21 Oct 2013

അവനുള്ളത് ' എനിക്ക് ' തന്നെ...


അന്ന് വൈകുന്നേരത്തെ ബിസിനസ്‌ മീറ്റിംഗ് കഴിഞ്ഞ് എല്ലാവർക്കും കൈ കൊടുത്തു പിരിഞ്ഞപ്പോൾ മണി എട്ടായി. ആ മീറ്റിംഗ് കഴിഞ്ഞു ഒരു സെക്കന്റ്‌ ഷോ വട്ടമേശ സമ്മേളനത്തിന് നേരത്തെ തന്നെ പരിപാടിയിട്ടിരുന്നു. തലമൂത്തവരും ഇളയതലമുറയിലെ മൂന്നാല് തമ്പ്രാക്കളുമായി വൈറ്റ് ഫോർട്ടിൽ കാണാമെന്നു പറഞ്ഞു അവരവരുടെ കാറുകളിൽ സ്ഥലം കാലിയാക്കി തുടങ്ങി. അവന്റെ കോപ്പിലെ ആരാധകരുമൊത്തൊരു കുശലാന്വേഷണം കാരണം, ഞാനും അവനും പിന്നെയും അവിടെ തന്നെ കുറ്റിയടിക്കപ്പെട്ടു. (സൊല്പം അസൂയ ഇല്ലാതില്ല). ഈ അടുത്ത കാലത്ത് ഒരു നാടകത്തിൽ കൂടി അഭിനയിച്ചതോട് കൂടി അവന്റെ ഗ്രാഫ് അങ്ങ് പൊങ്ങി.സ്കൂളിൽ പഠിക്കുന്ന കാലത്ത് പോലും അവൻ ഈമാതിരി ഗ്രാഫ് വരച്ച് ആസ്വദിച്ചിട്ടുണ്ടാകില്ല. പാട്ട് പാടുന്നവനും കൂടിയല്ലേ. പിന്നെ പറയുകയും വേണ്ട. ഒരിക്കൽ എനിക്ക് സ്വയം തോന്നി, അവനു പാടാമെങ്കിൽ എനിക്കും പാടി കൂടെ. അങ്ങനെ ഒരു ദിവസം ഒരു ചെറിയ ഫംന്ഷനിൽ (കുപ്പി കൂട്ടായ്മ) ഞാനും പാടി...പക്ഷെ ലൈൻ ഓഫ് കണ്ട്രോൾ മാറ്റി നിർണയിക്കപ്പെട്ടു.ഗതകാല സ്മരണകളിൽ കൂടി ഒരു ഓട്ടപ്രദിക്ഷണം നടത്തുന്നതിനിടയിൽ...

'അളിയാ, പോം' അവൻ ഇടിച്ചു കയറി.
'എന്തുവാടെ, സമയം എത്ര പോയി എന്നറിയാവോ. അവന്മാർ അവിടെ എത്തി'. ഞാൻ തിടുക്കത്തിൽ നടക്കുന്നത്തിനിടയിൽ  അവനോടു പറഞ്ഞു.

സരോവരത്തിലെ പാർക്കിംഗ് ലോട്ടിൽ നിന്നും അവന്റെ കറുത്ത 'സ്കോഡ റാപിഡ്' വൈറ്റ് ഫോർട്ട്‌ ലക്ഷ്യംവച്ച് പാഞ്ഞു. പുറത്ത് ഒരു മുന്നറിയിപ്പില്ലാതെ ചാറ്റൽ മഴ പെയ്തു കൊണ്ടിരുന്നു. മഴത്തുള്ളികൾ ഒലിച്ചിറങ്ങുന്ന ചില്ലിൽ കൂടി മിന്നായം പോലെ വഴി വിളക്കുകളെയും എതിരെ ചീറി പായുന്ന മോട്ടോർ വാഹനങ്ങളെയും നോക്കി ഞാനിരുന്നു. കുറെ ദൂരം മുന്നോട്ടു പോയപ്പോഴേക്കും ചാറ്റൽ മഴ അവസാനിച്ചിരുന്നു.
ഇടയ്ക്കു ഒന്നുരണ്ടു സിഗ്നലിൽ പച്ച വെളിച്ചം കാത്തു നിന്ന വേളയിൽ, ഇതൊന്നും ഞങ്ങൾക്ക് ഉള്ളതല്ലെന്ന പോലെ ബൈക്കുകൾ സിഗ്നൽ വകവയ്ക്കാതെ മിന്നൽ വേഗത്തിൽ തലങ്ങും വിലങ്ങും പോകുന്നുണ്ടായിരുന്നു. റാപിഡിലെ മ്യൂസിക്‌ സിസ്റ്റത്തിൽ നിന്നും കേട്ടുകൊണ്ടിരുന്ന കുന്നകുടി വൈദ്യനാഥന്റെ വയലിൻ സംഗീതം കാതുകളിൽ വല്ലാത്ത ഒരു അനുഭൂതി പകർന്നു. 'ഹൈ' 'ലോ' പിട്ചിനോടൊപ്പം കൈകൾ ഞാനറിയാതെ താളം കൊട്ടി കൊണ്ടിരുന്നു. 

'ഡേയ്, എനിക്കവളെ ഓർമ്മ വരുന്നു...പാതിവഴിയെ എന്നെ തനിച്ചാക്കി നടന്നു പോയി അവൾ...' ഞാൻ അറിയാതെ എന്റെ ഓർമ്മകൾ എന്റെ നാവിൽ കൂടി പുറത്തേക്കു വന്നു തുടങ്ങി.
'ടാ കോപ്പേ, തൽക്കാലം നീ ഓർമ്മകൾ ഇപ്പൊൾ പുറത്തേക്കു  തള്ളണ്ട...സ്ഥലം എത്തി' അവൻ അതും പറഞ്ഞു കാർ പാർക്ക്‌ ചെയ്തു. എഞ്ചിൻ ഓഫാക്കി.സംഗീതം പെടുന്ന നിലച്ചു. എന്റെ ഓർമ്മകളും. സ്പീഡോ മീറ്റരിലെ സമയം നീല നിറത്തിൽ തെളിഞ്ഞു നില്ക്കുന്നു. 21:24.
*  *  *
502 ന്റെ വാതിൽ തുറന്നു അകത്തു കയറി. കാർണവന്മാരുടെയും ഇളമുറ തമ്പ്രാക്കളുടെയിടയിലുമായി കേണൽ റാങ്കിൽ "മൂന്ന് മിലട്ടറി" രണ്ടു റൗണ്ട് കഴിഞ്ഞു മേശയുടെ മുകളിലിരിക്കുന്നു. ബാക്കി ഒന്നും നോക്കാൻ മെനക്കെട്ടില്ല. വിശാലമായ മുറിയിലൂടെ ഞാൻ നടന്നു എതിർവശത്തെ അതിവിശാലമായ ജനാലയുടെ കർട്ടൻ മാറ്റി ഗ്ലാസ്സ്പാളികൾ തള്ളി നീക്കി. പുറത്തെ തണുത്ത കാറ്റ് അകത്തേക്ക് ഇരച്ചു കയറി..

ഹോ...ഇവിടെ കൊറേ ദൂരെ ഒരു കടലുണ്ടായിരുന്നെങ്കിലോ ! എന്ന് ഞാൻ ബാക്കിയുള്ളവരോടായി പറഞ്ഞു.
'ഹും...കടല്...കോപ്പ് , വിശന്നിട്ടു കുടലു കരിയുന്നു...നീ ഇങ്ങു വാടാപ്പനെ...രണ്ടെണ്ണം ഓൾ റെഡി കഴിഞ്ഞു. എനിക്ക് വീട്ടില് പോകാനുള്ളതാ.., അല്ലെ പണി പാളും....കാരണവർ സ്ഥാനത്ത് ഞാൻ കണ്ട മാത്യൂസ്‌, വൈകി വന്ന എന്നോടും സുധിയോടുമായി പറഞ്ഞു...
'കാര്യപരിപാടി കുറെയേറെ മുന്നോട്ടു പോയി അല്ലെ ....ആ പോട്ട് സാരമില്ല', അവൻ അതും പറഞ്ഞു ഒരു നിറ ഗ്ലാസ്‌ എടുത്ത് എന്റെ നേരെ നീട്ടി.
"ചീയർസ്"
*  *  *
എല്ലാവരും പോയതിനു ശേഷം, റൂം ബോയ്‌ ബാക്കിയെല്ലാം ക്ലിയറാക്കി ലെവെലാക്കിയപ്പോഴെക്കും മണി ഒന്ന് കഴിഞ്ഞിരുന്നു. ടി വി യിൽ വെറുതെ വാർത്ത വായിച്ചു കൊണ്ടിരുന്ന നികേഷ് കുമാറിനും അവധി കൊടുത്തു. മറ്റെല്ലാം നിശ്ശബ്ദമായി... ചെവിയിൽ മൂളി പാട്ട് കേൾക്കുന്നു. ഓ കൊച്ചി പട്ടണമല്ലേ. കൊതുക് പടയുടെ ആരവം തുറന്നിട്ട ജനാലയിൽ നിന്നും കാറ്റിനൊപ്പം അകത്തേക്ക് പറന്നു വരുന്നു. മെല്ലെ എഴുന്നേറ്റു ജനാല പൂട്ടി ഭദ്രമാക്കി.
 
'അളിയാ ഞാൻ ഭക്ഷണമൊന്നും അധികം കഴിച്ചില്ല കേട്ടോ...നാളെ 'ഇല്ലവന്റെ' കല്യാണമല്ലേ'. കുളിച്ചു ഒരു കളസവും ടി ഷർട്ടുമിട്ടു തല തുടച്ചു കൊണ്ട് ബാത്ത്റൂമിൽ നിന്നു ഇറങ്ങി വരുന്ന വഴി അവൻ എന്നോട് പറഞ്ഞു.
 
ആരുടെ കല്യാണം? ആകാംഷയോടെ ഞാൻ ചോദിച്ചു.
'ഹാ...കഴിഞ്ഞ ഇലക്ഷന് ഒക്കെ നിന്നില്ലേ. അഡ്വക്കേറ്റ് കൃഷ്ണദാസന്റെ',  അവൻ മറുപടി പറഞ്ഞു .
ഹോ... ഞാനും വരട്ടെ..എത്ര കാലമായി ഒരു സദ്യ കഴിച്ചിട്ട്. ഗൾഫിൽ പോയതിനു ശേഷം കല്യാണം, ഓണസദ്യ മുതലായവയെല്ലാം കേട്ടുകേൾവി മാത്രമാണ്. അവനെ  പരിചയമില്ല. എന്നാലും ഞാനും കൂടെ ഉണ്ട്. നാളെ രാത്രിയിലല്ലേ ഫ്ലൈറ്റ്. സമയം ആവശ്യം പോലെ ഉണ്ട്. ഞാൻ നാളത്തെ സദ്യയെ കുറിച്ചോർത്തു.
                                                                       *  *  *      
രാവിലെ കുളിച്ചു റെഡിയായി ബ്രേക്ക്ഫാസ്റ്റ് ഞാൻ വിളിച്ചു പറയാൻ ഒരുങ്ങിയപ്പോൾ അവൻ വിലക്കി.
'എനിക്ക് വേണ്ട നീ എന്തുവാണ് വച്ച പറഞ്ഞോ. കടുപ്പത്തിൽ ഒരു ചായ മാത്രം എനിക്ക് വേണ്ടി പറ'

അളിയോ ഇത്രോക്കെ ആക്രാന്തം വേണോ...സദ്യ ഉച്ചക്കല്ലേ. അതിനു ഇപ്പോഴേ കഴിക്കാതെ ഇരിക്കണോ...? ഞാൻ ചോദിച്ചു.
നിനക്ക് എന്തറിയാം...നീ ശിശു അല്ലെ...വയർ ഫുൾ കാലിയായി കിടന്നാലേ ഒരു പിടി പിടിക്കാൻ പറ്റു മോനെ. ഞാൻ റെഡിയാവട്ടെ. നീ ചായ വിളിച്ചു പറ.
ആവി പറക്കുന്ന മൂന്ന് ഇഡ്ഡലിയും ചമ്മന്തിയും കഴിച്ചു കൂടെ ഒരു ചായയും കുടിച്ചു തിരിഞ്ഞു നോക്കിയപ്പോൾ ഞാനൊന്നു ഞെട്ടി. ഫുൾ വൈറ്റ് ആൻഡ്‌ വൈറ്റ്. 
'അളിയാ ഇതിനാണോ വൈറ്റ് ഫോർട്ടിൽ തന്നെ റൂം എടുത്തേ'...? ചോദിക്കാതിരിക്കാൻ പറ്റിയില്ല.
പാള കരയൻ മുണ്ടും വൈറ്റ് ലിനെൻ ഷർട്ടും. പോക്കെറ്റിൽ ഒരു 1000നോട്ടും. തനി രാഷ്ട്രീയക്കാരൻ. കൈയുള്ള ബനിയൻ വ്യക്തമായി ഷർട്ടിനുള്ളിൽ കൂടി കാണാം. തിടുക്കത്തിൽ ചായും കുടിച്ചു ഞാൻ അവനോടൊപ്പം ലിഫ്റ്റിലൊട്ടു നടന്നു.

