഇതേ വരെ മനസ്സിലായില്ലേ...നമ്മള്‍ ' ഫുള്‍ ' സെറ്റപ്പ് അല്ലെ.?' ഞാന്‍ നേരത്തെ സ്റ്റേഷനില്‍ വന്നല്ലോ..നമ്മടെ റെയില്‍വേ സ്റ്റേഷനു മുന്നിലല്ലേ എന്റെ അണ്ണാ...വിശാലമായ ഷോറൂം...ഒരു 2 ' ഫുള്‍ ' ബാഗിലാക്കി...കഴിക്കാന്‍ വലതും വാങ്ങിയോ....?
രമേശന്‍ ഒരു യാത്ര മൂഡില്‍ തന്നെ ആണ്...തിരിച്ചുള്ള ഉത്തരത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി.

ഞാന്‍ തുടര്‍ന്നു...'നമ്മടെ കളത്തില്‍ ബൈജു' ജയിലില്‍ നിന്നും  വരുന്ന വഴി (പൂജപ്പുര വഴിയാണ് വീട്ടില്‍ നിന്നും വരുന്നത്..തെറ്റിദ്ധരിക്കരുത്...പുതുതായി ജയിലില്‍ തുടങ്ങിയ ചപ്പാത്തി പരിപാടിയുടെ ഭാഗമാകാനും ആകണം, ' 36 ചപ്പാത്തി' പുള്ളി അവിടുന്ന് വാങ്ങി) കൊണ്ട് വന്ന ചപ്പാത്തിയും.' സീനടെ വക ചിക്കെനും ഉണ്ട് ടെ...പുറത്തു നിന്നും ഒരു കോടാലിയും ഉണ്ടാവും...അതാ ചോദിച്ചത്...

അത് ആരടെ...?രമേശന്റെ സംശയം..

അതൊക്കെ നമ്മുക്ക് വഴിയെ കാണാം...ഇതിപ്പോ എല്ലാം തികയുമോന്നൊരു സംശയം...അതുമല്ല എറണാകുളത്ത് നിന്നും കേറുന്ന വെള്ളം തൊടാത്ത മഹാന്റെ കാര്യം അറിയാമല്ലോ...കുപ്പി പോകുന്ന വഴി കാണില്ല..എന്തായാല്ലും നേരില്‍ കാണാം...

ഞാന്‍ ഫോണ്‍ കട്ട് ചെയ്തു...

കഷായം ഉണ്ട്...ട്ടോ...അളിയന്‍ എടുത്തിട്ട് ഉണ്ട്...അവരോടു ഞാന്‍ പറഞ്ഞു.
അല്ല...നമ്മള്‍ മാത്രമേ ഉള്ളോ...വേറെ ആരും ഇല്ലേ (കളര്‍ഫുള്‍ ഐറ്റംസ് കണ്ടില്ലല്ലോ എന്നാ ഞാന്‍ മനസ്സില്‍ ഉദ്ദേശിച്ചത് )....? തെല്ലു നിരാശയോടെയായിരുന്നു എന്റെ അടുത്ത ചോദ്യം...

സാറിനു,... ആരെ ആണ് വേണ്ടത്...? അല്പം നീട്ടി ആണ് ബൈജുവിന്റെ മറുചോദ്യം. അദ്ദേഹം പക്ഷെ ഈ തവണ പേനക്ക് പകരം സ്വന്തം കണ്ണാടിയുടെ കാലാണ് തലയ്ക്കു വരയ്ക്കാന്‍ ഉപയോഗിച്ചത്.

അല്ല..എന്തെല്ലും മിണ്ടിയും പറഞ്ഞും പോകാമല്ലോ...പിള്ളാര് വലതും ഉണ്ടായിരുന്നേല്‍ ഒരു ഉഷാര്‍ ഉണ്ടാവുമായിരുന്നു...അല്ലെ..? ഗണേഷ് പിന്‍'താങ്ങി'.

ഞാന്‍ ഒന്ന് സീനയെ വിളിക്കട്ടെ...
...............................
കൊല്ലത്ത് നിന്നും രമേശന്‍ കയറി.

ഓ...എന്റെ അണ്ണാ, ആദ്യമായിട്ടാണ് നിങ്ങളെ ഇങ്ങനെ ഈ വേഷത്തില്‍ കാന്നുന്നത്..
[എനിക്ക് എന്തോ വേറെ ആരോയയിട്ടാണ് തോന്നിയത്, കാരണം കണ്ടു മുട്ടിയ അന്ന് മുതല്‍ എന്നും വളരെ ' ഫോര്‍മല്‍ ' വേഷം മാത്രമേ പുള്ളി ഇട്ട് കണ്ടിട്ടുള്ളു...എപ്പോഴും ഷര്‍ട്ട്‌ ടക് ഇന്‍ ചെയ്തു...'woodlands'ന്റെയും 'adidas'ന്റെയും ഷൂസും 'allensolley'ടെയും', 'van heusen'ന്റെയും', 'aarow'ടെയും' അങ്ങനെ വേണ്ടുന്ന എല്ലാ ബ്രാണ്ടുകളും മാറി മാറി ഉപയോഗിക്കുന്ന ഏക വ്യക്തിയാണ് ഞങ്ങളുടെ ഇടയിലെ രമേശന്‍], പക്ഷെ ഇന്ന് ഒരു ചുവന്ന ടി ഷര്‍ട്ടും അര കുറ നിക്കറും ഒരു ചെരുപ്പും....ഒപ്പും രണ്ടു എയര്‍ ബാഗുകളും]

പറഞ്ഞു വച്ച പോലെ TTE യും എത്തി...ടിക്കറ്റ്‌ പരിശോധിച്ച് ഒരു വാക്ക് പോലും ഉച്ചരിക്കാതെ അയാള്‍ അടുത്ത കോച്ചിലേക്ക് പോയി...എനിക്ക് വിശ്വസിക്കാന്‍ ആയില്ല...ഇയാള്‍ തന്നെയാണോ അല്പം മുന്‍പ് എന്റെ തോളത് തട്ടി സംസാരിച്ചത്...?

ഇദേഹം തന്നെ ആണോ അദ്ദേഹം...? ബൈജുവിന്റെ വക ചോദ്യം.
എവിടെ ടെ കോടാലി...? രമേശന്‍ തിടുക്കം കൂട്ടി...

