25 Sept 2016

നകുലനും മാവേലിയും

മൂന്ന് ദിവസത്തെ ഓണാഘോഷം മൂലം കടകൾ പകുതിയിലേറെയും അടഞ്ഞു തന്നെ കിടന്നു. അതിരാവിലെ നകുലൻ സഞ്ചിയും തൂക്കി പലവ്യഞനങ്ങൾ വാങ്ങാൻ കട ഏതെങ്കിലും, തുറന്നോ എന്ന് അന്വേഷിച്ചിറങ്ങി. സ്വപ്നത്തിലെ മാലാഖയുടെ (അത് കഥ പേഴ്‌സണലാണ്) രഥത്തിലേറി ഊടു വഴികളിലൂടെ കുന്നും മേടുമിറങ്ങി പെരുവഴിയിൽ എത്തിപ്പെട്ടു. പഴയകാല ഓണത്തിന്റെ ഓർമ്മകളും മനസ്സിലിട്ടായിരുന്നു യാത്ര. പട്ടം പറത്തലും, പുലിക്കളിയും, കലങ്ങി മറിഞ്ഞ കൊല്ലം തോട്ടിലെ വള്ളംകളികളും, വള്ളംകളിക്കിടയിൽ ആവേശം മൂത്തു വെള്ളത്തിലോട്ടു വീണു പോയ കാണികളും...രാത്രി ഇറങ്ങുന്ന കരടിയും, അങ്ങനെ എല്ലാം...എല്ലാം ചിന്തിച്ചു നകുലൻ മുന്നോട്ട് പോയിക്കൊണ്ടേയിരുന്നു.

റോഡിലോ ഇടവഴികളിലോ വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമേയുണ്ടായിരുന്നുള്ളു. ഇടയ്ക്കു വിജനമായ ഒരു പ്രദേശത്തു വഴിയരികിൽ ഒരു കല്ലിന്റെ പുറത്തു ഒട്ടും ഉത്സാഹമില്ലാതെ താടിക്ക് കൈയ്യും കൊടുത്ത്‌ ഒരാൾ ഇരിക്കുന്നു. കീരീടം പോലെന്തോ ഒന്ന് മറ്റൊരു കല്ലിന്റെ പുറത്തു വച്ചിട്ടുണ്ട്...അതെ അതൊരു കിരീടം തന്നെയായിരുന്നു. ആകെ തളർന്നു അവശനായിരിക്കുന്നു പാവം. അല്പം തളർച്ച തോന്നുന്നുണ്ടെങ്കിലും മുഖത്ത് ആ ഗാംഭീര്യത്തിന് ഒരു കുറവുമില്ല. വർഷത്തിലൊരിക്കൽ വന്നു പോകുന്ന നമ്മുടെ സ്വന്തം, നമ്മുടെ മാത്രം മാവേലി.
 
'ഹയ്‌ ! നിങ്ങള് എന്തെ ഇത്തവണ വൈകിയോ..?'

'ഒന്നും പറയേണ്ട നകുലാ, കഴിഞ്ഞ തവണ വന്നു പോയതിൽ പിന്നെ, മനസ്സിൽ എപ്പോഴും...നമ്മുടെ ആ പഴയ കാലം വല്ലാണ്ട് തങ്ങി നിൽപ്പ് തന്നെ'... ഒരു നെടുവീർപ്പോടെ മാവേലി പറഞ്ഞു. മാവേലിയുടെ മുഖത്ത് വല്ലാത്ത ഒരു വിഷമം പ്രകടമായിരുന്നു.

മാവേലി തുടർന്നു. 'നമ്മുടെ രാജ്യത്തെ വിലക്കയറ്റം, മായം കലർത്തൽ, കൃഷിയിലെ കീടനാശിനി പ്രയോഗം ഒക്കെ മനസ്സിൽ കിടക്കുന്നത് കൊണ്ട്, ഇപ്രാവശ്യം നോം, പ്രജകൾക്ക് ആവശ്യമായ നല്ലയിനം സാമഗ്രികൾ കൊണ്ടുവരല്ലോന്ന് നീരിച്ചു...നോം 'വിര ഗല്ലു' വരെ പോയിരുന്നു. അവിടുന്ന് പാണ്ടിനാട് വഴി കേരനാട്ടിലോട്ടുള്ള അതിർത്തി കടക്കാം എന്ന് അങ്ങട് ചിന്തിച്ചു'

അന്തം വിട്ടു നിന്ന നകുലനോട് മാവേലി പറഞ്ഞു. "ഹയ്യ്...! എന്തായിത്...! മനസ്സില്ലായില്ലന്നു ഉണ്ടോ...!  'വിര ഗല്ലു'  ന്ന്...വച്ചാ മ്മ്‌ടെ "ബെംഗലൂര്" തന്നെ. പണ്ടേയുള്ള നാമകരണം തനിക്ക് അറിയില്ല ല്ലെ...? 

വഷളൻ!! നവയുഗത്തിലെ പുങ്കവാ...നിന്റെ തലക്കനത്തിനു ഒട്ടും കുറവില്ലലോ. ലേശം പുരാണവും ഇതിഹാസവും ഒക്കെ അറിഞ്ഞിരിക്കണം ട്ടോ"!

ഒരു ഇളിഞ്ഞ ചിരിയുമായി നിന്ന നകുലനോട് മാവേലി തുടർന്നു...'ഒന്നാം ഓണത്തിന് തലേന്ന് രാവിലെ തന്നെ, നോം നഗരത്തിൽ പ്രവേശിച്ചു. നമ്മുടെ വേഷവിധാനം കണ്ടിട്ട് പോലും ഒരാളും നമ്മെ തിരിച്ചറിഞ്ഞില്ല...(ഒരുപക്ഷെ നാട് കർണാടകം ആയതു കൊണ്ടാവാം ല്ലേ!!) കഷ്ടം തന്നെ..! ജനങ്ങൾ ആകെ തിക്കും തിരക്കിലും. എങ്കിലും നോം, നിങ്ങൾ പറയുമ്പോലെ 'ഷോപ്പിംഗ്' ഒക്കെ കഴിഞ്ഞപ്പോഴേക്കും നേരം സായംകാലമായി.'

'പെടുന്നനെ ഒച്ചപ്പാടും ബഹളവുമൊക്കെയായി...തെരുവിൽ എമ്പാടും ജനം എവിടുന്നോ ഓടി കിതച്ചു വരുന്നു...ഭാഷ വശമില്ലാത്തത് കൊണ്ട് നോം ആകെ പരിഭ്രമിച്ചു. എഴുതി വച്ചേക്കണത് ഒന്നും അങ്ങട് മനസിലാവുണുമില്ല്യ' വാലിമേൽ തീ പിടിച്ച പോലെ ജനം നാനാ ദിക്കും ചിന്നിച്ചിതറി ഓടി...ഞൊടിയിടയിൽ തന്നെ എണ്ണമറ്റ വാഹനങ്ങൾ അഗ്നിക്കിരയാക്കി... സഹിച്ചില്ല നകുലാ...നോം ആകെ പരവേശത്തിലായി' 

'നോം പാതാളത്തിലേക്കു പോയതിൽ പിന്നെ വന്ന പഴമൊഴികൾ പതിറ്റാണ്ടുകൾക്ക് മുൻപ് ആരോ പറഞ്ഞു കേട്ടത് ഓർമ്മ വന്നു..."പട പേടിച്ചു പന്തളത്തു പോയപ്പോൾ പന്തം കൊളുത്തി പട"...എന്ന് പറഞ്ഞപ്പോലെ ആയി നകുലാ നമ്മുടെ അവസ്ഥ'.

എന്ത് ചെയ്യണമെന്നറിയാതെ ചിന്താമഗ്നനായി നിന്ന നമ്മോട്, ഓടുന്ന ജനക്കൂട്ടത്തിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞു.
"മാവേലി ! നിങ്ങക്ക് വേറെ പണി ഒന്നുമില്ലേ...കോപ്പ്...കുടവണ്ടിയും തടവി ഇവിടെ നിക്കാൻ...' ! ഇവന്മാർ തമിഴന്മാരെ പുഴുങ്ങി എടുക്കും...കപ്പടാ മീശയും തടവി കുടവണ്ടിയും കാണിച്ചു നിന്നോ...കണ്ടാൽ ഒരു ഗൗണ്ടർ ലുക്കുള്ളത് കൊണ്ട് വേഗം സ്ഥലം വിടുന്നതാണ് പുത്തി...അവസാനം കോണകം മാത്രമേ ഉണ്ടാവുള്ളു...ഇനിയും ഇവിടെ നിന്നാ അവന്മാർ പഞ്ഞിക്കിടും. സ്ഥലം വിട്ടോ'...! (ഓട്ടത്തിനിടയിൽ അയാൾ അത് പറഞ്ഞു അവസാനിപ്പിച്ചപ്പോഴേക്കും അയാളുടെ പൊടി പോലും കണ്ടുപിടിക്കാൻ കഴിയാത്തവിധം ദൂരം താണ്ടിയിരുന്നു.)

'തെല്ലും ബഹുമാനമില്ലാതെ നമ്മുടെ പ്രജകളുടെ പിൻതലമുറക്കാരിൽ ആരോ ഒരാൾ നമ്മോടു അങ്ങനെ പറഞ്ഞപ്പോൾ മനസ്സ് വേദനിച്ചു...നകുലാ...'

വേദനിക്കുന്ന മാവേലിയെ ആശ്വസിപ്പിക്കുവാൻ നകുലൻ ഒരു ശ്രമം നടത്തിയത് വൃഥാവിലായി. 

'നോം പെട്ടൂന്ന് പറഞ്ഞാൽ മതിയല്ലോ...! 144 ഓ...അങ്ങനെ എന്തൊക്കെയോ പ്രഖ്യാപിച്ചു. അവിടെയും ഇവിടത്തെ പോലെ "വെള്ളം" തന്നെയാണ് വിഷയം. ഇവിടെ നിങ്ങൾ കുപ്പിയിൽ നിന്ന് "വെള്ളമടിച്ചോണ്ടു" നടന്നും വണ്ടി ഓടിച്ചും പോകുന്നു. അവിടെ നദിയിൽ നിന്നും "വെള്ളമടിച്ചോണ്ടു" പോകുന്നു എന്ന് പറഞ്ഞായിരിന്നു പുകില്. ബഹളവും കത്തിക്കലും ഒക്കെയായി നിരത്തു മൊത്തത്തിലങ്ങട് കാലിയായി. മാലോകരെല്ലാം അപ്രത്യക്ഷ്യമായിരിക്കുന്നു. നോം ആരും കാണാണ്ട് എങ്ങടോ ഒളിച്ചിരുന്നു...നോം ഇശ്ശി കഷ്ട്ടപ്പെട്ടിരിക്കുണു ! രണ്ടീസം ഏതോ വനത്തിലായിരുന്നു വാസം. ഒടുവിൽ നോം ഇവിടെ എത്തിയൊപ്പോഴേക്കും നമ്മുടെ പ്രജകൾ എല്ലാരും  കെങ്കേമമായി  ഓണമൊക്കെ ആഘോഷിച്ചു അടുത്ത കാര്യപരിപാടികളിലേക്ക് കടന്നിരിക്കുന്നു.' 

