15 Jan 2022

"cocktail journey"

 ഒരു "cocktail journey"

ആൾ ഇറങ്ങണം....!!
ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക പിച്ചിൽ അയാൾ അടുത്ത ഇരുന്ന ആളോട് ചോദിച്ചു.....'എവിടെ എത്തി….?' അവ്യക്തമായ പറയുന്നത് ശ്രദ്ധിക്കാൻ കൂട്ടാക്കാതെ അയാൾ ചുറ്റുപാടും എന്തെക്കെയോ പരതി.
നേരം ഇരുണ്ടു തുടങ്ങിയിരിക്കുന്നു. ദൂരെ ചക്രവാള സീമയിൽ സൂര്യൻ അസ്തമിക്കുന്നോ...അതോ ഉദിക്കുന്നോ.! ഒന്നും അങ്ങോട്ടു അയാൾക്ക് മനസ്സിലാകുന്നില്ല. കടൽ തിരമാലകൾ വളരെ ശാന്തമായി അലയടിക്കുന്നത് കണ്ടു. ഇന്നലത്തെ പുലരിയിൽ ആൽപസിലെ മഞ്ഞു മലകളുടെ താഴ്‌വരയിൽ നിന്നും പറന്നുയർന്നു തുടങ്ങിയ വിമാനത്തിൽ അതിസാഹസികമായി ഓടി കയറി സീറ്റ് ബെൽറ്റ് "ഠപ്പേ" എന്ന ശബ്ദത്തിൽ പിടിച്ചിട്ട് ഇരുന്നപ്പോൾ അല്പം ഒന്നു പരിഭ്രമിച്ചു. ഉച്ചയ്ക്ക് മുൻപ് വീട്ടിൽ എത്തിപ്പെടാൻ കഴിയുമോ എന്നൊരു ചിന്ത മാത്രമായിയിരുന്നു അയാൾക്ക് ഉണ്ടായിരുന്നത്... അത് അയാളെ അസ്വസ്ഥമാക്കിയിരുന്നു. ഇരു കൈകളും കൊണ്ട് സീറ്റിന്റെ ഇരു വശത്തും ബലമായി അയാൾ പിടിച്ചിരിക്കുന്നത് കണ്ട അടുത്തിരുന്ന ആ വിദേശ വനിത....അയാളോട് ചോദിച്ചു.

'ഷൂ ഹാദ.....ഫി മുഷ്ക്കില്ലാ...?"
എവിടോ കേട്ടു മറന്ന പോലെയായിരുന്നു ആ ഭാഷ അയാൾക്ക് അപ്പോൾ. അയാളുടെ വെപ്രാളം കണ്ടിട്ടാവണം വിമാനത്തിലെ മാലാഖ ഒരു കുപ്പി തുറന്ന് അയാൾക്ക് കൊടുത്തു. അതിസുന്ദരിയായ ആ മാലാഖയുടെ പക്കൽ നിന്നും വാങ്ങിയ കുപ്പി ഒറ്റ വലിക്ക് കാലിയാക്കി കുപ്പി തിരികെ കൊടുത്തു....മനോഹരമായ ഒരു ചിരി അയാൾക്ക് സമ്മാനിച്ചിട്ടു ആ മാലാഖ അപ്രത്യക്ഷമായി. അയാൾ മെല്ലെ ഉറക്കത്തിലേക്കു വഴുതി വീണിരുന്നു.....

ആരോ വെപ്രാളപെട്ട് ഇറങ്ങാൻ തുടങ്ങിയപ്പോഴായിരുന്നു അയാൾ കണ്ണു തുറന്നത്. അടുത്തിരുന്ന സഹയാത്രിക ഏതോ സ്റ്റോപ്പിൽ ഇറങ്ങിയത് കൊണ്ടാവും ആ സീറ്റിൽ മറ്റൊരോ കൈയ്യും കെട്ടി എന്തോ മന്ത്രം ഉരുവിട്ട് കൊണ്ടിരിക്കുന്നത് കണ്ട്. എവിടെ എത്തിയെന്ന് ചോദിച്ചോപ്പോഴും അയാൾ മന്ത്രം ഉരുവിട്ടു കൊണ്ടിരുന്നു.

പെട്ടന്ന് അയാൾ എന്തോ മറന്നത് ഓർത്തെടുത്ത പോലെ സീറ്റിൽ നിന്നും ചാടി എഴുന്നേറ്റു. കുടയും, പൊതിഞ്ഞ് വച്ച മറ്റൊരു സഞ്ചിയുമായി അയാൾ വാതിലിന് അടുത്തേക്ക് പാഞ്ഞു. അയാളെ കണ്ടതും കണ്ടക്ടർ വിസിൽ ഊതി വണ്ടി നിർത്തി കൊടുത്തു. ചാടി ഇറങ്ങിയ അയാൾ റോഡിന് നടുവിലായി നിന്നു. റോഡ് മുറിച്ചു കടക്കുമ്പോൾ ശ്രദ്ധയോടെ പോകണമെന്ന് അമ്മ പറഞ്ഞത് അതേ പടി അനുസരിക്കുന്ന അയാൾ വളരെ ശ്രദ്ധാലുവായി അങ്ങോട്ടും ഇങ്ങോട്ടും ചീറി പായുന്ന ട്രെയിനുകൾക്ക് ഇടയിലെ ട്രാക്കിൽ കൂടി റോഡ് മുറിച്ചു കടന്നു. കുറെ നടന്നു ക്ഷീണിച്ച അയാൾ ഒരു കടവിൽ എത്തിച്ചേർന്നു....
കൈയിൽ കിട്ടിയ ഒരു കെട്ട് വഞ്ചിയിൽ തുഴഞ്ഞു തുഴഞ്ഞു അയാൾ നീങ്ങി. കായലിന്റെ നടുവിൽ എത്തിയപ്പോഴാണ് എങ്ങോട്ടേക്കാണ് അയാൾ തുഴയുന്നത് എന്ന് സ്വയം ചോദിച്ചത്. വഴി തെറ്റി എന്ന് മനസ്സിലായ അയാൾ അവിടുന്നു ഇറങ്ങി നടന്നു.....അരയോളം വെള്ളം നനഞ്ഞു തുടങ്ങിയത് അയാൾ മെല്ലെ അറിഞ്ഞു.....
കണ്ണു തുറന്ന് നോക്കിയപ്പോൾ..... ഷവറിന്റെ അടിയിൽ നിന്നും മഴവെള്ളം പോലെ തലയിൽ തട്ടി നനഞ്ഞതും......മനസ്സിലായി.... ഇന്ന് ക്രിസ്റ്റമസ് ആയിരുന്നു…..

------------------------------------------------------------------------------------------------------


ടാ ഊവേ....!! നീ എപ്പോഴാണ്....ആല്പസിൽ താഴ്‌വരയിൽ നിന്നും ട്രെയിനിൽ ഇങ്ങോട്ട് വന്നത്....??

ഒരു അശ്ശരീരി കേൾക്കുന്നത് പോലെ....

14 Oct 2020

പെടുന്നനെ ആഞ്ഞു വീശിയടിച്ച കാറ്റ് കേട്ടിട്ടാവണം അയാളുടെ ഉറക്കത്തിന് തടസ്സം നേരിട്ടത്. കിടക്കയിൽ നിന്നും എഴുന്നേൽക്കാതെ കണ്ണുകൾ തുറന്നു ജനാലയിലൂടെ പുറത്തേക്ക് നോക്കി കിടന്നു. കാറ്റ് അതിൻ്റെ രൗദ്ര ഭാവത്തിലായിരുന്നു. ഒപ്പം ശക്തമായ മഴയും. മറു വശത്തു അടഞ്ഞു കിടന്ന അലുമിനിയം ജനാലകൾ ഒന്നൊന്നായി ആ കൊടുങ്കാറ്റിൻ്റെ ശക്തിയിൽ പ്രകമ്പനം കൊണ്ട് കൊണ്ടിരിക്കുന്നു. നാലാം നിലയിലായത് കൊണ്ടാവാം തൊട്ടടുത്തുള്ള ആഞ്ഞിലി മരത്തിൻ്റെ ചില്ല കാറ്റിനൊപ്പം ജനാലയുടെ അടുത്തേക്ക് തൊട്ടു തൊട്ടില്ലയെന്ന മട്ടിൽ വീശിയാടുന്നു. ഭയജനകമായ മഴയും കാറ്റും അയാളെ അലോസരപ്പെടുത്തി. കട്ടിലിൻ്റെ അടിയിൽ വച്ചിരുന്ന മൊബൈൽ ഞെക്കി സമയം നോക്കി.