എനിക്ക് തെറ്റി പോയിന്നാ തോന്നുന്നെ....ചിലപ്പോ വേറെ ആരെങ്കില്ലും ആവും ബൈജുവെ..
ടെ ഇതായിരുന്നു ഞാന്‍ പറഞ്ഞ കോടാലി രമേഷേ...രണ്ടുപേരോടുമായി പറഞ്ഞു മുഴുപ്പിക്കും മുന്‍പേ 'ആ കോടാലി' ഒരു പെട്ടിയുമായി എത്തി...ഒരു വ്യത്യാസം മാത്രം..കോട്ട് ഊരി കൈയ്യില്‍  പിടിച്ചിരിക്കുന്നു...

'' തുടങ്ങാം....പേര് പരഞ്ഞുള്ള പരിചയപെടല്‍ ഒന്നും വേണ്ടാ...കാരണം നമ്മള്‍ ഇനിയും കാണുമോന്നു അറിയില്ല..so no need...lets start."

തെല്ലു അന്ധാളിപ്പോടെ അതിലുമേറെ ആശ്ചര്യത്തോടെ ഓപ്പണിംഗ് റൌണ്ട്' തുടങ്ങി...
.........................ഒരു സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ രണ്ടു റൌണ്ട് കഴിഞ്ഞപ്പോ മാറി കിട്ടി. പരസ്പരം പരിച്ചയപെടലും എല്ലാമായി അങ്ങനെ കോട്ടയം കഴിഞ്ഞു. ഒരു 25 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പയ്യന്‍സ് നമ്മടെ TTEയെ അന്വേഷിച്ചു വന്നു... TTE സ്വയം പരിച്ചയപെടുതിയത്തിനു ശേഷം പയ്യന്‍സ് കൈയ്യിലെ ടിക്കറ്റ്‌ നീട്ടി പുള്ളിയോടായി പറഞ്ഞു

'സാര്‍ എനക്ക് ഒരു ചാന്‍സ് (chance) തരണം'...
എന്തോന്ന് ...? TTE ഒരു ഞെട്ടലോടെ അവനോടു ചോദിച്ചു.
അല്ല സാര്‍ എനക്ക്  വേറ്റിംഗ് പറ്റില്ല ...ഒരു ചാന്‍സ് തരണം ....അവന്‍ പിന്നെയും പറഞ്ഞു.

ഞാന്‍ എന്തോടോ സിനിമ സംവിധായകനോ...ചാന്‍സ്തരാന്‍......?  അതുമല്ല അവനു വേറ്റിംഗ് പറ്റിലാന്നു......പിന്നെ....!!   TTE പരിഹാസത്തോടെ അവനെ ആക്രമിച്ചു...

സാറെ അവന് സീറ്റ് വേണം എന്നാ ഉദേശിച്ചത്‌... എന്ന് തോന്നുന്നു...ഞാന്‍ TTE ഒരു ബോധവല്കരണം നടത്താന്‍ വിഫലശ്രമം നടത്തി...

നീ ആര്...? അവന്റെ PRO ആണോ...? TTE ടെ റിലേ കട്ടായി തുടങ്ങിയെന്നു എനിക്ക് മനസ്സിലായി.

ഞങ്ങടെ കുപ്പിയും കാലിയാക്കി നിന്റെ  വായീന്നു.... നിന്‍റെ ഊളതരം...ഞങ്ങള്‍  കേള്‍ക്കണോ....കോപ്പേ ...എന്ന് പറഞ്ഞായിരുന്നു തുടക്കം...?

രമേശന്‍ എഴുന്നേറ്റു TTE യുടെ പെട്ടിയും പ്രമാണവും കോട്ടും എടുത്തു നിലത്തു ഒരു ഏറു...എന്തോ തോന്നി പെട്ടന്ന് തന്നെ താഴെ എറിഞ്ഞ അയാളുടെ കോട്ട് എടുത്തു സ്വന്തം അണിയുകയും ചെയ്തു....(അത് ഒന്ന് കാണേണ്ട കാഴ്ച തന്നെയായിരുന്നു....ചുവന്ന ടി ഷര്‍ട്ടും ക്രീം കളര്‍ നിക്കറും...ഓവര്‍കോട്ടും ...ഇത്തിരി ഓവര്‍ അല്ലെ എന്നൊരു സംശയം...എനിക്ക്)....ശരിക്കും ഇത്തിരി അല്ല....മൊത്തത്തില്‍ ഓവറായിരുന്നു.....രമേശന്‍

TTE യെ വലിച്ചു സീറ്റില്‍ നിന്നും എഴുന്നെല്ല്പിച്ചു ...'ഇറങ്ങി  പോടാ പുല്ലേ''...എന്ന് ആക്രോശിക്കുകയും ചെയ്തു...[എപ്പോഴും  ഇങ്ങനെ കൂടുമ്പോള്‍ ഏറ്റവും കൂടുതല്‍ ചിരിച്ചും ചിരിപ്പിച്ചും സമയം  തള്ളി നീക്കുന്നത് രമേശന്‍ തന്നെ ആണ്...പക്ഷെ ഇന്ന് ഇത്ര പ്രതീക്ഷിച്ചില്ല]

(ഇതിന്റെ ഇടയില്‍ ചാന്‍സ് തേടി വന്ന ആ പയ്യന്‍സ്ന് വന്ന വഴിയെ തിരിച്ചു ഓടി കാണും... പൊടി പോല്ലും കണ്ടില്ല....സീനില്‍ നിന്നും പെട്ടന്ന് മാഞ്ഞു പോയി...)

പിന്നെ അവിടെ നടന്നത് ഇവിടെ പറയുന്നില്ല... സീന്‍ എഡിറ്റ്‌ ചെയുന്നു....കഥ അവസാനിപ്പിക്കുന്നു....

[ പക്ഷെ രണ്ടു ആഴ്ച രമേശന് പാന്റിനു പകരം മുണ്ട് ഉടുത്തോണ്ട് നടക്കേണ്ടി വന്നു, ഡോക്ടറിന്റെ നിര്‍ദേശപ്രകാരം.... ബൈജു പുതിയ കണ്ണട വാങ്ങി...ഗണേഷ് രണ്ടാമത്തെ പെഗ് അടിച്ചപ്പോ തന്നെ ഔട്ടായി അപ്പര്‍ ബെര്‍ത്തില്‍ ഇടം തേടി...ഒന്നും അറിഞ്ഞില്ല...ഞാന്‍ ഇടനിലക്കരനായത്  കൊണ്ട് കുറെ കരം ഇടപാട് നടന്നു...കടം ഒന്നും വച്ചില്ല ]

കരം ഇടപാട് കൂടാന്‍ കാരണമുണ്ട്....OK.. TTE, OK... TTE.....ലാസ്റ്റ് സീനില്‍ പ്രതീക്ഷികാതെ പറഞ്ഞു പോയതാണ്....രണ്ടു മൂന്ന് തവണ.....പക്ഷെ അതും പുള്ളിക്ക് (TTE) പിടിച്ചില്ല....കാരണം TTEയുടെ പേര്‍ Omana Kuttan എന്ന് ആയിരുന്നു. പുള്ളിയെ ഞാന്‍ അങ്ങ് ചെറുതാക്കി കളഞ്ഞു എന്ന് പറഞ്ഞായിരുന്നു പ്രകടനങ്ങളില്‍ മറ്റൊരു കാരണം.