'മാവേലി വന്നോന്നോ...ഓണം അങ്ങട് ഉഷാറാക്കണമെന്നോ...നമ്മെ ഓർക്കണമെന്നോ ഒന്നും ആരും ചിന്തിച്ചിട്ടില്ല" എല്ലാവരും ഈ പറഞ്ഞ പോലെ ഷോപ്പിംഗ് മാമാങ്കം തന്നെ....വല്ലാണ്ട് അങ്ങട് മാറിയിരിക്കുന്നു നമ്മുടെ പ്രജകൾ. വളരെ വ്യസനത്തോടെ നോം തിരികെ പോകുകയാണ്. മടുത്തിരിക്കു'ണു...വയ്യാണ്ടായി

ഒടുവിലെന്തായി...ഇന്നലെ ഒരു വിരുതൻ നമ്മെ പറ്റിച്ചിരിക്കുണു. നോം ആരാണെന്നോ...എന്താണെന്നോ...അറിയാതെ നമ്മോടു എന്തൊക്കെയോ പറഞ്ഞു. ഒരു പിടിയും കിട്ടിയില്ല നകുലാ.

"ആറുമുഖൻ ഇരുമുഖനോ' ടൊപ്പം...ഒരു മുത്തശ്ശി ഗദ കാണുവാൻ വേണ്ടി ജനത ഗാരേജ് വരേക്കും പോയിരിക്കുണു. അടുത്ത ഊഴം കൊച്ചാവോ പൗലോ  കൊയലോ'യ്ക്കാണ്". അത് കഴിഞ്ഞു മാവേലിക്കാണ് എന്ന് പറഞ്ഞു നമ്മെ ഇവിടങ്ങിരുത്തി...(എല്ലാം തിരക്കും കഴിഞ്ഞു മാത്രം...നമ്മെ...മതി...ല്ലേ ..!!)    :(  
വല്ലാത്ത പണിയായി പോയി നകുലാ. ആരും വന്നില്ല. ഒന്നും നടന്നില്ല. ഞാൻ അങ്ങടുമിങ്ങാടും തെക്കുവടക്ക് ഓടിയത് മിച്ചം. രാത്രികാല തെരുവ് നായ്‌ക്കൾ നമ്മെ നിലം തൊടിയിച്ചിട്ടില്ല.ആകെ ക്ഷീണിച്ചു അവശനായിരിക്കുണു. എന്തായാലും നകുലൻ നമ്മെ കണ്ടൂല്ലോ ...ആശ്വാസം !!.....നോം യാത്രയാവുകയാണ്.

മാവേലി നടന്നു നീങ്ങി അപ്രത്യക്ഷമായപ്പോൾ...നകുലന്റെ രഥത്തിന്റെ ചക്രങ്ങൾ പതിയെ ചലിച്ചു തുടങ്ങി...(മറ്റൊരു ഓണവും വന്നു പോയി...മാവേലിയെ എല്ലാരും മറക്കുന്നത് പോലെ തോന്നുന്നു) മാവേലി നടന്നു പോയ വഴി വീണ്ടും തിരിഞ്ഞു നോക്കുവാൻ നകുലന്റെ മനസ്സ് അനുവദിച്ചില്ല...എന്തോ ഒരു വിങ്ങൽ പോലെ.

 

7 Aug 2016

കോല് ബാലൻ


ഔപചാരികമായ ഒരു ചടങ്ങിൽ പങ്കെടുത്തതിന് ശേഷം എല്ലാവരും ദേശീയ ഗാനത്തിനായി എഴുന്നേറ്റു...ദേശീയഗാനത്തിനൊടുവിൽ യാന്ത്രികമായി കാലുകൾ ചലിച്ചു തുടങ്ങി. പടവുകൾ ഇറങ്ങി മെല്ലെ പുറത്തിറങ്ങി. മനസ്സിലെവിടെയോ ഉടക്കി കിടന്ന ഓർമ്മകൾ ചുരുളഴിഞ്ഞ് മുന്നിൽ തെളിഞ്ഞു നിവരുന്നു. തൊട്ട് മുൻപിൽ നടന്നവരെല്ലാം അപ്രത്യക്ഷരാകുന്നു...കോല്  ബാലൻ 

----------------------------------------------------------------------------------------------------------------------------------------




ST. ALOYSIOUS HIGH SCHOOLൻെറ പ്രധാന ഗെയിറ്റിന് തൊട്ടടത്തുളള വിക്കറ്റ് ഗെയിറ്റിൽ കൂടി ശര വേഗതയിൽ, മെലിഞ്ഞ് ഈർക്കിലി പരുവത്തിൽ ഒരു 'ബാലൻ' പറന്നു നീങ്ങുന്നു...ഗെയിറ്റിന് തൊട്ട് പിന്നിലുളള സൈപ്രസ് മരം കടന്ന് ഒരു പത്തു അടി പറന്ന് തുടങ്ങിയിട്ടുണ്ടാവും.(പഠിക്കുന്ന കാലം തൊട്ട് പണ്ടേ കേട്ട് ശീലിച്ചതാണ്...'സൈപ്രസ് മരം' എന്നത് ...അതുകൊണ്ട് ശരിയാണോ അല്ലേയോയെന്ന് അറിയില്ല )

കീ കൊടുത്ത വിട്ട പാവയുടെ 'കീ ശക്തി' ( കുതിര ശക്തി ) തീരുമ്പോൾ ടക് എന്ന് നിൽക്കുന്ന പോലെ...ആ ബാലൻ പ്രതിമ പ്രതിഷ്ഠിച്ചു പോലെ സ്ക്കൂളിൻെറ ഗ്രൗണ്ടിൽ നില്പായി. ഓടിട്ട ഇരുനില കെട്ടിടത്തിന്റെ മച്ചിലെവിടെയോ സ്ഥാപിച്ചിട്ടുളള കോളാമ്പിയിൽ നിന്നും ദേശീയഗാനം ആലപിച്ചു തുടങ്ങി. താഴെ വരാന്തയിൽ ഓഫീസിന് മുന്നിൽ ഹെഡ്മാസ്റ്റർ,ബാസ്റ്റിൻ സാർ നില്ക്കുന്നു. ചുറ്റ് വട്ടത്ത് എനിക്ക് കൂട്ടിന് മറ്റു ബാലന്മാരുമില്ല. ഈ കോലനൊഴികെ മറ്റെല്ലാവരും കൃത്യസമയം പാലിക്കുന്നു. അവരെല്ലാം ക്ളാസിൽ.

തുണി സഞ്ചിയും തൂക്കി കൈകൾ ചുരുട്ടി ഇത്തിരി വിറച്ച് തന്നെയാണ് നിന്നിരുന്നത്. ആ നില്പിൽ സ്റ്റീൽ പാത്രത്തിൽ നിന്നുളള ചൂട് തുടയിലേക്ക് വ്യാപിക്കും. അമ്മ ഉണ്ടാക്കിയ ചോറും ഓംപ്ളേറ്റും പാത്രത്തിനുളളിലിരുന്നുളള ചൂട് ഓട്ടത്തിനിടയിൽ അറിയാറില്ല. എന്നാലും ചോറ് കുഴഞ്ഞു മറിഞ്ഞിരുന്നില്ല. കാരണം നല്ലത് പോലെ പാത്രത്തിൽ മുഴുവനായും അമ്മ ചോറ് നിറച്ച് വച്ചിരിക്കും. ചമന്തി പോലും ഈ ഓട്ടത്തിനിടയിൽ കീഴടങ്ങിയിരുന്നില്ല. വല്ലപ്പോഴും ബോണസായി കിട്ടുന്ന പുളുശ്ശേരി ഇടയ്ക്ക് ഒന്ന് പുറത്തേക്ക് തുളുമ്പിയിലായി...(അറിയാതെ നാവിൽ വെളളം നിറഞ്ഞു...)

ദേശീയഗാനം കഴിയുന്ന നിമിഷം തന്നെ ബാലൻ പ്രയാണം ആരംഭിക്കുകയായി. ഈ ഒരു വൈകിവരൽ ചടങ്ങ് ഒട്ടുമിക്ക ദിവസങ്ങളിലും പതിവായിരുന്നു. വളളി ചെരുപ്പുമിട്ട് ഓടുന്നതിനിടയിൽ ഒളി കണ്ണിട്ട് സാറിനെ നോക്കും. 

'സാറ് എന്നെ നോക്കുന്നുണ്ടോ'...?അതെ ! അദ്ദേഹം നോക്കുന്നുണ്ട്, എന്നെ തന്നെ..! 

ഒരു നോട്ടത്തിന് അപ്പുറം അദ്ദേഹം ബാലനെ ഒന്നും പറഞ്ഞിരുന്നില്ല. പക്ഷെ ആ നോട്ടത്തിൽ ഒരു ശാസന നല്ലതതുപോലെ പ്രകടമായിരുന്നു. വൈകിവരൽ വേളയിൽ വല്ലപ്പോഴും കൂട്ട് കിട്ടാറുണ്ട്. അങ്ങിങ്ങു ബാലന്മാർ ചിന്നി ചിതറി നില്ക്കുംമ്പോൾ, അപ്പോൾ ബാലന് ഒരു ആശ്വാസമൊക്കെ തോന്നാറുമുണ്ട്.

കടൽ കടന്ന് ഒരു മാത്തുക്കുട്ടി (ഒരു ശൈലിയ്ക്ക് വേണ്ടി പറഞ്ഞതാ...കാര്യമാക്കേണ്ട) പോലെ, ഗ്രൗണ്ട് പറന്ന് ഒരു ജോസുട്ടി, ക്ളാസ് മുറിയിലോട്ട് നടന്നു കയറും. ഹിന്ദി പഠിപ്പിക്കുന്ന വർഗീസ് സാറായിരുന്നു...'കോല് ബാലനെ', ജോ..ജോ...ജോസൂട്ടി, ജോച്ചുകുട്ടി എന്ന് നാമകരണം ചെയ്യതത്.