02:21

ഇനിയൊന്ന് ഉറങ്ങി കിട്ടുകയെന്നതിനേക്കാൾ വീശിയാടുന്ന ആഞ്ഞിലി മരം രണ്ട് മൂന്നു തവണ കയറി ഇറങ്ങുക എന്നതാകും അതിലും എളുപ്പമെന്നൊക്കെ ചിന്തിച്ചു കണ്ണുകളടച്ചു തകർത്തു പെയ്യുന്ന മഴയുടെ ശബ്ദം കേട്ട് അയാൾ  കിടന്നു. പെട്ടന്ന് ജനാലയുടെ താഴെ എ.സിയുടെ പുറത്തെ പെട്ടിയിൽ എന്തോ വന്നടിക്കുന്ന ശബ്ദം കേട്ട അയാൾ ചാടി എഴുന്നേറ്റു. (എന്നും രാവിലെ എവിടുന്നോ പറന്ന്, എ.സിയുടെ മുകളിൽ വന്നിരുന്നു കുറുകുന്ന പ്രാവിനെ ഓടിച്ചു വിടുകയെന്നുള്ളത് അയാളുടെ ദിനചര്യയുടെ ഒരു ഭാഗമായി മാറിയിരുന്നു. അവറ്റകളെ അടിച്ചു വിടാൻ ഒരു മുള വടി മുറിക്കുള്ളിൽ വച്ചിരുന്നു. പ്രാവുകൾ കയറാതെയിരിക്കുവാൻ ആ ജനൽ കവാടം മുഴുവനുമായും നെറ്റ് കൊണ്ട് മൂടിയിരുന്നു. എന്നാലും പ്രാവുകൾ നെറ്റിലൂടെ കുത്തികയറി അയാളെ ശല്യപ്പെടുത്തി കൊണ്ടേയിരുന്നു...)
അരണ്ട വെളിച്ചത്തിൽ അവിടെ ഒന്നും അയാൾ കണ്ടില്ല. വീണ്ടും ആ ശബ്ദം തുടർന്നു കേട്ടപ്പോൾ മൊബൈലിൻ്റെ ഫ്ലാഷ് ലൈറ്റ് വെട്ടത്തിൽ  എ.സി പെട്ടിയുടെ ഇടയിലായി ഒരു തത്ത നനഞു കുതിർന്ന് ഇരിക്കുന്നു. വെളിച്ചം വന്ന ഭാഗത്തേക്കായി അത് ദയയോടെ നോക്കി. 
ഇല്ല....അതിന് പറക്കുവാനുള്ള ശേഷി ഇല്ലായെന്നത് ഉറപ്പ്. മറ്റൊന്നും അയാൾ ആലോചിച്ചില്ല. ജനാലയുടെ ട്രാപ് ഡോർ തുറന്ന് അയാൾ പുറത്തിറങ്ങി....കാറ്റും മഴയും സമാസമം ശക്തമായി തന്നെ തുടർന്ന് കൊണ്ടിരിക്കുന്നു. നെറ്റിലെ തുള അടയ്ക്കുവാൻ പകൽ വെട്ടത്തിൽ പത്തു തവണ ആലോചിച്ചു ദിവസങ്ങളോളം ബാക്കിയായി വച്ചിരുന്ന തുളയിലൂടെയാവണം അത് അകത്തേക്ക് വന്നിട്ടുണ്ടാവുക. രണ്ട് കൈകൾ കൊണ്ട് വാരിയെടുത്ത ആ തത്തയെ വളരെ ശ്രദ്ധാപൂർവ്വം അയാൾ അകത്തേക്ക് കൊണ്ട് പോയി. കൈയിൽ കിട്ടിയ  പഴന്തുണി  കൊണ്ട് അതിൻ്റെ നനവ് ഒപ്പിയെടുത്തു. അയാളുടെ കൈകൾക്ക് മറ്റുള്ളവരെക്കാൾ അല്പം ബലം കൂടുതലായിരുന്നതു കൊണ്ട് അയാൾ അതിനെ ഉള്ളം കൈയിൽ ഇരുത്തി പരിചരിച്ചു. തീൻ മേശയിൽ ഇരുന്ന പഴക്കൂടയിലെ പഴങ്ങൾ എടുത്തു മേശയിൽ വച്ചു. ആ കൂട എടുത്തു അതിൽ കുറച്ചു പഴന്തുണി വിരിച്ചു അതിൽ ഇരുത്തി. മറിയാതെ ഇരിക്കുവാൻ, അവിടിരുന്ന മൂന്നുനാല് തടിയൻ പുസ്തകങ്ങൾ എടുത്തു വച്ചിട്ടായിരുന്നു അയാൾ ആ കൂട വച്ചിരുന്നത്. ( വാവട്ടം വീശി വലുതായ പഴേ രണ്ടു മൂന്ന് സോക്‌സും കീറിയ ബനിയനുകളും പിന്നെ ഇട്ടു തുള വീണ ഒന്ന് രണ്ട് നിത്യോപക സാമഗ്രമികളുമായിരുന്നു  പഴന്തുണിയായി കൂടയിൽ വച്ചതു....)
ആ തത്തയെ കൂടയിൽ ഇരുത്തിയിട്ടു അയാൾ അടുക്കളയിലേക്ക് നടന്നു. പാൽപ്പൊടി എടുത്തു വെള്ളത്തിൽ കലക്കി തിരികെ വന്നു ചെറിയ സ്പൂണിലായി ആ തത്തയ്‌ക്ക്‌ കൊടുത്തു. അല്പം വിമുഖത കാട്ടിയെങ്കിലും കുറച്ചു കുടിച്ചു. കുറച്ചു നേരം അതിനോടപ്പം ഇരുന്ന അയാളെ ആ തത്ത ചരിഞ്ഞു നോക്കി....ചോദിക്കുന്നപോലെ.
ഉറക്കം.....വേണ്ടാ വച്ചോ....??
ഇനി...ഉറക്കമാവാം....
അപ്പോഴേക്കും സമയം 03:05 ആയിരുന്നു, പകൽ വെട്ടം വീഴാൻ ഇനിയും രണ്ട് വിനാഴിക ബാക്കി, ശരി ബാക്കി വച്ച ഉറക്കം കിട്ടുമോ എന്ന് ശ്രമിക്കാം. തിരികെ വന്ന് കട്ടിലിൽ കിടന്നു. എപ്പോഴോ ഉറങ്ങി പോയി.....

എഴുന്നേറ്റപ്പോൾ സമയം ആറേകാൽ കഴിഞ്ഞിരുന്നു. തകർത്തു പെയ്ത മഴയുടെ യാതൊരു ലക്ഷണവും കണ്ടില്ല. കൂമ്പ്  വാടിയ വാഴ പോലെ ആഞ്ഞിലി മരം തല കുമ്പിട്ട് നിൽക്കുന്നു...ഇന്നലത്തെ കാറ്റിൻ്റെ ബാക്കി. പെട്ടന്നാണ് അല്പം മുന്നത്തെ കലാപരിപാടികളെ കുറിച്ച് ഓർത്തത്....തിടുക്കത്തിൽ ഓടി ചെന്ന് നോക്കിയപ്പോൾ തീൻമേശയിലെ കോണിൽ ഒഴിഞ്ഞ പഴ കൂടയും പഴന്തുണിയും മാത്രം....ഫ്‌ളാറ്റിനുള്ളിൽ മുഴവനും അയാൾ നടന്ന് നോക്കി....
ഇല്ല എവിടെയും ഇല്ല....
അടുക്കളയിലെ സ്ളാബിൽ പാൽ പൊടിയെടുത്തത് കുറച്ചു അവിടെ വീണത് ചിതറി കിടക്കുന്നു....
എ സിപെട്ടിയുടെ ജനാലയുടെ ട്രാപ് ഡോർ അടഞ്ഞു തന്നെ കിടക്കുന്നു......

അയാൾക്ക്‌ ഒന്നും മനസ്സിലായില്ല....
സ്വപ്നമോ....അതോ നടന്നതോ....!!!

അപ്പോഴേക്കും പ്രാവിൻ്റെ പട പറന്നിറങ്ങി പതിവ് പോലെ കുറുകി തുടങ്ങിയിരുന്നു....

15 Apr 2020

ക്ഷമയും കാത്തിരിപ്പും...!!

കയർ കൊണ്ട് മെടഞ്ഞ ആ കട്ടിലിൽ അയാൾക്ക്‌ ഉറക്കം നന്നായി കിട്ടിയിരുന്നില്ല...അത് കൊണ്ടാവാം സൈക്കിൾ മണി നാദവും താഴേന്നു പറന്ന് വന്നു വീണ പത്രത്തിൻ്റെ ശബ്ദവും കേട്ട് ഉടനെ തന്നെ അയാൾ ചാടി എഴുന്നേറ്റു.

ഹാ...! എന്നാ കോ*****ലെ ഇടവാടാ....!!
പിന്നയും പെട്ടല്ലോ....കോപ്പ് കുത്തിപ്പിടിച്ച് ഇനിയും ഇരിക്കണമല്ലോ...!!


രാവിലെ കിട്ടിയ മലയാള പത്രത്തിൻ്റെ ആദ്യത്തെ പേജ് ഒന്ന് ഓടിച്ചു വായിച്ച അയാൾ പൊട്ടിത്തെറിച്ചു....ബാക്കി പത്രം മറിച്ച് നോക്കുവാൻ പോലും നിന്നില്ല. അസ്വസ്ഥനായി കോലായിൽ നിന്നും എഴുന്നേറ്റ്. കൈയിലിരുന്ന പത്രം വലിച്ച് ദൂരെയ്ക്ക് എറിഞ്ഞു. ആരെയോ എന്തയൊക്കെയോ പറഞ്ഞു അയാൾ, അവിടുന്ന് താഴത്തേക്ക് പടിക്കെട്ടുകൾ ഇറങ്ങി നടന്ന് തുടങ്ങി.
'ടാ....ഈ കടും കാപ്പി കുടിച്ചേചും പോടാ...'
'കൊണ്ട് പോടീ....നിൻ്റെ കാപ്പി....നിൻ്റെ പാണ്ടിയ്ക്ക് കൊടുക്ക്....'

അയാൾ ഒരു ഭ്രാന്തനെ പോലെ എന്തോ പുലമ്പി താഴോട്ട് നടന്നു കൊണ്ടിരുന്നു. പാറ ചീളുകളും വെട്ടു കല്ലുകളും കൊണ്ട് നന്നായി അടുക്കി പാകിയ ആ പതിനഞ്ചോളം പടികൾ ചവിട്ടി തുള്ളി താഴേക്ക് എത്തി. കല്ലുകൾ ഒന്ന് പോലും ഇളകിയില്ല. ഒരു പക്ഷെ ഇതിലും വലിയ തുള്ളലുകൾ ആ കല്ലുകൾ താങ്ങിയിട്ടുണ്ടാകും.
'മാമാ കാലേലെ എങ്കെ പോറത്...'
'കേറി പോടീ വീട്ടിന്നകത്തേക്ക്....നിനക്ക് മലയാളം അറിയാല്ലോ ടി...എന്നാലും നീ തമിഴേ ഉണ്ടാക്കത്തൊള്ളോ....മാങ്ങാത്തൊലി...?'