*******************************************************************************************************************
പിറ്റെ ദിവസം രാവിലെ 730നു രാവിലെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയപ്പോളാണ് 'KJ' യ്ക്ക് തന്‍റെ സ്വാധീനം ഉപയോഗിച്ച് ഇന്നലെ രാത്രി പെട്ടുപോയെക്കാവുന്ന നൂലാമാലകള്ളില്‍ നിന്നും രക്ഷപെട്ടതും എല്ലാം ശരിക്കും ഓര്‍ക്കാന്‍ കഴിഞ്ഞത്....ഒരു യാത്രയുടെ പരിയവസാനം ''പുരാവസ്തു ഗവേഷണവും അനന്ത സാദ്ധ്യതകളും'' 
അവിടുന്നു തുടങ്ങി....എന്റെ സഹപ്രവര്‍ത്തകരും 'KJ' യും.

*******************************************************************************************************************

ഇതിലെ "ഞാന്‍"'' ഞാനല്ല ....എന്‍റെ ഏറ്റവും അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായ ''KJ'' ആണ്. ഈ അടുത്ത കാലത്ത് അവനും സഹപ്രവര്‍ത്തകരും ചേര്‍ന്ന് പോയ ഒരു യാത്രയാണ് ഞാന്‍ എന്‍റെ രീതിയിലാക്കിയെടുത്തത് ... അവരുടെ യാത്രയിലെ രണ്ടു ഡയലോഗ് മാത്രം കടം എടുത്തു... TTE യുടെത്....



26 Nov 2012

ന്യൂ  ജനറേഷന്‍ ടെക്നിക്ക്സ് 

[അല്പം ഫ്ലാഷ് ബാക്ക് ]

എന്റെ സ്കൂള്‍ പഠന കാലങ്ങളില്‍ ...''പരീക്ഷയെ'' പരീക്ഷണങ്ങളായി കണ്ടിരുന്ന അസാധാരണ തലമുറയിലെ ഒരു സാധാരണ കുട്ടിയായി ആണ് ഞാനും വളര്‍ന്നു വന്നിരുന്നത്...[നക്ഷ്ടപ്പെട്ടു പോയ ബാല്യം 80കള്‍ ]

എന്റെ മിഡില്‍ സ്കൂളില്‍ , സമര്‍ത്ഥര്‍ , ഉഴപ്പാളികള്‍ , തിരുമണ്ടന്മാര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി 'ഞങ്ങള്‍ പൈതങ്ങളെ' വേര്‍ തിരിച്ചിരുന്നു...ഈ മൂന്ന് വിഭാഗങ്ങളിലും ഞാന്‍ മാറി മാറി നില കൊണ്ടിരുന്നെങ്കിലും മിക്കപോഴും നടു ഗണത്തില്‍ തന്നെയായിരുന്നു മുദ്ര കുത്തപ്പെട്ടിരുന്നത്...തമിഴില്‍ മേല്‍ പ്രതിപാദിച്ച നടു ഗണം ' എല്ല് മുറിയെ പണി എടുത്തു ജീവിക്കുന്നവന്‍ ' എന്നായിരുന്നു...ദേശം മാറുമ്പോള്‍  വാക്കുകള്‍ കടം എടുക്കപ്പെട്ടാലും അര്‍തഥങ്ങള്‍ മാറുന്ന കാര്യം നാം മറന്നു പോകുന്നു...[എന്തെങ്കിലും ആകട്ടെ]

ഒരു തുണി സഞ്ചിയില്‍ കുറെ പുസ്തകങ്ങളും, ' പൂമ്പാറ്റയില്‍ ' നിന്നും വെട്ടി എടുത്ത ഒരു ടൈംടേബിള്‍ കാര്‍ഡും [ഡ്രില്‍ ക്ലാസും, ഡ്രോയിംഗ് ക്ലാസും നല്ലതുപോലെ മന:പാഠം,എന്നാലും ഒരു സമാധാനത്തിനു വേണ്ടി മാത്രം], പിന്നെ 'അമ്മ' രാവിലെ തന്നെ, ഉച്ചക്ക് കഴിക്കാനായി തന്നു വിടുന്ന ചൂട് വിട്ടു മാറാത്ത ചോറും ചമ്മന്തിയും മുട്ട പൊരിച്ചതും [മിക്കപോഴും] എന്നെക്കാളും വലുപ്പമുള്ള സ്റ്റീല്‍ പാത്രത്തില്‍ നിറച്ചു വച്ച്  [ഓര്‍ക്കുമ്പോള്‍ ആ രുചി മനസ്സില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നു..ആ മണവും],തോളത്ത് തൂക്കിയിട്ട് 3 കിലോമീറ്ററോളം നടന്നു ഓടി കിതചെത്തിപ്പെട്ടിരുന്നു, 'പഠിക്കാനായി' മാത്രം...എന്നിട്ടാ ഞാന്‍ ആ നടു ഗണത്തില്‍ അകപപ്പെട്ട് പോയത്...

വാദ്ധ്യന്മാര്‍ 'അടിച്ചു' 'പൊളിച്ചു' പ്രഘോഷണം നടത്തുമ്പോഴും കണ്ണുകള്‍ അവരില്‍ തന്നെയായിരിക്കും...പക്ഷെ മനസ്സ് പാറി പറന്നു നടക്കുന്നുണ്ടാവും എവിടെക്കെങ്കില്ലും...
' അടുത്ത വര്‍ഷം എന്തൊക്കെയായിരിക്കും പഠിക്കാനുള്ളത് '
ഹോ !...ഒരു വയസ്സ് കൂടി മൂത്തത് ആവുമല്ലോ...
[ഇപ്പൊള്‍ വയസ്സ് പിന്നോലോട്ടാക്കാന്‍ പണി 18 ഉം നോക്കി - രക്ഷ ഇല്ല]..അങ്ങനെ അങ്ങനെ പോകും ചിന്തകള്‍ ....