T D M ഹാള്ളിൽ എത്തിയപ്പോഴേക്കും നല്ല തിരക്കായിരുന്നു. മുഹൂർത്തത്തിനു തൊട്ട് മുന്നേ തന്നെ എത്താൻ കഴിഞ്ഞത് ഭാഗ്യം. വെള്ള പാറ്റയെ കണ്ടപ്പോൾ അവിടുന്നും ഇവിടുന്നും ഓരോരുത്തർ വന്നു പരിചയപെടുന്നുണ്ടായിരുന്നു. അവൻ ആൾ കൂട്ടത്തിൽ പതിയെ അലിഞ്ഞു പോയി. ഞാൻ ഓഡിറ്റോറിയത്തിനുള്ളിൽ ഒഴിഞ്ഞ കസരെ നോക്കി നടന്നു.
പെട്ടെന്ന് പിന്നിൽ നിന്നൊരുടിയും ഒരു ചോദ്യവും.
'ടാ എങ്ങോട്ടാടാ ഇത്ര തിടുക്കത്തിൽ നടന്നു പോകുന്നെ...?'
തിരിഞ്ഞു നോക്കിയപ്പോൾ അധികം തല പുകക്കേണ്ടി വന്നില്ല.
'നീതു മേനോൻ' - തിരുവനന്തപുരത്ത് MBBSനു ഒരുമിച്ചു പഠിച്ചതിനു ശേഷം കാണുന്നത് ഇപ്പോഴാണ്.(എന്ത്കൊണ്ടാണ് എന്നറിയില്ല. കൂടെ പഠിച്ച പെമ്പിള്ളാരുടെ പേര് ഇനിഷിയൽ സഹിതം അവരെ കണ്ടാൽ എനിക്ക് പറയാനാകും.)

നീ എങ്ങനെ ഇവിടെ...?(ശരിക്കും ആ ചോദ്യം അവളായിരുന്നു എന്നോട് ചോദിക്കേണ്ടിയിരുന്നത്) നീ തനിച്ചാണോ...എന്തിയെ നിന്റെ കെട്ടിയോൻ കൊണാപ്പൻ ഡോക്ടർ ഹരിപ്രസാദ്...? 

ഞാൻ ഇപ്പോളിവിടെയാണ്. പീടിയാട്രിക് കഴിഞ്ഞ് സ്വന്തമായി ഒരു ക്ലിനിക്ക് ഇട്ടു.ഹരി 'ലേക്ക് ഷോറിലാണ്'. ഒരു എമർജൻസി കോൾ വന്നു തിരികെ പോയി. കൃഷ്ണദാസ് ഹരിയുടെ കുഞ്ഞമ്മയുടെ ഇളയ മകനാണ്. നീ എങ്ങനാടാ ഇവിടെ? നീ ഗൾഫില്ലായിരുന്നോ..? എന്തിയെ നിന്റെ പ്രണയിനി..?

'ഇപ്പോഴും അവിടെ തന്നെയാണ്. ഒന്ന് രണ്ടു ആവശ്യത്തിനായി രണ്ടു ദിവസം മുൻപ് വന്നു...ഇന്ന് രാത്രി തിരികെ പോകും. ദേ ആ വെളുത്ത ഷർട്ട്‌ ഇട്ടവന്റെ കൂടെ വന്നതാ...ഈ കല്യാണം കൂടാൻ. അവൻ അവിടെ ആൾ കൂട്ടത്തിൽ അകപ്പെട്ടു...പ്രണയിനിയുടെ ചോദ്യത്തിന് എനിക്ക് ഉത്തരമില്ലായിരുന്നു.

ഏകദേശം അര മണിക്കൂറോളം അവളോടൊത്ത് വിശേഷങ്ങൾ പങ്കിട്ടിരുന്നു. ആരോ ഒരാൾ വന്നു കഴിക്കാൻ വിളിച്ചു. സുധിയെ മൊബൈലിൽ വിളിച്ചു ചോദിച്ചു...'അളിയാ വലോം നടക്കാനാണോ, എനിക്ക് വിശക്കുന്നു...മൂന്ന് പന്തി കഴിഞ്ഞു എന്ന് പറഞ്ഞു കേട്ട്'
'ടാ, നീ കഴിച്ചോളൂ, ഞാൻ താമസിക്കും'
ഒരുമാതിരി മറ്റേ പണിയായി പോയി...ഞാൻ എന്തോന്ന് വച്ചാ പോയി കഴിക്കുന്നെ..എനിക്ക് ചൊറിഞ്ഞു വന്നു. ശരി എന്ന് പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു.
'നീ വാ..നമ്മുക്ക് പോയി കഴിക്കാം.'..നീതു തോളിൽ തട്ടി വിളിച്ചു.
'അത് വേണോ ടാ' ?
'നീ വാ സൈക്യാട്രി' എന്ന് പറഞ്ഞു എന്റെ കൈയും വലിച്ചു നടന്നു.
പണ്ടേ ഇങ്ങനെയാണ്. ഒത്തിരി അടുപ്പമുള്ളവരോട് നല്ല സ്വാതന്ത്ര്യയമെടുക്കും അവൾ.


 
കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ വീഡിയോക്കാരൻ, നേരെ ഞങ്ങൾക്ക് മുന്നിൽ, ക്യാമറ കുറെ നേരം പിടിച്ചു നിന്നു. അവന്റെ ക്യാമറ എടുത്തു ഞങ്ങളുടെ ഇടതു വശത്ത് സാംബാർ വിളമ്പി നിന്നവന്റെ തൊട്ടിയിലേക്ക് മുക്കാൻ തോന്നി. രണ്ടുണ്ട് കാരണങ്ങൾ. ഒന്ന്, വലിയ പരിചയമില്ലാത്തവന്റെ കല്യാണം കൂടൽ, രണ്ടു, സുന്ദരിയായ ഒരു സ്ത്രീയുമായി ഒരുമിച്ചിരുന്നു സദ്യ കഴിക്കുന്നു. ഇത് എങ്ങാനം അവൾ കണ്ടാൽ ചോറിന്റെ കൂടെ ഒഴിച്ചിരിക്കുന്ന പരിപ്പിന്റെ ഗതിയാവും എന്റെ കാര്യം.

നീ എന്താടാ ഇത്ര വീയർക്കുന്നെ...? ഭാര്യേ പേടിയാണോ...? നീതു ഒന്ന് ആക്കി ചോദിച്ചു.
ഏയ്‌...നല്ല ചൂടെ...അതാ.
രണ്ടു പായസവും കൂടി കഴിച്ചു പുറത്തേക്കു വന്നപ്പോഴും നാടകക്കാരൻ ആരാധകർക്ക് നടുവിൽ തന്നെയാണ്. ആരാധകർ മാറിയെന്നെയുള്ളൂ...നടൻ അവൻ തന്നെ. അവൾ എന്നെയും കൂട്ടി കൃഷ്ണദാസിനെയും ഭാര്യയും പരിചയപ്പെടുത്തി പുറത്തേക്കു നടന്നു. അപ്പോൾ മണി 2:30 യായി.

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും നടൻ ഞങ്ങൾക്ക് മുന്നിൽ പ്രത്യക്ഷനായി.
നീതു, ഇത് സുധി, എന്റെ അടുത്ത സുഹൃത്ത്‌. ബിസിനസ്‌ മാഗ്നെറ്റ്. ഒരു എളിയ കലാകാരൻ. നന്നായി പാടും. 
അളിയാ, ഇത് ഡോക്ടർ നീതു. എന്റെ ക്ലാസ്സ്‌ മേറ്റ്. ഇപ്പോൾ ഇവിടെയാണ്. ഞാൻ അവരെ പരസ്പരം പരിചയപെടുത്തി.

പരിചയപ്പെടലിൽ വലിയ താല്പര്യമില്ലാതെ ഇളഭ്യനായി അവൻ നിന്നു.

എന്ത് പറ്റി ? ഞാൻ അവനെ മാറ്റി നിർത്തി ചോദിച്ചു. ആദ്യം ഒന്നും പറഞ്ഞില്ല. പിന്നെയും നിർബന്ധിച്ചപ്പോൾ ലേശം ചമ്മലോടെ പതുക്കെ പറഞ്ഞു. 'ചോറ് തീർന്നു പോയി ടാ...പ്രതീക്ഷിച്ചതിലും കൂടുതൽ ആൾ വന്നെന്നു പറയുന്നു. വിശന്നിട്ടു പ്രാന്താവുന്നു. അടുത്ത ഹോട്ടലിൽ പോകാം. 

അത് അവളും കേട്ടു. ചിരി നിയന്ത്രിക്കാനായില്ല...എനിക്കും അവൾക്കും. കുറച്ചു നേരം ആത്മാർത്ഥമായി ചിരിച്ചതിനു ശേഷം നീതു പറഞ്ഞു. ഹോട്ടലിലോട്ടു പോകേണ്ട, വീട് അടുത്താണ്. മെയിഡ് ഉണ്ട്...എന്തെങ്കിലും വഴി ഉണ്ടാക്കാം...അങ്ങോട്ട്‌ പോകാം.
                                                                       *  *  *      
അവളുടെ മനോഹരമായ വീട്ടിൽ ലിവിംഗ് റൂമിലിരുന്നു ഞാൻ ചായ കുടിക്കുമ്പോൾ, നമ്മുടെ 'നടൻ', ശാരദ ചേച്ചി പെട്ടെന്ന് ഉണ്ടാക്കിയ ദോശയും ഉച്ചയ്ക്കലത്തെ മീൻ കറിയും കൂട്ടി ഡൈനിങ്ങ്‌ റൂമിലെ തീൻമേശയിൽ ഭയങ്കര തിരക്കിലായിരുന്നു...ഒരു വിധത്തിലുള്ള ഒച്ചയും അനക്കവും കേൾക്കാനില്ല.

താങ്ക്സ് പറഞ്ഞ് യാത്ര പുറപ്പെടാൻ സിറ്റ് ഔട്ടിൽ വന്നപ്പോഴേക്കും ഡോക്ടർ ഹരി പ്രസാദ്‌.
വോട്ട് എ സർപ്രൈസ്...? ഹൌ ആരെ യു  ഡോക്ടർ അലക്സാണ്ടർ. നിന്റെ വട്ട് എങ്ങനെ പോകുന്നു ...? (Psychiatrist)
ഒരു സീനിയറിന്റെ ജാഡ ലെവലലേഷമില്ലാതെ എന്നെ ആശ്ലേഷിച്ചു...

ഇരിക്ക് ടാ..വിശേഷങ്ങൾ പറ..ഇദ്ദേഹത്തെ അങ്ങോട്ട്‌ പിടി കിട്ടിയില്ല..പക്ഷെ നല്ല മുഖ പരിചയം. ഡോക്ടർ ആശ്ചര്യത്തോടെ ചോദിച്ചു.
അറിയില്ലേ!!! ഇവനല്ലേ അവൻ..ഇത് സുധി, നമ്മടെ അടുത്ത സുഹൃത്താണ്. കൃഷ്ണദാസിന്റെ ഫ്രണ്ടും കൂടിയാണ്. ഒരു കലകാരനാണ്...അവനെ പരിചയപ്പെടുതിയിട്ടു ഞാൻ എണീറ്റു.
                                                                       *  *  *  
സമയം തീരെ കുറവായത് കാരണം പെട്ടെന്ന് തന്നെ നീതുവിനോടും ഹരിയോടും യാത്ര പറഞ്ഞിറങ്ങി. അവന്റെ കാറിൽ കയറി പുറത്തേക്ക് ഇറങ്ങുമ്പോൾ റോഡിലേക്ക് അവരുടെ വീടിന്റെ മതിൽക്കെട്ടിനു പുറത്തേക്ക് തൂക്കിയിട്ടിരിക്കുന്ന നെയിം ബോർഡ്‌ കണ്ടു.