രോഷത്തോടെയുള്ള അയാളുടെ ചോദ്യത്തിന് ഒരു കുസൃതി ചിരി തിരിച്ചു മറുപടിയായി നൽകി ആ പത്തു വയസുകാരി പാവാടക്കാരി അയാൾ ഇറങ്ങി വന്ന പടിക്കെട്ടുകൾ കയറി തുടങ്ങി. അവളുടെ രണ്ട് കൈകളിലുമായി രണ്ട് കുപ്പി പാലുണ്ടായിരുന്നു. അയാൾ നടന്നു കൊണ്ടേയിരുന്നു. റബ്ബർ തോട്ടത്തിനിടയിലെ ആ മൺപാത തീർത്തും വിജനമായിരുന്നു. കരിയിലകൾ ചവിട്ടി അമർത്തി കര പിര ശബ്ദത്തോട് കൂടി അയാൾ നടന്നു കൊണ്ടിരുന്നു. ഇടയ്ക്ക് അയാളുടെ ഉടു മുണ്ട് ഒന്ന് ഊരി കുടഞ്ഞു തിരിച്ചു വീണ്ടും ഉടുത്തു. അയാൾ ഊരി കുടഞ്ഞ മുണ്ട്, കാറ്റത്തു പൊങ്ങി താഴുന്ന ആ കുറച്ചു സെക്കൻഡുകൾ അയാൾ തീർത്തും നഗ്നനായിരിക്കും. അയാൾക്ക്‌ അതിൽ ഒരു കൂസലും ഇല്ലായിരുന്നു. കാരണം ആ രണ്ടേമുക്കാൽ ഏക്കർ തോട്ടത്തിൻ്റെ നടുവിൽ അപ്പോൾ അയാൾ മാത്രമേ ഉണ്ടാവുള്ളൂവെന്ന് അയാൾക്ക്‌ നല്ല ഉറപ്പുണ്ടായിരുന്നു. കാരണം, അയാളുടെ ഭാഷയിലെ പാണ്ടികൾ അവിടെ പണിക്ക് വരാൻ ഇനിയും സമയമെടുക്കും. കുറച്ചു ദൂരം അയാൾ നടന്ന് തുടങ്ങിയത് കൊണ്ടാകണം അയാളുടെ മുഖത്ത് അല്പം ശാന്തത വന്നു തുടങ്ങിയിരുന്നു.
'സുരുളി അരുവി' എന്ന് തമിഴ്‌നാട്ടുകാർ വിളിച്ചിരുന്ന വെള്ളച്ചാട്ടത്തിൽ നിന്നും ഒഴുകി വരുന്ന ഒരു ചെറിയ അരുവി ലക്ഷ്യമാക്കിയായിരുന്നു അയാൾ നടന്നത്. കഴിഞ്ഞ മൂന്ന് ആഴ്ചയായി അയാളുടെ പ്രഭാത കൃത്യ നിർവഹണം എന്ന പരിപാടി ആ പരിസരങ്ങളിൽ സാധിച്ചു പോന്നിരുന്നു.വീട്ടിൽ അതിനുള്ള സൗകര്യം ഉണ്ടായിട്ടും ഒരു ചേഞ്ചിന് അയാൾ ശ്രമിച്ചു തുടങ്ങിയതായിരുന്നു.... തുടക്കമൊക്കെ വലിയ ബുദ്ധിമുട്ടിലായിരുന്നു കാര്യങ്ങളുടെ പോക്ക്....മെല്ലെ പോക്ക് നയമൊക്കെ ഒരു ആഴ്ച കഴിഞ്ഞപ്പോഴേക്കും വളരെ വേഗതയിലായി തുടങ്ങി. ശീലം ഇല്ലാത്തത് പലതും അയാൾ ശീലിച്ചു തുടങ്ങിയിരുന്നു. പല്ലുതേയ്‌ക്കൽ തിരിച്ചു വീട്ടിൽ ചെന്നിട്ടെ ഉണ്ടാവാറുള്ളൂ.
തണുത്ത ആ അരുവിയിൽ ഒന്ന് മുങ്ങി കുളിച്ചപ്പോഴേക്കും അയാൾ തീർത്തും ശാന്തനായിരുന്നു. ഉടുമുണ്ട് അയാൾ അവിടെ തന്നെയായിരുന്നു കഴുകുന്നത്. അരുവിയിൽ പായൽ പിടിച്ച കിടക്കുന്ന പാറ കൂട്ടങ്ങളുടെ ഇടയിലെ സാമാന്യം വലിയൊരു പാറയിലായിരുന്നു അയാൾ ഇരിക്കാർ. ഇരുന്നാൽ അര പൊക്കത്തിൽ മാത്രമേ വെള്ളം ഉണ്ടാവാറുള്ളൂ. അപ്പുറത്തെ കുറ്റിക്കാടിനെ അഭിമുഖീകരിച്ചു അന്നും അയാളുടെ മുണ്ട് ഊരി സ്വന്തം ചന്തി ആ പാറയുടെ മേൽ സ്ഥാപിച്ചു കുറച്ചു നേരം ശാന്തമായിയിരുന്നു. ആ ഇരുപ്പിൻ്റെ സുഖം ലോകത്ത്‌ വേറെ ഒന്നിനും ഉണ്ടായതായി അയാൾക്ക് തോന്നിയില്ല. വെള്ളത്തിൻ്റെ ഒഴുക്കിൻ്റെ ദിശയിൽ കുറെ നേരം അയാൾ ആ മുണ്ട് ഒരു വല പോലെ വിരിച്ചിടും. അങ്ങനെ കുറെ നേരം അവിടിരിക്കും. ആരോടോ സ്വയം സംസാരിക്കും...
----------------------------------------------------------------------------------------------------------------------
കഴിഞ്ഞ കുറെ വർഷങ്ങളായി അയാൾ തീർത്തും ഏകനായിരുന്നു. പത്തു പതിനഞ്ച് പണിക്കാരുമൊക്കെയായി അയാളുടെ കാഞ്ഞിരപ്പള്ളിയിലെ കുടുംബ വീട്ടിൽ പകലിൻ്റെ മുഴുവൻ സമയവും ഒച്ചപ്പാടും ബഹളവുമൊക്കെ തന്നെയായിരിക്കും. എന്നാലും അയാൾ എപ്പോഴൊക്കെയോ ഏകനായിരുന്നുവെന്ന് തിരിച്ചറിഞ്ഞിരുന്നു. അമ്പേ പരിഷ്ക്കാരിയായ  അയാൾക്ക് നഗരത്തിൽ നിന്നും അതിലും പരിഷ്ക്കാരിയായ ഒരു ഭാര്യയെ, ജോർജൂട്ടിയ്ക്ക് പിതാവ് മാത്തച്ചൻ വാങ്ങി കൊടുത്തുവെന്ന് വേണം പറയാൻ. ജോർജൂട്ടിയുടെ ഇരട്ട സഹോദരി ജെസ്സിയ്ക്ക് സ്വന്തം കൂടെ പിറപ്പിനേ ജീവനേക്കാൾ സ്നേഹമായിരുന്നു. അവനും തിരിച്ചു അങ്ങനെ തന്നെയായിരുന്നു. പരിഷ്‌ക്കാരിയുടെ പ്രവേശനം പെട്ടന്ന് തന്നെ അവിടെ അസ്വാരസ്യങ്ങൾക്ക് വഴി വച്ച് തുടങ്ങിയിരുന്നു. അങ്ങനെ ജീവിതം മുന്നോട്ട് പോകുന്നതിൻ്റെ ഇടയിൽ റബ്ബർ എടുക്കാൻ തമിഴ് നാട്ടിൽ നിന്നും പതിവായി വന്നിരുന്ന അണ്ണാച്ചിയുടെ കാഞ്ഞിരപ്പള്ളിയിലെ ജോർജൂട്ടിയുടെ കുടുംബവീട്ടിൽ നിന്നും തിരിച്ചുള്ള സ്ഥിരം ട്രിപ്പിൽ...ഒരെണം കടമെടുത്തു ജെസ്സി കൂടെ കയറി പോയി...അങ്ങ് ദൂരെ കേരളം കടന്ന തമിഴ് നാട്ടിലെ ഏതോ ഒരു കോണിൽ. മൂക സാക്ഷിയായി ജോർജൂട്ടി എല്ലാ ഒത്താശയും ചെയ്തു കൊടുത്തു. പക്ഷെ പരിഷ്ക്കാരി ഭാര്യക്ക് പിടിച്ചില്ല. ഒരു വക്കീൽ നോട്ടീസ് അയച്ചു പരിഷ്ക്കാരി തിരിച്ചു നഗരത്തിലേക്ക് ചേക്കേറി. കെട്ടി രണ്ട് കൊല്ലം കഴിഞ്ഞിരുന്നവെങ്കിലും കുട്ടികൾ ഉണ്ടാവാത്തത് കൊണ്ട് അയാൾ അവളുടെ നോട്ടീസിനെ എതിർത്തില്ല. മാത്തച്ചൻ മൗനത്തിലായിരുന്നു.
മകൻ്റെ പ്രണയത്തെ എതിർത്ത് വാങ്ങി കൊടുത്ത പരിഷ്ക്കാരി, മകനെ 'പോടാ പുല്ലേന്ന്' പറഞ്ഞു പോയത് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. മാത്തച്ചൻ്റെ പെങ്ങളും ജോർജൂട്ടിയുടെ അമ്മയും ഒരേ മനസ്സും ഇരു മെയ്യും പോലെയായിരുന്നത് കൊണ്ട് അവളുടെ നോട്ടീസു നൽകിയുള്ള പോക്ക് വല്ലാതെ വേദനിപ്പിച്ചു....