ഓണ പരീക്ഷ...ക്രിസ്മസ് പരീക്ഷ...വാര്‍ഷിക പരീക്ഷ...അങ്ങനെ മാത്രം ചിട്ടപെടുത്തിയായിരുന്നു എന്റെ സ്കൂള്‍ കാലഘട്ടം...പരീക്ഷാ സമയങ്ങളില്‍ ഇപ്പോഴത്തെ മറവി പണ്ടേ ഉള്ളത് കൊണ്ട് റഫറന്‍സ് കടലാസ്സും എടുത്തും പരസ്പരം ചര്‍ച്ചകള്‍ ചെയ്തും ആശയങ്ങള്‍ കൈ മാറിയും....(എങ്ങനെ...എങ്ങനെ...പിന്നെന്ന..............!!) ????
[അങ്ങനെ ഒക്കെയായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു ആ നാളുകളില്‍ ...]

പക്ഷെ, ആ പരീക്ഷാ നാളുകളില്‍ മേല്പ്പോട്ടും കീഴോട്ടും പരീക്ഷ ഹാളിന്റെ ജനലില്‍ കൂടി പുറത്തേക്കു...നീലാകാശത്തിലെ വെളുത്ത മേഘപാളികളെ നോക്കിയും, കിളികളുടെ കലപില ബഹളങ്ങള്‍ കേട്ടും, പൊട്ടി പൊളിഞ്ഞ സൈക്കിള്‍ ഷെഡ്‌ഡിന് താഴെ സുഖനിദ്രയില്‍ ആണ്ടു കിടക്കുന്ന നായെ നോക്കിയും, തെങ്ങിലേക്കു തേങ്ങ ഇടാന്‍ കയറുന്ന ആളിന്റെ വെട്ടുകത്തി ആളുടെ അരയില്‍ തൂങ്ങി ആടുന്നത് വിസ്മയത്തോടെ കണ്ടും, സ്കൂളിന്റെ പിറകിലെ പൊട്ടി പൊളിഞ്ഞ ടാര്‍ വഴിയില്‍ കൂടി മീനക്കാരന്‍ കൂക്ക വിളിച്ചു കൊണ്ട് പോകുന്നതിനോടൊപ്പം തന്റെ സൈക്ലില്ലിലെ മണിയോച്ച മുഴക്കുന്നത് കണ്ടും കേട്ടും നന്നായി ആസ്വദിച്ചായിരുന്നു ഞാന്‍ പരീക്ഷ ഹാളില്‍ വെള്ള പേപ്പറുകളുടെ എണ്ണം കൂട്ടി ഇരുന്നത്...[അത് കൊണ്ട് പേപ്പറിന്റെ തൂക്കം വളരെ കുറവേ ഉണ്ടാകാര്‍ ഉള്ളു ]
.................................................................................................
ഒടുക്കം പക്ഷെ 'വാദ്ധ്യാന്മാരെ' ഒന്നടങ്കം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കൊണ്ട് പ്രൊഫഷണല്‍ വിദ്യാഭാസം പൂര്‍ത്തിയാക്കി സ്വന്തം വഴി [ദൈവാനുഗ്രഹം] എനിക്ക് തെരഞ്ഞെടുക്കാനായി...[അത് വേറെ കഥ, അത് വിടു...]

തല്ക്കാലം ഫ്ലാഷ് ബാക്ക് ഇവിടെ നിര്‍ത്തുന്നു....


ഞാന്‍ പറയാന്‍ ഉദേശിച്ചത്‌...,...ഇന്നത്തെ ചെറു തലമുറയെ ഞെക്കി പിഴിഞ്ഞ് ഞവുടി ചാര്‍ എടുത്തു എങ്ങോട്ട് ആണ് നമ്മള്‍ [ഞാനും ഉണ്ടേ] ഓടുന്നത്...അവരും അറിയേണ്ടെ ശരിക്കുള്ള ലോകം എന്താണ് എന്ന്...?
സ്വപ്നത്തില്‍ പോലും ചിന്തിക്കനാകാത്ത വിപ്ലവകരമായ മാറ്റങ്ങളിലൂടെ പിറന്ന 'ഡിജിറ്റല്‍ യുഗം' നമ്മുടെ ചിന്ത ശക്തിയെ പോലും മരപിവിപ്പിച്ചു കഴിഞ്ഞു...

അവര്‍ ഉണരുന്നത് തന്നെ കൈയ്യില്‍ ഉള്ള ' കോപ്പുകള്‍ ' കളുടെ പരിപ്പ് എങ്ങനെ ഇളക്കാം എന്ന് ചിന്തിച്ചു കൊണ്ടായിരിക്കും...എന്തായിരിക്കും ഇന്ന് പുതുതായി കടകളില്‍ ഇറങ്ങിയിട്ട് ഉണ്ടാവുക...അങ്ങനെ മാത്രമേ ചിന്തിക്കാന്‍ ആകു...[ഒരു പക്ഷെ പ്രവാസ ലോകത്തില്‍ മാത്രം ആയിരിക്കാം...നാട്ടില്‍ അങ്ങനെ അല്ലെങ്കില്‍ സദയം ക്ഷമിക്കുക, എന്റെ അജ്ഞതയാവും...]

[അയല്‍ക്കാരന്റെ പശുവിനു പുല്ലു പറിച്ചു അതിന്റെ വായില്‍ വച്ച് കൊടുത്തും...മാങ്ങ എറിഞ്ഞു വീഴ്ത്തിയും (മിക്കപോഴും അടുത്ത വീടിലെ ഓടു പൊട്ടുന്ന ഒച്ച കേള്‍ക്കുമ്പോഴേക്കും ഞാന്‍ മൈലുകള്‍ ദൂരെ എത്തിയിട്ടുണ്ടാവും)...പട്ടം പറത്തിയും...കായലോരത്ത് ചൂണ്ട ഇടുന്ന മഹാന്മാരെ നോക്കി നിന്നും കടന്നു പോയാ ആ ബാല്യം...ഇന്ന് ആരൊക്കെ അറിഞ്ഞിട്ടുണ്ടാവും...]