Dr.Hari Prasad                             Dr.Neethu Menon
Cardiologist                                   Pediatrician 
 
TD റോഡിൽ നിന്നും ക്ലബ്‌ റോഡിലേക്ക് തിരിയുന്നതിന് മുൻപായി കുറെ പരസ്യങ്ങളുടെ ഇടയിൽ ഒരു വരി ഞാൻ കണ്ടു. ഞാൻ അവനോട് പറഞ്ഞു..'ടാ സുധിയേ..., നീ പറഞ്ഞ പോലെ ഞാൻ ശിശുയായിരിക്കാം...അതാവാം ക്ഷണിക്കാത്ത കല്യാണത്തിന് ഞാൻ പങ്കെടുക്കാനിടയായതും. അങ്ങോട്ട്‌ നോക്ക്. ആ എഴുതിയേക്കുന്നത് ഒന്ന് വായിക്കു'.

"നിനക്കുള്ള ധാന്യ മണിയിൽ നിന്റെ നാമം രേഖപ്പെടുതിയിരിക്കുന്നു"

അത് വായിച്ചിട്ട് മൗനമായി അവൻ ചിരിച്ചു. ഞങ്ങൾ ക്ലബ്‌ റോഡിലോട്ടു കയറി. കൊച്ചിയുടെ തിരക്കിലേക്ക് അന്യരായി ഞാനും അവനും...

©ar.jose d
 



 

3 Oct 2013


സ്പേശലി മേട് ഫോർ സീനിയർ സിറ്റിസൻ ഒണ്‍ലി...





ഒരു മാസികയിൽ കണ്ടതാണ്. വായിച്ചപ്പോൾ അല്പം കൗതുകം തോന്നി. ഇതിൽ പ്രതിപാതിച്ചിരിക്കുന്നത് മുതിർന്ന പൗരന്മാർ ആയതിനു ശേഷം പാലിക്കപ്പെട്ടാൽ മതിയെന്നല്ലേ...? സസ്യാഹാരം, നിത്യേന ഉള്ള കുളി, കാരുണ്യ പ്രവർത്തനം, ഈശ്വരവിശ്വാസം മുതലായവ എല്ലാം ജീവിതത്തിന്റെ നല്ലൊരു ഭാഗം കഴിഞ്ഞതിനു ശേഷം മതിയെന്നാകും ഈ 10 കല്പനകൾ അനുശാസിക്കുന്നത്. നമ്മൾ മലയാളികൾ അനുദിനവും മോഡേണ്‍ ആയികൊണ്ടിരിക്കുകയാണ്...ഹോ ഭയങ്കരം തന്നെ...!ശീലിച്ചാലേ പാലിക്കപ്പെടാൻ ആവുള്ളു എന്നല്ലേ പ്രമാണം. (അല്ല, ശീലമാക്കിയാൽ മാത്രമല്ലെ പാലിക്കപ്പെടാൻ 'ആൾ' ആവതയോടെ ഉണ്ടാകുള്ളൂ...?)

ബാല്യവും, കൗമാരവും കഴിഞ്ഞു 'യൗവ്വനകാലത്ത്' സകലമാന ഊളത്തരങ്ങളും പോക്രിത്തരങ്ങളും പരമാവധി ചെയ്ത് കൂട്ടി, വാർദ്ധക്യ കാലത്ത് മാത്രം ഓർത്താൽ പോലും മതിയാകും ഈ "കല്പനകൾ".  'മദ്ധ്യവയസ്കർക്കു' ഇനിയും സമയം ബാക്കി ഉണ്ട്. വിട്ടു പോയ എല്ലാ കലാപരിപാടികളും ഒഴിവാക്കിയ എല്ലാവിധ ദു:ശീലങ്ങളും ഒരിക്കല്ലെങ്കിലും 'ശീലമാക്കിയതിനു' ശേഷം ചിന്തിച്ചാൽ മതി. അല്ലാ, മാനസാന്തര പെടുന്നത് പോലും ലേശം വൈകി മതി...ഒരു ലൈഫ് [ഫുൾ] കമ്പ്ലീറ്റായി ആസ്വദിച്ചിട്ടു വടിയും കുത്തിപിടിച്ചിരിക്കുന്ന ടൈമിൽ മധുര സ്മരണകൾ പല്ലില്ലെങ്കിലും അയവിറക്കാം...ടൈംസ്‌ ആണ് മോനെ ടൈംസ്‌....

ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ, കളർഫുൾ, പീസ്ഫുൾ...അങ്ങനെ പല രീതിയിൽ നിർവചിക്കാം. പക്ഷെ എല്ലാം ഒന്ന് ഒത്തുവരണമെങ്കിൽ ഒരു റൗണ്ട് ഉലകം ചുറ്റിയെ മതിയാകു എന്ന പോലെയായിപോയി, കല്പനകൾ.

എന്തായാലും ഞാൻ, ഒന്ന് പൂന്തി വിളയാടിയാലോ എന്നൊരു ആലോചന ഇല്ലാതില്ല...വീട്ടിൽ ചിരവതടി, ഉലക്ക, വെട്ടുകത്തി, കൂടം, മണ്‍വെട്ടി, പാര മുതലായവ ഇല്ലാത്തത് നന്നായി. ബുദ്ധിപൂർവ്വം അല്ലായോ ഞാൻ ഫ്ലാറ്റിൽ താമസമാക്കിയത്. ഫ്ലാറ്റിന്റെ മുകളിൽ എന്ത് മണ്‍വെട്ടി, എന്ത് ഉലക്ക....ഞാനാരാ മോൻ..? ഹോ എന്നെ സമ്മതിക്കണം. എന്റെ സമപ്രായക്കാരായ സുഹൃത്തുക്കളും ഈ പത്തു കല്പനകൾ ജീവിതത്തിൽ ഒന്ന് പകർത്താൻ ശ്രമിച്ചാൽ മൊത്തത്തിൽ ഉഷാറായി. 

പത്രമാധ്യാമങ്ങൾ ഇപ്പൊൾ ഒരു വഴി കാട്ടി അല്ലെ...!!അനുസരിച്ചില്ലെങ്കിലും ഒന്ന് മാറ്റി ചിന്തിക്കാമല്ലൊ അല്ലെ...!! കാട്ടിയ വഴിയിലൂടെ സഞ്ചരിക്കെണ്ടേ...? തെളിച്ച വഴിയെ ഓടിയില്ലെങ്കിൽ, ഓടിയ വഴി(യെ) തെളിക്കേണ്ടേ...(വെളിവ് ഉണ്ടെങ്കിൽ)...? 




image credit to google and to the author/creator 





1 Jul 2013

മൊബൈലും "ഒരിക്കൽ, കത്തും"


വളരെ നാളുകൾക്കു മുൻപേ ഈ ഭൂഗോളത്തിന്റെ നാനാ ദിക്കുകളിലേക്ക്, നമ്മുടെ സ്വന്തം കേരനാട്ടിൽ നിന്നും മറുനാട്ടിൽ നിന്നും മറ്റുമായി ഒരു പിടി 'സുഖദു:ഖങ്ങൾ', കര, കടൽ ആകാശ മാർഗ്ഗമായും അല്ലാതെയും ദിവസങ്ങളോളം സഞ്ചരിച്ചു ലക്ഷ്യ സ്ഥാനങ്ങളിൽ എത്തിപ്പെട്ടിരുന്ന "പലതരം അക്ഷര കൂട്ടങ്ങൾ". കറുപ്പിലും നീലയിലുമായി എഴുതിയ അക്ഷരങ്ങളിൽ ചിലത് വായിക്കുമ്പോൾ കണ്ണീർ കണങ്ങളായി പൊഴിഞ്ഞിറങ്ങിയും, മറ്റ് ചിലപ്പോൾ മനസ്സിന്റെ അടിതട്ടിൽ നിന്നും ആഹ്ളാദത്തിൽ പൊതിഞ്ഞ ചിരിയായും പരിണമിച്ചിരുന്ന കുറെ വെളുത്ത കടലാസ്സു കഷണങ്ങൾ...കത്തുകളിലൂടെ മാത്രം ജീവിച്ചിരുന്ന ഒരു കാലഘട്ടം.

പ്രാചീന കാലം മുതലേ വിവരങ്ങൾ കൈമാറാൻ ഉപയോഗിച്ചിരുന്ന ഒരു 'മാർഗ്ഗം' - "കത്ത് അഥവാ എഴുത്ത് "

70-80 കളുടെ തുടക്കത്തിൽ പോസ്റ്റ്‌ കാർഡ്‌ - 15p, ഇൻലൻഡ് - 35p, പോസ്റ്റ്‌ കവർ - 75p,എയർമെയിൽ 6.00...എന്നിങ്ങനെ പല രീതിയിൽ നാം ഉപയോഗിച്ചിരുന്ന 'എഴുത്ത് '....കാലം മുന്നോട്ടു കുതിച്ചു കൊണ്ടേയിരുന്നു...90കളുടെ അവസാനം വരെ വിലയിൽ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും നമ്മൾ അറിഞ്ഞ് സ്നേഹിച്ചു ഉപയോഗിച്ചിരുന്ന ഒരു 'മാർഗ്ഗം'"കത്ത് അഥവാ എഴുത്ത് "

2000ത്തിന്റെ തുടക്കത്തിൽ ഓർമ്മകളിലേക്ക് ചേക്കേറി തുടങ്ങിയ ഒരു ആശയ വിനിമയ 'മാർഗ്ഗം'.

ഇന്ന് അത് തീർത്തും അന്യമായി തുടങ്ങിയത് പോലെ....ഏകദേശം മൂന്ന് പതിറ്റാണ്ട് മുൻപ് വരെയും മറ്റൊരു ദേശത്തേക്ക് പറന്നു പോകാൻ വിധിക്കപ്പെട്ട പ്രവാസികൾ  പ്രാധാനമായും ആശ്രയിച്ചിരുന്നത് 'കത്ത് ' മാത്രമായിരുന്നു...ഉറ്റവരെയും ഉടയവരെയും ഉപകേഷിച്ചു സ്വന്തബന്ധങ്ങളുടെ വില എന്നും നില നിർത്തുവാൻ സ്വന്തം മണ്ണ് വിട്ടകലുവാൻ വിധിക്കപ്പെട്ട അനേകലക്ഷം പ്രവാസി സമൂഹത്തിനു ജീവശ്വാസം പോലെ വിലയേറിയതായിരുന്നു - "കത്ത് അഥവാ എഴുത്ത് ". പലർക്കും വെറുമൊരു എഴുത്തായിരിക്കാം...പക്ഷെ അക്ഷരങ്ങൾ കത്തുകളിലൂടെ പലതരം വികാരങ്ങളായി ജീവിച്ചിരുന്ന ഒരു കാലഘട്ടം ഇന്ന് ഓർമ്മയിൽ മാത്രം ഒതുങ്ങി പോകുന്നു...ഒരുകാലത്ത് പറന്നു നീങ്ങിയ "കത്ത് "എന്ന ആശയ വിനിമയ മാർഗ്ഗം ഓർമ്മയിലേക്ക് നീങ്ങി തുടങ്ങിയിരിക്കുന്നു..