പരിഷ്ക്കാരിയുടെ 'കെട്ട്' ഊരി കൊടുത്തതിന് പ്രത്യുപകാരം എന്നോണം, അവളുടെ അപ്പൻ കറിയാച്ചൻ ജോർജൂട്ടിയ്ക്ക് കുറച്ചു പണ്ടവും ഉരുപ്പടിയും കൂടെ ഒരു സി ക്ലാസ്സ് ബെൻസും കൊടുത്തിരുന്നു. ജോർജൂട്ടിയുടെ വീക്ഷണകോണ് ഒന്ന് വേറെ തന്നെയായിരുന്നു. എല്ലാ രണ്ടാം ശനിയാഴ്ചയും രാത്രി കറിയാച്ചനുമായി ക്ലബ്ബിൽ കൂടുമായിരുന്നു....അന്ന് പോക്കും വരവും ആ ബെൻസിലായിരിക്കും. മാസത്തിലൊരിക്കലുള്ള ബെൻസ് യാത്ര. ബാക്കിയുള്ള ദിവസം സ്വന്തം ബുള്ളറ്റിൽ ആയിരുന്നു യാത്രകൾ. ശനിയാഴ്ചകളിൽ 'അടിച്ചു ഓഫായി' ക്ലബ്ബിൽ തന്നെ കിടന്നു പിറ്റേന്ന് എഴുന്നേറ്റ് പോകാറായിരുന്നു പതിവ്. കറിയാച്ചൻ ക്ലബ് അടച്ചു കൃത്യം പതിനൊന്ന് കഴിയുമ്പോൾ തിരികെ പോകും. അവർ രണ്ടു പേരും ഒരിക്കൽ പോലും "പരിഷ്ക്കാരി"യെ കുറിച്ച് മിണ്ടിയിരുന്നില്ല.
ജെസ്സിയെ കാണാനുള്ള ബെൻസ് യാത്രകളിൽ മിക്കപ്പോഴും കറിയാച്ചനും കൂടെ ഉണ്ടായിരുന്നു. ജെസ്സിയ്ക്ക് ആദ്യ കുട്ടിയാപ്പോൾ മുതൽ അവളെ കാണാൻ പോകുമായിരുന്നു ജോർജൂട്ടി. ഏതാണ്ട് ആറ് കൊല്ലം കറിയാച്ചൻ സ്വന്തം മകളെ പോലെ കണ്ടിരുന്ന ജെസ്സിയെ കാണാൻ ജോർജൂട്ടിയുടെ കൂടെ പോയിരുന്നു. കുറച്ചു കാലം വയ്യാണ്ട് കിടപ്പിലായി. അന്ന് പരിഷ്ക്കാരി അമേരിക്കയിൽ ആയതു കൊണ്ട് ഒരു ഹോം നഴ്സിനെ കറിയാച്ചനു വേണ്ടി ഏർപ്പാടാക്കിയിരുന്നു. കറിയാച്ചൻ വിടവാങ്ങിയപ്പോൾ എല്ലാ കാര്യങ്ങളും ചെയ്തത് ജോർജൂട്ടിയായിരുന്നു. അപ്പോഴും ഒരിക്കൽ പോലും കുടുംബ മഹിമയുടെ പേരിൽ മാത്തച്ചൻ ജെസ്സിയെ കാണാൻ പോയിരുന്നില്ല. മാത്തച്ചനോടുള്ള കൂറിൽ അമ്മ മറിയച്ചേടത്തിയും നാത്തൂൻ പൊന്നമ്മയും അവളെ കാണാൻ പോയിരുന്നില്ല....ആഗ്രഹമുണ്ടായിരുന്നു. പക്ഷെ മാത്തച്ചൻ എന്ന വലിയൊരു മരം ആ വഴി മുടക്കി നിന്നിരുന്നു.... ആ മരവും ഒടുവിൽ വീണു. ജെസ്സി തമിഴ്‍ നാട്ടിലേക്കു ചേക്കേറി ഏതാണ്ട് ഏഴ് കൊല്ലങ്ങൾ കഴിഞ്ഞിട്ട്.....
കാലം മുന്നോട്ട് പോയിക്കൊണ്ടിരുന്നു. അങ്ങനെയാണല്ലോ കാലം ആർക്കും വേണ്ടി കാത്തു നിൽക്കാറില്ലല്ലോ. ജെസ്സിയ്ക്കു രണ്ടാമതും കുട്ടി ഉണ്ടായിട്ട് എല്ലാരും കൂടി രണ്ടോ മൂന്നോ തവണ ഒരുമിച്ചു വന്നു പോയിട്ടുണ്ടാവും. പിന്നെ അയാൾ മാത്രമേ പോയി വരാറുള്ളൂ.
---------------------------------------------------------------------------------------------------------------------
അയാളുടെ ഓർമ്മകൾ പെട്ടന്ന് മുറിഞ്ഞു. അരുവിയിലെ മീനുകൾ അരക്കൊപ്പം വെള്ളത്തിലായിരുന്ന അയാളുടെ പല ഭാഗങ്ങളിലായി കൊത്തി തുടങ്ങിയപ്പോൾ തിടുക്കത്തിൽ ചാടി എഴുന്നേറ്റ്. മുണ്ടു പിഴിഞ്ഞ് കുടഞ്ഞെടുത്തു ഉടുത്ത് അയാൾ അരുവിയിൽ നിന്നും ഇറങ്ങി നടന്നു....

ഈ ലോകത്ത്‌ സ്വന്തമെന്ന് പറയാൻ ഇപ്പോൾ അയാളുടെ ഇരട്ട സഹോദരിയായ ജെസ്സി മാത്രമേ ഉള്ളൂ. അതു കൊണ്ടുമായിരിക്കുമല്ലോ കാഞ്ഞിരപ്പളിയിൽ നിന്നും ഇത്ര ദൂരം വന്നു പോകാറുള്ളത്. നടന്നു നടന്നു അയാൾ തിരികെ അവളുടെ ആ ചെറിയ വീട്ടിൽ എത്തി. ബാഗിൽ നിന്നും ബ്രഷ് എടുത്ത് ബാക്കിയുള്ള പല്ല് തേയ്‌ക്കൽ പ്രക്രീയ കൂടി തീർത്തു. അയയിൽ തൻ്റെ ഷർട്ടും പാൻറ്റും ബനിയനും ജട്ടിയും അയയിൽ ഉണങ്ങാൻ ഇട്ടിരിക്കുന്നത് കണ്ടു.
ഇതേ പോലെ ഓരോന്ന് കൊണ്ട് വന്ന ബാഗിൽ ഉണ്ടാകും. രണ്ടു ദിവസത്തേക്ക് വന്നു പോകാൻ പ്ലാൻ ചെയ്തു വന്നതല്ലേ. ഈസ്റ്ററിന് തിരികെ വീട്ടിലോട്ട് എത്താമെന്നുമൊക്കെ പദ്ധതി ഇട്ടിട്ട് കഴിഞ്ഞ മാസം ഇരുപതിയൊന്നാം തീയതി അവിടേയ്ക്ക് വന്നതായിരുന്നു അയാൾ. വരുന്ന വഴി ബൈപാസിൽ വച്ച് 'പരിഷ്ക്കാരി വക' വണ്ടി ഒന്ന് കേടായി. പതിനൊന്നു കൊല്ലമായി പൊന്നു പോലെ കൊണ്ട് നടക്കുന്ന ആ കാർ വർക്ക്‌ഷോപ്പിൽ കൊടുത്തിട്ട് ബസ്സിലും ടാക്സിയിലുമായി എത്തിപ്പെട്ടതായിരുന്നു അവിടെ.
രണ്ട് ദിവസം കഴിഞ്ഞു തീരെ പ്രതീക്ഷിക്കാതെ സർക്കാർ പ്രഖ്യാപിച്ച ഇരുപത്തിയൊന്ന് ദിവസത്തെ ലോക്ക് ഡൗണിൽ അയാൾക്ക് അവിടെ തന്നെ നിൽക്കാനേ വഴിയുള്ളൂ.
വിഷു കഴിഞ്ഞു ഉടനെ തിരിച്ചു കാഞ്ഞിരപ്പള്ളിയ്ക്ക് വച്ച് പിടിക്കാമെന്ന് വളരെ പ്രതീക്ഷയോടെ അയാൾ ഇരിക്കുമ്പോഴാണ് ലോക്ക് ഡൗണ് നീട്ടിയ വിവരം പത്രത്തിലൂടെ അറിഞ്ഞത്.