ഈ പറയുന്ന ഞാനും, എന്റേതായ സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി (മുഴുവനായി അങ്ങനെ പറയാനാകില്ല) മറ്റൊരു ദേശത്ത് പറിച്ചു നട്ടപ്പെട്ടപോള്‍ എന്റെ മകനും, ഈ ഗൃഹാതുര ചിന്തകൾ അന്യമായി...ഞാന്‍ തന്നെ കാരണം..ഒരു കുറ്റബോധം എന്റെ ഉള്ളിലും ഉണ്ട്...ഇതെല്ലാം പറയാനും ചിന്തിക്കാനും കാരണം വളരെ പ്രസിദ്ധമായ ഒരു ദ്വൈവാരികയില്‍ അടുത്തിടെ വന്ന ഒരു ലേഖനത്തില്‍ അക്കങ്ങളിട്ട് പരമാര്‍ശിക്കപെട്ട ഒരു ഭാഗം തമാശ ആയി തോന്നി...ഞാന്‍ അതില്‍ ഒരെണ്ണത്തില്‍ അടി വരയിട്ടിരിക്കുന്നത് ഒന്ന് ഓടിച്ചു വായിച്ചു നോക്കിയാല്‍ മാത്രം മതി മനസ്സിലാവും...[മുകളില്‍ കൊടുത്തിരിക്കുന്നു]

എന്തിനാണ് ഇങ്ങനത്തെ ഒറ്റമൂലികള്‍ നമ്മുക്ക്...?
ഒരു പക്ഷെ നക്ഷ്ടമായി എന്ന് കരുതുന്ന അല്ലെങ്കില്‍ അന്യം നില്‍ക്കുകയോ മറന്നു പോയതോ ആയ ഗൃഹാതുര ചിന്തകൾക്ക് പകരമായ പാഠ്യ പദ്ധതികള്‍ക്ക് മാത്രം ഊന്നല്‍ നല്‍കുന്ന ഇന്നത്തെ കാലഘട്ടതിന്നു പുറത്ത് നിന്നും ഒരു ബലത്തിന് വേണ്ടിയോ...?
അങ്ങനെ അച്ചടിച്ച്‌ കിട്ടുന്ന മാര്‍ഗ നിര്‍ദേശങ്ങള്ളില്‍ കൂടി കിട്ടുന്ന അറിവാണോ നാം നമ്മുടെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കേണ്ടത് ?
അങ്ങനെ അക്കങ്ങളിട്ടു നിരത്തി വര്‍ണ്ണിച്ചാല്‍ നമ്മള്‍ എല്ലാവരും അത് പോലെ തന്നെ പ്രവര്‍ത്തിക്കുമോ ? എന്തിനാണ് ചോദ്യ പേപ്പര്‍ ഇത്ര പ്രാധാന്യത്തോടെ...വര്‍ണ്ണിക്കുന്നത് ?
ഓര്‍മശക്തി കൂട്ടാനുള്ള ഒറ്റമൂലിയോ ?
അത് വായിച്ചു നോക്കിയാല്‍ ടെന്‍ഷന്‍ ഇല്ലാത്തവനും ടെന്‍ഷന്‍ അടിച്ചു പോകും...ഇത്തരം നിര്‍ദേശങ്ങള്‍ ഇന്നത്തെ തലമുറയെ സഹായിക്കുമോ...?
അവരത് അനുസരിച്ച് സഹിച്ചു പ്രവര്‍ത്തിക്കുമോ...?
ഒരു പിടി ചോദ്യങ്ങള്‍ മാത്രം ആണ് എന്റെ മറുപടി...

ആവോ....എനിക്ക് എന്തോ..അത് അങ്ങോട്ട്‌ പിടിച്ചില്ല...ഞാന്‍ വായിച്ചപ്പോ എനിക്ക് തോന്നിയത് ഇങ്ങനെ ആണ്...
[1] ഒന്നോടിച്ച് - സൈക്കിളോ, കാറോ, ബൈക്കോ..എന്തുമാകാം 
[2] ആഹ്ലാദിക്കുക - കൈ അടിച്ചും അവനവന്റെ സൗകര്യംപോലെ 
[3] തലകുത്തി വീഴാതെ - അത്രയ്ക്ക് ബലം ഇല്ലാതെ ആവുമോ...?
[4] സമയം വിഭജിക്കുക - കാല്‍ക്കുലെട്ടര്‍ കണിശമായും വേണം 
[5] 5 മുതല്‍ 10 മിനിട്ട് വരെ - എല്ലാം മറന്നു ക്ലോക്ക് നോക്കിയിരിക്കണം 
[6] പഠിച്ചതെല്ലാം മറന്നു - പുസ്തകം മുഴുവനും അപ്പോള്‍ ഓര്‍ക്കണം

അങ്ങനെ....വ്യഖ്യാനിക്കാനാണ് എനിക്ക് തോന്നുന്നത്...എന്റെ കാഴ്ചപാടുകള്‍ പൂര്‍ണമായും ശരിയാണ് എന്ന് ഞാന്‍ അവകാശപെടുന്നില്ല...ബലപെടുത്തിയോ ഇത്തരം ലേഖനങ്ങള്ളില്‍ കൂടിയോ നമ്മുക്ക് അവരെ മാറ്റുവാന്‍ ആകുമോ..?
നമ്മള്‍ കടന്നു വന്ന വഴികളില്‍ [എന്റെ വഴികള്‍ അല്ല] കൂടി അല്ലെങ്കില്ലും അവരും മനസ്സ് തുറന്നു സന്തോഷിച്ചു വളരട്ടെ...ഇത് പൂര്‍ണമായും എന്റെ കാഴ്ചപാട് മാത്രം ആണ്...

ഞാന്‍, എന്റെ മകനോട്‌ ഒന്ന് മാത്രമേ പറയാറുള്ളൂ...എപ്പോഴും.

"മുഴുവനായും പഠിച്ചില്ലെങ്കില്ലും പഠിച്ചതില്‍ അശ്രദ്ധ കൊണ്ട് തെറ്റ് വരുത്തരുത്..."
'ഓക്കേ അപ്പാ'...അവന്‍ തിരിച്ചു എനിക്ക് തരുന്ന വാക്ക്...അത് മതി എനിക്ക്...

അത് അല്ലെ ശരി...അങ്ങനെ അല്ലെ വേണ്ടത്....?
[എന്റെ ശരി നിങ്ങളുടെ ശരി ആകണം എന്നും ഇല്ല..അല്ലെ?]



19 Nov 2012



ഹാപ്പി ബര്‍ത്ത്ഡേ ഡിയര്‍ 'ടിജോ'....


''കോണ്‍ഫിടെന്‍സ്'' അല്ലെങ്കില്‍ ''ദൃഢ നിശ്ചയം'' എന്നാ വാക്കിന്‍റെ അര്‍ഥം ഞാന്‍ ശരിക്കും മനസ്സിലാക്കിയതും കണ്ടതും എന്‍റെ വിരലില്‍ എണ്ണാവുന്ന  വളരെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ ആയ 'ടിജോ'യില്‍ നിന്ന് ആണ്.

ഒരു പക്ഷെ സൂര്യന്‍ പടിഞ്ഞാര്‍ ഉദിച്ചാല്ലും...കാലാവസ്ഥ വ്യതിയാനങ്ങള്‍
മാറി വന്നാല്ലും പരിണാമപ്രക്രീയകള്‍ക്ക്‌ മാറ്റം വന്നാല്ലും അചന്ജലമായ  മനസ്സിന് ഉറവിടം ആണ് അവന്‍......,...