ഒരു മനുഷ്യായുസിന്റെ അവസാന കാലഘട്ടത്തിൽ തുടങ്ങുന്ന രണ്ടാം ശൈശവം പോലെ...'കത്തുകൾ'...പതിയെ പതിയെ പിന്നിലേക്ക്‌ നടന്നു തുടങ്ങുന്നു...ഒരു നാൾ "കത്ത് അഥവാ എഴുത്ത് " പൂർണ്ണമായും നാമാവശേഷമായേക്കാം..(പണി 18 ഉം നോക്കുന്നുണ്ട് നമ്മുടെ സർക്കാർ, ഈ ഒരു ആശയ വിനിമയ മാർഗ്ഗം നിലനിർത്തുവാൻ...നടന്നു കിട്ടിയാൽ നന്ന്). പഴയെ കാല തലമുറയിലെ സിരകളിൽ ജീവിച്ചിരിക്കുകയും ഒഴിച്ച് കൂടാനാവാത്തതും കാല്പനികതയ്ക്ക് നിറങ്ങൾ ചാർത്തിയിരുന്നതുമായ ആ ആശയ വിനിമയമാർഗ്ഗം എന്നും നിലനില്ക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

പ്രവാസി പുതുമണവാളനു, പുതുമണവാട്ടി വിശേഷങ്ങളും സന്തോഷങ്ങളും അല്പം ഇക്കളി കൂട്ടിയും പിന്നെ സങ്കടങ്ങളുമായി എഴുതിത്തള്ളിയ കടലാസ് കഷണങ്ങൾ പതിയെ സ്വന്തം സ്വരം പാടിയും പറഞ്ഞും പതിപ്പിച്ച കാന്തിക വള്ളികളിലേക്ക് വഴി മാറി കൊടുത്തത് 80കളുടെ തുടക്കത്തിൽ...അതിനും ഒരു കാല്പനികത ഉണ്ടായിരുന്നു എന്ന് തന്നെ പറയണം...ഇന്ന് അതും പോയി...കൈയെത്തും ദൂരത്ത്‌ എപ്പോൾ വിളിച്ചാലും സ്വരത്തിലൂടെ കിട്ടാവുന്ന അകലത്തിലായി ബന്ധുബലം..സ്നേഹബലം...മൊബൈലും ഫോണും വിപണിയിൽ മാത്രമല്ല, ശരാശരി മനുഷ്യന്റെ സ്വകാര്യതയില്ലെക്കും തള്ളി കയറിയിരിക്കുന്നു...ദിനചര്യകളുടെ തുടക്കം തന്നെ ഒരു 'ഹലോ'യിൽ തുടങ്ങുന്നു...

പ്രണയലേഖനങ്ങൾ...നോട്ട് ബുക്കിലൂടെ കൈമാറിയിരുന്ന തലമുറയിലെ പിൻതുടർച്ചക്കാർ...ഇന്ന് ഈമെയിലൂടെയും, ചാറ്റിലൂടെയും തീവ്രമായ യാതൊരുവിധ വികാരങ്ങൾക്കും അടിമകളാകാതെ...ആശയവിനിമയം നടത്തി വരുന്നു...നാളെ എന്താകുമോ എന്തോ...?
................................................................................................................................................................
എന്ത് തന്നെയായാലും, എങ്ങനെയായാലും...എത്ര മാറ്റങ്ങൾ മാറി മറിഞ്ഞു വന്നാലും ഒരു അമ്മ സ്വന്തം മകന് അല്ലെങ്കിൽ മകൾക്ക് എഴുതിയിരുന്ന കത്തിനോളം വരില്ല ഒന്നും...അതിലൊരു ലോകം തന്നെ ഉണ്ടാകും...ഒരു താളം തന്നെ ഉണ്ടാകും...തുടിക്കുന്ന ജീവന്റെ താളം - സ്നേഹത്തിന്റെ താളം....അതും അക്ഷരങ്ങളിലൂടെ മാത്രമായിരുന്നു...(കേരളത്തിന്റെ ഒരു തെക്കൻ ജില്ലയിലെ ഉൾപ്രദേശത്തിൽ നിന്നും ആയിക്കോട്ടെ ആ കത്ത്)...
................................................................................................................................................................


മോനെ,

നിനക്ക് സുഖമാണോ...? നീ സമയാസമയങ്ങളിൽ കഴിക്കാർ ഉണ്ടോ മോനെ...?
നീ പോയിയിട്ടു ഇന്നേക്ക് ഏഴു മാസത്തോളമായി. എന്നാ മോനെ, വീണ്ടും നിന്നെ ഒന്ന് കാണുക...?
നീ അയച്ചു തന്ന പൈസയിൽ കിഴക്കേതിലെ തോമസുകുട്ടിടെ പീടികയിലെ കടം കുറച്ചു വീട്ടി. ബാക്കി പിന്നെ തരാമെന്ന് പറഞ്ഞു. പാപ്പിയുടെ ചിട്ടി രണ്ടു മാസത്തെ മുടക്കം തീർത്തു.
പിന്നെ മേടയിൽ വീട്ടിലെ ചിത്ര മോൾടെ കെട്ടുറപ്പിച്ചു. അവള്ക്ക് കൊടുക്കാനായി  കുറച്ചു പൈസ മാറ്റി വച്ചിട്ടുണ്ട്.
ടൌണിൽ നിന്നും ആണ് ചെക്കൻ. ബി . എ പഠിച്ചിരിക്കുന്നു അവൻ. നന്നായി നോക്കിയാൽ മതിയായിരുന്നു അവളെ.

ദേ നിന്റെ അനിയത്തികുട്ടി നിനക്ക് ഒരു ഉമ്മ തരാൻ പറഞ്ഞിട്ട് ഓടി പോയി. അവൾ വളർന്നു തുടങ്ങി മോനെ. ചിത്രടെ ഒക്കത്തിരുന്നു പാടത്ത് കളിക്കാൻ പോയതും 'പൈ'യുടെ വാലിൽ തൂങ്ങിയാടിയതും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ. അവള്ടെ കാര്യം ഓർക്കുമ്പോൾ ഒരു ആന്തലുണ്ട്. സാരമില്ല മോനെ, വിശേഷങ്ങൾ ചോദിക്കാതെ വിഷമങ്ങൾ  മാത്രം നിരത്തി, ഞാൻ മോന്റെ സമാധാനം കളയുന്നില്ല.

അച്ചായാൻ ഇപ്പൊ ജംങ്ഷനിലെ ഇന്ദിര ബുക്സിൽ കണക്കെഴുത്തിനു പോകുന്നുണ്ട്.
ഒരു സംഖ്യ കാനറ ബാങ്കിൽ ഇടാൻ പറ്റുന്നുണ്ട്. നിന്നെ കുറിച്ച് എന്നും പറയാനേ നേരമുള്ളൂ. പോസ്റ്റ്‌ മാൻ ഹംസ, കാക്കി എപ്പോ ഇട്ട് സൈക്കിൾലിൽ വരമ്പത്ത് കൂടെ പോയാലും ഒന്നേ ചോദിക്കാനുള്ളു...ജോണികുട്ടിയുടെ കത്ത് വല്ലോം ഉണ്ടോ...?

ഒത്തിരി എഴുതാൻ ഒന്നും വയ്യടാ കുട്ടാ. കൈയ്ക്ക് ഇടയ്ക്ക് ഒരു വേദന വരും.
അപ്പൊ ആലിസ് മോൾ ആ കുഴമ്പ് ഇട്ടു തരും. കഴിഞ്ഞ മാസം നീ കൃഷ്ണൻകുട്ടിയുടെ പക്കൽ കൊടുത്തു വിട്ടില്ലേ, അത്. അവൾക്ക് കൊടുത്തുവിട്ട ആ വെളുത്ത ഉടുപ്പ് നന്നായി ഇണങ്ങുന്നുണ്ട്. കഴിഞ്ഞാഴ്ച പള്ളിയിൽ പോയപ്പോൾ അതാണ്‌ ഇട്ടിരുന്നത്.

നിർത്തുന്നു മോനെ ജോണികുട്ടാ, നിന്നെ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്. എത്രെയും പെട്ടന്ന് സന്തോഷത്തോടെ വരാൻ ദൈവം മോനെ അനുഗ്രഹിക്കട്ടെ. പട്ണി കിടക്കല്ലേ മോനെ. എന്നും പ്രാർതഥിക്കണം. ആരുമായും വഴക്ക് കൂടാതെ സ്നേഹത്തോടെ കഴിയണം...

സ്നേഹത്തോടെ മോന്റെ അമ്മ.

----------------------------------------------------------------------------------------------------------------------------
കാലികമായ മാറ്റങ്ങൾ നമ്മെ സ്വാധിനിച്ചാലും വരും തലമുറ ഈ ഒരു മാർഗ്ഗം ഒരിക്കലും മറക്കുവാൻ നാം മൂലമാകരുത്...പക്ഷെ ചോദ്യം ഇപ്പോഴും ബാക്കി....''എങ്ങനെ ??''





9 Jun 2013

ആനുകാലികം 

സാഹചര്യം - 1 
നീ എവിടാ...? എന്തെടുക്കുവാ...?
എത്ര നേരമായി ഞാൻ ഇവിടെ കാത്ത് നില്ക്കുന്നുയെന്നറിയുമോ ടി... *****
(ഭാവം - ദേഷ്യം / സ്നേഹം... 
വിശന്നു പൊരിഞ്ഞിട്ടും ഓഫീസിന്റെ പടിവാതുക്കൽ കാത്തു നിന്ന ഭർത്താവ്, സമയം കഴിഞ്ഞിട്ടും ഭാര്യ വരാത്തത് കൊണ്ട്  പ്രാന്തായി ഫോണിൽ വിളിച്ച് കൂവിയതാണ്...)

സാഹചര്യം -  2 
നീ എവിടാ...? എന്തെടുക്കുവാ...?
എത്ര നേരമായി ഞാൻ ഇവിടെ കാത്ത് നില്ക്കുന്നുയെന്നറിയുമോ ടി... *****
(ഭാവം - ദേഷ്യം / ഇളക്കം / ഇഷ്ടം / പ്രണയം... 
വേറെ പണി ഒന്നും ഇല്ലാത്തത് കാരണം 'ഒരുമിച്ചു ഭക്ഷണം' കഴിക്കാനായി തയ്യാറായി നില്ക്കുന്ന കൂട്ടുകാരൻ, കൂട്ടുകാരി എത്തെണ്ടേ സമയം കഴിഞ്ഞും വരാത്തത് കൊണ്ട് ഫോണിൽ വിളിച്ച് ചോദിച്ചതാണ്...)

രണ്ടും ഒരാളുടെ വായിൽ നിന്നുമാണ് ഉത്ഭവിക്കുന്നതെന്നു നമ്മൾക്ക് സങ്കല്പിക്കാം. സാഹചര്യങ്ങൾ വ്യത്യസ്ഥമാണെങ്കിലും രണ്ടിലും ആത്മാർഥതയും സ്വാതന്ത്ര്യവും ഉണ്ടെന്നും സ്നേഹത്തിന്റെ അല്ലെങ്കിൽ അടുപ്പത്തിന്റെ തീവ്രത പ്രതിഫലിക്കുന്ന വാക്കുകളാണെന്നും അല്ലെന്നും അനുമാനിക്കാം...

ഈ അടുത്ത കാലത്തായി ഒരു വ്യക്തി, സിനിമാനടൻ സുരേഷ് ഗോപി, റിമി ടോമിയെ ഒരു ടി വി അവതരണ പരിപാടിയിക്കിടയിൽ 'നീ' യെന്നു വിളിച്ചതിനെ കുറിച്ച് ശരിയായില്ലയെന്നും, വളരെ മോശമായി ഒരു സോഷ്യൽ നെറ്റ്‌വർക്ക് മീഡിയയിലൂടെ പരാമർശിച്ചിരുന്നു. മലയാള ഭാഷയുടെ വികലമായ പ്രയോഗമെന്നും മറ്റു ഭാഷയിൽ (തമിഴ്ഭാഷയിൽ സ്ത്രീകളെ 'അമ്മ' എന്ന് വളരെ ബഹുമാനത്തോടു മാത്രമേ വിളിക്കാറുള്ളൂ) സ്ത്രീകളോട് ആദരവ് പൂർണമായെ സംസാരിക്കാർ ഉള്ളൂ എന്നും സൂചിപ്പിച്ചു. വായിച്ചിട്ട് എനിക്ക് തോന്നിയത്...വികലമായത്, മലയാള ഭാഷയോ...ഉപയോഗ രീതിയുടെ അവതരണ ശൈലിയിലെ വികാരത്തെ മനസ്സിലാക്കാതെ, തെറ്റ് മാത്രം കാണുന്നതോ ?

തമിഴിൽ ഇങ്ങനെയും പറയാറുണ്ട്‌ - അമ്മാ 'നീ' എത സൊന്നാല്ലും നാൻ ഉനകാകെ അത സൈയിറേൻ...  (അമ്മയ്ക്ക് വേണ്ടി എന്ത് പറഞ്ഞാലും ഞാൻ അത് ചെയ്യും) അതാണ്‌ അർത്ഥമാക്കുന്നത്. 'ഇതിൽ 'നീ' കടന്നു കൂടിയല്ലോ...
ബഹുമാനകുറവ് അല്ലെങ്കിൽ നിഷേധാത്മക നിലപാടു ഉണ്ടോ ...?
അപ്പൊ ഭാഷയ്ക്കാണോ അവതരണ രീതിക്കാണോ, അതോ അത് കേട്ട് അതിലെ പോരായ്മ തിരഞ്ഞു പിടിക്കുന്ന നമ്മുടെ രീതിയിലോ തെറ്റ് ...?