സഞ്ചിയും തൂക്കി വീട്ടിൽ നിന്നും വൈകി ഇറങ്ങിയിരുന്നത് കൊണ്ട് മിക്ക ദിവസങ്ങളിലും ഓട്ടം തന്നെയായിരുന്നു. കാളവണ്ടിയും കൈവണ്ടിയും നിരത്തുകൾ കൈയടക്കിയിരുന്ന കാലം. ഓട്ടത്തിനിടയിൽ ക്ഷീണം മാറ്റാൻ നടത്തവും ! അതായിരുന്നു കോമ്പിനേഷൻ. മിഡിൽ സ്കൂൾ പഠന കാലം തൊട്ടേ ഒരു സൈക്കിൾന് വേണ്ടി മോഹിച്ചിരുന്നു. അന്നൊക്കെ സൈക്കിൾ വാടകക്ക് കിട്ടിയിരുന്നു. 50 പൈസയായിരുന്നു മണിക്കൂറിന് വാടക. കാൽ വണ്ടി, അര വണ്ടി, മുക്കാൽ വണ്ടി, ലോഡ് വണ്ടി. അഞ്ചാം ക്ലാസിലായ നാൾ മുതൽ അര വണ്ടിയിലായിരുന്നു കണ്ണ്. പക്ഷെ വാടകക്ക് എടുത്തും, കൂട്ടുകാരിൽ നിന്നും വല്ലപ്പോഴും BSA സൈക്കിൾ ചവിട്ടി നടന്നതല്ലാതെ സ്വന്തമായി ഒരു സൈക്കിൾ സ്വപ്നം, ബാക്കി തന്നെയായി നില നിന്നു. (ഇന്നത്തെ BMW പോലെ ആയിരിക്കണം ആ ബാലന് അന്ന് BSA സൈക്കിൾ). പ്രീഡിഗ്രി തുടങ്ങി കാലത്തായിരുന്നു ചേട്ടൻ ഒരു സെക്കൻഡ് ഹാൻഡ് സൈക്കിൾ 75 രൂപ കൊടുത്തു വാങ്ങി വീട്ടിൽ കൊണ്ട് വന്നത്. അതിൽ കുറച്ച് കാലം പൂന്തി വിളയാട്ടമായിരുന്നു... പരിപ്പ് എടുത്തില്ലന്നെയുളളൂ. ( ഹോ..! ഫ്ളാഷ് ബാക്കിൽ നിന്നും കുറച്ച് മുന്നോട്ട് പോയി )