അവളുടെ വീട്ടിൽ ടി വി ഉണ്ടായിരുന്നില്ല...അതിൽ അവൾക്കോ അണ്ണാച്ചിക്കോ പിള്ളാർക്കൊ പരിഭവുമില്ല. അവർക്ക് ഒരു നേരം പോലും വെറുതെ കളയാനായി ഇല്ല. പുലർച്ചെ എഴുന്നേൽക്കുന്നത് തൊട്ട് തിരക്കിലായിരിക്കും. ഒരാൾ സ്കൂളിൽ പോയാൽ പിന്നെ അവളും ചെറിയ കുട്ടിയും വീട്ടിൽ തിരക്കായിരിക്കും. അണ്ണാച്ചി അളിയൻ പറമ്പിലോട്ട് ഇറങ്ങും.... കുറച്ചു റബ്ബറും ഏലയ്ക്കയും വാനിലയും എല്ലാം നോക്കി നടന്ന് തിരികെ വരുമ്പോഴേക്കും ഒരു നേരമാകും.....
അയാൾ തീൻ മേശയിൽ വന്നിരുന്നപ്പോൾ പാത്രത്തിൽ ആവി പറക്കുന്ന പുട്ടും, രണ്ടു താറാവ് മുട്ടയും പപ്പടവും പിന്നെ കടല കറിയും. അയാളുടെ അളിയൻ രാവിലെ പറമ്പിലെ ഒരു റൌണ്ട് അടിക്കലിന് ശേഷമേ വന്നു കഴിക്കുള്ളൂ.
'അളിയാ...ചായ കുടിച്ചല്ലോ...അല്ലെ ?'
'ടാ....നീ എന്നെ പാണ്ടി എന്നല്ലേ വിളിക്കാറുള്ളൂ...അതാ ഒരു രസം...അത് മതി...' ചിരിച്ചോണ്ട് അയാൾ ഇറങ്ങി.
'അങ്ങനെ ആകട്ടെ മൈ....ഡിയർ അളിയാ'....അയാൾ പുട്ടിൽ പപ്പടം പിടിച്ചിറക്കി...ഒരു കവിൾ ചായ കുടിച്ചു.
'പിള്ളാര് എഴുന്നേറ്റില്ലേ ടി...?'
'ഓ...പഠിത്തം ഇല്ലല്ലോ....മണി ഏട്ടാകുന്നത് അല്ലെ ഉള്ളൂ....അവൾ പാൽ വാങ്ങി വന്നു പിന്നെയും കിടന്നു...അവർ കിടക്കട്ടെ...'
ഉം....അയാൾ നീട്ടി മൂളി....
പണിക്കായി വരുന്ന സ്ത്രീ പിന്നാമ്പുറത്തെ വാതിലിൽ വന്നു വിളിച്ചു.
'പിള്ളാ....എങ്കെ...ഉള്ളയാ...'
'ആമാ....നാൻ തമ്പിക്ക് ചാപ്പിടത്തക്കു കൊടുത്തിക്കിട്ടു ഇരുന്തേൻ....നീങ്ക ഏതാവത് സാപ്പിട്ടിയാ....?'

അവളുടെ ഒഴുക്കൻ തമിഴ് കേട്ടിട്ടാണോ അതോ അവളുടെ ആ സ്ത്രീയോടുള്ള ചോദ്യം കേട്ടിട്ടാണോ എന്നറിയില്ല....അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു....


10 Apr 2020

മിഡിൽ ഈസ്റ്റ്

ഇന്ന് ദുഃഖവെള്ളിയാഴ്ച....ഏപ്രിൽ 10.

ഇന്നത്തെ ദിവസം ഓർക്കുന്നതിന് ഒരു പ്രത്യേകത കൂടിയുണ്ട്. പതിനൊന്ന് വർഷങ്ങൾക്കു മുൻപ്, അതായത് 2008 ഏപ്രിൽ പത്താം തീയതി, ആദ്യമായി (എൻ്റെ കുടുംബത്തിൽ നിന്നും രണ്ടാമതും) ഞാൻ പ്രവാസിയാകാൻ വേണ്ടി പൊന്ന് വിളയിക്കുന്ന മണ്ണിലേക്ക് വിമാനം കയറി പറന്ന ദിവസം...അന്ന് അങ്ങനെ വലിയ സ്വപ്‌നങ്ങൾ ഒന്നും തന്നെയില്ലായിരുന്നുവെന്ന് വേണമെങ്കിൽ പറയാം....പക്ഷെ ഒരു ലക്ഷ്യബോധം ഉണ്ടായിരുന്നു...."ലോൺ അടയ്ക്കൽ".

എന്നാലും പുറംലോകം ആദ്യമായി കാണുവാനുള്ള ആക്രാന്തത്തിൽ മുൻ പിൻ നോക്കാതെ നാട്ടിൽ നിന്നും പറന്നു. ആ സ്വപ്ന പറക്കൽ യാഥാർഥ്യമാകുവാൻ കാരണം തന്നെ, എൻ്റെ സുഹൃത്ത് കൂടിയായ അനീസ് മൊയ്‌ദീൻ അജ്മാനിൽ നിന്നും വിസ അയച്ചു തന്നത് കൊണ്ട് മാത്രമായിരുന്നു. അതു പോലെ, ഒരു മുറി ഫ്‌ളാറ്റിൽ കുടുംബസമേതം താമസിച്ചിരുന്ന ഷാനവാസ് മൊയ്‌ദു എന്നോട് വിളിച്ചു പറഞ്ഞു....

"നീ കൂടുതൽ ഒന്നും ചിന്തിക്കേണ്ട.....ഇങ്ങു കയറി പോരെ....തൽക്കാലം ഇവിടുള്ള സോഫയിൽ നീ വന്നു കിടക്ക്....ബാക്കി പിന്നെയല്ലേ നോക്കേണ്ടത്...." ഒന്ന് ചുരുണ്ട് കൂടി കിടക്കാൻ ഒരു പട്ടിയ്ക്കുള്ള സ്ഥലം മതിയായിരുന്നത് കൊണ്ടും സഹപാഠിയുമായിരുന്ന അവൻ എനിക്ക് പകർന്ന ധൈര്യത്തിൻ്റെ  ബലത്തിലും അവൻ പറഞ്ഞ പോലെ....ബാക്കിയുള്ളത് പിന്നെ....എന്നുള്ള വിശ്വാസവും മുറുക്കെ പിടിച്ചു, തുണിമണി, മറ്റു കിടിപിടികൾ പെട്ടിയിലാക്കി എയർ ഇന്ത്യ എക്സ്പ്രസ്സ് വഴി ആദ്യമായി വിദേശത്തേക്ക് പറന്ന ദിവസമാണ് ഇന്ന്.

ആ പറക്കൽ മറക്കാൻ പറ്റുമെന്ന് കരുതുന്നില്ല....വിമാനത്തിൽ ഒട്ടുമേ തിരക്കില്ലാത്തത് കൊണ്ട്  മൂന്ന് പേർ ഇരിക്കേണ്ട സീറ്റിൽ നടുവിലെ സീറ്റിലിരുന്നു കൈകൾ രണ്ടും ഇരുവശത്തെ ഹാൻഡ് റെസ്റ്റിൽ വച്ച് വിമാനം പൊങ്ങുന്നതിനോടപ്പം ഞാനും പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചത് എന്തിനായിരുന്നുവെന്ന് അന്നുമിന്നും അറിയില്ല.....

"വെപ്രാളമാണോ അതോ ഭയമോ...?"
"ആവോ....ഇന്നും അതെ അവസ്ഥ...!"

നിറ കണ്ണുകളോടും ശ്വാസം മുട്ടിയുള്ള ഇരിക്കലും 'ടേക്ക് ഓഫ്' നിടയിൽ ഒരു 'ഫുൾ കൊന്ത' പഠിക്കലും എല്ലാം....ആയി ആകാശത്തിൻ്റെ ഉയരങ്ങളിലേക്ക് അങ്ങനെ പറന്ന് പറന്ന് കൊണ്ടേ ഇരുന്നു. നീണ്ട മൂന്നേ മുക്കാൽ മണിക്കൂറിന് ശേഷം ഷാർജയിൽ ലാൻഡ് ചെയ്തു.

ആറു കൊല്ലങ്ങൾക്ക് ശേഷം അൽ ഐനിൽ നിന്നും.....പലതും കെട്ടി പെറുക്കിയുള്ള തിരിച്ച്‌ വരവിൽ, പക്ഷെ വിലയേറിയെ എന്തോ ഒന്ന് അവിടെവിടെയോ മറന്ന് വച്ച് വന്നത് പോലെയായിരുന്നു.....വന്നത് പോലെ തിരിച്ചു വീണ്ടും പറന്ന് പോകണം എന്നൊക്കെ ഏതാണ്ട് കുറച്ചു വർഷങ്ങൾ മുൻപ് വരെയും കലശലായ ആഗ്രഹം ഉണ്ടായിരുന്നു..... നടപ്പില്ല എന്ന് തോന്നിയപ്പോൾ ആ ചിന്ത പതിയെ മാഞ്ഞു പോയി.

എല്ലാ കൊല്ലവും ഈ ഏപ്രിൽ 10 ന് ഒരു പിടച്ചിലും ആകാശത്തേക്ക് നോക്കി ഇരിക്കലും പതിവായിരുന്നു. എന്ത് കൊണ്ടോ ഈ കൊല്ലം നിർവികാരിതയോട് മാത്രമേ ജനൽ വഴി ആകാശത്തേക്ക് നോക്കി നിൽക്കുവാൻ കഴിയുന്നുള്ളൂ. മറ്റുള്ള മിക്ക രാജ്യങ്ങളിൽ എന്ന പോലെ പെട്ടന്നുള്ള മഹാമാരിയുടെ പിടിയിലകപ്പെട്ട് ആ ചെറിയ രാജ്യം - മിഡിൽ ഈസ്റ് - എല്ലാ പാവപ്പെട്ടവൻ്റെയും സ്വർണം വിളയിക്കുന്ന സ്വപ്ന മരുഭൂമിയെ ഇന്ന് ഭീതിയോടെയാണ് ഓർക്കുന്നത്. ആ കൂട്ടത്തിൽ ഞാനും....കൂട്ടിലകപ്പെട്ട കിളികൾ പോലെ ഭയചികതരായി....എത്രെയോ പ്രവാസികൾ....!തിരിച്ചു സ്വന്തം നാട്ടിലേക്ക് പറന്നിറങ്ങാൻ കൊതിക്കുണ്ടാവും....! കുടുംബം നോക്കാൻ പോയിട്ടുള്ള പലരും പട്ടിണിയും താമസിക്കാൻ ഇടവുമില്ലാതെയും ശമ്പളം പോലും കിട്ടാതെയും നാട് വിട്ട് മറ്റൊരു ദേശത്ത് നരകിക്കുന്നത് ദയനീയമാണ്.