മലയാള ഭാഷയ്ക്ക് അതിന്റെതായ പരിശുദ്ധിയും പ്രയോഗ ശൈലിയും ഉണ്ട് എന്നുള്ളത് മലയാളികളായ നമ്മൾ ഏവർക്കും അറിയാവുന്നതാണ്. വാക്കുകൾ കൊണ്ട് അനവസരത്തിലുള്ള പ്രയോഗങ്ങളും പദങ്ങളുടെ അനുചിത ഉപയോഗങ്ങളും, വളച്ചൊടിച്ചാൽ, കുന്തമുനയെക്കാൾ ഹൃദയത്തിലേക്ക് കുത്തി കയറും എന്നുള്ളതും മനസ്സിലാക്കേണ്ട ഒരു വസ്തുത തന്നെയാണ്. പറഞ്ഞത് തിരിച്ചെടുക്കാൻ പറ്റാത്തതുമാണെന്ന് സത്യം ഈ പറയുന്ന ഞാനും വിസ്മരിക്കാറുണ്ട്...പ്രയോഗിചിട്ടുമുണ്ട്, പറഞ്ഞിട്ടുമുണ്ട്.

ആത്മാർഥമായി ഒരു ബന്ധത്തിന് അടിസ്ഥാന മൂല്യം 'വാക്കുകൾ' ആണെന്ന് നമ്മുക്ക് വിശ്വാസിക്കാം, അല്ല, അങ്ങനെ തന്നെയാണ്. 'ടി'യെന്നും 'നീ' യെന്നും വിളിക്കാത്തത് കൊണ്ട് അവിടെ ബന്ധത്തിന് സാധുതയും തീവ്രതയും ഇല്ലെന്നു അവകാശപെടുന്നില്ല. സ്വന്തന്ത്രമായി വികാരങ്ങൾ കൈ മാറാൻ കഴിയുമെന്നു ഞാൻ വിശ്വസിക്കുന്നു... അതല്ല അങ്ങനെ വിളിക്കുന്നത്‌ കൊണ്ടോ സംബോധന ചെയുന്നത് കൊണ്ടോ ബഹുമാന കുറവ് ഇല്ലാതെയാകുന്നു എന്നും ഞാൻ കരുതുന്നില്ല.

[കേരളത്തിൽ ജില്ലടിസ്ഥാനത്തിൽ ഭാഷ പ്രയോഗത്തിന് അർത്ഥങ്ങൾ ഒത്തിരി മാറില്ലയെങ്കില്ലും ചില വാക്കുകളുടെ പ്രയോഗ രീതി തന്നെ മാറുന്നതായി കാണാം. ഒരു കോട്ടയംക്കാരൻ അച്ചായൻ; എന്നതാടാ ഊവേ...നിന്നെ ഈ ഇടയായി ഇങ്ങോട്ട് ഒന്നും കാണാനേ ഇല്ലാലോ... ? അദ്ദേഹം വാത്സല്യപൂർവ്വം ചോദിച്ചതായായിരിക്കാം. പക്ഷെ ആ 'ഊവേ' പ്രയോഗം മറ്റൊരു ജില്ലയിൽ പ്രയോഗിച്ചാൽ ചിലപ്പോൾ ഫലം മറ്റൊന്നായിരിക്കാം. തിരുവന്തപുരത്ത് സ്നേഹത്തോടെ മക്കളെ വിളിക്കുന്നത്‌ കൊച്ചിയിൽ പറഞ്ഞാൽ അർത്ഥം വേറെയല്ലേ...അതെ പോലെ തന്നെ ചില കോഴിക്കോടൻ വാക്കുകളുടെ പ്രയോഗം ഇങ്ങു തെക്ക്  വേറെ രീതിയിലാണ് വർണ്ണിക്കപെടുന്നത്...]

ടാ, ടി, പോടാ, പോടീ.... വിളികൾ പരസ്പരം നന്നായി അറിയുന്നവർ വളരെ മനോഹരമായി കൈ കാര്യം ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നു...തമ്മിലുള്ള പ്രായ വ്യത്യാസം 'ഒരു കാരണം' ആക്കണമെങ്കിൽ തീർച്ചയായും അത് 'കാരണമായി' കാണാം.
ന്യൂ ജനറേഷൻ കൾചെറിൽ ഇന്ന് 'ഈ വിളികൾ' ഒരു രീതിയിലും, ഒരുതരത്തിലും ബാധിക്കും എന്ന് തോന്നുന്നില്ല...ഇംഗ്ളീഷ് വാക്കുകളുടെ അർത്ഥങ്ങൾ അതെ പടി മലയാളത്തിൽ തർജ്ജിമ്മ ചെയ്തു പറഞ്ഞു പോകുന്നവരും ഉണ്ടാകും...ഒന്നുമില്ലെങ്കിലും നമ്മുടെ മലയാളത്തെ മറക്കാതെ ഇരിക്കുന്നല്ലോ..അത് തന്നെ ഒരു മഹാ സംഭവമാണ്.

P.S - അപ്പനെ കേറി അവുസേപ്പച്ചാ എന്ന് ദയവായി വിളിച്ചേക്കരുതെ..


6 May 2013

കിളി വാതിൽ



പണ്ടുമുതലേ കഥകളിൽ കൂടിയും പഠന പുസ്തകങ്ങളിൽ കൂടിയും ഞാൻ കേട്ട് തഴമ്പിച്ച രാജകൊട്ടാരങ്ങളിലെ 'കിളിവാതിൽ' പ്രയോഗം നേരിൽ കാണാനായത് അല്പം മുതിർന്നിട്ടായിരുന്നു...ഭാര്യയും മകനും ഒപ്പവും അല്ലാതെയും സുഹൃത്തുക്കളുമായും ഒന്നിലധികം തവണ സന്ദർശിക്കാനിടയായ പത്മനാഭപുരം കൊട്ടാരം...തമിഴ് നാട്ടിലെ കന്യാകുമാരി ജില്ലയിലെ വെള്ളി മലയുടെ താഴ്വരയിൽ തക്കലയെന്ന ദേശത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിന്റെ സ്വന്തം കൊട്ടാരം. ഇന്നും പ്രതാപം വിളിച്ചോതി തലയെടുപ്പോടെ നില്ക്കുന്ന തിരുവിതാംകൂറിന്റെ സ്വന്തം ഐശ്വര്യം.

കൊട്ടാരം 'ചുറ്റുവട്ടവും' 'ചരിത്രവും' പറഞ്ഞു മനസ്സിലാക്കിത്തരാൻ സർക്കാർ വക 'ഗൈഡ്'. തമിഴ് കലർന്ന മലയാളത്തിൽ പല തവണ കേൾക്കുകയും ചരിത്രത്തിലെ അന്തർജ്ജന തമ്പുരാട്ടികൾക്കും, തോഴിമാർക്കും, തരുണിമണികൾക്കും പുറത്തേക്കു പ്രവേശനം നിഷിദ്ധമായത് കാരണം പ്രമാദമായ 'കിളിവാതിൽ' ദർശനം ഗൈഡ്ന്റെ വാമൊഴിയിൽ കൂടി ഞാൻ നന്നായി കേൾക്കുകയും കാണുകയും ചെയ്തിട്ടുണ്ട്.

അത് ചരിത്രം...

പക്ഷെ പത്തിരുപത്തഞ്ചു കൊല്ലങ്ങൾക്ക് മുൻപ് ഞാൻ ഇടയ്ക്കൊക്കെ കണ്ടിരുന്ന 'കിളിവാതിൽ' ആണ് ശരിക്കുള്ള കിളിവാതിൽ. തൂക്കണം കുരുവി കാറ്റിൽ തൂങ്ങിയാടുന്ന കിളിക്കൂടിലെ സ്വന്തം കുഞ്ഞുങ്ങളെ പോറ്റുന്ന ആ പ്രക്രിയ മറ്റൊരു രീതിയിൽ വിനിയോഗിക്കപ്പെട്ടവന്റെ ബുദ്ധി പ്രശംസിക്കപ്പെടേണ്ടത് തന്നെയാണ്. ഇന്നും ആ കീഴ്വഴക്കം അതേപടി  തുടർന്ന് പോകുന്നുണ്ടെന്ന് വിശ്വസിക്കുന്നു...

ഇത് നാട്ടുനടപ്പ്...

അടുത്ത കാലത്തായി സർക്കാർ ഏറ്റെടുത്തു നടത്തി തുടങ്ങിയ 'Beverages Corporation'നു മുൻപ് ഒരു കാലഘട്ടമുണ്ടായിരുന്നു...തൈര് കലം കമഴ്ത്തി വച്ച പോലെയുള്ള കുടവയറിന് മുകളിൽ വെള്ള ജുബ്ബയും താഴെ കസവുകരയൻ മുണ്ടും മടക്കികുത്തി മുഖത്തിന്‌ ഇരുവശവും നീട്ടി ചുരുട്ടി പിരിച്ച മീശയുമായി കഴുത്തിൽ ഒരു വടംപോലുള്ള സ്വർണ്ണ മാലയും ഇല്ലാത്ത ഗംഭീര്യവും മുഖത്ത് വരുത്തി പരസ്യവസ്തു പോലെ, 'വിദേശ മദ്യങ്ങൾ' എന്ന് എഴുതി സ്ഥാപിച്ച സ്വന്തം സ്ഥാപനത്തിന് മുന്നിൽ നില ഉറപ്പിച്ചു സപ്ലൈ നടത്തി നടന്ന  പാവം കുറച്ചു മുതലാളിമാർ...(സ്ഥലവും വ്യക്തികളും ഭാവനയിൽ നിന്നും ആയിക്കോട്ടെ)

പൊതു അവധി ദിവസങ്ങളിൽ നിർബന്ധമായും സ്ഥാപനം അടച്ചു ഇടേണ്ടി വരുന്ന ദിവസങ്ങളിൽ പാവം പരസ്യ വസ്തുക്കൾ പ്രത്യക്ഷപ്പെടാറില്ല...പകരം, അടഞ്ഞു കിടക്കുന്ന മടക്ക്‌ തടി പാളികളിൽ ഒന്നിൽ 5 അടി പൊക്കത്തിനു മുകളിൽ 6 ഇഞ്ച് ചതുരത്തിൽ ഒരു 'കിളിവാതിൽ' തുറക്കും - ഇടയ്ക്കിടയ്ക്ക്.
കൊട്ടാരം ഗൈഡ്ന്റെ വാമൊഴിയിൽ ഞാൻ കണ്ടിരുന്ന തമ്പുരാട്ടികൾക്ക് പകരം ഈ "കിളിവാതിലിൽ" ചുവന്ന് തുടുത്ത രണ്ടു കണ്ണുകളായിരുന്നു ഞാൻ അന്ന് കണ്ടത് എന്ന് തോന്നുന്നു. പിന്നെ അതിനുള്ളിൽ നിന്നും ആവശ്യാനുസരണം വരുന്ന ഒരു കൈയും ഓരോ 'കുപ്പി' പൊതികളും. ആവശ്യക്കാർ ഏറെ...സപ്ലൈ സ്റ്റോക്ക്‌ ഉള്ളടത്തോളം കാലം.

അവധി ദിവസങ്ങളാണെങ്കിലും കാലിയായി കിടക്കുന്ന നിരത്തുകളിൽ ചുറ്റി തിരിയുന്ന ആടുമാടുകൾ മിക്കപോഴും ഉണ്ടാകാറുണ്ട്. തുടരെ തുടരെ ഉള്ള സൈക്കിൾ മണിയടികൾ എങ്ങും കേൾക്കാനും ഉണ്ടാകും. സൈക്കിൾ ആയിരുന്നല്ലോ അന്നത്തെ മെയിൻ വാഹനം. ഈ 'കിളിവാതിൽ' തുറന്നു പ്രവർത്തിച്ചിരുന്ന ദിവസങ്ങളിൽ മിക്കപ്പോഴും രസകരമായ കാഴ്ചകൾ കാണാമായിരുന്നു. അത്തരം സംഭവങ്ങളിൽ ചിലത്.