എഞ്ചിനീയറിംഗ് പഠന കാലഘട്ടത്തില്‍, അപക്വമായ മനസ്സ് പാകപ്പെട്ടു വന്നിരുന്ന നാളുകളില്‍, തീരുമാനങ്ങള്ളിലും അഭിപ്രായങ്ങള്ളിലും ആവശ്യമെങ്കില്‍ മാറ്റം വരുത്തുവാന്‍ ഞാന്‍ അടങ്ങുന്ന 9 പേരോടും [(ആണുങ്ങളോട് മാത്രം) പെണ്‍ക്കുട്ടികള്‍ അടക്കം മൊത്തം 18 പേര്‍, 10 ആണുങ്ങളളില്‍ ഒരാള്‍ ആര്‍ക്കി പഠനം മതി ആക്കി വേറെ ഒരു എഞ്ചിനീയറിംഗ് മേഘലയില്‍ കടന്നു കൂടി...]  ആക്ഞാപിച്ചും  ആക്രോശിച്ചും പ്രകോപനപരമായ വാക്കുകള്ളില്‍ കൂടിയും ആവശ്യം എങ്കില്‍ തലയ്ക്കു പിന്നില്‍ കൊട്ട് തന്നും പിടലിക്ക് കുത്ത് തരാന്‍ മടിക്കാത്ത വിവേകത്തോട്‌ ഉള്ള പെരുമാറ്റവും...ചൂണ്ടു വിരല്ലില്‍ നിര്‍ത്തി ഞങ്ങള്ളില്‍ പലരുടെയും തല വിധി തന്നെ മാറ്റുവാന്‍ ധൈര്യം കാണിച്ച ഹിപ്പോക്രാറ്റ് എന്നും ഹിറ്റ്ലര്‍ എന്നും അപരനാമങ്ങള്ളില്‍ [പെണ്‍കുട്ടികളുടെ ഇടയില്‍ ] അറിയപ്പെട്ടിരുന്ന സത്യത്തില്‍ കളങ്ക പെടാത്ത ഒരു ഹൃദയത്തിന്നു ഉടമ ആണ് വൈക്കത്ത് നിന്നും വന്ന ടി.വി പുരത്ത്ക്കാരന്‍ 'ടിജോ '...

ഇന്നും...വര്‍ഷങ്ങള്‍ പലതും കടന്നു പോയെങ്കിലും അവന്‍...., യാതൊരു മാറ്റങ്ങളും വന്നിട്ട് ഉണ്ടാകില്ല എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു...[ഞങ്ങളുടെ ഇടയില്‍ , ഞാന്‍ അടക്കം ബാക്കി എല്ലാവരും പാഴായി എന്ന് ഉദ്ദേശിച്ചിട്ടു ഇല്ല...കളങ്കം എന്നാ വാക്കിന് ഒരു അര്‍ഥം മാത്രം കാണരുത്...അഹങ്കാരം, ആക്രാന്തം, കാമം, അസൂയ, വിദ്വേഷം, കുതന്ത്രം...അങ്ങനെ പല അര്‍ത്ഥങ്ങള്‍ ആ വാക്കുമായി സാമ്യപ്പെടുത്താം ബന്ധപെടുത്താം ...ഇതില്‍ ഏതെങ്കിലും ഒന്നില്‍ ഞാനും ബാക്കി സുഹൃത്തുക്കളും അടിമകള്‍ ആയിട്ട് ഉണ്ടാവാം..ആയിരിക്കാം (ഉറപ്പില്ല)...]

പക്ഷെ ഹിറ്റ്ലര്‍  (ഞാന്‍ ഒത്തിരി ഇഷ്ട്ടപെടുന്നു, അവനെ അങ്ങനെ വിളിക്കാന്‍)),..) അല്ലെങ്കില്‍ 'ടിജോയെ' നിസംശയം ഞാന്‍ മേല്‍  സൂചിപ്പിച്ച ഗണങ്ങളില്‍ നിന്നും ആദ്യ വിധിയില്‍ തന്നെ ഒഴിവാക്കും...ശക്തമായ അസൂയ എനിക്ക് അവനോടു ഉണ്ട് തന്നെ കൂട്ടിക്കോളു...

...........................................
''ആര്‍ക്കി പഠന വിഷയം'' ഒരു വിഷയമായി എടുത്തു...തലകുത്തി നിന്ന് രാത്രികളെ പകലുകളാക്കിയത് മറക്കാന്‍ ആകില്ല...കടലാസ്സുകള്‍ക്കു വരകള്‍ കൊണ്ട് ജീവനും അര്‍ത്ഥവും ഉണ്ടാക്കി എടുക്കുവാന്‍ വിധിക്കപ്പെടുന്ന രാത്രികള്ളില്‍ വീട്ടില്‍ നിന്നും അത്താഴവും കഴിഞ്ഞു 1:80p മുടക്കി സര്‍ക്കാരിന്‍റെ ഓര്‍ഡിനറി ബസ്സില്‍ ഞാന്‍ കരിക്കോട്, വന്നിറങ്ങി ഒന്നാം നിലയിലെ ഹോസ്റ്റെല്‍ മുറിയില്‍ 9:30നോ  10നോ  പ്രവേശിക്കുമ്പോ പുതപ്പിന് അടിയില്‍ സുഖ നിദ്രയിലായിരിക്കും അവന്‍......,...ഒരു മണിക്കൂറോളം നിര്‍ത്താതെ ഉള്ള എന്‍റെ  അസഹനീയമായ 'ചൊറിച്ചില്ലിനു' ഒടുവില്‍... പുതപ്പിന് അടിയില്‍ തല പുറത്തേക്കു ഇട്ടു വളരെ ദയനീയമായി...ചുമന്ന കണ്ണുകള്‍ തിരുമ്മി തുറന്നു കട്ടിലിന്‍റെ വശത്തുള്ള മതില്ലില്‍ ചാരി ഇരുന്നു കഷ്ടപ്പെട്ട് എന്നോടോയി പറയും...

'ഡാ ചക്കരെ ഒരു അര മണിക്കൂര്‍'....പ്ളീസ്...! നമ്മുക്ക് വരക്കാം...നീ ഒരു കട്ടന്‍ അടിച്ചിട്ട് വാ...
[കട്ടന്‍ അടിക്കാന്‍ മൂഡ്‌ ഇലെങ്കില്ലും ഞാന്‍ റൂമില്‍ ഉണര്‍ന്ന് ഇരിക്കുന്ന മറ്റു രണ്ടു എണ്ണത്തിനെയും പൊക്കി അര്‍ദ്ധരാത്രി ഹോസ്റ്റല്‍ ഗേറ്റ് ചാടി കടന്നു കരിക്കോട് തട്ട് കടയിലെ ബെഞ്ചിലും തിണ്ണയിലും ഇരുന്നു മേപ്പോട്ടു വാനതോട്ടു നോക്കി ഇരിക്കുന്നത് എല്ലാം ഇന്നും ഓര്‍മ്മകളില്‍ ഇന്നലെ നടന്ന പോലെ...]
............................................