ജോസൂട്ടിയ്ക്ക്....ഹെഡ്മാസ്റ്ററിൽ നിന്നും കിട്ടാതിരുന്നത് ഇടയ്ക്ക് ക്ളാസ് ടീച്ചറുടെ കൈയിൽ നിന്നും മറ്റു പല സാറന്മാരിൽ നിന്നും മുറയ്ക്ക് വാങ്ങിയിരുന്നു. പല കാരണങ്ങളുണ്ടായിരുന്നു. വൈകി വരൽ, ചോദ്യത്തിന് ഉത്തരം പറയാഞ്ഞതും, മതിൽ ചാടി ഓടുന്നതിനും, ക്ളാസിൽ അടുത്തിരിക്കുന്നവരെ ശല്യപ്പെടുത്തുന്നതുമൊക്കെയായി അങ്ങനെ ഓരോ കാരണങ്ങളായിരുന്നു. ഷർട്ട് പൊക്കി അര നിക്കറിന് മുകളിൽ ചന്തിയ്ക്കായിരുന്നു ചൂരലിൽ കിട്ടിയിരുന്നത്. അഞ്ചാം ക്ലാസ്സിൽ ഇത്തിരി ബുദ്ധിമുട്ടി....ആറാം ക്ലാസ് മുതൽ അടിയുടെ ആഘാതത്തിന് ഒരു തട കൂടി വന്നു. കാരണം ആറാം ക്ലാസ്സിൽ കയറിയതിൽ പിന്നെയായിരുന്നു 'ബാലൻ' ജട്ടിയിട്ട് തുടങ്ങിയത്. അത് വരെ 'ബാലൻ' സ്വതന്ത്രനായിരുന്നു. 
~~~~~~~~~~~~~~~~~~~~~~~~~~~~~~


ഓർമ്മകളിൽ ഒരു ബ്രേക്കിട്ടു... മൊബൈലിൽ ഒരു കോൾ വന്നു. 


ഇന്നും സംശയം ബാക്കി...അന്നത്തെ സ്കൂൾ കാലം...ദേശീയഗാനം ആലപിക്കുന്ന നേരം അറ്റൻഷനായി നിന്നിരുന്നത്...സാറന്മാരെ പേടിച്ചിട്ടായിരുന്നോ... അതോ എൻെറ ദേശ ഭക്തി കണ്ട് സാറന്മാർ അഭിമാന പുളകിതരാകുമെന്ന് ഓർത്തിട്ടോ...? 

---------------------------------------------------------------------------------------------------------------------------------------

ഇന്ന് സർക്കാർ ഉടമസ്ഥതയിലുള്ള കൈരളി ശ്രീ തീയേറ്ററുകളിൽ ചലച്ചിത്രം തുടങ്ങുന്നതിന് മുൻപ് ദേശീയഗാനവും ഒപ്പം വിഷ്വവലസും കാണുമ്പോൾ ശരിക്കും ഒരു അഭിമാനം തോന്നും...ഒപ്പം രോമാഞ്ചവും.

18 May 2016

​​വീണ്ടും നീല ബട്ടൺ

"കണ്ടോ മോനെ...എന്റെ മക്കൾക്ക്‌ എന്നോടുള്ള സ്നേഹം...."
'ഞാൻ അറിയുന്നു...അമ്മൂമ്മേ'. നിശബ്ദമായ ഒരു സംഭാഷണ ശകലമായിരുന്നു അത്.

പ്രായമേറെ കടന്ന ആ വയോധ്യകയെ ഒരു പഴയെ ചാരു കസേരയിൽ പൊക്കിയെടുത്തു കൊണ്ട് വന്നിരുന്ന ആ നാല് ചെറുപ്പക്കാരും, നല്ല സന്തോഷത്തിലും ആവേശത്തിലുമായിരുന്നു. ആ വയോധ്യക ഒന്നും മിണ്ടാതെ എന്നെ നോക്കി ചിരിച്ചുകൊണ്ടിരുന്നു. തിരക്കൊഴിഞ്ഞ സമയത്തായിരുന്നു അവർ ആ അമ്മൂമയെ ബൂത്തിലേക്ക് കൊണ്ടുവന്നത്. എഴുന്നേറ്റു നില്ക്കുവാൻ ആവതില്ലാതിരുന്ന ആ പാവത്തിനെ സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും പുറത്തല്ല കൊണ്ടുവന്നത് എന്ന് വ്യക്തം.

ഒരു പരിഭവമില്ലാതെ മോണ ക്കാട്ടി ചിരിക്കുന്ന മുത്തശ്ശിയുടെ കണ്ണുകൾ കുഴിഞ്ഞിരുന്നു. ആ കണ്ണുകളിൽ കൂടിയായിരുന്നു എന്നോട് സംസാരിച്ചത്. ഒരുപക്ഷെ പൂർണ്ണമായും അവഗണിക്കപ്പെട്ടിരുന്ന അവരെ ആ ഒരു ദിവസത്തേക്കെങ്കിലും ആവശ്യം വന്നതിന്റെ ഒരു സന്തോഷം ആ കണ്ണുകളിൽ കൂടി വായിച്ചെടുക്കമായിരുന്നു.

"കണ്ടോ മോനെ...എന്റെ മക്കൾക്ക്‌ എന്നോടുള്ള സ്നേഹം...."

'ഞാൻ അറിയുന്നു..

'ഇന്ന് എനിക്ക് പുറം ലോകം കാണുവാൻ കഴിഞ്ഞിരിക്കുന്നു...എത്ര നാളുകളായി കഷായകുപ്പികളും ഞാനുമായി ഒരു ആളൊഴിഞ്ഞ മുറിയിൽ...' (തൈലം പുരട്ടിയിരുക്കുന്നതിന്റെ മണം അറിയുന്നുണ്ടായിരുന്നു. ഉടുത്തിരുന്ന ആ ഒറ്റ മുണ്ടില്ലും  മാറത്ത് ഇട്ടിരുന്ന തോർത്തില്ലും മുഷിഞ്ഞ നിറത്തിലുള്ള ചട്ടയിലും അവിടവിടെയായി കഷായം തട്ടി മറിഞ്ഞ് ഉണങ്ങിയതിന്റെ പാടുകൾ കാണാം)

'ഞാൻ വോട്ട് ചെയ്യട്ടോ മോനെ...' ആ ചോദ്യം ശരിക്കും കണ്ണുകളിൽ കൂടി ഞാൻ മനസ്സിലാക്കി.

"ബീപ്പ്" ശബ്ദം ആ പാവം കേട്ടിട്ടുണ്ടാവുമോ എന്നറിയില്ല. നടപടി ക്രമങ്ങൾ കഴിഞ്ഞ് വോട്ട് രേഖപ്പെടുത്തി തിരികെ ആ കസേര ഉയർത്തപ്പെട്ടപ്പോൾ എന്നോട് യാത്ര പറയുവാൻ ശ്രമിച്ചിട്ടുണ്ടാവാം. വന്നപ്പോൾ ഉള്ള സാവകാശം അപ്പോൾ ആ സാധുവിന് കിട്ടിയിരുന്നില്ല. തിടുക്കത്തിൽ ഒരേ താളത്തിൽ ആ എട്ടു കാലുകൾ നടന്നു നീങ്ങി. 

'സാറേ ഇനിയും ഉണ്ട് കേട്ടോ വോട്ട് ചെയ്യുവാൻ ഇതേപോലെ ആളുകൾ' ആരോ പറഞ്ഞപോലെ തോന്നിയെങ്കിലും വിശപ്പിന്റെ വിളി കേൾക്കാമായിരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല...കൈയ്യിൽ കെട്ടിയിരുന്ന നീല സ്ട്രാപുള്ള വാച്ചിൽ അപ്പോൾ സമയം 1:45 ആയി. രാവിലെ 4:45ന് തേർഡ് പോളിംഗ് ഓഫീസർ ശിവകുമാറുമായി, നെടുമങ്ങാട് കരുപൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ കുറച്ചു ദൂരെയുള്ള ചെറിയ ഒരു ഹോട്ടലിൽ പോയി ചൂട് പുട്ടും രണ്ട് പപ്പടവും മൂന്ന് രസകതളിയും കഴിച്ചതാണ്.
 
(അന്നേദിവസം അതിരാവിലെ കഴിക്കാൻ 'ആപ്പീസർമാർ' വരും എന്നുള്ള ഉറച്ച വിശ്വാസം ആ ഹോട്ടൽ ഉടമയ്ക്ക് ഉണ്ടായിരുന്നു. കാരണം, ആ പ്രദേശത്ത് വേറെ എങ്ങും ഊട്ടുപുര ഇല്ല. തെരഞ്ഞെടുപ്പ് ദിനം ആയതു കൊണ്ട് അതിരാവിലെ തന്നെ കട തുറന്നിരുന്നു. നന്നേ ദൂരെ നിന്ന് നടന്നു അടുത്തപ്പോഴേ പുട്ടിന്റെ പ്രാരംഭ നടപടികൾക്കുള്ള വാസന അറിയാമായിരുന്നു. എന്നാലും 4:45 ന് "ഒരു ഐറ്റത്തിനെ" പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. 

'10 മിനിട്ട് കൂടിയെടുക്കും സാറേ...' അയാൾ പറഞ്ഞു.
'ആയിക്കോട്ടെ....ഒരു വിത്തൌട്ട് ചായ എടുത്തോള്ളൂ'

ആ ചെറിയ ഹോട്ടലിൽ രണ്ടു ബെഞ്ചും അപ്പുറത്തും ഇപ്പുറത്തുമായി അഞ്ചോ ആറോ പ്ലാസ്റ്റിക്‌ സ്ടൂളുകളും ഒരു പഴഞ്ചൻ  മേശയും കിടക്കുന്നു. ആ മേശയാണ് ക്യാഷ് കൌണ്ടർ. തൊട്ടടുത്തായി ചില്ല് അലുമാരയിൽ പലഹാരങ്ങളും നിറച്ചിരിക്കുന്നു. മോതകം, ഉണ്ടൻ പൊരി, പരിപ്പുവട, പിന്നെ പേര് അറിയാത്ത എന്തോ ഒരു പലഹാരം. അത് രണ്ട് തട്ടുകളിലായി ശരിക്കും കുത്തി നിറച്ചു വച്ചിരിക്കുന്നു. ചിലപ്പോൾ അത് ആ കടയിലെ സ്പെഷ്യലായിരിക്കാം. അത് ഒന്ന് കഴിക്കണമെന്നുണ്ടായിരുന്നു. മഞ്ഞ നിറത്തിലെ പലഹാരം കഴിക്കാൻ തോന്നാതത്തിനു കാരണം മധുരം പൂശി വച്ചിരുന്നു. അതിരാവിലെ മധുരം ഒരു സുഖമില്ല. അതുകൊണ്ട് വേണ്ടാന്നു വച്ച്... ഞങ്ങളെ കൂടാതെ നാലഞ്ചു ആളുകളും അവിടെയുണ്ടായിരുന്നു. അവരും ചായ കുടിച്ചു കൊണ്ടിരുന്നു. 

'ആർക്കാ വിത്തൌട്ട്'...അടുക്കള വാതിലിൽ കൂടി ചായ് നിറച്ച ഗ്ലാസും പിടിച്ചു കുനിഞ്ഞിറങ്ങിയ ആറടി ഭീമൻ, ആ ചായക്കടയിൽ ഒട്ടും ചേരുന്നതായി തോന്നിയില്ല.അയഞ്ഞ ഒരു ചാര നിറത്തിലുള ഷർട്ടും ഒരു ലുങ്കിയുമായിരുന്നു വേഷം. ലുങ്കി അയാൾക്ക് എങ്ങും എത്തിയിരുന്നില്ല. ചായ എനിക്ക് തന്നിട്ട് വീണ്ടും അയാൾ ആ അഞ്ചര അടി പൊക്കമുള്ള വാതിലിൽ കൂടി കുനിഞ്ഞ് വളഞൊടിഞ്ഞു അകത്തേക്ക് കയറി പോയി. അടുത്ത ചായ അടിക്കാൻ.

ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ അയാളെ കുറിച്ചോർത്ത്.