രാവിലെ തുടങ്ങുന്ന കിളിവാതിൽ സപ്ലൈയ്ക്ക് കൂട്ടായി ഇത്തിരി മാറി ഒരു ഒഴിഞ്ഞ കോണിൽ ഫ്രീയായി 'വാട്ടർ മിക്സ്‌ സപ്ലൈ' തുടങ്ങും. ഒരു സൈക്കിളിലെത്തുന്ന നന്നേ മെലിഞ്ഞ ഒരു 'കുടിയൻ'. സൈക്കിൾ നല്ല ഭംഗിയിൽ അലങ്കരിച്ചു വച്ചിട്ടുണ്ടാക്കും. മുൻ വീലിനു മുകളിൽ രണ്ടു പ്ലാസ്റ്റിക്‌ താമര, കാരിയറിനു മുകളിൽ ഒരു വീഞ്ഞ പെട്ടി. വലതു വശത്ത് കാരിയറിനോട് ചേർന്ന് പ്ലാസ്റ്റിക്കിൽ വരിഞ്ഞെടുത്ത ഒരു മറ്റൊരു ചെറു പെട്ടി.  ഈ ആളുടെ പക്കൽ കുറെ കുപ്പികളിൽ വെള്ളവും രണ്ടു മൂന്ന് ഗ്ലാസും ഏതെങ്കിലും അച്ചാറും സാമഗ്രമികളും ഉണ്ടാകും. പൊതിയുമായി മടങ്ങുന്ന ആരെങ്കിലും 'അർജെന്റായി' ചാർജ് ആവാൻ ഈ കുടിയനുമായി അല്പം രസം പങ്കിട്ട ശേഷം ബാക്കി സോമരസവുമായി സ്ഥലം കാലിയാക്കും. ഇത് ഒരു ഉച്ചവരെ തുടരും (ഇത്രെയും നേരം ഞാൻ  എന്ത് ചെയുകയായിരുന്നു എന്നുള്ള ചോദ്യം വേണ്ട-കഥയിൽ ചോദ്യം പാടില്ല-അന്ന് നിക്കർ പ്രായമാണ് എനിക്ക്)
"വാട്ടർ മിക്സെർ" നല്ല ഫോമിലായിട്ടുണ്ടാകും അപ്പോഴേക്കും...പിന്നെ പതുക്കെ അടച്ചു കിടക്കുന്ന തൊട്ടടുത്ത പീടികയുടെ മുന്നിലത്തെ തിണ്ണയിൽ 'അടിച്ചു' കിടപ്പാകും...

കിളിവാതിൽ പ്രവർത്തിച്ചു കൊണ്ടേയിരുന്നു...അന്നേ ദിവസം മറ്റൊരു കുടിയൻ കുടിച്ചത് പോരാഞ്ഞിട്ട് പിന്നെയും കുപ്പി വാങ്ങി പോകുംവഴി തൊട്ടപ്പുറത്തെ മാടകടയിലെ പഴകുലയിലെ  ഒരു പൂവൻപഴം എടുത്തു പഴം വിഴുങ്ങിയിട്ട് (ഫിറ്റു കൂട്ടാനാവണം-അന്ന് അറിയിലല്ലോ) പഴത്തൊലി കിടപ്പിലായ കുടിയനിൽ "ചൂടി". (എവിടെ ചൂടിയെന്ന് പറയുന്നില്ല...)

നേരത്തെ പറഞ്ഞ പോലെ അലഞ്ഞു നടന്ന ആടുമാടുകളിൽ ഒരു ആട് പഴത്തൊലി കണ്ടു - ശേഷം ഭാഗം സെൻസർ ചെയുന്നു...കഥയിൽ പറയുന്നില്ല.

മറ്റൊരു അവസരത്തിൽ നന്നായി മിനുങ്ങിയ ഒരു കുടിയൻ (ഒരു പഴമൊഴി കൂടി വേണം എങ്കിൽ മാത്രമേ പൂർണമാകുള്ളൂ  - അല്ലെങ്കിലേ ദുർബല കൂടെ ഗർഭിണിയും) ഇതേ പോലെ കിളിവാതിൽ സപ്ലൈയ്ക്ക് വേണ്ടി വേച്ച് വേച്ച് നടന്നു കയറി കുപ്പി പൊതി വാങ്ങിയ ശേഷം അല്പം വിശ്രമത്തിനായി ചാരി നിന്നത് ഒരു പോസ്റ്റിലായിരുന്നു. എങ്ങനയോ കാൽ വഴുതി തൊട്ടു താഴെയുണ്ടായിരുന്ന 'ഓട' യിൽ (കാണയിൽ) പതിച്ചു. കോണ്‍ക്രീറ്റ് സ്ലാബ് ഒരു പക്ഷെ ജീർണിച്ചതു കൊണ്ടാകാം അതും പൊട്ടി പൊളിഞ്ഞു പോയി ആ വീഴ്ചയിൽ...

ഇന്ന് അത് ഓർക്കുമ്പോൾ കോട്ടക്കൽ ആര്യവൈദ്യ ശാലയിലെ എണ്ണ തോണിയിൽ മരുന്നിനു ഇട്ടു വച്ചിരിക്കുന്നത് പോലെ തോന്നുന്നു...അന്നത്തെ ആ കാഴ്ച....കൈകൾ അയച്ചിട്ട് കാലുകൾ സ്ലാബിനു പുറത്തും തല ഓടയിൽ അകത്തു എന്തിലോ താങ്ങിയും ആ കിടപ്പ് ഒരു കിടപ്പ് തന്നെയായിരുന്നു...

കാലം മുന്നോട്ടു പോകുമ്പോഴും കുടിയന്മാർ പലമുഖം, ബഹുവർണ്ണങ്ങളിൽ
അവിടവിടെ കിടക്കുന്നത് കാണാം... മദ്യപിക്കുമെങ്കില്ലും 'കുടിയൻ' എന്ന നാമം ഇതേവരെ സ്വീകരിച്ചിട്ടില്ല ഞാൻ.

ഒരു കാര്യം കൂടി എനിക്ക് ഓര്മ്മ വരുന്നു .എന്റെ വളരെ അടുത്ത സുഹൃത്ത്‌ കുറച്ചു കാലം മുൻപ് 'ബാല പാഠങ്ങൾ' ബീയറിൽ തുടങ്ങിയ കാലത്ത് ഒരിക്കൽ ഒറ്റയിരിപ്പിനു മൂന്ന് കുപ്പി അകത്താക്കിയ ശേഷം നില ഉറപ്പിക്കാനാകാതെ തല ഭിത്തിയിൽ കുത്തി നിർത്തി, ഘടികാരത്തിന്റെ പെണ്ടുലം പോലെ തൂങ്ങിയാടിയത് എനിക്ക് ഒരിക്കലും മറക്കാനാകില്ല. ഒരു പക്ഷെ നിങ്ങൾക്ക് ഒന്നും തോന്നില്ലായിരിക്കാം...എന്നാൽ ആ നില്പ്പ് ഒരു നില്പ്പ് തന്നെയായിരുന്നു.

ഈ ഒരു ക്ലിപ്പ് കൂടി നമുക്ക് കേൾക്കാം ................


 PS : മദ്യം സേവിക്കാം...പക്ഷെ ഊള ആവരുത്. സുഹൃത്തുക്കളുമായി രസം പങ്കിടാം...നാട്ടുകാർക്ക് പണി ആവരുത്...പരിഹാസ കഥാപാത്രമാകരുത്...

15 Apr 2013


ടക് ടക് - മെട്രോ 

അനേക ലക്ഷം ജനങ്ങളുടെ ഉല്ലാസ യാത്രയ്ക്കും ദൈനംദിനം തോറുമുള്ള ജീവിത യാത്രക്കും സഹായ ഹസ്തം നീട്ടി തിരക്കേറിയ നഗരത്തെ പല രീതികളിൽ ബന്ധിപ്പിക്കുന്ന ഒരു വിസ്മയ കണ്ണി...വളർച്ചയുടെ പാതയിൽ ടെക്നോളോജിയുടെ അവസാനവാക്കിന് മുന്നോടി. ദുബൈയുടെ നാഡി ഞരമ്പുകളിൽ ഒന്ന്...ഞൊടിയിടയിൽ ഭൂമിക്ക് അടിയിലൂടെയും മുകളിലൂടെയും വിജയകരമായി പടുത്തുയർത്തിയ ഒരു വിസ്മയ ലോകം 'മെട്രോ'

'മെട്രോ' - ഒരുപക്ഷെ ഈ വാക്ക് പലതവണ കേട്ടത് കൊണ്ടാവും, ഒരു സ്വപ്ന ലോകത്തിലകപ്പെട്ട  ഒരു കഥാപാത്രമായി ഞാനും അല്പനേരം 'അവളുടെ' മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. അവൾ എന്നെ കണ്ടിരുന്നില്ല. എന്റെ ഇഷ്ടമുഖം, എന്റെ പ്രിയ കൂട്ടുകാരിയെ നോക്കി നിന്നുപോയി എന്ന് പറയുന്നതാവാം കൂടുതൽ ഉചിതം...അവളെ ഞാൻ നന്നായി കണ്ടു.

പതിവിനു വിപരീതമായി വെള്ളിയാഴ്ചയായിരുന്നിട്ടും തിരക്ക് അധികം അനുഭവപ്പെട്ടിരുന്നില്ല അന്നേ ദിവസം. കരാമയിലെ 'മെട്രോ'യുടെ വൃത്താകൃതിയിലുള്ള സ്റ്റീൽ നിർമ്മിതമായ വാതിലും ഫ്രേമുകളും ഗ്ലാസ് പാളികളും അസ്തമയ സൂര്യന്റെ വെയിലേറ്റ് നല്ലത് പോലെ പ്രതിഫലിക്കുന്നു. 

പത്തടിയോളം വീതിയിലുള്ള ഓട്ടോമാറ്റിക് ഗ്ലാസ്‌ ഡോറിന് തൊട്ടു മുൻപ്, കുറച്ചു വലത്തോട്ട്  മാറി 'അവൾ' ആരെയോ കാത്ത് നില്ക്കുന്നു. കൈകൾ പരസ്പരം കൂടി കെട്ടി നെഞ്ചോടു ചേർത്ത് നില്ക്കുന്ന അവളുടെ മുഖം വെയിലിൽ നല്ലത് പോലെ തിളങ്ങുന്നുണ്ടായിരുന്നു. അല്പം ക്ഷീണിച്ച ആ മുഖം പക്ഷെ, അസ്തമയ സൂര്യൻ 'തേജസ്' അവളിലിലെപ്പിചുവോ എന്ന് ഞാൻ സംശയിച്ചുപോയി. സ്വർണ്ണ നിറമുള്ള അവളുടെ തലമുടി കാറ്റത്ത്‌ അലസമായി പാറി പറക്കുന്നു. എന്നെ കീഴ്മേൽ മറിച്ച 'എന്തോ മറന്ന' പാതി അടഞ്ഞ ആ കണ്ണുകൾ നന്നായി തിളങ്ങുന്നു. ഞാൻ ഒത്തിരി ഇഷ്ട്ടപെടുന്ന ഇളംനീല ടോപ്‌,അങ്ങിങ്ങായി കുറെ പ്രിന്റെഡ്‌ ഡിസൈനും, ഒരു ബ്ലാക്ക്‌ മിഡിയും - മുട്ടോളം വരെ, നീളൻ വള്ളികളിൽ വലത്തേ തോളിൽ നിന്നും താഴെ കാറ്റിനൊപ്പം തൂങ്ങിയാടുന്ന ബ്ലാക്ക്‌ വാനിറ്റി ബാഗ്. ഹാഫ് ബ്ലാക്ക്‌ ഷൂവിനു മുകളിൽ പകുതി നഗ്നമായ പാദങ്ങൾ പുറത്തു കാണാമായിരുന്നു. എന്റെ കൂട്ടുകാരിയെ ഈ 'സായം സന്ധ്യ' കൂടുതൽ സുന്ദരിയാക്കിയിരിക്കുന്നു. 