പലകുറി തോല്‍വിയുടെ രുചി ഞാന്‍ അറിഞ്ഞിട്ടു ഉണ്ടെങ്കില്ലും അവന്‍  ആ രുചി അറിഞ്ഞിട്ടു ഇല്ല...[വീണ്ടും അസൂയ...]

കോളേജ് പഠനം കഴിഞ്ഞു ആര്‍ക്കിടെക്ചര്‍ ബിരുദം എടുത്ത്...ട്രാക്ക് മാറി സാമ്പത്തിക ശാസ്ത്രത്തിലൂടെ അവന്‍ മറ്റൊരു ലോകത്തേക്ക് സ്വയം പറിച്ചു നടപെടുകായിരുന്നു...[എന്‍റെ അസൂയക്ക്‌ പരിധി ഇല്ലല്ലോ ...]

സ്വന്തം പ്രയത്നം...അത്..ഒന്ന് കൊണ്ട് മാത്രം, ലോകത്തിന്‍റെ പരമോന്നത പീഠം സ്ഥാപിതമായ രാജ്യത്ത്, അവന്‍ ഇന്ന് എത്തിപ്പെട്ടിരിക്കുന്നത്...അവിടം വരെ എത്തി എന്ന് വച്ച് നാടും വീടും മറന്നു വേഷ വിധാനങ്ങള്‍ മാറി എന്ന് ഒരിക്കലും കരുതരുത്... ഒരു അവധിക്കു വന്നാല്‍ പാശ്ചാത്യ ജാടകള്‍ ലവലേശം പോലും കാട്ടാതെ ഒരു സാധാരണ മനുഷ്യനായി നടന്നു വരുന്നത് കണ്ടാല്‍ ആരും  ഒന്ന് സംശയിച്ചു പോകും...
'ഇവന്‍ അമേരിക്കകാരന്‍ തന്നെ ആണോ'...'ഇത് എന്ത് മനുഷ്യന്‍...'...? [അതിനും വേണമെ ഒരു മനസ്സ്...!]
[ഞാന്‍ ഇല്ലാത്ത ജാടയും പുറം മോഡിയും കാട്ടി...വാടകയ്ക്ക് വണ്ടി എടുത്താ  നടക്കാര്‍....,....  (ഗള്‍ഫില്‍ നിന്നും എന്‍റെ ആദ്യത്തെ വരവിനു 2008യില്‍ മാത്രമേ അങ്ങനെ ഉണ്ടായിരുന്നുള്ളു...പിന്നെ ആ കൃമി കടി കുറഞ്ഞു... ) കാരണം ഗള്‍ഫിലെ ജോലി പല കുറി തെറിച്ചു പോയെ...വിനയം (അതിന്‍റെ  അര്‍ഥം എന്‍റെ നിഘണ്ടുവില്‍ ഇല്ലാന്നാ എന്നെ അറിയുന്നവര്‍ പറയുന്നത്) വളരെ കൂടുതലായതു കൊണ്ടാണേ...           ഇവിടാണ്‌ എനിക്ക് 'ടിജോ'യോട് ഒടുക്കത്തെ അസൂയ...ഏതു  അളവുകോല്‍ കൊണ്ട് അളവ് എടുത്താല്ലും പിന്നെയും ബാക്കി ആവും "വിനയം"]
.......................................................
ആ ചെറിയ മനസ്സിന്‍റെ ഉടമയാണ് ഒരിക്കല്‍ ..എന്‍റെ ജീവിതത്തിന്‍റെ നിര്‍ണായ ഘട്ടത്തില്‍ ദിശാസൂചി തിരിക്കാന്‍ സഹായമായതും...കൂടെ നിന്നതും...ഇന്നും ആര്‍ക്കും അറിയാത്ത പരസ്യമായ രഹസ്യം... [ഇപ്പോള്‍ പരസ്യമായി, പക്ഷെ വിഷയം പ്രതിപാദിക്കുന്നില്ല, അതിനു അല്പസ്വല്പം സ്വകാര്യത ഇല്ലെങ്കില്‍ എന്ത് ജീവിതം...അല്ലെ? പക്ഷെ ഒന്ന് എനിക്ക് ഉറപ്പാണ്‌...,...ദൈവ നിശ്ചയ പ്രകാരം ആണ് ഞാന്‍ 'ടിജോ'യുടെ സുഹൃത്ത്‌ ആയതും...അത് നിയോഗം തന്നെ ആണ്...]
......................................................
പല കടമ്പകള്‍ കടന്നാണ് ലക്ഷ്യ സ്ഥാനത് ശരിയായി എത്തിച്ചേരുവാന്‍ അവന്‍ സാധ്യമായതും ...ലക്ഷ്യ ബോധം..സര്‍വോപരി... ''ദൃഢ നിശ്ചയം''...അത് കൊണ്ട് മാത്രം ആണ് അത് സാധ്യം ആയതു എന്ന് ഞാന്‍ വിശ്വസിക്കുന്നു....

ഒന്ന് രണ്ടു ആഴ്ചകള്‍ക്ക് മുന്‍പ് എന്‍റെ സെര്‍ട്ടിഫിക്കറ്റുകള്‍  തപ്പി എടുക്കുന്നതിനു ഇടയില്‍ 'ടിജോയുടെ' സെര്‍ട്ടിഫിക്കറ്റുകള്‍  എന്‍റെ ഫയലുകള്‍ക്ക് അടിയില്‍ നിന്നും തല പൊക്കി മെല്ലെ എന്നെ നോക്കി....
ആ സെര്‍ട്ടിഫിക്കറ്റ് എന്നോടായി പറയുന്ന പോലെ...

'ടാ ..നീ മറന്നോ'..?