'ഒരു ദിവസം എത്രയോ തവണ ആ വാതിലിൽ കൂടി അയാൾ കുനിഞ്ഞു നിവർന്നു ഇറങ്ങുന്നുണ്ടാവും...അയാൾക്ക് അതൊരു ബുദ്ധിമൂട്ടായി തോന്നില്ലേ'.

ചിന്തിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇടയിൽ ആവി പറക്കുന്ന പുട്ട് എന്റെ മുന്നിൽ നിരന്നു. അപ്പോൾ മനസ്സിലായി. ഒരു നേരത്തേക്കെങ്കിലും, ആഹാരത്തിന് വേണ്ടിയുള്ള ജീവിതചര്യ...അതാകാം അയാളെ ആ വാതിലിൽ കൂടി അങ്ങോട്ടുമിങ്ങോട്ടും ഒരു മടിയും കൂടാതെ കടക്കുവാൻ പ്രേരിപ്പിക്കുന്നത്.

പുട്ട് കഴിച്ചു കൊണ്ടിരിക്കുമ്പോൾ, പുറത്ത് ഒരാൾ ചാറ്റൽ മഴ പെയ്യുന്നത് ആസ്വദിച്ച് ചായ കുടിക്കുന്നത് കണ്ടപ്പോൾ ഒരു കൊക്ക് നിൽക്കുന്നത് പോലെ തോന്നി...അര മുക്കാൽ മണിക്കൂർ മുൻപ് ആ മഴ പെയ്തിരുന്നെങ്കിൽ എന്റെ ഓപ്പൺ എയർ കുളി മഴക്കുളി ആയിരുന്നാനേ. 
ജസ്റ്റ്‌ മിസ്സഡ്. !! അടുപ്പിച്ച് തിരഞ്ഞെടുപ്പ് വന്നത് കൊണ്ട് 'ഇപ്പോൾ ഓപ്പൺ എയർ കുളികളും, തോർത്ത്‌ മാത്രം ഉടുത്തുള്ള ഉലാത്തൽ ഒന്നും ഒരു വിഷയമേ അല്ല. 

"ലൈസൻസ്ഡ് ടൂ ബി സെമി നേക്കട്" ആയിട്ടാണ് എനിക്ക് ഓരോ  തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും തോന്നാർ...അടച്ചുറപ്പുള്ള കുളിപുരകളിൽ നിന്ന് കുളിക്കാൻ വെട്ടമോ വല്ലതും വേണ്ടേ..? )
-------------------------------------------------------------------------------------------------------------------------------------
'സാറേ ചോറ് ഉണ്നെണ്ടേ'!! രണ്ടാം പോളിംഗ് ഓഫീസർ ചോദിച്ചത് കേട്ടപ്പോഴാണ് ചിന്തയിൽ നിന്ന് ഉണർന്നത്. എനിക്ക് ഒരു പാർസൽ കൊണ്ട് വാരമെന്ന് പറഞ്ഞു, ഒന്നാം പോളിംഗ് ഓഫീസർ കഴിക്കാൻ പോയി. അതിന്റെ ഇടയിൽ പലരും വന്നു വോട്ട് ചെയ്തിട്ട് പോയി. 

സമയം വളരെ പതുക്കെ ഇഴഞ്ഞു നീങ്ങി....ഒരുതരം ആർട്ട് ഫിലിം പോല. പലതരം ആളുകൾ വന്നു പോകുന്നു. ചിലർ പ്രസന്നവദതരായി കാണപ്പെട്ടു. ചിലർ എന്ത് പിണ്ണാക്കിന് വേണ്ടിയാണ് ഈ വോട്ടെടുപ്പ് എന്ന വികാരത്തോടെ...പക്ഷെ വന്നവർ എല്ലാവർക്കും ഒരു കാര്യത്തിൽ ഒരേ ചിന്തയായിരുന്നു.... "ബീപ്പ്"ശബ്ദവും നീല ബട്ടൺ അമർത്തിയുള്ള വോട്ട് രേഖപ്പെടുത്തലും...ശരിയായിട്ട് ആയിരിക്കുമോ വോട്ട് വീണത്‌...എന്നുള്ള ചിന്ത. കാരണം ബട്ടൺ അമർത്തിയതിനു ശേഷവും ബാലറ്റിനെ നോക്കി നിൽക്കുന്നുണ്ടാവും. 
-------------------------------------------------------------------------------------------------------------------------------------

6 മണിക്ക് വോട്ട് പെട്ടിയിലെ 'ക്ലോസ് ബട്ടൺ'  അമർത്തുമ്പോൾ  പതിവിലും അധികമായി ഒരു മണിക്കൂർ സമയം നീട്ടിയത് മൂലം ഉദ്യോഗസ്ഥര് എല്ലാവരും കുഴഞ്ഞിരുന്നു തലേന്ന് രാവിലെ 10 മണിക്ക് തുടങ്ങിയ പരിപാടിയായിരുന്നില്ലേ. തെക്ക് വടക്ക് ഓട്ടവും പെട്ടിയും മെഷീനും കൈപറ്റലും ഒക്കെയായി...ആകെ കുഴഞ്ഞിരിക്കുന്നു. രാത്രിയിലത്തെ ഉറക്കം കുറച്ചു നേരമായിരുന്നുവെങ്കിലും വലിയ കുഴപ്പം കൂടാതെ കടന്നു പോയി. കൊതുക് കടിയിൽ നിന്നും രക്ഷ നേടാനായി കൈയിലും മുഖത്തും കാലില്ലും പുരട്ടിയ 'ഒടോമസ്' തൊട്ടു പോലും നോക്കിയില്ല കൊതുകൾ. പക്ഷെ ചില തന്ത്രപ്രധാനമായ ഏരിയകൾ കൊതുകൾ തൊട്ട് വണങ്ങി മുദ്ര പതിപ്പിച്ചിരുന്നു. അതിന്റെ അസ്കിത വോടിംഗ് തിരക്കിനിടയിൽ പാടെ മറന്നു പോയിരുന്നു.

വോട്ടിംഗ് കഴിഞ്ഞു രണ്ടു മണിക്കൂർ പേപ്പർ വർക്കും കഴിഞ്ഞ് ബസ്സിൽ തളർന്നിരിക്കുമ്പോൾ മിക്ക ഉദ്യഗസ്ഥരും പിറു പിറുക്കുന്നത് അവ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു .

സ്വയം മനസ്സിൽ പറഞ്ഞു...നാളത്തെ പത്രത്തിൽ വാർത്തകൾ കൊണ്ട് നിറയും....
മഴയത്തും കനത്ത പോളിംഗ്.
ഇനി വോട്ടിംഗ് യന്ത്രം കനത്ത സുരക്ഷയിൽ...അങ്ങനെ അങ്ങനെ.

പക്ഷെ ഞങ്ങളുടെ ബസ്സിൽ മരുന്നിന് പോലും ഒരു പോലീസ് ഉണ്ടായിരുന്നില്ല...ഞങ്ങളുടെ "പെട്ടികൾക്ക്" എന്ത് ഉറപ്പാണ്. എത്തേണ്ടേയിടത്ത് എത്തുമെന്ന്...?

അറിയില്ല...ഒരുപക്ഷെ എല്ലാം ഒരു വിശ്വാസം.

(നീണ്ട 36 മണിക്കൂറോളം പണിയെടുത്ത്...ഞെക്കി പിഴിഞ്ഞ് ചാറ് പോയ കുറെ ഉദ്യോഗസ്ഥർ, ബസ്സിലിരിക്കുമ്പോൾ അവരുടെ മനസ്സിൽ അടുത്ത ഒരു ടെൻഷൻ. ഇനി കളക്ഷൻ സെന്ററിൽ സാധനങ്ങൾ തിരികെ ഏൽപ്പിക്കേണ്ട രംഗം കൂടി ബാക്കി...പക്ഷെ ശരിക്കും എല്ലാവരും ഞെട്ടി പോയി.
കൃത്യമായി കവറുകൾ അടുക്കിവചിട്ടുള്ളവർക്ക് കേവലം 10 മിനിട്ടിനുള്ളിൽ എല്ലാം തിരികെ ഏൽപ്പിക്കുവാൻ സാധിച്ചു. അത് അനുമോദിക്കേണ്ടതും എടുത്തു പറയേണ്ടതും തന്നെ. ഈ താമസ സൗകര്യവും മറ്റും കൂടി ഒന്ന് നേരാംവണ്ണം ആക്കിയാൽ ആർക്കും തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഒരു ടെൻഷൻ ആയി തോന്നുവാനിടയില്ല. അല്ലെങ്കിൽ രണ്ടു ദിവസമായി രണ്ടു ബാച്ചുകൾ 'ഷിഫ്റ്റ്‌' അടിസ്ഥാനത്തിൽ ഡ്യൂട്ടി ആകാമായിരുന്നു....ആവോ...!)

ആരെങ്കിലും ഒന്ന് ഈ ഡ്യൂട്ടി ഷിഫ്റ്റ്‌ ഏർപ്പാട് ഒന്ന് ആലോചിക്കാമായിരുന്നു...ഓ !!
ഇനി അടുത്ത തിരഞ്ഞെടുപ്പിന് ചിന്തിച്ചാൽ പോരെ...?




2 Feb 2016

സിംഗിൾ സ്റ്റാർ (തനി നാടൻ)

ഒരു ചായ കുടിക്കാൻ വേണ്ടി അടുത്തുള്ള ഒരു സിംഗിൾ സ്റ്റാർ (തനി നാടൻ) ഹോട്ടല്ലിലോട്ട് കയറി ഇരിപ്പായി.
'അവിടെ എന്താ വേണ്ടത്...?'
'ഒരു മധുരമില്ലാത്ത ചായ'
'ശേഖരാ...ലൈനിൽ ഒരു വിത്തൌട്ട്, 
പിന്നെ തിരിഞ്ഞു എന്നോട് ചോദിച്ചു: 'കഴിക്കാൻ എന്തോ വേണം...?'
'ഒന്നും വേണ്ട.' ഇത്തിരി അമർത്തി തന്നെ പറഞ്ഞു. അവൻെറ ചോദ്യം സുഖിക്കാഞ്ഞിട്ടല്ല. ആ ചോദ്യത്തിനിടയിൽ അയാൾ കൈലിമുണ്ട് ഒന്ന് നിവർത്തി വീണ്ടും മടക്കികുത്തി ഉടുത്തു. ഒരു ചോദൃ ചിഹ്നം മനസ്സിലുടലെടുത്തു...ഇവൻ ഇനി അടുക്കളയിലോട്ട് വിളിച്ച് പറഞ്ഞത് നേരിൽ കാട്ടുവാനുളള ശ്രമം വല്ലതുമാണോ....ഈശ്വരാ.
ആശാൻ നിന്നതിൻെറ തൊട്ടടുത്തുള്ള തടി മേശ പുറത്ത് രണ്ട് ബേസിനിൽ കുറെ വടകളും പഴംപൊഴികളും ഞെരിപിരി കൊള്ളുന്ന പോലെ തോന്നി. (ഇടയ്ക്ക് പെയ്തു കൊണ്ടിരുന്ന മഴ കാരണമാകും ആ വടകൾ, പഴംപൊഴികൾ പെട്ടന്ന് ആറി തണുത്തിരുന്നു)

ചോദൃകർത്താവിൻെറ നില്പ് തുടർന്നു. ചായകടയിൽ വലിയ തിരിക്കില്ലായിരുന്നു.