എന്നെ ആയിരിക്കുമോ 'അവൾ' പ്രതീക്ഷയോടെ കാത്തു നില്ക്കുന്നത്....? 
മനസ്സിൽ തിരമാലകളുടെ വേലിയേറ്റം. 'ടക്, ടക്... 'ഹൃദയത്തിന്റെ താളമിടിപ്പ് എന്റെ കാതുകളിൽ മുഴങ്ങി...മനസ്സ് വല്ലാതെ ആഗ്രഹിക്കുന്നു....അങ്ങനെയായിരുന്നെങ്കിലോ... ഇല്ല സ്വപ്നം എപ്പോഴും യാഥാർത്ഥ്യം ആകണമെന്നില്ലലോ... ! ഒരിക്കലും എന്നെ കാത്ത് നില്ക്കുകയായിരിക്കില്ലെന്ന് അറിയാമെങ്കിലും മനസ്സിലെ ആഗ്രഹങ്ങളും വികാരങ്ങളും കടിഞ്ഞാണിടാൻ എനിക്കാവുന്നില്ല. കടിഞ്ഞാണിടാൻ എനിക്കായാലും, ഞാനിടില്ല... അഴിച്ചു വിട്ട മനസ്സ് പാറി പറക്കട്ടെ... 

ടാ, നീ എന്തോ ആലോചിച്ച് കൊണ്ടിരിക്കുവാ...? വണ്ടി എടുക്കടാ - കരമ മെട്രോയുടെ മുന്നിൽ ഒരു ചെറിയ ട്രാഫിക്‌ ബ്ലോക്കിൽ അകപ്പെട്ടു പോയ ഞാൻ, പെട്ടന്നുള്ള സുഹൃത്തിന്റെ വിളിയും ശാസനയും സ്വപ്നത്തിൽ നിന്നും എന്നെ ഉണർത്തി. ഞാൻ കാർ മുന്നോട്ട് എടുത്തു. റിയർ വ്യൂ മിററിലൂടെയും സൈഡ് വ്യൂ മിററിലൂടെയും ഞാൻ പിന്നെയും നോക്കി....ഇല്ല 'അവൾ' അവിടെ ഇല്ല...പിന്നെയും ഒരാവർത്തി കൂടി പിന്നിൽ നോക്കി ഉറപ്പിച്ചു...ഇല്ല 'അവൾ' അവിടെ ഇല്ല...

ടക്, ടക്... ഹൃദയത്തിന്റെ താളമിടിപ്പ് മുഴക്കം കൂടിയോ...എനിക്ക് സംശയമായി... 


തുലച്ചു...നീ എവിടെ നോക്കിയാണ് ടാ വണ്ടി എടുക്കുന്നെ...

അവന്റെ മൂട്ടിൽ കൊണ്ടിടിച്ചപ്പോ സമാധാനം ആയാലോ... ?

തൊട്ടു മുന്നിലെത്തെ സ്വർണ്ണ നിറത്തിൽ വെയിലേറ്റു തിളങ്ങി നീങ്ങിയ ലാൻഡ് ക്രൂയിസറിന്റെ പിറകിൽ ഞാൻ നൽകിയ ചുബനമായിരുന്നു ടക്, ടക്...ആയി പരിണമിച്ചത്‌....,...വേഗത കുറവായത് കൊണ്ടും മുന്നിലത്തെ വണ്ടിയ്ക്കു വലിപ്പമുള്ളത് കൊണ്ടും തകരാർ രണ്ടു വണ്ടിക്കും സംഭവിച്ചില്ല...പരസ്പരം കൈകൊടുത്തു പിരിഞ്ഞു.


അവൾക്കായി വച്ചിരുന്ന ചുംബനം മറ്റൊരാൾക്ക് നല്കേണ്ടി വന്ന വിഷമം ബാക്കിയായി...

തിരക്കിനിടയിലെ അല്പ നിമിഷിങ്ങളിൽ അവളെ ആവാഹിച്ചു എന്റെ മുന്നിലെത്തിച്ചതിനെ കുറിച്ച് ഓർത്തു പിന്നെയും ഞാൻ കാർ സ്റ്റാർട്ട്‌ ചെയ്തു...എത്ര നേരം 'അവൾ' അവിടെ ഉണ്ടായിരുന്നു എന്നും എനിക്കറിയില്ല. പക്ഷെ ഞാൻ അവളെ കണ്ടു...നന്നായി കണ്ടു.

മുന്നോട്ടു പോകുമ്പോഴും കാറിൽ എന്തൊക്കെയോ അവർ സംസാരിക്കുണ്ടായിരുന്നു...ഒന്നും ഞാൻ കേട്ടിരുന്നില്ല ഒരു ചെറു പുഞ്ചിരി എന്റെ ചുണ്ടുകളിൽ അനുഭവപ്പെട്ടു...സൈഡ് വ്യൂ മിററിലൂടെയും പിന്നെയും ഞാൻ നോക്കി...കരാമ സ്റ്റേഷനിലെ മെട്രോയിൽ 'അവൾ' നില്ക്കുന്നുണ്ടോ...?
ഇല്ല, അവൾ ഇല്ല...പക്ഷെ എന്റെ മനസ്സിലുണ്ട്...കാർ മുന്നോട്ട് പാഞ്ഞു പോയി...
എന്റെ മനസ്സിൽ പിന്നെയും അവളുടെ മുഖം - മുൻപ് എപ്പോഴോ നക്ഷ്ടപ്പെട്ടു പോയ ആ സുന്ദര മുഖം... 

ഞങ്ങളുടെ തലയ്ക്കു മുകളിലൂടെ മറ്റൊരു മെട്രോ പാഞ്ഞു പോകുന്നത് പതിഞ്ഞ സ്വരത്തിൽ കേൾക്കാമായിരുന്നു - ടക്..ടക്. 




5 Apr 2013

ഒരു വട്ടം കൂടി - ഭാഗം 2


ഒരു വട്ടം കൂടി എന്നോർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം

തിരുമുറ്റത്തൊരു കോണിൽ നില്ക്കുന്നൊരാ നെല്ലി മരം ഒന്നുലുത്തുവാൻ മോഹം

---------------- ----------- ------------- --------------- ----------- ---------- ----------- ------------ --------- -------------

വെറുതെ ഈ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം.... 


ഭാഗം - 2 


സ്കൂൾ വിദ്യാ'അഭ്യാസം' കഴിഞ്ഞു, കാലെടുത്തു വയ്ക്കുന്നതിനു രണ്ടു കൊല്ലം മുൻപു മുതൽ ഞാൻ സ്വപ്നം കണ്ടു തുടങ്ങിയിരുന്ന എന്റെ Fatima Mata National College. തീർത്തും ആദ്യ കലാലയം ഒരു വിസ്മയ ലോകം തന്നെയായിരുന്നു. 

----------------------------------------------------------------------------------------------------------------------------------
സ്കൂളിൽ ഉണ്ടായിരുന്ന കർശന നിയമങ്ങളും സമയ പാലന ക്രമങ്ങളും എല്ലാം കാറ്റിൽ പറത്തി ശരിക്കും ഒരു ഉത്സവപൂർണമായ ആഘോഷം തന്നെയായിരുന്നു എന്റെ "പ്രീ ഡിഗ്രി" . ഒരു വിധപ്പെട്ട എല്ലാ ടീച്ചർമാരുടെയും കണ്ണിലുണ്ണിയായത്‌ കൊണ്ട് മിക്കപോഴും ക്ലാസ്സിനു പുറത്തായിരിക്കും പഠനം. കൊച്ചു ത്രേസിയ, ബറിൽ, സ്റ്റെല്ല അങ്ങനെ എല്ലാ ടീച്ചർമാർക്കും എന്നെ വലിയ മതിപ്പായിരുന്നു...

ഇന്നത്തെ കൊല്ലം ബിഷപ്പ് റൈറ്റ്. റെവ. സ്റ്റാൻലി റോമനായിരുന്നു അന്നത്തെ കോളേജ് പ്രിൻസിപ്പൾ, വൈസ് പ്രിൻസിപ്പൾ ശ്രി. ആൻസോ കാബോട്ട്. ഈ രണ്ടു പേരോടും ഭയഭക്തി ബഹുമാനമായിരുന്നു എനിക്ക്. കോളേജിലായിരുന്നപ്പോൾ സെർറ്റിഫിക്കറ്റുകൾ ഒപ്പിടാനും സാക്ഷ്യപ്പെടുത്താനുമല്ലാതെ ഒരിക്കലും ഇവർക്ക് മുന്നിൽ എനിക്ക് പോകേണ്ടി വന്നിട്ടില്ല.

പുറത്താക്കൽ ദിവസങ്ങളിൽ വീട്ടിൽ നേരുത്തേ എത്തിയാൽ, 'കാരണം' പറയേണ്ടി വരുമെന്നതിനാൽ റൂട്ട് മാറ്റി പിടിച്ചിരുന്നു....ഇവിടുന്നായിരുന്നു സിനിമ കാണൽ കമ്പം തുടങ്ങിയത്. അപ്പനും അമ്മയും മിക്ക ദിവസങ്ങളിലും  ഉച്ചക്കുള്ള ഭക്ഷണത്തിന് വേണ്ടി തരുന്ന 10 രൂപയിൽ, കോളേജിലെ അച്ചായന്റെ കാന്റീനിൽ നിന്നും 2.50p യ്ക്കു രണ്ടു ചൂട് പൊറോട്ടയും ഉരുളകിഴങ്ങു കറിയും അല്ലെങ്കിൽ കർബല ജംഗ്ഷനിലെ ബേക്കറിയിൽ നിന്നും രണ്ടു ക്രീം ബണ്ണും (ഇവിടുത്തെ ക്രീം ബണ്ണിന്റെ സ്വാദ് എനിക്ക് മറ്റൊരിടത്തും ഇതുവരെ അനുഭവിച്ചറിയുവാൻ കഴിഞ്ഞിട്ടില്ല) അകത്താക്കി മാറ്റിനിക്കു വച്ച് പിടിക്കും. ഇടയ്ക്കു സുഹൃത്ത്ക്കളുടെ ഊണ് പൊതിയിൽ നിന്നും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കും. ശ്രീകുമാർ, രാജേഷ്, ഫിലിപ്പ്, റോണി ഇവാരായിരിക്കും മിക്കപോഴും എന്നെ ക്ഷണിക്കുക. ആദ്യം പറഞ്ഞ മൂന്നുപേരും ഇന്ന് എവിടാണയെന്നു പോലും അറിയില്ല. എന്നെ ഓർക്കുന്നുണ്ടാവുമോ ആവോ... അറിയില്ല. എവിടയായാലും അവർ നന്നായിയിരിക്കട്ടെ. റോണിയെ ഇടയ്ക്ക് ബാങ്ക്ലൂരിലേക്ക് വിളിച്ചു സ്വകാര്യമായി തെറി പറയാറുണ്ട്‌... അവൻ സുഖം സ്വസ്ഥം. രണ്ടു കുട്ടികളുടെ അച്ഛൻ.