ശരിക്കും ഞാന്‍ മറന്നു...കേരള യൂണിവെഴ്സിറ്റിയില്‍ നിന്നും 'ഐറ്റം'  കൈപറ്റി വണ്ടിയേല്‍ കയറുന്നതിനു മുന്‍പ് അവന്‍ എന്നെ ഏല്‍പ്പിച്ച ആ സാധനം ഭദ്രമായി എന്‍റെ കൈകളില്‍....,....ആ നരച്ചു വെളുത്ത ആധാരത്തില്‍   "യൂണിവേര്സിറ്റി ഓഫ് കേരള" എന്ന് അച്ചടിച്ച വരികള്‍ക്ക് അടിയില്‍ കുറെ താഴെ ആയി കറുത്ത മഷിയില്‍ മനോഹരമായ കൈപടയില്‍ ...ആരോ അവന്‍റെ പേര് എഴുതി വച്ചിരിക്കുന്നു ........................................."George Jose"


എനിക്ക് 100% ഉറപ്പ്  ആണ്...ഇന്നെ ദിവസം അവന്‍റെ  ചിന്തയില്‍ പോലും കാണില്ല...[മറവി എന്നെ പോലെ ഇത്തിരി അവനും ഉണ്ടുന്നെ...മറവിയിലെങ്കില്ലും സമാസമം ഞാന്‍ അവന്‍റെ കൂടെ നില്ല്ക്കട്ടെ....]

ഇന്ന് നവംബര്‍ 19 നു എന്‍റെ ആശംസകള്‍ തന്നെ ആകട്ടെ ആദ്യം അവനില്ലേക്ക് എത്തി ചേരുന്നതും.....ഞാനും ആയി ഏകദേശം 12 മണിക്കൂര്‍ വ്യത്യാസത്തിന്‍റെ  പിറകില്‍ ഭൂഗോളത്തിന്‍റെ  മറ്റേ തലക്കല്‍ ആണ് അവന്‍....,....ഇന്ന്.

എന്നും നന്മകള്‍ ഉണ്ടാകട്ടെ അവനും അവന്‍റെ കുടുംബത്തിനും....



15 Nov 2012

കൂട്ടുകാരന്‍  ...




21 വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍റെയും എന്‍റെ സുഹൃത്തുക്കള്‍ക്കും ഇടയിലേക്ക് അദ്ധ്യാന വര്‍ഷത്തിന്‍റെ പാതി വഴിയെ കടന്നു വന്ന സുന്ദരനും സുമുഖനുമായ ഒരു 18 ക്കാരന്‍ ... തെല്ലു ഒരു ശങ്കയോടും അല്പം ഭയത്തോടും, അതിലും ഏറെ ആദരവോടും കൂടിയും വിടര്‍ന്ന ചിരിയുംമായി ഞങ്ങളിലേക്ക് കടന്നു വന്ന അവന്‍ വളരെ പെട്ടന്ന് തന്നെ ഞങ്ങളില്‍ ഒരുവന്‍ ആയി മാറി ...എല്ലാവരും അവനെ സ്വീകരിക്കും എന്ന തികഞ്ഞ ആത്മവിശ്വാസം തന്നെ ആയിരുന്നു മൂലടിസ്ഥാനം...


എല്ലവര്‍ക്കും ഒടുവില്‍ വന്നുവെങ്കില്ലും എല്ലാവര്‍ക്കും മുന്നില്‍ ആയി അവന്‍ നിലകൊണ്ടു...വരകളുടെ കഴിവിലും, ചിന്ത ശക്തിയിലും, മറ്റുള്ളവരുടെ പ്രീതി നേടുന്നതിലും, എല്ലാവരെ സ്നേഹിക്കുന്നതിലും , പെട്ടന്ന് പിണങ്ങുന്നതിലും, അതെ പോലെ ഇണങ്ങുന്നതില്ലും അവന്‍ എന്നും മുന്നില്‍ ആയിരുന്നു...

എന്‍റെ ജന്മ നാടായ കൊല്ലത്ത് കൂടി എന്നെയും വഹിച്ചു അവന്‍റെ "Hero Puch" യില്‍ താണ്ടിയ ദൂരം അളന്നു എടുക്കണം എങ്കില്‍ ഒരു പുരുഷായ്സു തന്നെ വേണ്ടി വരും.എന്തിനും ഏതിനും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു "അവന്‍... ''

കലാലയ ദിനങ്ങള്‍ കടന്നു പോയി...ഉത്തരവാധിദ്ധ്യങ്ങളും, പ്രാരാബ്ധങ്ങളും, ജീവിത്തിലെ മാറ്റങ്ങളും, ജീവിത മോഹങ്ങളും, 
ഞങ്ങളിലേക്ക് വന്നപ്പോള്‍ ഞങ്ങളും ബാക്കി എല്ലാവരെയും പോലെ വഴി പിരിഞ്ഞു...ഓരോ ദിക്കുക്കളിലേക്ക് ചേക്കേറി...കത്തുകളിലൂടെയും ഫോണിലൂടെയും ഞങ്ങള്‍ ബന്ധങ്ങള്‍ മുറിപെടതെ ഇരിക്കുവാന്‍ ശ്രദ്ധിച്ചിരുന്നു...നാള്‍ ഇന്ന് വരെ.

വര്‍ഷങ്ങള്‍ യുഗങ്ങളായി കടന്നു പോകുന്നു.... മാറുന്ന ദിനച്ചര്യകളും, മാറ്റപെടുന്ന ജീവിത രീതികളും, മാറി വരുന്ന സങ്കല്പങ്ങളില്‍, അകപെട്ടെങ്കില്ലും ഞാന്‍ ഇന്നെ ദിവസത്തിന്‍റെ പ്രത്യേകത മറന്നില്ല....മറക്കാന്‍ ആകുകയില്ല...
പഠിച്ചിരുന്ന കാലത്ത് ഓരോ വര്‍ഷങ്ങളുടെ എണ്ണം കൂടുമ്പോഴും ഒരു തൊഴിയുടെ എണ്ണം കൂടുമായിരുന്ന...ഓമനപേരില്‍ അറിയപെട്ടിരുന്ന "Birthday Bumps"...വര്‍ധിച്ച ആവേശത്തോടെ ഞങ്ങള്‍ ഓരോരുത്തരും അവനെ "പൊക്കി എടുത്തു" കാലു മടക്കി തൊഴിച്ചു നല്‍കിയിരുന്ന ആ സ്നേഹ സമ്മാനം ഇന്ന് വിദൂരതയില്‍ ആയ എനിക്ക് നല്കാന്‍ ആകിലല്ലോ എന്ന് ഓര്‍ക്കുമ്പോ ചിരിയില്‍ പൊതിഞ്ഞ ഒരു വേദന...
23-09-2012 ഇന്ന് ഞങ്ങളുടെ പ്രിയ സൃഹുത്ത്‌...,....നിരഞ്ജന്‍ ദാസ് ശര്‍മ്മ,
അവന്‍റെ ജന്മ ദിനം....
പിറന്നാള്‍ ആശംസകള്‍ പ്രിയ കൂട്ടുക്കാരാ...

[Wrote on 23rd September 2012]

"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...