ഇന്ന്, ഒരു സുഹൃത്ത് റാസ്-അൽ-ഖൈമയിൽ നിന്നും വിളിച്ചു സംസാരിച്ചിരുന്നു.... സാഹചര്യം ദിനംതോറും വഷളായി കൊണ്ടിരിക്കുകയാണെന്നും ഏതാണ്ട് ഒട്ടു മിക്കവാറും പ്രവാസികളും നാടണയുവാൻ കാത്തിരിക്കുകയാണെന്നും പറഞ്ഞു കേട്ടപ്പോൾ, നീണ്ട ആറ് വർഷം അജ്‌മാൻ, അൽ ഐൻ, അബുദാബി മുതലായ നഗരങ്ങളിൽ ഞാൻ പണിയെടുത്ത നാളുകളും സാമ്പത്തിക മാന്ദ്യം മൂലം, നാല് തവണയോളം ജോലി മാറി തെക്കും വടക്കുമായി എന്തിനോ  വേണ്ടി ഓടിയത് ഓർത്തു പോയി. പലരുടെയും തല വര മാറ്റിയിട്ടുള്ള ആ നാട്ടിൽ നിന്നും ഇന്ന് എല്ലാവരും എങ്ങനെയെങ്കിലും നാടെത്തി കിട്ടിയാൽ മതിയെന്ന ഒറ്റ ചിന്ത മാത്രമേയുളളൂ എന്നറിഞ്ഞപ്പോൾ "ഭഗനീയ ജീവിതം" നിമിഷ നേരം കൊണ്ട് സ്വപ്ന ഭൂമിയിൽ ഒരു മരീചികയായി മാറുന്നു എന്ന യാഥാർത്ഥ്യം തിരിച്ചറിയുന്നു.

ഗൾഫിലുള്ള എൻ്റെ എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും നന്മകൾ നേരുന്നു.....ഈ മഹാമാരിഎത്രെയും പെട്ടന്ന് വിട്ട് മാറട്ടെ....

ഈ കാലവും മാറും....മാറി അല്ലെ പറ്റൂ....!!
തെളിഞ്ഞ കിടക്കുന്ന ആകാശത്തിൽ അങ്ങിങ്ങു തെന്നി നടക്കുന്ന വെളുത്ത മേഘ പാളികൾ  അല്ലാതെ ഒരു വിമാനവും ഈ രണ്ടാഴ്ച കാലം കണ്ടിട്ടില്ല.

വരും....!! ഇനിയും ആ പഴേയ നാളുകൾ.....തിക്കും തിരക്കുമായി ഒന്നിനും സമയം തികയാത്ത ആ നല്ല നാളുകൾ ഇനിയും വരും....എല്ലാ മാലോകർക്കും.

മാഞ്ഞു പോയ ആ പഴയെ ആഗ്രഹവും വീണ്ടും തെളിഞ്ഞു വരുമായിരിക്കും....വരാതിരിക്കില്ല. ഇനിയും പറന്നിറങ്ങണം ആ സ്വപ്ന നാട്ടിൽ.....
മിഡിൽ ഈസ്റ്റ് - ഒരു യാത്ര ഇനിയും ബാക്കി.

4 Jul 2017

നമ്മുടെ സ്വന്തം പ്രജകൾ

'നിങ്ങളെ ആരാ ഇപ്പൊ ഇങ്ങോട്ട് കെട്ടി എടുത്തേ...?'
'നാലാളുടെ സ്ഥലം വേണം...അങ്ങോർക്ക്...!'
'അങ്ങാട്ടു...ഒന്ന് നീങ്ങി നിക്കടോ....!"
'എത്ര നാളായിട്ടു ഉള്ള കാത്തിരിപ്പാന്ന്...അറിയാവോ ഊവ്വേ തനിക്കു..?'
'ഡേയ്...ഡേയ്...എന്തോന്ന്...ഇത്..? 
പാവത്തിനെ ഇങ്ങനെ പറയരുതേ...!'


-----------------------------------------------------------------------------------------------------------------------------------
'ഹാവൂ !! ഒരാൾക്ക് എങ്കിലും നമ്മെ കുറിച്ച് അറിവുണ്ടല്ലോ...!
നമ്മെ മനസ്സിലായല്ലോ...സന്തോഷമായിരിക്കണു..!' കുമ്പയും തടവി പാവം നമ്മടെ മാവേലി ഓരത്തോട്ടു മാറി നിന്നു. 

(കഴിഞ്ഞ ഓണത്തിന് വന്നപ്പോ മാവേലി തമ്പുരാന് കിട്ടിയ സമ്മാനമാണ് ഒരു മൊബൈൽ. അത് ഉണ്ണിക്കുട്ടന്റെ വക. മുത്തശ്ശി കഥകൾ കേട്ട്, നഗരത്തിൽ തന്നെ പഠിച്ചു കൊണ്ടിരിക്കുന്ന ഒരു അഞ്ചാം ക്ലാസ്സുകാരൻ ഉണ്ണിക്കുട്ടൻ മാവേലിക്ക് നൽകിയ സമ്മാനമാണ്...തിരുവോണത്തിന്റെ അന്ന് അത്തപൂക്കളത്തിൽ വന്നിരുന്ന പൂമ്പാറ്റകളെ കൗതുക പൂർവ്വം നോക്കിയിരിക്കുകയായിരുന്നു അവൻ. പെടുന്ന എവിടുന്നോ വന്നു നിന്ന മാവേലിയെ, ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാക്കിയ ഉണ്ണിക്കുട്ടന്, സന്തോഷത്തിനു അതിരില്ലായിരുന്നു...കുറച്ചു നേരം അവനോടൊപ്പം ഇരുന്നു വിശേഷങ്ങൾ ചോദിച്ചറിഞ്ഞ മാവേലി പോകാൻ നേരം....തൻ്റെ മുത്തശ്ശിക്ക്, അച്ഛൻ ഓണസമ്മാനമായി നൽകിയ പുതിയ ഫോൺ ഉണ്ണിക്കുട്ടൻ മാവേലിക്ക് കൈ മാറി. കൊടുക്കുന്നതിനു മുൻപ് മുത്തശ്ശിയോട് പറഞ്ഞപ്പോൾ മുത്തശ്ശി വെറുതെ ഒന്ന് നോക്കിയതേ ഉള്ളു. ആ നോട്ടത്തിൽ പ്രതേകിച്ചു അർത്ഥം ഒന്നുമില്ലായിരുന്നു.
'ഈ കുട്ടി ഇപ്പൊ ഇത് എങ്ങോടാ...' ഈ പ്രായത്തിൽ തനിക്കു ആ ഫോണിന്റെ ഒരു ആവശ്യവും ഇല്ലാത്തത് കൊണ്ട് മുത്തശ്ശി ഒന്നും മിണ്ടിയില്ല.)

പാതാളത്തിൽ ഇടയ്ക്കു ഇടയ്ക്കു വന്നു കൊണ്ടിരുന്ന മെസ്സേജുകളിൽ മിക്കവയും പനിയെ കുറിച്ചുള്ളതായിരുന്നു. 'പനി' ബാധിച്ചു തൻ്റെ പ്രജകൾ ബുദ്ധിമുട്ടുന്നത് മനസ്സിലാക്കി അവരെ ഒന്ന് കാണാമെന്ന് കരുതി ഇറങ്ങിയതായിരുന്നു മാവേലി. ഓണത്തിന് ഇനിയും സമയം ഉണ്ടെങ്കിലും പ്രജകളെ നേരിൽ കണ്ടു അവരുടെ കഷ്ടപ്പാടുകളിൽ ഒന്ന് പങ്കു ചേരാമെന്ന് കരുതിയിരിക്കണം നല്ലവനായ മാവേലി തമ്പുരാൻ.
ഓല കുടയും ചൂടി മൂളിപ്പാട്ടും പാടി ചാറ്റൽ മഴയിൽ പതുക്കെ നടന്നു വരികയായിരുന്നു മാവേലി. ഞായറാഴ്ച ആയിരുന്നതിനാലും നഗരത്തിൽ തിരക്കില്ലാതിരിക്കും എന്ന് കരുതിയ മാവേലി നഗരാതിർത്തിയിലേക്ക് കാലെടുത്തു വച്ചതും ഞെട്ടി തരിച്ചു പാവം മാവേലി.

"തന്റെ വരവ് പ്രജകൾ അറിഞ്ഞിരിക്കുന്നുവല്ലോ...!'
'നോം...ആരെയും അറിയിച്ചിട്ടില്ലല്ലോ...ഉണ്ണിക്കുട്ടനോടും നോം...നമ്മടെ ആഗമനത്തെ കുറിച്ച് അറിയിച്ചിട്ടില്ലലോ...! പിന്നെ ഇത് എങ്ങനെ..?'

സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞു. ചെണ്ടമേളം.വാദ്യോപകരണങ്ങളുമായി ദൂരെ നിന്നേ മാവേലി സ്വീകരിക്കാൻ നിൽക്കുന്നവരെ കണ്ടു മാവേലി രോമാഞ്ചമണിഞ്ഞു. നടത്തത്തിനു വേഗത കൂടിയ മാവേലി ചെണ്ടമേളത്തിനിടയിൽ വന്നു നിന്നു....
മറ്റൊരു ഞെട്ടൽ മാവേലിക്ക് താങ്ങാൻ പറ്റുന്നതിലും അധികാമായിരുന്നു. ആൾക്കൂട്ടത്തിനു നടുവിൽ അകപ്പെട്ട മാവേലിയെ നാട്ടുകാര് ശകാരവർഷങ്ങൾ കൊണ്ട് പൊതിഞ്ഞു...

'നിങ്ങളെ ആരാ ഇപ്പൊ ഇങ്ങോട്ട് കെട്ടി എടുത്തേ...?'
'നാലാളുടെ സ്ഥലം വേണം...അങ്ങോർക്ക്...!'
'അങ്ങാട്ടു...ഒന്ന് നീങ്ങി നിക്കടോ....!"
'എത്ര നാളായിട്ടു ഉള്ള കാത്തിരിപ്പാന്ന്...അറിയാവോ ഊവ്വേ തനിക്കു..?'
'ഡേയ്...ഡേയ്...എന്തോന്ന്...ഇത്..? 
പാവത്തിനെ ഇങ്ങനെ പറയരുതേ...!'