അയാളുടെ മുണ്ട് മടക്കി കുത്തിയിരുന്ന പൊക്കത്തിൻെറ അളവുകോൽ ഏതവനായാലും ഒന്ന് അളന്ന് പോകും. കാരണം രോമകൂപങ്ങൾ നിറഞ്ഞ് നിന്നിരുന്ന അയാളുടെ തുടകൾക്ക് മേശ പുറത്ത് ഏറ്റവും മുകളിലായി വച്ചിരുന്ന വടകളെക്കാളും പൊക്കമുണ്ടായിരുന്നു. ആ വടകളകൾക്കും പഴംപൊഴികൾക്കും ജീവനുണ്ടായിരുന്നെൽ അവരെ ചുട്ട് എടുത്ത തിളച്ച എണ്ണയിൽ സ്വയം ചാടി ആത്മഹത്യ ചെയ്യതാനെ....ഉറപ്പ്. കാരണം ഒരു 'ബഹുമാനവുമില്ലാതെയായിരുന്നു' അയാൾ ആ വടകൾക്ക് മുന്നിൽ കൈലിമുണ്ട് പൊക്കി ഉടുത്ത് നിന്നത്.
മനസ്സിൽ അമർഷത്തോടെ ഞാൻ പറഞ്ഞു...തെണ്ടിക്ക് കൈലി താഴ്ത്തി ഉടുക്കാമായിരുന്നു.
അപ്പോഴേക്കും ചായ വന്നിരുന്നു. അത് കൊണ്ട് വന്നത് വേറെ ഒരാളായിരുന്നു.
വീണ്ടും ഞാൻ ആ പലഹാരങ്ങളെ സഹതാപത്തോടെ നോക്കിയിരുന്ന്...ചായ ഊതി കുടിച്ച് തുടങ്ങി. ഇടയ്ക്ക് സമയം നോക്കി....4:15. മഴ മേഘങ്ങൾ ഉരുണ്ട് തുടങ്ങിയത് കൊണ്ട് നേരമിരിട്ടിയത് പോലെയായി.
പെട്ടെന്ന് കൗണ്ടറിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു. "മണിയാ, നീ അവിടെ കുറ്റി അടിച്ച പോലെ നില്ക്കാതെ പോയി തേയില വാങ്ങിച്ചിട്ട് വാ....മണിയാ"
(തുടങ്ങിയതും അവസാനിച്ചതും മണിയനിൽ..... കൊള്ളാം അവന് അറിഞ്ഞിട്ട പേര് തന്നെ....)
മണിയൻ അവിടുന്നു ചലിച്ചു തുടങ്ങി. വടയും പഴംപൊരിയും എന്നെ നോക്കി കണ്ണുകൾ ചിമ്മി ചിരിക്കുന്ന പോലെ തോന്നി.

31 Jan 2016

എലി..പനി അഥവാ പണി

എലിയ്ക്ക് 'പനി' മാത്രമല്ല 'പണിയും' തരാൻ അറിയാം. കാര്യ വിവരവും കാര്യ പ്രാപ്ത്തിയുള്ള എലികൾ വിരളമല്ല എന്ന് തന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നു.
ഒരു കലാലയത്തിന്റെ 'കാര്യാലയത്തിന്', അല്പം അകലെയായി ഒരു ചെറു കാട്ടിൽ കുറച്ച് എലികൾ പാർത്ത് പോന്നിരുന്നു. ചെറുതും വലുതുമായും...പിന്നെ ഇമ്മിണി വില്ലത്തരങ്ങളുമായി ഒരു പറ്റം കേമന്മാരും എലി വിലാസം എന്ന ചെറു ഗ്രാമത്തിൽ പൂണ്ട് വിളയാടിയിരുന്നു. അത്യാവശ്യം കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുകയും തൊട്ടടുത്ത കലാലയ കാര്യാലയത്തിലെ മനുഷ്യന്മാരുമായി യാതൊരു വിധ ഇടപ്പെടലുമുണ്ടായിരുന്നില്ല ആ മൂഷിക വംശത്തിന്. 
അങ്ങനെ ഇരിക്കെ കാര്യാലയ മേധാവിക്ക് 'എലിക്കുലം'  തോണ്ടാൻ ഒരു പൂതി. ഉത്തരവ് നടപ്പിലാക്കുന്നതിന് തീർത്തും എതിരായിയിരുന്നു അവിടുണ്ടായിരുന്ന സഹപ്രവർത്തകരായ മറ്റുള്ളവർ.എങ്കിലും ഉത്തരവ് ഇറങ്ങുന്നു....എല്ലാം ഒരു പകൽ വെളിച്ചത്തിൽ നടപ്പിലാക്കുന്നു.
ചുണ്ടെലി, നൊച്ചെലി, വെള്ളെലി, പന്നിയെലി തുടങ്ങി പെരുച്ചാഴികൾ വരെ കൈകുഞ്ഞുങ്ങള്ളുമായി തെക്ക് വടക്കുള്ള പൊത്തുകളിൽ ഓടി മറഞ്ഞു. എലിവിലാസം നിമിഷാദ്രങ്ങൾക്കുള്ളിൽ നിലംപരിശായി. 
എന്തോ നേടിയത് പോലെ മേധാവി വൈകിട്ട് പതിവ് പോലെ സ്വന്തം വാസ സ്ഥലത്തേക്ക് യാത്രയായി. ഒരു പറ്റം അല്ല ഒരു കൂട്ടം കണ്ണുകൾ അദേഹത്തെ ദയനീയമായും ക്രൂരമായും പ്രതികാരദാഹത്തോടും ഗേറ്റ് കടക്കുംവരെ പിന്തുടരുന്നുണ്ടായിരുന്നു.
---------------------------------------------------------------------------------------------------------------
അന്നേ ദിവസം രാത്രി മേധാവിയുടെ മുറിയിൽ ആൾ അനക്കമില്ലായിരുന്നുവെങ്കിലും ഒരു പത്തു പതിനഞ്ചു നിമിഷങ്ങൾ 'എലി' അനക്കമുണ്ടായിരുന്നു...(വിശ്വസിച്ചേ പറ്റു)
---------------------------------------------------------------------------------------------------------------
പിറ്റേന്ന് രാവിലെ മേധാവിയുടെ മുറിയുടെ വാതിൽ മലർക്കെ തുറക്കപ്പെട്ടു. ഇല്ല.....ഒറ്റ നോട്ടത്തിൽ ഒരു ചലനവും ഉണ്ടായിട്ടില്ല. എന്നത്തേയും പോലെ മേധാവി സ്വന്തം ഇരിപ്പിടത്തിന് അടുത്തേക്ക് നടന്നു. താലത്തിൽ പൂക്കൾ പ്രാസാദം അലങ്കരിച്ച് വച്ചിട്ടുള്ളത് പോലെ...തലേന്ന് മടക്കി വച്ചിരുന്ന ഫയൽ താളുകളുടെ പുറത്ത് പുളിങ്കുരു പോലെ എലികൾ കാട്ടം നിരത്തിയിട്ടിരിക്കുന്നു. 
(പെട്ടന്ന് നോക്കിയാൽ കിസ്മിസ് ആണോയെന്ന് പോലും തെറ്റിദ്ധരിച്ചു പോകും....ഒരുപക്ഷെ കലാലയ ക്യാമ്പസിനുള്ളിൽ പാർക്കുന്ന എലികളായത് കൊണ്ടാവും സ്വല്പം കലാപരമായി തന്നെയുണ്ട് വിരുതന്മാരുടെ പൂന്തി വിളയാട്ടം.)
18500 രൂപയുടെ ഇരിപ്പിടത്തിന് നടുവിൽ അഗാധ ഗർത്തം. അതിൽ "എന്തോ" തളം കെട്ടി കിടക്കുന്നു. കൃത്യം നടന്നിട്ട് അധിക നേരമായിലെന്ന് തോന്നി പോകും.
ടെൻഷൻ കയറി "വിഷ്ണു അണ്ണനായി" (വിഷണ്ണൻ) മേധാവി മേശയുടെ വലിപ്പ് 'കലിപ്പോടെ' വലിച്ചു തുറന്നു. Metformin, Norvasc, Paracetamol വരെ തുരന്നു കരണ്ട് എലികൾ നന്ദി രേഖപ്പെടുത്തിയിരിക്കുന്നു....ദിനം പ്രതിയുള്ള ഗുളിക സേവ ഒരു ദിവസത്തേക്ക് വേണ്ടയെന്ന് എലി സംഘം തീരുമാനിച്ചിരിക്കണം.
ആ വലിപ്പിനകത്തെ എലികളുടെ 'വലിപ്പീര്' കണ്ടു മേധാവിയുടെ കണ്ണുകൾ കലങ്ങി മറിഞ്ഞു...വലിപ്പിനുള്ളിൽ തന്റെ നെയിം ബോർഡ്‌ ഒരു വശത്തായി കിടക്കുന്നു.
Dr.Joshi Carpenter. Ph D. (പേര് സാങ്കല്പികം മാത്രം)

കണ്ണുകൾ വീണ്ടും കലങ്ങി മറിഞ്ഞു...ആ കലങ്ങി മറിച്ചലിനിടയിൽ ദൂരെ ഒരു പറ്റും കൂട്ട ചിരികൾ പ്രതിധ്വനിക്കുന്നത്‌ പോലെ...ആ ചിരികൾക്കിടയിൽ ഇങ്ങനെയും കേൾക്കുന്നത് പോലെ.....
സന്തോഷമായി "ജോഷിയേട്ടാ" ഞങ്ങൾക്ക് സന്തോഷമായി....

...........................................................................................................................................
ഒരു പക്ഷെ "Development" ന്റെ പേരിൽ ഏക്കറോളം പരന്നു കിടന്നിരുന്ന ഭൂമിയുടെ ഒരു മൂലയിൽ ഒതുങ്ങി കൂടി കഴിഞ്ഞിരുന്ന 'എലി വിലാസം' കുത്തിയിളക്കാതെ ഒഴിവാക്കിയിരുന്നെകിൽ എല്ലാം പഴയത് പോലെ തന്നെ ആയിരിക്കുമായിരുന്നു എന്ന് വിശ്വസിക്കാൻ തോന്നുന്നു.
ആന പകയോളം വരില്ലായിരിക്കാം എലി പക....അല്ലെ ?
അങ്ങനെ വീണ്ടും, എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന പഴമൊഴി ഒരിക്കൽ കൂടി 'ലൈവ്" ആയിരിക്കുന്നു.

6 Dec 2015

വിമൂകത

സാറേ...സാറേ....എന്നെ ഒന്ന് തുറന്ന് വിടുമോ...? 
സാറേ... സാറേ...ഒന്ന് ...തുറന്ന് ....വിടാമോ എന്നെ...?

ദയനീയമായ ആ യാചന എവിടൊക്കെയോ കൊളുത്തി വലിക്കുന്നു. വിഷാദം വിതുമ്പുന്ന യാചനയിൽ, സ്വാതന്ത്ര്യമാണോ ആ താടി വളർന്ന ചെറുപ്പക്കാരൻ ആഗ്രഹിക്കുന്നതെന്ന് സംശയിച്ചു പോയി.  ജനാല അഴികളിൽ കൂടി പുറത്തേക്ക് രണ്ടു കൈകളും കൂപ്പി പിടിച്ച് വീണ്ടും...വീണ്ടും യാചിക്കുന്നത് പോലെ. തൊട്ടടുത്ത ജനാലയിൽ ഒരു വൃദ്ധൻ ദയനീയമായി ഞങ്ങളെ നോക്കി നിന്നു. അദ്ദേഹം ഒന്ന് മിണ്ടിയില്ല.