കഷ്ട്ടപെട്ടു വൈകുന്നേരം (2 മണി) വരെ കോളേജിലിരുന്നു വീട്ടിൽ പോകുന്ന പലദിവസങ്ങളിൽ ഒരുദിവസം -

സീൻ - 1 


ലൊക്കേഷൻ - റെയിൽവേ ട്രാക്ക്, കർബല ജംഗ്ഷലിലുള്ള ഫുട് ഓവർബ്രിഡ്ജ്.
കഥാപാത്രങ്ങൾ -  കുണ്ടറ ജോണി (സിനിമ നടൻ), സ്റ്റെല്ല ടീച്ചർ (എന്റെ ഹിന്ദി ടീച്ചർ)

ഞാനും എന്റെ സഹപാഠി ജോണ്‍സൻ കെ. ജി യും ചിന്നക്കടയിലേക്ക് പോകാൻ റെയിൽവേയുടെ വകയുള്ള ട്രാക്കിനടുത്തു കൂടിയായിരുന്നു പോയിരുന്നത്. (ഇതൊക്കെ വായിക്കുമ്പോൾ നിങ്ങൾ കരുതും എന്തോ വലിയ ഒരു വിപത്ത് നടന്നെന്ന് - ഏയ്‌ അങ്ങനെ ഒന്നുമില്ല)
അന്നേ ദിവസം ഞങ്ങൾക്ക് വളരെ പിന്നിലായി ടീച്ചറുമുണ്ടായിരുന്നു - പിന്നിടാണ് കണ്ടത്.
ഞാനും അവനും തമാശകൾ പറഞ്ഞും...പാളത്തിലൂടെ അടിവച്ച് 'അടി'യും വച്ച് നടന്നും...കല്ലുകൾ തട്ടി തെറിപ്പിച്ചും...അങ്ങിങ്ങായി ഷണ്ടിങ്ങിനു വേണ്ടി നീങ്ങുന്ന ഗുഡ്സ് ട്രെയിനും മറ്റു ചില കാലി ബോഗ്ഗിഗളെയും നോക്കി നിന്നും, ഇടയ്ക്കു ട്രാക്കിന് സമാന്തരമായിയിട്ടുള്ള ചെമ്മാന്മുക്ക് ചിന്നക്കട റോഡിലൂടെ പോകുന്ന ബസ്സിനെയും, നടന്നു പോകുന്ന പെണ്‍ കുട്ടികളെ നോക്കിയും, നന്നേ രസിച്ചു തന്നെയായിരുന്നു ഞങ്ങൾ നടന്നു പോയത്.
അങ്ങ് ദൂരെ മദ്രാസ് മെയിൽ രണ്ടാം നമ്പർ പ്ലാട്ഫോം വിട്ടു പതുക്കെ നീങ്ങി തുടങ്ങിയിരുന്നു.
ഡീസൽ എഞ്ചിനിൽ നിന്നും പുറപ്പെടുമ്പോൾ വമിക്കുന്ന കടു കട്ട കറുത്ത പുക ഊതി തള്ളി ട്രെയിൻ ഫുട് ഓവർബ്രിഡ്ജിനു അടുത്തേക്ക് എത്തിതുടങ്ങിയിരുന്നു.... ശക്തമായ വെയിൽ തട്ടി എഞ്ചിനു ചുറ്റും ആവി തിളച്ചു മറിയുന്നത് നല്ലതുപോലെ കാണാമായിരുന്നു.

പതുക്കെ പതുക്കെ വേഗത കൈവരിച്ച് മുന്നോട്ടു കുതിച്ച ട്രെയിൻ ഓവർബ്രിഡ്ജ് കഴിഞ്ഞു കുറച്ചപ്പുറത്തേക്ക്  നീങ്ങി നിർത്തി. ഒന്നും മനസ്സിലാകാതെ ഞാനും അവനും പരസ്പരം നോക്കി... ഞങ്ങൾക്ക് മുന്നില് ഒരു A/C കോച്ചായിരുന്നു വന്നു നിന്നത്. എന്താണ് സംഭവിച്ചതെന്നറിയാൻ ഞങ്ങൾ ചുറ്റുപാടും നോക്കി.
സംഭവം, ഞങ്ങളുടെ സ്റ്റെല്ല ടീച്ചറിന് വേണ്ടി ഡ്രൈവർ ട്രെയിൻ നിർത്തി കൊടുത്താണ്...
ആശ്ച്ചര്യതോടെ അന്ധാളിപ്പോടെ നോക്കി നിന്ന ഞങ്ങളുടെ അമ്പ്പരപ്പിനു ആക്കം കൂട്ടാനായി ട്രെയിനിന്റെ വാതിൽ തുറന്നു ഒരാൾ പുറത്തേക്കു നോക്കി. ശ്രി കുണ്ടറ ജോണിയായിരുന്നു അത്.
അദ്ദേഹം ഞങ്ങളോടായി പറഞ്ഞു : 'വലിയ സൗകര്യതിലാണല്ലോ'. ഒരിക്കലും അദ്ദേഹത്തിന് വ്യക്തമല്ലായിരുന്നു ആ കയറുന്നത് ആരായിരുന്നു എന്നുള്ളത്. കാരണം A/C കോച്ച് വളരെ പിറകിലായിരുന്നു. ടീച്ചർ കയറിയത് ജനറൽ കോച്ചിലും...അത് ദൂരെ എഞ്ചിനു തൊട്ടു പിന്നിലായും.

ഒന്നും പറയാൻ കഴിഞ്ഞില്ല ഞങ്ങൾ രണ്ടാൾക്കും - വായും പൊളിച്ചു നിൽക്കാനേ കഴിഞ്ഞുള്ളൂ. കാരണം ഒന്ന്, ഞങ്ങളുടെ ടീച്ചർ, രണ്ടു, സിനിമ നടൻ ഞങ്ങളോട് സംസാരിച്ചു-വലിയ സംഭവമല്ലേ.
ട്രെയിൻ  പിന്നെയും നീങ്ങി...അദ്ദേഹം അകത്തേക്കും പോയി....

അത് ഒരു ജീവിതയാത്രയുടെ തുടക്കമായിരുന്നു - ഒരു പക്ഷെ കാലത്തിന്റെ ഫോർപ്ലേ ആകാം. വർഷങ്ങൾക്ക് ശേഷം ഞാൻ എപ്പോഴോ ആരിൽ നിന്നോ അറിഞ്ഞു. ശ്രി. കുണ്ടറ ജോണി ഞങ്ങളുടെ സ്റ്റെല്ല ടീച്ചറിനെ വിവാഹം കഴിച്ചു. ഒരു പക്ഷെ ഈ ഒരു സംഭവം അവർക്കും അറിയില്ലായിരിക്കാം...ചിലപ്പോൾ അറിയുമായിരിക്കാം. പക്ഷെ എനിക്കറിയില്ല ഇത് അവർക്കറിയുമൊ എന്നുള്ളത്...
മൂക സാക്ഷിയായി ഞാനും എന്റെ സുഹൃത്തും...അന്ന് 24 വർഷങ്ങൾക്ക് മുൻപ് ചരിത്രത്തിന്റെ ഏടുകളിലിലെവിടയോ.....
ഇനി ഇത് അവനു ഓർമ്മ കാണുമോ... അതുമറിയില്ല... ?

സീൻ - 2 


ലൊക്കേഷൻ - റെയിൽവേ പ്ലാട്ഫോം No 1, കൊല്ലം റെയിൽവേ സ്റ്റേഷൻ. 
കഥാപാത്രങ്ങൾ -  ഞാൻ, ജോണ്‍സൻ കെ ജി. 

മറ്റൊരു ദിവസം - അന്നൊരു ചൊവ്വാഴ്ചയായിരുന്നു. വൈകിട്ട് 
3:30 മണി

ഞാനും അവനും വേറെ മൂന്നുപേരും കൂടി നടന്നു പ്ലാട്ഫോമിലെത്തിയ സമയം തന്നെ തിരുവന്തപുരത്തേക്ക് പോകുന്ന രാജ്കോട്ട് എക്സ്പ്രസ്സ്‌ വന്നു നിന്നു... കൃത്യം ഒന്നാം നമ്പർ പ്ലാട്ഫോമിൽ. പ്രതേകിച്ചു പറയേണ്ടതില്ലലോ... 'ഉഗ്രൻ പണി'... എനിക്കും അവനും കിട്ടി. ഗുജറാത്തിൽ നിന്നും ടിക്കെറ്റ് ഇല്ലാതെ വന്ന രണ്ട് 'മാർവടികൾ' ആണ് ഞങ്ങൾ എന്ന് TTE. (ഞങ്ങളെ കണ്ടാല്ലും പറയുമായിരുന്നു...എനിക്ക് 46 കിലോയും അവനും 45ഉം. മെലിഞ്ഞുണങ്ങി സോഡാ കുപ്പി കവിളും കരിവീട്ടിയുടെ നിറവുമുള്ള  എന്നെ കണ്ടിട്ടാണ് ആ വർണ്ണന. പക്ഷെ അവനു നല്ല നിറം ഉണ്ടായിരുന്നു)

അപ്പൊ ശരിക്കുള്ള മാർവാടികളെ കണ്ടാൽ എങ്ങനെയിരിക്കും എന്നായി ചിന്ത... ഓർത്തു ഓർത്തു മനസ്സും മുഖവും വാടിയതല്ലാതെ 'മാർവാടി'യാകാൻ ഒരുതരത്തിലും പറ്റിയില്ല... ഗുജറാത്തിൽ നിന്നും കൊല്ലം വരെയുള്ള മുഴുവൻ പൈസയും ഫൈനും അടച്ചാലല്ലാതെ പോകാൻ പറ്റില്ലയെന്നു TTEഉം. പലതും പറഞ്ഞു നോക്കിയിട്ടും രക്ഷയില്ലെന്ന് മനസ്സിലായി. സമയം 6:00.
കുറച്ചു സമയം കൂടി കഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ മറ്റൊരു ക്ലാസ്മേയ്റ്റ് ബിനോയ്‌ അവന്റെ റെയിൽവേയിൽ ഉദ്യോഗസ്ഥനായ അപ്പനെയും കൂട്ടി വന്നു. സത്യാവസ്ഥ പറഞ്ഞു ബോധിപ്പിച്ചു സാക്ഷിപ്പെടുത്തി കോളേജ് ഐ. ഡി. യും കാട്ടി ഞങ്ങളെ ജാമ്യത്തിൽ എടുത്തു....

(എങ്ങനെ അദ്ദേഹം അവിടെയെത്തിപ്പെട്ടു എന്ന് പിന്നെ മനസ്സിലായി. ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്ന മറ്റു മൂന്ന് സഹപാഠികളായിരുന്നു ബിനോയ് 'യെ   വിവരം അറിയിച്ചതുമെല്ലാം. മൊബൈൽ ഫോണ്‍ ഒന്നുമില്ലാത്ത ആ കാലഘട്ടം.....അന്നും വിവരങ്ങൾ കൈമാറാൻ കഴിഞ്ഞിരുന്നു...)

എല്ലാം കഴിഞ്ഞു ഞാൻ വീട്ടിലെത്തിയപ്പോഴേക്കും 7:30 മണിയായി.

എന്നും 4:00 മണിയ്ക്ക് വീട്ടിൽ വന്നിരുന്ന ഞാൻ അന്ന് നേരമത്രേയുമായിട്ടും കാണാത്തതിന്റെ ആധിയും വെപ്രാളവും അപ്പനും അമ്മയും നന്നായി അനുഭവിച്ചു. ചേട്ടനും അയൽക്കാരും സൈക്കിളെടുത്ത് നാലു പാടും പോയി കാണാഞ്ഞു കുഴഞ്ഞു മറിഞ്ഞു തിരികെ വന്നു. എന്നെ കണ്ടപ്പോൾ കെട്ടിപിടിച്ച് കരയുമെന്നാണ് ഞാൻ കരുതിയത്‌..., പക്ഷെ ഓടി വന്നു കുനിച്ചു നിർത്തി 'ഡമ,  ഡമ', നാലിടി മുതുകത്ത്.... (സ്നേഹം പങ്കിട്ടതാണ്-പക്ഷെ രീതിയിൽ അല്പം ശ്രുതി താളവും കൂടി ഉണ്ടായി എന്ന് മാത്രം)

വെറുതെ ഈ 'ഇടികൾ' എന്നറിയുമ്പോഴും 
വെറുതെ 'കൊള്ളുവാൻ ' യോഗം.... 

(സതേണ്‍ റെയിൽവേ എനിക്കായി കോളേജിലെ ആദ്യ ദിവസം കൊട്ടിയ ചെണ്ടമേളം ദൂരെ വീണ്ടും കേൾക്കാമായിരുന്നു... )

യാദൃശ്ചികം എന്നും പറയാം - ജോണ്‍സൻ കെ. ജി അവൻ ഇന്ന് രാജ്കോട്ടിലാണ് എന്ന് കേട്ടറിഞ്ഞു. കോളേജിൽ നിന്നും ഇറങ്ങി ഒരിക്കൽ പോലും അവനെ പിന്നെ കണ്ടിട്ടില്ല. 

തീർത്തും നക്ഷ്ടമായ ഒരിക്കലും ഇനി തിരിച്ചു വരാത്ത ആ കൗമാര കാലം, എന്റെ പ്രീഡിഗ്രി കാലം മനസ്സിൽ ഇന്നും പൂവണിഞ്ഞു നിൽക്കുന്നു - അത് ചെമ്പരത്തി പൂവ് ആവാത്തിടത്തോളം കാലം അത് മനസ്സിൽ കുളിർ മഴ പെയ്യിക്കും... 







FATIMA MATA NATIONAL COLLEGE -   PER MATREM PRO PATRIA
(THROUGH MOTHER FOR COUNTRY)
എന്റെ സ്വന്തം കലാലയം 




"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...