-----------------------------------------------------------------------------------------------------------------------------------
തലസ്ഥാന നഗരത്തിൽ പൂട്ടി കിടന്ന ബാറുകളിൽ ഏതോ ഒന്ന് തുറന്നതിന്റെ സന്തോഷം വാനോളം ആഘോഷിക്കുന്നതിന്റെ ഇടയിലോട്ടയിരുന്നു 'മാവേലി' അകപ്പെട്ടത്. കുപ്പിയും വെള്ളത്തിനും ഇടയിൽ മാവേലിക്ക് എന്ത് പ്രസക്തി...!
ഇനിയും ആൾക്കൂട്ടത്തിനിടയിൽ നിന്നാൽ സംഗതി കുഴയുമെന്നും ഉടുതുണി പോലും നക്ഷ്ടമാകുമെന്ന് മനസ്സിലായ മാവേലി തമ്പുരാൻ പതിയെ നടന്നു നീങ്ങി. ആ മനസ്സിൽ ഒരു അവ്യക്തമായ തേങ്ങൽ കേൾക്കായുമായിരിന്നു....

അല്പം ദൂരം നടന്നു നീങ്ങിയ മാവേലി ഒന്ന് തിരഞ്ഞു നോക്കി. ആഘോഷം തുടരുന്നു...പാതയോരത്ത് പോലും നിൽക്കാൻ സ്ഥലമില്ല.
മാവേലി സ്വയം പറഞ്ഞു...'എൻ്റെ ഉണ്ണിക്കുട്ടന്റെ തലമുറയെങ്കിലും ഇത് മാതൃക ആക്കാതെ ഇരിക്കട്ടെ'
(പ്രജകളെ കാണുന്നത് ഒഴിവാക്കി മാവേലി തിരിച്ചു യാത്രയായി)

-------------------------------------------------------------------------------------------------------------------------------------
Drink Responsibly...!!
Drink Socially...!!

10 May 2017

ജനാലയുടെ പിന്നിലെ ബാല്യകാലം


​ശക്തമായ കാറ്റ് ആഞ്ഞുവീശിയടിച്ചു തുടങ്ങിയപ്പോൾ തന്നെ അവൾ അയാളോട് അടുക്കളയിൽ നിന്ന് വിളിച്ചു കൂവി തുടങ്ങി.

"അതെ...! നല്ല മഴ വരുന്നുണ്ട്...നിങ്ങൾ ആ മുറ്റത്ത് ഉണക്കുവാൻ ഇട്ടിരുന്ന തുണി ഒന്ന് എടുത്തു അകത്തേക്ക് ഇട്ടേക്കണെ..'

കുന്നിൻ ചെരുവിലെ ആ ഓടിട്ട വീട്ടിലെ കിഴക്കു വശത്തുള്ള കിടപ്പുമുറിയിലെ ജനാല കമ്പിയിൽ രണ്ടു കൈയ്യും പിടിച്ചു അങ്ങ് ദൂരെ നിന്ന് ആടി പറന്നു വരുന്ന കാറ്റിനെ വരവേൽക്കാൻ അയാൾ തയ്യാറായി നിൽക്കുകയായിരുന്നു.അവൾ വിളിച്ചു പറഞ്ഞത് അയാൾ കേട്ടില്ല. ഒരു പക്ഷെ കേട്ടില്ലെന്നു നടിച്ചു. കത്തുന്ന വേനലിൽ ഇടയ്ക്കു എപ്പോഴെങ്കിലും പെയ്യുന്ന മഴയിൽ നനയാൻ അയാൾക്ക്‌ അതിയായ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ അയാളിൽ എന്തോ ഒരു ചിന്ത വിദൂരതയിൽ തട്ടി നിന്നു. ഓർമ്മകളിലെ കുട്ടിക്കാലം ചിന്തകളുടെ കെട്ടഴിച്ചു.

മഴയിൽ നനഞ്ഞു കുളിച്ചു പാട വരമ്പത്തു കൂടി ഓടി നടന്ന ആ കുട്ടിക്കാലം. വാഴത്തോപ്പിലെ മണ്ണിൽ മണ്ണിരകൾ പുറത്തേക്ക് വരുന്നതും...അങ്ങിങ്ങു തവളകൾ മഴ തുള്ളികൾക്ക് അകമ്പടി സേവിക്കുന്നതും....കിളികൾ നനഞ്ഞു കൂടികളിലേക്ക് ചേക്കേറുവാൻ പറന്നു പോകുന്നതും എല്ലാം അയാളുടെ ഓർമ്മകളിൽ നിര നിരയായി വന്നു നിന്നു. നനയാതെ ഇരിക്കുവാൻ തലയിൽ വാഴയില ഇട്ടു കൊണ്ട് നാണുവും കൂട്ടരും പാടത്തു നിന്നും അരിവാളും പാത്രങ്ങളും കുട്ടകളുമായി നടന്നു പോകുന്നത് എല്ലാം ഇന്നലെ നടന്നത് പോലെ അയാൾക്കു തോന്നി.

അപ്പോഴേക്കും അയാളുടെ ആ ചെറിയ വീട്ട് മുറ്റത്തു മഴ പെയ്തു തുടങ്ങിയിരുന്നു....അയാൾ അത് അറിഞ്ഞിരുന്നില്ല. കാറ്റും മഴയും തമ്മിൽ മത്സരിക്കുന്നത് പോലെ ഇടയ്ക്കു എപ്പോഴോ ചിന്തകളിൽ നിന്നും ഉണർന്നപ്പോൾ അയാൾക്ക് തോന്നി. വെയിലത്തു ഉണക്കുവാൻ ഇട്ടിരുന്ന അലക്കിയ തുണികൾ നനഞ്ഞതിന്റെ ദേഷ്യത്തിൽ അവൾ അയാളോട് അടുക്കളയിൽ നിന്നും അലറി വിളിച്ചു അയാളുടെ മുറിയിലേക്ക് ഓടി കയറി. ഒരു നിമിഷം അവൾ ഞെട്ടി പോയി.

"ശ്ശോ ! നിങ്ങൾക്ക്  നാണവുമില്ലേ...? മുണ്ട് എവിടെ പോയി...മനുഷ്യാ ...? നിങ്ങളുടെ ദേഹത്ത് മാത്രം എണ്ണ തേച്ചു തോണിയിൽ ഇട്ടാൽ പോരാ...തലയിൽ നെലിക്ക തളവും വയ്ക്കണം...നാണവും മാനവും ഇല്ലാത്തവൻ...ആരേലും കണ്ടാൽ തന്നെ എന്ത് പറയും'...?

അയാൾ അതൊന്നും കേൾക്കുണ്ടായിരുന്നില്ല. അയാൾ അപ്പോഴും ജനാല കമ്പിയിൽ പിടിച്ചു തന്നെ നിന്നിരുന്നു...ഓർമ്മകളിൽ ചേക്കേറി തുടങ്ങിയ എപ്പോഴോ അയാളുടെ ഉടു തുണി ശക്തമായ കാറ്റിൽ എവിടേക്കോ പറന്നു പോയിരുന്നു...ആ കാറ്റും ഉത്താലും അയാളെ വല്ലാതെ തഴുകി ആശ്വസിപ്പിക്കുണ്ടായിരുന്നു...അയാളുടെ കണ്ണുകൾ നനഞ്ഞിരുന്നോ...? ആരും കണ്ടില്ല.

---------------------------------------------------------------------------------------------------------------------------------------------

മറവി രോഗം അയാളെ ബാധിച്ചു തുടങ്ങി എന്ന് അവകാശപ്പെട്ടിരുന്ന അവൾ, പക്ഷെ അയാളോട് ഉണങ്ങുവാൻ ഇട്ടിരുന്ന തുണികൾ എടുത്തു അകത്തേക്കിടുവാൻ പറഞ്ഞത് എന്തിനു എന്ന് എനിക്കും മനസ്സിലായില്ല. അവളോടുള്ള നീരസം മഴത്തുള്ളികൾ ഒരു പക്ഷെ ഇടിയും മിന്നലിനോടും പറഞ്ഞത് കൊണ്ടാകും....മിന്നലും ശക്തമായ ഇടിയും മഴയ്ക്ക് കൂട്ടായി വന്നു. അപ്പോഴും അയാൾ ആ ജനാല കമ്പിയിൽ പിടിച്ചു തന്നെ നിൽക്കുന്നുണ്ടായിരുന്നു. ഓർമ്മകളിലെ മറ്റൊരു അദ്ധ്യായം അയാൾക്ക്‌ മുന്നിൽ വീണ്ടും തുറക്കപ്പെട്ടു. 

22 Apr 2017

ക്യു...എങ്ങും എവിടെയും !!

​​​​ബിവറേജസിലെ ക്യു മാറിയപ്പോഴേക്കും ദേ അടുത്ത ഉഗ്രൻ ക്യു. 

ഈ ക്യുവിന് അങ്ങനെ പ്രതേകിച്ചു അഹങ്കാരമൊന്നുമില്ല...സ്ത്രീകൾ, കൈകുഞ്ഞുങ്ങൾ, പുരുഷന്മാർ, വയോധികർ അങ്ങനെ ആർക്കും നിൽക്കാം. നിന്നല്ലേ പറ്റു. എല്ലാവരും.അവരവരുടെ ഊഴത്തിനായി കാത്തു നിൽക്കുന്നു. ഒച്ചപ്പാടോ ബഹളങ്ങളോ ഒന്നുമില്ല. ശാന്തമായ രംഗം.

സിസ്റ്റർ സിസിലി, രേവതി ആർ, ബേബി ഓഫ് ദേവി, കൌണ്ടർ നമ്പർ 5. ശാന്തമായ അന്തരീക്ഷത്തിൽ ഇടയ്ക്കു ഒരു അനൗൺസ്‌മെൻറ്.