അവർക്ക് പിന്നിലായി  ഒന്ന് രണ്ടു ആളുകൾ അലക്ഷ്യമായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു. ആ നീണ്ട കെട്ടിടത്തിൽ ചിട്ടയായി ഇരുവശത്തുമായിയിട്ടിരുന്ന ഇരുമ്പ് കട്ടിലുകളിൽ മിക്കവയും ആരൊക്കെയോ ഇരിക്കുന്നു. ആ കെട്ടിടത്തിന് മുകളിൽ ഒരു ബോർഡിൽ "മുക്തി" എന്ന് അല്പം വലുതായി എഴുതിയിരുന്നു. എന്ത് കൊണ്ടോ എനിക്ക് അവിടെ നില്ക്കുവാൻ കഴിഞ്ഞില്ല. ആ യാചന കേട്ട് ഇടത്തോട്ട് തിരിഞ്ഞു നോക്കി ഞാൻ നടന്ന് കൊണ്ടേയിരുന്നു. 

(ജോലിയുടെ ഭാഗമായി ഇന്നലെ (12-06-2015) ഒരു മാനസികാരോഗ്യകേന്ദ്രത്തിനുള്ളിൽ സന്ദർശിക്കാനിടയായി. വെള്ളിത്തിരയിൽ കണ്ടിട്ടുള്ളതല്ലാതെ ആ മതിൽ ചുവരുകൾക്കുള്ളിൽ എന്താണന്ന് ഒരിക്കലും നേരിൽ അറിഞ്ഞിരുന്നില്ല. പല യാത്രാ വേളകളിലും വഴിത്താരകളിൽ , ചൂണ്ടു പലകളിലെ ഇടതു വശത്തോ വലതു വശത്തോ പലപ്പോഴും യാദൃശ്ചികമായി, "മാനസികാരോഗ്യകേന്ദ്രം" എന്ന് എഴുതിയ ബോർഡ് കണ്ടിട്ട് മാത്രമേയുള്ളൂ.)

മുക്തി, സായുജ്യം അങ്ങനെ പല ബ്ലോക്കുകളായി പലതരം അന്തേവാസികൾ. എല്ലാവരും പൂർണ്ണമായും ഒറ്റപ്പെട്ടവർ. കേരളത്തിന്റെ വടക്ക് നിന്നും തെക്ക് നിന്നും പലതരം കാരണങ്ങൾ കൊണ്ട് ഒടുവിൽ ഈ വന്മതിലുകൾക്കുള്ളിൽ അകപ്പെട്ടവർ. ആ മതിൽക്കെട്ടിനുള്ളിലേക്കുള്ള  വരവ് ചിലപ്പോൾ ഒരു വണ്‍ വേ റ്റിക്കെറ്റ് എന്ന് തോന്നി പോകും. ഞങ്ങളുടെ കൂടെ വന്നിരുന്ന ഡോക്ടർ ഒന്ന് രണ്ടു സംഭവങ്ങൾ പറഞ്ഞു തന്നു. ഇരുപ്പത്തിയേഴു വർഷങ്ങൾക്കു മുൻപ് അഡ്മിറ്റ് ചെയ്യപ്പെട്ട 'ഒരാൾ' രോഗം പൂർണ്ണമായും ഭേദപ്പെട്ടിട്ടും സ്വന്തം വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടു. ഒടുവിൽ വീണ്ടും പഴയ കട്ടിലിൽ അഭയം തേടേണ്ടി വന്നു. അങ്ങനെ പലരും നാട്ടിൽ നിന്നും വീട്ടിൽ നിന്നും ദേശത്തിൽ നിന്ന് പോലും ഒഴിവക്കപ്പെട്ടവർ. അവരിൽ ചിലർ നല്ല കലാകാരന്മാരാണ്.
നടന്നു പോകുന്നതിനിടയിൽ ഏതോ ഒരു ബ്ലോക്കിന്റെ ചുമരിൽ, ഇരുമ്പ് വാതിലുകൾക്ക് ഇരു വശത്തുമായി, ആരോ  ചിത്രങ്ങൾ വരച്ചിരിക്കുന്നത് കണ്ടു. ചിത്രത്തിലെ കഥകളിയുടെ വേഷവും രൂപവും, സ്ത്രീയുടെയും, പുരുഷന്റെയും മുഖവും ശ്രദ്ധിക്കപ്പെടുന്നവയാണ്. കളർ ചോക്കുകളും, ഇഷ്ടികയുടെ കഷണങ്ങളും കൊണ്ട് മനോഹരമാക്കിയിരിക്കുന്നു. ഒരിക്കൽ സഞ്ചരിച്ചിരുന്ന പാതയിൽ കണ്ടു മറന്നു പോയ പലതരം കാഴ്ചകളുടെ പ്രതിഫലനമാകാം ആ ചുവർ ചിത്രങ്ങൾ.

അങ്ങിങ്ങ് തണൽ മരങ്ങളുടെ ചുവട്ടിലെല്ലാം വെളുത്ത കുപ്പായമണിഞ്ഞു പലരും ഇരിക്കുന്നുണ്ടായിരുന്നു. അതൊരു കാത്തിരിപ്പല്ല.... ആരും വരാനില്ല. ആരെയും പ്രതീക്ഷിച്ചുള്ള ഇരിപ്പുമല്ല. അവരുടെ കണ്ണുകളിൽ ദയനീയ ഭാവം മാത്രം. ചിലർ അങ്ങോട്ടേക്ക് പതുക്കെ നടന്ന് വന്നുകൊണ്ടിരുന്നു...കാലുകളുടെ ബലക്കുറവ് കൊണ്ടായിരിക്കില്ല അവർ പതിയെ നടന്നിരുന്നത്. ഒരുപക്ഷെ, തങ്ങൾ വയ്ക്കുന്ന കാൽച്ചുവടുകൾ ഇടറാതെയിരിക്കുവാൻ ശ്രദ്ധയോടെ നടന്ന് വരുന്നതുമാകാം. അവർ ആരും കാഴ്ച വസ്തുക്കൾ അല്ല. അവരും മനുഷ്യർ. ഇടയ്ക്കു എപ്പോഴോ എന്തുകൊണ്ടോ മനസ്സിന്റെ താളപിഴകൾ മൂലം ഒറ്റപ്പെട്ടുപോയവർ.മുറിഞ്ഞ് പോയ കണ്ണികൾ വീണ്ടും വിളക്കി ചേർക്കുവാനാകുമോ എന്നറിയില്ല. ഉദയവും അസ്തമയവും അവർ അറിയുന്നുണ്ടാവാം...ദിനചര്യകൾ മുറപോലെ നടുക്കുന്നുമുണ്ടാവാം. എങ്കിലും ഇന്ന് എന്ത് ദിവസമെന്നോ ഏതു മാസമെന്നൊ ഏതു വർഷമെന്നൊ അറിയുന്നുണ്ടാവുമോ...എന്തോ എനിക്കറിയില്ല. ചിലപ്പോൾ ഞാൻ അല്പം കടന്നു ചിന്തിക്കുന്നത് കൊണ്ടാവാം ഈ തോന്നൽ.
ഹൃദയം ഉള്ളവർ ആരായാലും ഒന്ന് പിടഞ്ഞു പോകും....

------------------------------------------------------------------------------------------------------------------------------------------

ബോലെറോയുടെ (ഡിപ്പാർട്മെന്റ് വക ജീപ്പ്) മുരൾച്ച കേട്ട പലരും 'ആരെയോ' പ്രതീക്ഷിച്ച പോലെ...അവരുടെ കണ്ണുകളിൽ ഒരുപക്ഷെ പ്രതീക്ഷയുടെ തിളക്കം മിന്നി മറഞ്ഞിരിക്കാം....
ആരെങ്കിലും ഒന്ന് വന്നിരിന്നുവെങ്കിൽ !!! വരുമോ...ആരെങ്കിലും...എന്നെങ്കിലും...ഒരിക്കലെങ്കിലും...!! 
ഉള്ളിന്റെ ഉള്ളിൽ ആരോക്കെയോ വിലപിക്കുന്നത് പോലെ കേൾക്കുന്നു.

അത് കാണുവാനും കേൾക്കാനുമുള്ള കരുത്ത്, ഇല്ലാത്തത് കൊണ്ട് ജീപ്പിലിരുന്ന്, ഞാൻ ആ ടാറിട്ട റോഡിൽ വീണു കിടന്ന പാഴ്വൃഷത്തിന്റെ ഇലകൾ വെറുതെ എണ്ണിയെടുക്കുവാൻ ഒന്ന് ശ്രമിച്ചു നോക്കി. ജീപ്പ് പതിയെ ആ ഗേറ്റ് കടന്ന് മുന്നോട്ട് നീങ്ങി...മനസ്സില്ലാമനസ്സോടെ വീണ്ടും പിന്നിലേക്ക്‌ ഒന്ന് നോക്കി. 

MENTAL HEALTH CENTRE,TRIVANDRUM

ജീപ്പിന്റെ വേഗത കുടി. വന്മതിലിന്റെ പിന്നിൽ ആ യാചന വീണ്ടും കേൾക്കുന്നത് പോലെ.

(അഹങ്കാരം, വിദ്വേഷം, പക എന്നിങ്ങനെയുള്ള ചില വാക്കുകൾ നാം അറിയാതെ തന്നെ, ഒരുപക്ഷെ പൂർണ്ണമായും മറന്നു പോയേക്കാം...!!! മനസ്സിന്റെ അചഞ്ചലമാകുന്ന തിരശീലയുടെ മറുപുറം മറന്നു പോകുന്ന ചില വേളകൾ. അതൊരു തുടക്കമാണോ, യാത്രയുടെ അവസാനമാണോ എന്നൊനും വ്യകതമല്ല, അല്ല അറിയില്ല എന്ന് പറയുന്നതാണ് ഉചിതം. തിരക്കേറിയ ജീവിത സാഹചര്യങ്ങളിൽ നിന്നും ഇടയ്ക്ക് ഒരിക്കലെങ്കിലും തിരിഞ്ഞു നോക്കാം നമുക്ക്...)



4 Nov 2015

ഞാനും എന്റെ കണ്ട്രോൾ ബട്ടണും !!

പഴകി ദ്രവിച്ചു തുടങ്ങിയ ഒരു ഗേറ്റ് കണ്ടു സംശയം തോന്നിയ ഞാൻ, പതുക്കെ ഉരുണ്ട് കൊണ്ടിരുന്ന എന്റെ വണ്ടി ഒന്ന് ചവിട്ടി. ഗേറ്റിന് ഇരുവശത്തുമായി കാവലിനെന്ന പോലെ രണ്ട് ഓട്ടോ റിക്ഷകൾ. ഒരു പരിചയവും  തോന്നിപ്പിക്കാത്ത എന്റെ മോന്തായം കണ്ട് അതിൽ നിന്നും ഒരാൾ തല പുറത്തേക്കിട്ട്....
'ഉം ...എന്താ ? എന്ന മുഖഭാവം.'

'ഇതാണോ ബൂത്ത്‌'...? ഞാൻ ചോദിച്ചു.

'മിൽമ ബൂത്താണോ...' !! അയാളുടെ മറുചോദ്യം. 

പാൽ ബൂത്തല്ലടാ പൊട്ടാ...പോളിംഗ് ബൂത്താണ്...കൊയർ സൊസൈ..... പറഞ്ഞു അവസാനിക്കുമുൻപേ, ആ പാതി തുറന്ന് കിടന്നിരുന്ന ഗേറ്റിന് പിന്നിലത്തെ കെട്ടിടത്തിന് മുകളിൽ വലതുവശം നരച്ച് തുടങ്ങിയ വെളുത്ത അക്ഷരത്തിലെഴുതിയിരിക്കുന്നത് ഞാൻ വായിച്ചു.

കൊയർ സൊസൈറ്റി, പാച്ചല്ലൂർ, തിരുവനന്തപുരം

വണ്ടി ഗേറ്റിനെ ലക്‌ഷ്യം വച്ച് തിരിക്കുന്നതിനിടയിൽ ആ ഓട്ടോ ഡ്രൈവറോട് ചോദിച്ചു:
' ആ ഗേറ്റ് ഒന്ന് തുറക്കാമോ'...? (ആ ചോദ്യം എന്നോടായിരുന്നുവെങ്കിൽ ഉടനെ മറുപടി മണി മണി പോലെ വന്നാനെ...വേണേൽ ഇറങ്ങി തുറക്കെടാ കോപ്പേ...വണ്ടിയിൽ തന്നെ 'കുണ്ടിതപ്പെട്ടിരിക്കാതെ'  നിലത്തോട്ട് ഇറങ്ങ്...) ചോദിച്ചതിന് ശേഷം തോന്നി, 'വേണ്ടിയിരുന്നില്ല'. പക്ഷെ ആ പാവം ഓട്ടോയിൽ നിന്നുമിറങ്ങി എനിക്കായി ഗേറ്റ് തുറന്ന് തന്നു. അല്പം ജാള്യതയോടെ വണ്ടിയും ഞാനും അകത്തേക്ക് കടന്നു.

വണ്ടിയും ഞാനും ഗേറ്റിനുള്ളിൽ കടന്ന നിമിഷം മറ്റൊരാൾ അകത്ത് നിന്നും ഞൊടിയിടയിൽ ചാടി ഇറങ്ങി. ചോദ്യശരങ്ങൾ ഒന്നൊന്നായി തുടങ്ങി. ആരാ...എന്താ...എന്തിനാ വണ്ടിയുമായി അകത്തേക്ക് ? (അയാളുടെ കണ്ണുകളിൽ കാണാമായിരുന്നു - ഇറങ്ങടാ പുറത്തേക്ക് എന്ന് പറയുന്നത്)

ഡോർ തുറന്ന് ഞാൻ സ്വയം പരിചയപ്പെടുത്തി. 
പോളിംഗ് ബൂത്തല്ലേ...! ഞാൻ പ്രീസൈഡിംഗ് ഓഫീസർ. ആ ചുവന്ന ചെക്ക് ഷർട്ടിനുള്ളിലെ കാക്കി കുപ്പായം തലപൊക്കുന്നത് ഞാൻ കണ്ടു. 

ഒരു ചിരിയോടെ എന്നെ വരവേറ്റ ആ പോലീസ് കോണ്‍സ്റ്റബിളിനോട് എനിക്ക് മറ്റെന്തും ചോദിക്കുന്നതിന് മുൻപേ ഒരൊറ്റ ചോദ്യം മാത്രമേ ഉണ്ടായിരുന്നുവുള്ളൂ. 'അതെ, ബാത്ത്റൂം ഉണ്ടോ...വെള്ളം ഉണ്ടോ....' ? (ബാത്ത്റൂമിന് ഒരു അമർത്തൽ അറിയാതെ വന്നു പോയി)

ഉടനെ ചിരി മങ്ങിയ അദേഹത്തിന്റെ ചുണ്ടുകളിൽ നിന്നും ഉത്തരവും വന്നു. 'ഇല്ല സാർ...വെള്ളമില്ല. അടുത്തുള്ള എൽ. പി. സ്കൂളിൽ പോകേണ്ടി വരും നമുക്ക്...ഇവിടത്തെ ബാത്ത്രൂം ഉപയോഗശൂന്യമാണ്...'

ഞാൻ മനസ്സിൽ പറഞ്ഞ്..... " #$@!#&##$. (സംഭവം അപ്പോഴത്തെ ആവശ്യമല്ലെന്നും പിറ്റേന്ന് അതിരാവിലത്തെ കുത്തിയിരുപ്പ് സത്യാഗ്രഹത്തിനായിട്ടുള്ള ചോദ്യമാണെന്നും പുള്ളിക്കും മനസ്സിലായി)

കെട്ടിടത്തിനകത്തേക്ക് പ്രവേശിച്ച ഞാൻ, പ്രതീക്ഷപോലെ തന്നെയായിരുന്നത് കൊണ്ട് പ്രത്യേകിച്ചു ഞെട്ടിയില്ല. ഒരു പടുകൂറ്റൻ മേശ വാതിലിന് ഇടതു വശത്തായി പൊടിപിടിച്ചു കിടക്കുന്നു. പച്ചനിറം പൂശിയ ഭിത്തിയിൽ ചിതൽ അരിച്ച് തുടങ്ങിയിരിക്കുന്നു. പകുതി ഒഴിഞ്ഞ ഷെൽഫുകൾ. പൊടിപിടിച്ചു ഒരു മൂലയിൽ കെട്ടിയിട്ടിരിക്കുന്ന ഫയൽ കൂമ്പാരങ്ങൾ.വലതുവശത്തായി സാമാന്യം വലിപ്പമുള്ള മറ്റൊരു മേശ. പക്ഷെ അതിന് ഒരു മേശ വിരിപ്പുണ്ടായിരുന്നു. അതിൽ പലതരം വരയും കുറിയും പിന്നെ അക്കങ്ങൾ കൊണ്ട് പലതരം കണക്കുകൾ നീല ചുവപ്പ് കറുപ്പ് മഷികളിലായി കുറിച്ചിരിക്കുന്നത് ഒറ്റ നോട്ടത്തിൽ കണ്ടു. ആ രണ്ടു മേശകൾക്കുമായി കുട്ടികൾ ഉണ്ടായത് പോലെ നാലഞ്ച് കസേരകൾ, പിന്നേ ഒരു ചെറിയ മേശയും. 

മീശയും തടവി ഞാൻ അവിടമാകെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഒരു കതക് കണ്ട ഞാൻ അതൊന്ന് തള്ളി തുറന്നു. അപ്പോൾ സതീശൻ കോണ്‍സ്റ്റബിൾ പിന്നിൽ നിന്നും പറയുന്നുണ്ടായിരുന്നു. അത് തുറക്കേണ്ട സാറേ. അതിൽ വെള്ളവുമില്ല വെളിച്ചവുമില്ല. പക്ഷെ ഞാൻ നട തുറന്നിരുന്നു. [സീൻ ഡാർക്കാണ് ഭായ് - അതൊരു ഡാർക്ക് റൂം തന്നെയായിരുന്നു]. ഞെട്ടലോടെ ഞാൻ തിരഞ്ഞു നടന്നു.വന്ന വഴി തന്നെയാണ് പുറത്തേക്കുള്ള വഴി. പക്ഷെ ആ വഴിയെ തിരിഞ്ഞു നടക്കാൻ പറ്റില്ലാലോ. ഏൽപ്പിച്ചിരിക്കുന്ന ഡ്യൂട്ടി ചെയ്തല്ലേ പറ്റു.
------------------------------------------------------------------------------------------------------------------------------------

രാത്രിയിൽ പ്രിയഭാര്യ തന്നുവിട്ട ലൈം റൈസും ചിക്കൻ ലെഗ്ഗും ശാപ്പിട്ടു. ഉറക്കം പ്രതീക്ഷിക്കാത്തത് കൊണ്ട് വലുതായി ബുദ്ധിമൂട്ടെണ്ടി വന്നില്ല. കസേരകൾ ഒരേ വരികളിലായി നിരത്തിയിട്ട് ഒരു പായും അതിൽ ഒരു ഷീറ്റും അതിന് മുകളിൽ എണ്ണ തോണിയിൽ കിടക്കുന്ന പോലെ ഞാനും. F.M റേഡിയോ കിട്ടുമായിരുന്നെങ്കില്ലും അത് ഓണ്‍ ആക്കിയിരുന്നില്ല. നല്ല അസൽ കൊതുകുകൾ മൂളിപ്പാട്ടുമായി കൂട്ടുണ്ടായിരുന്നു. ഈ അടുത്ത കാലത്തായി ലേശം മത്സ്യമാംസാദികൾ കൂട്ടിയത്തിന്റെ ഫലം കൊണ്ടുമാകാം ആ കൊതുകുകൾക്ക് എന്നെ പൊക്കി കൊണ്ട് പോകുവാൻ കഴിഞ്ഞില്ല. പാവം സതീശൻ കോണ്‍സ്റ്റബിൾ ഇതൊക്കെ ശീലമായതു കൊണ്ട് ഒരു പച്ചനിറത്തിലുള്ള കൈലി പുതച്ചു കൊണ്ട് അപ്പോഴേക്കും ഉറങ്ങി തുടങ്ങിയിരുന്നു.
------------------------------------------------------------------------------------------------------------------------------------

പുലർച്ചയ്ക്ക് മുൻപേ..അതായത് മൂന്നേമുക്കാലിനു തന്നെ ഞാൻ എഴുന്നേറ്റു. മൊബൈലിൽ ടോർച് എന്നൊരു ഐറ്റം ഉൾപ്പെടുത്തുവാൻ ബുദ്ധി തോന്നിപ്പിച്ച ആ നല്ലവനായ കണ്ടുപിടിത്തക്കാരനെ നമിച്ചു കൊണ്ട് എന്റെ പ്രഭാതം "പൊട്ടി വിരിഞ്ഞു". 
എൽ. പി സ്കൂളായത് കൊണ്ട് അരപൊക്കം മാത്രമായിരുന്നു കുളിപുരയുടെ ചുറ്റുമതിൽ. (ഹോ...ഒരു ചെറിയ 15 വാട്ട് ബൾബിന്റെ വെട്ടം പോലുമില്ലായിരുന്നുവെങ്കില്ലും നമ്പർ 2 വിന്റെ ഏരിയക്ക് മേൽക്കൂര ഉണ്ടായിരുന്നു.) എല്ലാം കഴിഞ്ഞ് അരയിൽ ഒരു തോർത്ത്‌ ഉടുത്ത് എന്റെ ബൂത്ത്‌ ലക്‌ഷ്യം വച്ച് ഞാൻ തിരിച്ചു നടന്നു തുടങ്ങി. (വലിയ ദൂരമൊന്നുമില്ല കേട്ടോ. ഒരു ഇടവഴിയ്ക്ക് അപ്പുറമായിരുന്നു സ്കൂൾ). കൈയിൽ റ്റി ഷർട്ടും നിക്കറുമായി ഞാൻ പോളിംഗ് ബൂത്തിലേക്ക് നടന്നടുക്കുമ്പോൾ അങ്ങ് ദൂരെ ഏതോ ക്ഷേത്രത്തിൽ നിന്നും 'സുപ്രഭാതം' കേൾക്കാമായിരുന്നു. അല്പം കഴിഞ്ഞ് ഒരു ബാങ്ക് വിളിയും തുടർന്നു പള്ളി മണികളും കേൾക്കാമായിരുന്നു.
----------------------------------------------------------------------------------------------------------------------------------

പോളിംഗ് കുഴപ്പം കൂടാതെ നടന്നു. അതിരാവിലെ ആവി പറക്കുന്ന ചൂട് പുട്ടും പയറും പപ്പടവും തട്ടി വിട്ടത് കൊണ്ട് രാവിലത്തെയും ഉച്ചത്തെയും ഭക്ഷണത്തിനായുള്ള സമയം ലാഭിച്ചു. റ്റൈറ്റ് പോളിംഗ് കാരണം മൂലയിൽ നിന്നും 'മൂലം' പോലും അനക്കുവാൻ പറ്റാത് കണ്ടു പാവം സതീശൻ കോണ്‍സ്റ്റബിൾ ഞങ്ങൾക്കായി ചൂട് ദോശ വൈകിട്ട് നാല് മണിക്ക് പോയി വാങ്ങി കൊണ്ട് വന്നു. ഒരു കൈ കൊണ്ട് ദോശ ചുരുട്ടി പിടിച്ച് കഴിക്കുമ്പോൾ  മനസ്സിൽ തോന്നിയത് ഇപ്രകാരം : "ഹോ...മുൻപ് എങ്ങും കഴിച്ച ദോശയ്ക്ക് ഇത്ര സ്വാദ് ഉണ്ടായിരുന്നുവെന്നു തോന്നുന്നില്ല".... അപ്പോഴും മറ്റേ കൈയിൽ കണ്ട്രോൾ യുണിറ്റിന്റെ ബാല്ലറ്റ് ബട്ടണ്‍ അമർത്തി കൊണ്ടിയിരിക്കുകയായിരുന്നു. "ബീീീപ്പ്പ്പ്..............." എന്ന ശബ്ദം ഇടവിടാതെ മുഴങ്ങി കൊണ്ടിരുന്നു  കൃത്യം 5 മണി വരെ. 
ഏൽപിച്ച 'പണി' തീർത്തു തലയിൽ നിന്നും പ്രീസൈഡിംഗ് ഓഫീസറെന്ന പദവി ഊരുമ്പോൾ രാത്രി ഏഴര മണി കഴിഞ്ഞിരുന്നു.



"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...