(രംഗം : പാസ്പോര്ട്ട് ഓഫീസോ, മറ്റു സർക്കാർ കാര്യാലയമോ അല്ല...തലസ്ഥാന നഗരിയിലെ ആശുപത്രികളിലൊന്നിലെ, സ്വകാര്യ ആശുപത്രികളിൽ ഒന്നിലെ ഓ.പി ടിക്കറ്റ് എടുക്കാനുള്ള ക്യു, സീനാണ്)

ജോസ് ഡി, രമ്യ കൃഷ്ണൻ, ഷൈൻ യൂസഫ്, കൌണ്ടർ നമ്പർ  7
(വയ്യെങ്കിൽ എന്ത്... രമ്യ കൃഷ്ണന് വേണ്ടി കഷ്ട്ടപെട്ടു കണ്ണുകൾ പരതി...ഇല്ല സിനിമ നടി അല്ല...അല്ലേലും അവർ ഇവിടെ തിരോന്തോരത്ത് വന്നു ചികിത്സ എടുക്കുമോ..ചിന്തിക്കാൻ സമയം കിട്ടിയില്ല)

'ഏതു ഡോക്ടറെ ആണ് കാണേണ്ടത്' ?
'ജോസ് എന്ന് തന്നെ ആണോ പേര്' ? കൌണ്ടറിലെ ചോദ്യം.
ന്യായമായ ചോദ്യം. താടിരോമങ്ങൾ പടർന്നു പന്തലിച്ചത് കാരണം അവർക്ക് സംശയം തോന്നിയിട്ടുണ്ടാവാം. 
'വല്ല സന്യാസി മറ്റോ ആണോ'...? ഫയലും എടുത്തു പൈസയും കൊടുത്തു ഡോക്ടറെ കാണാൻ നടന്നു.

ഓ.പി ടിക്കറ്റ് എടുത്തു ഒന്നാം നിലയും വല്ലവിധത്തിലും കയറിപറ്റി (ഇതിലിപ്പോ എന്താണ് ഇത്ര കാര്യം എന്നാവും ചിന്ത...അല്ലെ.? കാലും നടുവും കലശലായ വേദനയും വച്ച് ചവിട്ടുപടി കയറി നോക്ക്...മനസിലാകും) ഡോക്ടറെ കാണാമെന്നു വച്ചാൽ അവിടെ പൂരത്തിനുള്ള തിരക്ക്. എവിടെങ്കിലും ഒന്ന് ഒതുങ്ങി കൂടി ഇരിക്കാമെന്നു വച്ചാൽ അതും പറ്റില്ല. ഇരിക്കാൻ കസേര വേണ്ടേ. ഭിത്തിയും ചാരി കുറെ നേരം നിന്ന് ഒടുക്കം ഒരു കസേര കിട്ടി. അരിച്ചാക്ക് എടുത്തിട്ട പോലെ കസേരയിൽ ഇരിക്കുന്ന ഞാൻ, ഇന്ന് സ്വന്തം മൂട് രണ്ടു അടി പൊക്കത്തിൽ നിന്ന് താഴെ ഇറക്കാൻ ലേശം പാട് പെടേണ്ടി വന്നു. ചമ്മൽ ഒട്ടുമേ ഇല്ല...സമത്വം അവിടം ഉള്ളതു പോലെ തോന്നി. എല്ലാവരും തുല്യർ.

ഒടുവിൽ ഡോക്ടറെ കാണാൻ അവസരം കിട്ടിയപ്പോൾ ഡോക്ടർക്ക് ഫോൺ നിലത്തു വയ്ക്കാൻ വയ്യാത്തവിധം കോളുകൾ. അതും പനിയെ കുറിച്ചുള്ള ചർച്ചകൾ. ഇടയ്ക്കു ആർക്കോ 'വെരിറ്റിൻ' 3 വീതം കഴിക്കാൻ പറയുന്നത് കേട്ട്. 
പ്ലിങ് !! ആഹാ നമ്മ ആൾ താൻ.  ആരാണാവോ അത്.
ശ്ശൊ !! എനിക്കും ഒരു ഫിസിഷ്യനെ അറിയുമായിരുന്നേൽ കഷ്ട്ടപെട്ടു വരേണ്ടല്ലോ. ഫോണിൽ കൂടി ചോദിച്ചു അറിഞ്ഞാൽ പോരെ. 

'ആ...എന്താ പറ്റിയെ'...ഡോക്റ്ററുടെ സൗമ്യമായ ചോദ്യം ചിന്തകളിൽ നിന്നും എന്നെ ഉണർത്തി. കാര്യം പറഞ്ഞു. ഡോക്ടർ നല്ലൊരു ചിരി തന്നിട്ട് പറഞ്ഞു 
'ഇപ്പോഴത്തെ പനി അല്ലെ...അതാ'...!

---------------------------------------------------------------------------------------------------------------------------------------------

ഇവിടെ "പനി" ആണ് വില്ലൻ. അതും പലതരം പനികൾ. പരീക്ഷ പേപ്പറിലെ പോലെ ചോയ്സ് ഒന്നുമില്ല. 'അടിച്ചു' കിട്ടിയതുമായി വന്നു ഡോക്ടറെ കണ്ടു ബോധിച്ചു കുറിപ്പടിയുമായി തിരികെ ഇഴഞ്ഞോ തുഴഞ്ഞോ പോയേ പറ്റു. (ശരിക്കും പറഞ്ഞാൽ റെയിൽവേ പോർട്ടർമാരുടെ സേവനം ഇവിടെ വേണ്ടി വരും.)

---------------------------------------------------------------------------------------------------------------------------------------------

പണ്ടൊക്കെ പനി എന്ന് പറഞ്ഞാൽ എന്ത് നിസാരം. സ്കൂളിൽ പോകേണ്ട. അതാണ് ഏറെ സന്തോഷം. അന്നൊക്കെ ഫോൺ ഇല്ലാത്തതു കൊണ്ട് ആരും അന്വേഷിക്കാറില്ല. പിറ്റേ ദിവസം സ്വന്തം കൈപ്പടയിൽ ഒരു ലീവ് ലെറ്റർ ക്ലാസ്സ് അദ്ധ്യാപകനെ ഏൽപ്പിക്കുമ്പോൾ അറിയാതെ ഇടതു കൈ ചന്തിക്ക് പുറത്തു ഒരു കവചമായി വച്ചിട്ടുണ്ടാകും. ബാക്ക് ബെഞ്ചർ ആയതു കൊണ്ട് 'പനി കത്ത്', ക്ലാസ്സ് അദ്ധ്യാപകന് ഒരു 'പണി കത്തായി' കൊടുത്തതാണോ എന്ന് അദ്ദേഹം ചിന്തിക്കുണ്ടാവുമോ എന്ന് ഓർത്തിട്ട്, ചൂരൽ കഷായത്തിൽ നിന്നും രക്ഷ നേടാനായിരുന്നു ചന്തിക്ക് ഒരു 'കൈ കവച സഹായം'. 
കാലത്തിനോപ്പം പ്രായവും, പലതും മാറി. ഫോണിന്റെ തള്ളിക്കയറ്റം മൂലം സ്വസ്ഥമായി ഒരിടത്ത് അടങ്ങി ഇരിക്കുവാനോ കിടക്കുവാനോ പോലും വയ്യ. ഓഫ് ആക്കിയാൽ അതിനു വേറെ അർത്ഥങ്ങൾ...ആവൂ. 

ഇന്നലെ വന്ന ഫോൺ കോളുകളിൽ പലരും ആദ്യമേ ചോദിച്ചത്: 
'എന്തേയ് ശബ്ദം ഇങ്ങനെ'...? (പാത്രം മോറുന്ന ശബ്ദം പോലെ തോന്നിയിട്ടുണ്ടാവും)... 
'ഉറക്കമാണോ'...? അടുത്ത ചോദ്യം 
'വയ്യേ'... ?

'ഇല്ല വയ്യാ...പനി ആണ്. കിടക്കുവാ'...!!

'യ്യോ'...! ഡെങ്കി വല്ലോം ആണോ ... ? (മറുതലക്കലെ ചോദ്യം ആത്മാർത്ഥമായ അന്വേഷണമാണോ...അതോ ആക്കിയതാണോ എന്ന് അറിയാൻ വയ്യ...)
കാരണം ചിന്തിക്കാനും വയ്യ...മേലും വയ്യ...മൊത്തത്തിൽ വയ്യ. 

ഇന്നാണ് നോം ശിരസ്സ് ഒന്ന് നേരെ ഉയർത്തിയത്....എഞ്ചിൻ മൊത്തത്തിൽ റെഡിയായിട്ടില്ല...ആൻ്റിബൈയോട്ടിക്കിന് കൂട്ടായി ഒരു വൈറ്റമിനും പിന്നെ സദ്യക്ക് അച്ചാർ നിർബന്ധം എന്ന പോലെ എല്ലാ പനിക്കും പാരസെറ്റമോൾ. ഇവിടിപ്പോ എന്തിനാ ഡോക്ടർ വൈറ്റമിൻ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, വയർ കേടാകും. 
ഒരു കണക്കിന് വൈറ്റമിൻ എഴുതിയത് നന്നായി. അല്ലേൽ കിടപ്പിന് പകരം ഫുൾ ടൈം ഇരിപ്പായാനേ...കമോഡിൽ.

ജില്ല തിരുവനന്തപുരവും ആനുകാലിക വിഷയങ്ങൾ വരൾച്ചയും, രൂക്ഷമായ ജലക്ഷാമവും പോരാത്തത്തിന് പനിയും. മൊത്തത്തിൽ കോമ്പിനേഷൻ ശരിയാകില്ല. ആൻ്റിബൈയോട്ടിക്കിന് ഒപ്പം നിർബന്ധമായും വൈറ്റമിനും കഴിക്കുക..
അല്ലേൽ കുളമാകും.

"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...